-->
Hot!

Other News

More news for your entertainment

നീലാകാശത്തിനു താഴെ , പച്ചക്കടലിൽ മുങ്ങി..

അതെ, ഞാനിവളുമായി പ്രണയത്തിലായിരിക്കുന്നു. ആദ്യ നോട്ടത്തിൽ തന്നെയെന്റെ മനസ്സ് കീഴടക്കിയ മേമുട്ടത്തെ വെള്ളാരം ചിറ്റ

     ഇനിയുമവിടെ പോകണം,
     പച്ചക്കുന്ന് കയറണം,
     ഏകാന്തമായി കാറ്റും കൊണ്ടിരിക്കണം,
     ഒരുരാത്രി അവിടെ ഉറങ്ങണം,
     പുലർമഞ്ഞും കൊണ്ടൊരു സൂര്യോദയം
     കാണണം...
 



     വേനലാൽ ചുട്ടുപൊളളുന്ന ഏപ്രിൽ മാസത്തിൽ പോലും തണുത്ത കുളിർ കാറ്റൊഴുകുന്ന മേമുട്ടത്തെ കുന്നുകളിറങ്ങുമ്പോൾ ചിന്തകൾ പലതായിരുന്നു.

ആ നല്ല ഓർമ്മകൾ മനസ്സിൽ വച്ചുകൊണ്ട് ചുരമിറങ്ങി വീണ്ടും ടെക്നോപാർക്കിന്റെ 10ആം നിലയിൽ കർമ്മനിരതനായെങ്കിലും മനസ്സ് മേമുട്ടത്ത് തന്നെയായിരുന്നു. ആ മലമുകളിലെ തണുപ്പിനോളം വരില്ലല്ലോ, ഒരു സെൻട്രലൈസ്ഡ് ഏസിയും. അങ്ങനെ നിനച്ചിരിക്കാതെയൊരു പ്രഭാതത്തിൽ വീണ്ടും ഇവിടേക്ക് എത്തിപ്പെട്ടു.

   ഒരു ഓഗസ്റ്റ്‌ മാസത്തിലാണ് ആദ്യമായി ഞാനിവിടെയെത്തുന്നത്. ഒരു വിവരണത്തിലൂടെ മുജീബിക്കയാണ് ഈ സ്ഥലം പരിചയപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞ പ്രകാരം, ഞങ്ങൾ മൂന്ന് ബൈക്കുകളിലായി 6 പേർ തൊടുപുഴ - മൂലമറ്റം വഴി ഓഫ്‌റോഡ്‌ കയറി ഇവിടെയെത്തി. അന്ന് മേമുട്ടത്തേക്കുളള വഴി കാണിക്കാനായി ഞങ്ങളെ സഹായിച്ചത് മൂലമറ്റം സ്വദേശിയായ, എറണാകുളം St.Alberts കോളേജിൽ എന്നെ ആനിമേഷൻ പഠിപ്പിച്ച RK സാറായിരുന്നു. ഓഫ്‌റോഡ്‌ തുടങ്ങുന്ന സ്ഥലം വരെ സാറും ഞങ്ങളുടെ കൂടെ വന്നു. പോകുന്നതിനു മുൻപ് വഴിയേക്കുറിച്ചു ഒരുപാട് മുന്നറിയിപ്പുകൾ അദ്ദേഹം തന്നു. കൂടെ വരുന്നോയെന്ന ചോദ്യത്തിന്, തമാശയെന്നോണം "നിങ്ങൾ ചെറുപ്പക്കാർ പോയി കീഴടക്കി വാ" എന്ന് പറഞ്ഞു സാർ ഞങ്ങളെ യാത്രയാക്കി.


 വളരെ ആവേശപൂർവ്വം ഞങ്ങളാ വഴിയിലൂടെ മുന്നോട്ട് നീങ്ങി. ഓഫ്റോഡ് തുടങ്ങിയതും ബൈക്കുകൾ തീവ്രഭാവത്തിൽ മുരണ്ടു. വലിയൊരു പേമാരി കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ ആ പാതയിലുടനീളം കാണാമായിരുന്നു. മഴ വെളളം കുത്തിയൊലിച്ച കുഴികൾ നിറഞ്ഞ ആ വഴിയുടെ ഗതിക്കെതിരായി ഞങ്ങൾ ബൈക്കുകൾ ഓടിച്ചു കയറ്റി. പലപ്പോഴും പിന്നിൽ ഇരിക്കുന്നവർ ഇറങ്ങി നടക്കേണ്ടിയും വന്നു. അങ്ങനെ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ആ കയറ്റം കയറി കഷ്ടപ്പെട്ട് ഒരു 2 കിലോമീറ്റർ മുന്നോട്ട് ചെന്നതും വഴി രണ്ടായി തിരിയുന്നു. വലത്തേക്ക് ഒരു മണ്ണിട്ട വഴി. ഇടത്തേക്ക് ഞങ്ങൾ വന്ന പോലെയുളള ഓഫ്‌റോഡും. എതിലെയാണ് ഞങ്ങള്ക്ക് പോകേണ്ടതെന്നറിയാൻ സമീപത്ത് കണ്ടൊരു വീട്ടിൽ കയറി അന്വേഷിച്ചു. ഈ രണ്ടു വഴി പോയാലും മേമുട്ടത്തെത്താം. അവരുടെ ഭാഷയിൽ വലത്തേക്ക് നല്ല വഴി, ഇടത്തേക്ക് കട്ട വഴി. രണ്ടും ഓഫ്‌റോഡ്‌ തന്നെ. ഏതു വഴി പോകണം ? സംശയമായി...!!! എന്തായാലും ഇറങ്ങി തിരിച്ചു, എങ്കിൽ പിന്നെന്ത് നോക്കാൻ. അങ്ങനെ ഞങ്ങൾ ബുദ്ധിമുട്ടാൻ തന്നെ തീരുമാനിച്ചു. ചേച്ചി പറഞ്ഞ കട്ട വഴിയിലൂടെ മുന്നോട്ട് നീങ്ങി.


  വഴിയെന്നു പറഞ്ഞാൽ ഇതാണ് വഴി. പാറകൾ നിറഞ്ഞ, കാട്ടുചോല പോലൊരു പാത. വലിയ കയറ്റത്തിൽ, ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്ക് ചാടിച്ചാടി മൂന്ന് ബൈക്കുകൾ. ആ ചേച്ചി പറഞ്ഞപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. വളരെ കഷ്ടപ്പെട്ട് എങ്ങനെയോ കുറേ ഭാഗം പിന്നിട്ടു. കുറച്ചു കഴിഞ്ഞതും ഓഫ്‌റോഡ്‌ വളരെ കഠിനമായി. അഷ്കറിന്റെ ബുളളറ്റ് മുന്നോട്ടോ പിന്നോട്ടോ നീക്കാൻ കഴിയാത്ത അവസ്ഥയിൽ രണ്ടു പാറക്കല്ലുകളിൽ ഉടക്കി നിന്നു. ഈ വഴി തിരഞ്ഞെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നു തോന്നിയ നിമിഷങ്ങൾ, ഈയൊരു അവസ്ഥയാണെങ്കിൽ എങ്ങനെ ബൈക്കുമായി മുകളിലെത്തും?
ഒരുപാട് ആശിച്ച് ഇവിടെ വരെ വന്നിട്ട് പാതിവഴിയിൽ ഉപേക്ഷിക്കുന്നതെങ്ങനെ..!!! 'കയ്ച്ചിട്ട് ഇറക്കാനും വയ്യ,
മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത. .' ആ അവസ്ഥ ഞങ്ങൾ നന്നായി അനുഭവിച്ചു.

 എന്റെയും അനീഷിന്റെയും പൾസർ എങ്ങനെയും കയറ്റാം എന്നൊരു പ്രതീക്ഷയുണ്ട്. പക്ഷേ ബുള്ളറ്റിന്റെ ഗ്രൗണ്ട് ക്ലീറെൻസ് കുറവായതാണ് പ്രശ്നം. ഇറങ്ങി  നടക്കുന്ന എല്ലാവരും കൂടി സഹായിച്ച് എങ്ങനെയോ അത് തളളിക്കയറ്റി. അവന്റെ പിന്നിലായിരുന്നു ഞാൻ. ബുളളറ്റ് ഇളക്കി മറിച്ച കല്ലുകൾക്കിടയിലൂടെ നീങ്ങിയ ഞാനും പെട്ടു. നിന്നു കറങ്ങിയ പിൻചക്രങ്ങൾ ഒന്ന് വരുതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. മുന്നിൽ പോകുന്ന വണ്ടിയുമായി ഇത് കീഴടക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ഞങ്ങൾ തിരിക്കാൻ തീരുമാനിച്ചു. പക്ഷേ അഷ്‌കർ ഒരു തരത്തിലും അതിനു സമ്മതിക്കുന്നില്ല. അവൻ ഓകെയാണെങ്കിൽ പിന്നെന്താ പ്രശ്നം??  അങ്ങനെ വർദ്ധിച്ച വീര്യത്തോടെ ഞങ്ങളാ സാഹസം പുനരാരംഭിച്ചു.

  ഓഫ്‌റോഡ്‌ റൈഡിങ്ങിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുന്നോട്ടെടുക്കാൻ അൽപ്പമെങ്കിലും സ്ഥലമുള്ളിടത്തേ വണ്ടി നിർത്താവൂ. കുടുസ്സായ സ്ഥലത്ത് നിർത്തിയാൽ വീണ്ടും എടുക്കുമ്പോൾ ബുദ്ധിമുട്ടാകും. ആദ്യ ഗിയറിൽ പകുതി ക്ലച്ച് താങ്ങി, നിയന്ത്രിത വേഗത്തിൽ, നിന്നും ചരിഞ്ഞും കാലുകുത്തിയും കഷ്ടപ്പെട്ടുളള ഈ റൈഡിംഗ് എനിക്ക് ഏറെയിഷ്ടമാണ്. എന്റെ ബൈക്കിനും ഇപ്പോ ശീലമായി. ഇടക്ക് എവിടെയെങ്കിലും നിന്നു പോയാൽ RPM കൂട്ടുന്നതൊഴിച്ചാൽ, ഒരുവിധം എല്ലാ ഓഫ്‌റോഡുകളും അവൻ 4-6 rpm'ൽ സുഗമമായി കീഴടക്കും. ഇത്തരം വഴികളിൽ ബുളളറ്റ് പോലെയുളള ബൈക്കുകൾ കൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത്. ഹൈവേയിൽ ഓടിക്കേണ്ട വണ്ടി ഒരു പരിചയവുമില്ലാതെ ഓഫ്‌റോഡിൽ ഇറക്കിയാൽ, കാടിനു നടുവിൽ നിന്ന് പശ്ചാത്തപിക്കേണ്ടി വരും (അനുഭവം ഗുരു)

  അങ്ങനെ ഇല്ലാ വഴിയിലൂടെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി, അഥവാ മുകളിലോട്ട്. കുറച്ചങ്ങു ചെന്നപ്പോൾ ആശ്വാസമായി. വഴിയിലെ തടസ്സങ്ങളുടെ തീവ്രത കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഈ നൂറുമീറ്റർ പിന്നിടാനെടുത്തത് ഏകദേശം ഒരു മണിക്കൂറാണ്.  ഇളം തണുപ്പുള്ള ആ താഴ്വരയിലും ഞാൻ വിയർത്തു കുളിച്ചിരിക്കുന്ന കാര്യം മനസ്സിലാക്കിയത് അപ്പോഴാണ്. എങ്ങനെയെങ്കിലും ഇതൊന്ന് കീഴടക്കണമെന്ന വാശിയിൽ എന്തൊക്കെയോ കാണിച്ചതിന്റെ ബാക്കിയാണത്.
 അങ്ങനെ വീണു കിട്ടിയ പ്രതീക്ഷ മുൻനിർത്തി ഞങ്ങൾ യാത്ര പുനരാരംഭിച്ചു. പാമ്പു  പോലെ ചുരുണ്ട് കിടക്കുന്ന ഹെയർപിന്നുകൾ ഓരോന്നും കീഴടക്കുംതോറും ഇടുക്കിയുടെ മനോഹരമായ ദൂരക്കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി. താഴേക്കു നോക്കിയാൽ ഞങ്ങൾ കയറി വന്ന വഴികൾ കാണാമായിരുന്നു. അതിങ്ങനെ കണ്ടപ്പോൾ തോന്നിയ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ. . .
  അൽപ്പം കഴിഞ്ഞപ്പോൾ മുന്നിലെ വഴിത്താര കാട്ടുചെടികളാൽ മറഞ്ഞു.  ഞാനായിരുന്നു മുന്നിൽ. ഇളം പച്ച നിറത്തിനിടയിലായി കാണുന്ന മണ്ണിന്റെ ചുവപ്പായിരുന്നു ആകെയുളള പ്രതീക്ഷ. മുന്നോട്ട് പോകാൻ കഴിയുമോ എന്നറിയില്ല, എങ്കിലും പോയല്ലേ പറ്റൂ. ഇത്രയും കഷ്ടപ്പെട്ട് വിയർത്തു കുളിച്ച് ഇവിടെ വരെ കയറി വന്നിട്ട് ഇനിയിപ്പോ തിരിക്കാൻ പറ്റുമോ ?? "എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടു തന്നെ'' എന്ന മുദ്രാവാക്യം മനസ്സിലുച്ചരിച്ച് ഞങ്ങൾ കാട്ടുചെടികൾ വകഞ്ഞു മാറ്റി മുകളിലേക്കുള്ള പ്രയാണം തുടർന്നു.
  ബൈക്കിനേക്കാൾ ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുമേടുകൾക്കിടയിലൂടെ ഏതോ കാലത്തു വെട്ടിത്തെളിച്ച വഴിയുടെ അവശിഷ്ടം കാണാം. ഈയടുത്തൊന്നും ഇതു വഴി വാഹനങ്ങളൊന്നും പോയിട്ടില്ല. ഒരുപക്ഷേ നേരത്തെ താഴെ കണ്ട വലത്തേക്കുള്ള വഴിയായിരിക്കണം മുജീബിക്കയും സംഘവും പോയിട്ടുണ്ടാകുക. ഇതിപ്പോ ഞങ്ങളെങ്ങോട്ടാണ് പോകുന്നതെന്നറിയാതെ മുന്നോട്ട് നീങ്ങും നേരം, വഴിയിൽ ഉണങ്ങിയ ആനപ്പിണ്ടം കൂടി കണ്ടപ്പോൾ ചെറുതായി അങ്കലാപ്പിലായി. എന്തായാലും അടുത്തടുത്തു വരുന്ന ആകാശക്കാഴ്ചയിൽ നിന്നും, ഈ മലയുടെ മുകളിലേക്കിനി അധികം ദൂരമില്ലെന്നു മനസ്സിലായി.

  അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയ ഓഫ്റോഡ് റൈഡിനു വിരാമം കുറിച്ചു കൊണ്ട്, ഞങ്ങളാ മലയിടുക്കിലേക്ക് കയറിയെത്തി. പിന്നിട്ട വഴികളിലെ സകല കഷ്ടപ്പാടുകളും ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ നിന്നു മറയുകയായിരുന്നു. ബൈക്ക് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, കയറി വന്ന വഴികൾ ഒന്നു കൂടി എത്തി നോക്കി.
 ആ സമയം, കാൽപാദം മുതൽ സന്തോഷത്തിന്റെ ഒരു പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി. എനിക്ക് മാത്രമല്ല, എല്ലാവർക്കും.
അതെ...!!! ആ ഒരു നിമിഷത്തിൽ എല്ലാം മറന്നു ഞങ്ങൾ തുളളിച്ചാടുകയായിരുന്നു. ശരീരമാസകലം തഴുകിയെത്തിയ കവന്തയിലെ കുളിർകാറ്റ് ഞങ്ങളുടെ ആഘോഷത്തിന് മാറ്റുകൂട്ടി..

ഒടുവിൽ ആഹ്ളാദമടങ്ങിയപ്പോൾ എല്ലാവരും ചുറ്റുമുളള കാഴ്ചകളിലേക്ക് മിഴി തുറന്നു. അതിമനോഹരമായ ആ മലയിടുക്കിൽ അപ്പോൾ ഞങ്ങൾ ആറുപേർ മാത്രം, പച്ചപ്പുൽമേടുകളും ചോലവനങ്ങളും ഇടതൂർന്നു നിൽക്കുന്ന ദൂരക്കാഴ്ചയ്ക്കപ്പുറം, മലനിരകളോട് കിന്നാരം പറയുന്ന കോടമഞ്ഞിന്റെ ഒളിച്ചു കളി ഒരു വല്ലാത്ത കാഴ്ച്ച തന്നെയായിരുന്നു. കണ്ണിനും മനസ്സിനും കുളിർമ്മയേകിയ ആ സുന്ദര നിമിഷങ്ങൾ ഞങ്ങൾ ആവോളം ആസ്വദിച്ചു.

  'കവന്ത' എന്നാണീ മലയിടുക്ക് അറിയപ്പെടുന്നത്. 'ഇയ്യോബിന്റെ പുസ്‌തകം' എന്ന സിനിമയിൽ കവന്തയുടെ സൗന്ദര്യം മനോഹരമായി ചിത്രീകരിച്ചത് എല്ലാവരും കണ്ടു മറന്നൊരു കാഴ്ചയാണ് "വിരലിനെന്തു പറ്റി, എന്നു ചോദിച്ചാൽ മൂന്നാറിൽ അലോഷിക്ക് കൈ കൊടുത്തതാ എന്നു പറഞ്ഞാൽ മതി" - ഈ പ്രശസ്തമായ ഡയലോഗ് പറയുന്ന ക്ലൈമാസ് ഷൂട്ട് ചെയ്തത് ഞങ്ങളിപ്പോൾ നിൽക്കുന്ന മലയിടുക്കിൽ വച്ചാണ്. അതിനിടെ കൂട്ടത്തിലെ തമാശക്കാരനായ അനീഷ് അവന്റെ മൊബൈലിൽ 'ബാഹുബലിയിലെ' പാട്ട് ഓണാക്കി കുത്തനെയുള്ള പാറയിൽ അള്ളിപ്പിടിച്ചു മുകളിലേക്കു കയറാൻ തുടങ്ങി. അതു കണ്ടപ്പോൾ ഞാനും ഒരു ശ്രമം നടത്തി. ഇപ്പോഴതെല്ലാം ഓർക്കുമ്പോൾ വീണ്ടും വീണ്ടും അവിടേക്കു തന്നെ പോകാൻ തോന്നുന്നു. അങ്ങനെ കവന്തയിലെ ഫോട്ടോഷൂട്ടിനു ശേഷം ബൈക്കുകൾ മുന്നോട്ടു നീങ്ങി.

 എങ്ങോട്ടാണെന്നറിയാതെ, ആകെയുളള ആ വഴിയിലൂടെ അൽപ്പം ചെന്നതും ഒളിഞ്ഞു കിടന്ന വെള്ളാരം ചിറ്റയുടെ പൂർണ്ണ രൂപം ഞങ്ങൾ കണ്ടു. അതിമനോഹരമായ രണ്ടു മലകൾക്കു നടുവിലായിരുന്നു ഞങ്ങൾ. എവിടേക്കു നോക്കിയാലും ഹരിതവർണ്ണം ചാലിച്ചെഴുതിയ മലഞ്ചെരിവുകളും, ഇടുക്കിയുടെ സ്വന്തം അഹങ്കാരമായ ആ തണുത്ത കാറ്റിൽ ഇളകിയാടുന്ന നീളൻ പുൽച്ചെടികളും. ഇത്ര മനോഹരമായ സ്ഥലം ഇതുവരെ കണ്ടിട്ടില്ലല്ലോടാ.. ഞങ്ങൾ പരസ്പരം പറഞ്ഞു.

  എന്തു രസമായിരുന്നു ആ നിമിഷങ്ങൾ..
  മനസ്സിൽ മറ്റു ചിന്തകളില്ലാതെ..
  മുന്നിലെ കുളിർ കാഴ്ച മാത്രം ആസ്വദിച്ച്..
  മറക്കില്ലൊരിക്കലും. . ഈ നിൽപ്പ്..

  കഷ്ടപ്പാടിന്റെ നെല്ലിപ്പലക കണ്ട ഓഫ്റോഡ് റൈഡ്, ഞങ്ങളുടെ ശരീരത്തിലെ സർവ്വ ഊർജ്ജവും കവർന്നെടുത്തിരുന്നു. അങ്ങനെ അൽപ്പം വെളളമന്വേഷിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. ടാറിട്ട റോഡ് തുടങ്ങി കുറച്ചങ്ങു ചെന്നപ്പോൾ കണ്ടൊരു വീട്ടിൽ കയറി, നല്ല തണുത്ത വെള്ളം കുടിച്ചു, വീണ്ടും കവന്തയിലേക്ക് തിരികെയെത്തി. ബൈക്കുകൾ അവിടെ ഒതുക്കി വച്ച്, ഞങ്ങൾ ആദ്യം കയറിവന്ന ദിശയിൽ ഇടതു വശത്തുളള മലയുടെ മുകളിലേക്ക് നടത്തം തുടങ്ങി.

  റൈഡിന്റെ ക്ഷീണത്തിൽ വേച്ചു വേച്ച് എങ്ങനെയോ മുകളിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ, ഇത്രയും നേരം കണ്ടതൊന്നും ഒരു കാഴ്ചയേ അല്ലെന്നൊരു തോന്നൽ. അതെ, ആ മലയുടെ മുകളിൽ നിന്നുളള വ്യൂ തികച്ചും വ്യത്യസ്തമായിരുന്നു. മുകളിൽ ആകാശവും, താഴെ പച്ചപ്പും മാത്രം. കാൽ ചവിട്ടി നിൽക്കുന്ന മണ്ണിനു ചുവപ്പ് നിറമായിരുന്നു.

 നീലാകാശത്തിനു താഴെ, പച്ചക്കടലിൽ മുങ്ങി, ചുവന്ന ഭൂമിയിൽ നിൽക്കുന്ന ആ ഫീലുണ്ടല്ലോ.. അതൊരൊന്നന്നര അനുഭവമാ. അവിടെ കണ്ട കാഴ്ചകളും അനുഭവങ്ങളും മുഴുവനായി വിവരിക്കാൻ എഴുത്തു കൊണ്ട് സാധ്യമല്ല. അതനുഭവിച്ചറിയണം...

  അവിടെ നിന്നു ദൂരേക്കു നോക്കിയാൽ ഇടുക്കി ഡാമിന്റെ ദൂരക്കാഴ്ച കാണാമായിരുന്നു. ഇടയ്ക്കിടെ കോടമഞ്ഞു വന്ന് ആ കാഴ്ച്ച മറക്കും. ഞങ്ങളപ്പോൾ നിൽക്കുന്ന മലയ്ക്ക് ചുറ്റും നോക്കിയാൽ, നോക്കെത്താ ദൂരത്തോളം പച്ചപ്പു മാത്രം. പല തരം മലനിരകൾ ഒരേ നിറത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. അവയിൽ ഏറ്റവും സൗന്ദര്യം വെള്ളാരം ചിറ്റയ്ക്കായിരുന്നു. ഞങ്ങൾ കയറിയതിന്റെ വലതു വശത്തായിരുന്നു ആ മല. അതിനു മുകളിലും കയറി, അപ്പുറം കാണണമെന്ന മോഹം മനസ്സിലുണ്ടായിരുന്നെങ്കിലും മറ്റുളളവരുടെ വാക്കു മാനിച്ച് അന്നവിടുന്നു തിരിച്ചിറങ്ങി. വിട പറയും നേരം വീണ്ടും വീണ്ടും അവളെ തിരിഞ്ഞു നോക്കിക്കൊണ്ടായിരുന്നു യാത്ര. മനസ്സില്ലാ മനസ്സോടെ, അവിടുന്ന് ആ ടാറിട്ട വഴി നേരെ വന്ന് ആരോടൊക്കെയോ ചോദിച്ചങ്ങനെ വാഗമൺ-പുള്ളിക്കാനം റോഡിലെ ചോറ്റുപാറയിലെത്തി, കാഞ്ഞാർ - തൊടുപുഴ വഴി ആലുവയിലേക്ക്..





  ഒരിക്കൽ വെള്ളാരം ചിറ്റയുടെ മുകളിൽ കയറണമെന്ന ആഗ്രഹം മനസ്സിലിട്ടു നടക്കുമ്പോഴാണ് 'വാണ്ടർലസ്റ്റ്' കൂട്ടുകാർ വാഗമൺ ഭാഗത്തേക്ക് ഗ്രൂപ്പ് റൈഡ് വക്കുന്നത്. ഏന്തയാറും, പരിസര പ്രദേശങ്ങളും.. മനോഹരമായൊരു സ്ഥലത്തു ക്യാമ്പിങ്ങുമൊക്കെയായൊരുന്നു പദ്ധതി. വഴി കാണിക്കാനായി എന്നെയും വിളിച്ചു. അന്ന് ചില സാങ്കേതിക തടസ്സങ്ങൾ മൂലം പ്ളാൻ തെറ്റിയെങ്കിലും, പ്രതീക്ഷിച്ചതിലും ഭംഗിയായി മറക്കാനാവാത്തൊരു ക്യാമ്പിംഗ് നടത്തി. രണ്ടാം ദിവസം ഞാനവരെയും തെളിച്ചു കൊണ്ട് മേമുട്ടത്തേക്കു വന്നു. ആദ്യം അടുത്തു തന്നെയുളള കപ്പക്കാനം തുരങ്കവും കണ്ട് വൈകുന്നേരമായപ്പോൾ ഞങ്ങൾ കവന്തയിലെത്തി.

 താഴെ നിന്ന് അധികം സമയം കളയാതെ എല്ലാവരെയും കൂട്ടി വെള്ളാരം ചിറ്റയെന്ന പച്ചക്കുന്നിനു മുകളിലേക്കു നടപ്പു തുടങ്ങി. കുത്തനെയുള്ള കയറ്റം ആവേശത്തോടെ നടന്നു കയറും തോറും പുതിയ പുതിയ കാഴ്ചകൾ കണ്ണിൽ തെളിയുകയായിരുന്നു. ആദ്യം വന്നപ്പോൾ കയറിയ മലയുടെ നേരെ എതിർ വശത്തേക്കായിരുന്നു ഇത്തവണത്തെ കയറ്റം. ആദ്യം എളുപ്പമെന്നു തോന്നിയെങ്കിലും ഒരുവിധത്തിൽ ബുദ്ധിമുട്ടിയാണ് കയറിയെത്തിയത്.


   അതീവ സുന്ദരമായ മൊട്ടക്കുന്നുകളും, മനോഹരമായ കാഴ്ചകളും ഈ മലയ്ക്കപ്പുറം ഒളിച്ചിരിക്കുകയായിരുന്നു. ഏപ്രിൽ മാസമായിട്ടു പോലും മേമുറ്റത്തെ തണുത്ത സായാഹ്നക്കാറ്റ് ഏവരുടെയും മനം മയക്കി.  നേരത്തേ കയറിയ മലയിലെ കാഴ്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇവിടെ നിന്ന് നോക്കുമ്പോൾ. അങ്ങനെ സുന്ദരിയായ വെള്ളാരം ചിറ്റയുടെ മുകളിലൂടെ ഞങ്ങൾ നടന്നു. ഒരേ മനസ്സുള്ള പത്തു കൂട്ടുകാർ. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാനസികമായി എല്ലാവരും ഒന്നായിക്കഴിഞ്ഞിരുന്നു. മതി വരുവോളം മേമുട്ടത്തെ പച്ചക്കടൽ ആസ്വദിച്ച ശേഷം, ഈ നിമിഷങ്ങൾ ജീവിതത്തിൽ എപ്പോഴും ഓർക്കാനായി അൽപ്പ സമയം മാറ്റി വച്ചു.

 പല സ്ഥലങ്ങളിലും പരീക്ഷിച്ച് വിജയിച്ചൊരു കാര്യമാണ്. എല്ലാവർക്കും ഞാനത് പറഞ്ഞു കൊടുത്തു. ഒരാളുടെ കാഴ്ചയിൽ മറ്റൊരാൾ പെടാത്ത വിധം, പല സ്ഥലത്തായി... ഒന്നും സംസാരിക്കാതെ.. പൂർണ നിശബ്ദരായി... ശാന്തമായി ഇരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ആദ്യമൊക്കെ തൻസി സംസാരിച്ചു ശ്രദ്ധ കളഞ്ഞുവെങ്കിലും പതിയെ ആ ഫീൽ എല്ലാവരും മനസ്സിലാക്കി.

  അങ്ങനെയിരുന്നപ്പോൾ, ആദ്യം കണ്മുന്നിലെ മനോഹര കാഴ്ചകളിലായിരുന്നു ശ്രദ്ധ. പതിയെ പതിയെ.. പ്രകൃതിയുടെ മായാ ലോകത്തേക്ക് ഞങ്ങൾ ആഴ്ന്നിറങ്ങുകയായിരുന്നു.
  അങ്ങു ദൂരെ നിന്നും, സാധാരണ നമ്മൾ ശ്രദ്ധിക്കാത്ത പല ശബ്ദങ്ങളും കേട്ടു തുടങ്ങിയിരിക്കുന്നു. സുഖമുള്ളൊരു തണുപ്പുമായി ഞങ്ങളെ തഴുകിയ ആ കാറ്റിനു പോലും വല്ലാത്തൊരു ഗന്ധമുണ്ടായിരുന്നു. കാറ്റിൽ ഇളകിയാടുന്ന പുൽനാമ്പുകളുടെ ശബ്ദം പോലും വേർതിരിച്ചറിയാൻ കഴിഞ്ഞു. ശരീരത്തിൽ നിന്നും വേർപെട്ടിറങ്ങുന്ന അവസ്ഥ. Natural meditation. ഒരു dolby atmos'നും തരാൻ കഴിയാത്ത ശബ്ദ വിസ്മയങ്ങൾ ഞങ്ങളെ അത്ഭുതത്തിലാഴ്ത്തി.

 10 മിനിറ്റിനു ശേഷ എല്ലാവരെയും ഉണർത്തി. ടീമിനു മൊത്തത്തിൽ ആ ഫീൽ കിട്ടിയിരിക്കുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും ഈ നിമിഷങ്ങൾ മറക്കാൻ കഴിയില്ല. ഇനി മറന്നാലും,  ഒറ്റ നിമിഷം മിണ്ടാതെ കണ്ണടച്ചിരുന്നാൽ ഇതെല്ലാം മനസ്സിൽ തെളിയും. ഇപ്പോൾ ഇതെഴുതുമ്പോൾ ആ മലമുകളിൽ ഇരിക്കുന്ന അതേ അനുഭവം. കാരണം, ഒന്നും മിണ്ടാതെ.. ശാന്തമായി.. ഇരുന്ന ആ നിമിഷങ്ങൾ മനസ്സിൽ നന്നായി പതിഞ്ഞിരിക്കുന്നു. അതിനി മായില്ല. ഒരിക്കലും. . .

 അങ്ങനെ, അന്ന് എല്ലാവരുടെയും സമ്മതപ്രകാരം, പണ്ട് ഞങ്ങൾ കയറി വന്ന ഓഫ്റോഡിലൂടെ മൂലമറ്റത്തേക്ക് തിരിച്ചിറങ്ങി. കയറിവന്ന ബുദ്ധിമുട്ടില്ലായിരുന്നു ഇറങ്ങാൻ. അന്ന് ഞങ്ങൾ കയറാനായി ഒരു മണിക്കൂറോളം കഷ്ടപ്പെട്ട ആ നൂറു മീറ്റർ ഭാഗത്ത്, ഉരുൾ പൊട്ടൽ മൂലം കല്ലും മണ്ണും വന്നടിഞ്ഞിരുന്നു. അതിനാൽ അന്നത്തെ വലിയ പാറകളെല്ലാം മൂടിപ്പോയിരിക്കുന്നു. എല്ലാവരെയും നിയന്ത്രിച്ച് ഇറക്കുന്നതിനിടയിൽ എങ്ങനെയോ എന്റെ നിയന്ത്രണം പോയി, ആദ്യമായി ഒരു ഓഫ്‌റോഡിൽ ബൈക്കൊന്നു മറിഞ്ഞു. അങ്ങനെ വിവിധ തരത്തിലുളള അനുഭവങ്ങളും കുറേ നല്ല കൂട്ടുകാരേയും സമ്മാനിച്ച് ആ ദിവസവും കടന്നു പോയി.



 കുറച്ചു ദിവസങ്ങൾക്കു ശേഷം, ഒരു പുലർകാലവേളയിൽ വീണ്ടും അവിടെയെത്തിപ്പെട്ടു. പാൽക്കടൽ പോലെ ഞങ്ങൾക്കു മുന്നിൽ മറ തീർത്ത കോടമഞ്ഞിനെ വകഞ്ഞു മാറ്റി, വെള്ളാരം ചിറ്റയുടെ മാറിലേക്കൊരു ബൈക്ക് യാത്ര.
  ഒരു ദിവസം രാത്രി സാനിബ് പറഞ്ഞു. നമുക്കെങ്ങോട്ടെങ്കിലും പോയാലോ ? അങ്ങനെ പെട്ടെന്നെടുത്ത തീരുമാനത്തിൽ വെളുപ്പിന് നാലു മണിക്ക് ഞങ്ങളിറങ്ങി. ആദ്യം മൂന്നാർ റോഡ് പിടിച്ചെങ്കിലും പുലരിയിലെ വെള്ളാരംചിറ്റയെ കാണണമെന്ന ആഗ്രഹം മൂലം, നേരെ മേമുട്ടത്തേക്കു തിരിച്ചു. അതിരാവിലെ പുള്ളിക്കാനത്ത് വന്ന് ഒരു ചൂടൻ കട്ടൻ ചായയും കുടിച്ച്, ചോറ്റുപാറ വഴി  മേമുട്ടത്തെത്തി.

 ഇത്തവണ വെള്ളാരം ചിറ്റയുടെ മുകളിലേക്കു ബൈക്കോടിച്ചു കയറാനായിരുന്നു തീരുമാനം. മേമുട്ടത്തെ ക്രിസ്ത്യൻ പള്ളിയുടെ അരികു വഴി ചെറിയൊരു ഓഫ്റോഡ് കയറിച്ചെന്നത് മൂടൽ മഞ്ഞു നിറഞ്ഞ കുന്നിൻ മുകളിലേക്കായിരുന്നു. ഫ്രണ്ട് ഫെയറിങ്ങുള്ള RS200 ബൈക്ക് മുകളിലേക്ക് കയറുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, കല്ലും മണ്ണും നിറഞ്ഞ ആ കയറ്റം അവൻ പുല്ലു പോലെ കീഴടക്കി.
    കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പച്ചക്കുന്നിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ആ സമയത്ത്, നേരത്തെ ഇവിടെ കണ്ട ദൂരക്കാഴ്ചകളൊന്നും കാണാനില്ലായിരുന്നു. മഞ്ഞു മൂലം ഒരു 10 മീറ്ററിനപ്പുറത്തേക്ക് ഒന്നും വ്യക്തമായില്ല. എന്തായാലും, മുന്നിൽ കണ്ട വഴിത്താരയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. അധികം വൈകാതെ, രണ്ടാമത്തെ സന്ദർശനത്തിൽ കയറിയ കുന്നിൻ മുകളിലെത്തിയതായി മനസ്സിലായി. അപ്പോഴാണ്, വെള്ളാരം ചിറ്റയുടെ ദിശയെക്കുറിച്ച് ഒരു ബോധം വന്നത്. അതിനിടെ സാനിബിന്റെ നിർദേശപ്രകാരം വേറെയൊരു കലാപരിപാടിയും ചെയ്തു. ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ചെറിയൊരു വീഡിയോ റെക്കോർഡിങ്ങ്. വെറുതേ ഒരു പരീക്ഷണം. അങ്ങനെ സംസാരിച്ചും ഇടക്കിടക്ക് വീഡിയോസ് എടുത്തും, ആ മലമുകളിലെ പുലരിയിലെ തണുപ്പിന്റെ രസം ആസ്വദിച്ചറിഞ്ഞു.

  ആരോരുമറിയാതെ..
  ഒരു പുലർകാലവേളയിൽ..
  വെള്ളാരം ചിറ്റയുടെ മാറിൽ..
  ഞങ്ങളിരുന്നു..

  അതെ, മഞ്ഞു മാറാനുള്ള കാത്തിരിപ്പാണ്. നനവാർന്ന പുല്ലുകൾക്കിടയിൽ ഇറ്റു വീഴുന്ന ഓരോ വെള്ളത്തുള്ളിയും കൈക്കുള്ളിലാക്കി, നിശബ്ദമായി ഇരിക്കും നേരം, കവിളുകളിൽ തലോടിയുണർത്തുന്ന കാറ്റിനു പോലും കഥകൾ പറയാനുണ്ടായിരുന്നു..

  കാതോർത്തപ്പോൾ അവ പറഞ്ഞു തുടങ്ങി..
  ഒരു ചൂളം വിളിയായി..
  കൈകാലുകളിൽ തഴുകുന്ന പുൽനാമ്പുകളായി..

  കാറ്റിനോടു കൂട്ടുകൂടിയ പുൽച്ചെടികൾ,
  തിരമാല കണക്കെ നൃത്തമാടുകയായിരുന്നു..

  ആയിരിപ്പിൽ രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. അങ്ങനെ ഏകദേശം 10 മണിയോടെ മഞ്ഞു തെളിയാൻ തുടങ്ങി. ജീവിതത്തിൽ അതു വരെ കണ്ടതിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലായിരുന്നു ആ കാഴ്ചയുടെ സ്ഥാനം. മൂടൽ മഞ്ഞിനാൽ മൂടപ്പെട്ട മനോഹരമായ ആ ഭൂപ്രദേശം അതിന്റെ യഥാർത്ഥ രൂപം വെളിവാക്കുകയായിരുന്നു. വെളുത്ത പുകമറയ്ക്കുള്ളിൽ പച്ചപ്പ് തെളിഞ്ഞു വരുന്ന കാഴ്ച്ച കണ്ണിൽ ഇപ്പോഴും തെളിയുന്നു.
   ഏകാന്തമായൊരു മലമുകളിൽ. .
   പ്രകൃതിയുടെ മായാജാലവും കണ്ട്. .
   കയ്യും വിരിച്ചങ്ങനെ നിന്നു. .

   മറക്കാനാവുമോ ഈ അനുഭവങ്ങൾ . .
   ഇല്ല, മറക്കാനെനിക്ക് കഴിയില്ല. .
   അത്രമാത്രം ഞാനീ നിമിഷത്തെ ഇഷ്ടപ്പെടുന്നു. .

 എത്ര പെട്ടെന്നാണ് അന്തരീക്ഷം തെളിഞ്ഞത്. ഒരു 5 മിനിറ്റു കൊണ്ട് വെളുത്ത അവസ്ഥയിൽ നിന്നും വെള്ളാരം ചിറ്റയുടെ തനതായ പച്ചപ്പിലേക്കു മാറപ്പെട്ടു. എന്തു രസമായിരുന്നു ആ നിമിഷങ്ങൾ. VFX നെ പോലും തോൽപ്പിക്കുന്ന രീതിയിൽ, ആ വെളുത്ത പുക ഞങ്ങളെയും കടന്ന് അടുത്ത കുന്നുകളിലേക്കു യാത്രയായി.

  ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ മനോഹര നിമിഷങ്ങൾ ഞങ്ങൾ ആവോളം ആസ്വദിച്ചു. ഒരുപാട് മനോഹരമായ ഫോട്ടോകളും അവിടുന്ന് ലഭിച്ചു. കോടമഞ്ഞു ഞങ്ങളെ തഴുകി നടന്നെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നു സാനിബ് പറഞ്ഞപ്പോൾ, തെളിവിനായി കുറെ വീഡിയോകളും എടുത്തു. മഞ്ഞു പൂർണ്ണമായും മാറിയപ്പോൾ സമയം 11 മണി കഴിഞ്ഞു. അങ്ങനെ നിറഞ്ഞ മനസ്സോടെ, എക്കാലവും ഓർക്കാവുന്ന ഓർമ്മകളുമായി അന്നവിടുന്ന് മലയിറങ്ങി..

  അധികമാരും പോകാത്ത വഴികളിലൂടെ..
  മനുഷ്യന്റെ കടന്നാക്രമണം ചെല്ലാത്ത..
  മാനസികമായ എന്തോ അടുപ്പം തോന്നിക്കുന്ന..
  എത്രയോ സ്ഥലങ്ങളിൽ പോയിരിക്കുന്നു..

ഇനി ചെല്ലുമ്പോഴും എല്ലാം അതേ ഭംഗിയിൽ കാണണമെന്ന ആഗ്രഹമുള്ളതിനാൽ ഷെയർ ചെയ്യാത്ത എത്രയോ സങ്കേതങ്ങൾ..
അതിലൊന്നായിരുന്നു മേമുട്ടം. അതിനാലാണ് ഒരു കൊല്ലമായിട്ടും ആരോടും ഒന്നും പറയാതിരുന്നത്.  പക്ഷേ. . .
മൂന്നാം തവണ പോയപ്പോൾ വിഷമകരമായ ഒരു കാര്യം കണ്ടു. വിശാലമായ കുന്നിൻ മുകളിൽ പ്രകൃതിയുടേതല്ലാത്ത വസ്തു. ഒരു പ്ലാസ്റ്റിക് കുപ്പി.

 "ഇനി എത്ര നാൾ ഈ പച്ചക്കുന്നുകൾ ???"

എന്ന വലിയ ചോദ്യത്തിന്റെ ചെറിയൊരുത്തരമായിരുന്നു അത്. മീശപ്പുലിമലയ്ക്കു സംഭവിച്ചത് മേമുട്ടത്തു വരാതിരിക്കട്ടെ. . .
ഇന്നീ കാണുന്ന കുന്നും മലകളും, നമ്മൾ ഉണ്ടാക്കിയതല്ലല്ലോ. . അപ്പോ പിന്നെ അവ നശിപ്പിക്കാൻ നമുക്കെന്തവകാശം...????

എത്ര നാൾ കഴിഞ്ഞാലും ഈ പ്രകൃതീ വിസ്മയം ഇതേ പടി കാണാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആ കുപ്പിയും കയ്യിലെടുത്തു, അന്ന് ഞങ്ങൾ വിടവാങ്ങി. . .

  ഞാനിനിയും വരും. .
  വെള്ളാരം ചിറ്റയുടെ സൗന്ദര്യം നുകരണം. .
  നിശബ്ദമായി അവിടെയിരിക്കണം. .
  നീലാകാശത്തിൻ താഴെ. .
  പച്ചക്കടലിൽ മുങ്ങി . .
  ചുവന്ന ഭൂമിയിൽ കിടന്നുറങ്ങാനായി. .




കവിത മൂളും വനം . .

  കാട്ടുമരങ്ങളും കോടമഞ്ഞും തമ്മിലുളള അനശ്വരമായൊരു പ്രണയ കാവ്യം രചിക്കുന്നു ഈ ഗവി. . . വന്മരങ്ങളെ പുണർന്നു നിൽക്കുന്ന മൂടൽമഞ്ഞിനെ അതിരറ്റു സ്നേഹിക്കുന്ന ഈ കാനനം,
സൂര്യപ്രകാശത്തെ വെറുക്കുന്നുവോ . . ??

 ആ കാഴ്ച്ചകൾ നേരിട്ടു തന്നെ കാണണം, അല്ല. . അനുഭവിക്കണം.. ഒരു സിനിമ കണ്ട്, അതിലെ കാഴ്ചകൾ പ്രതീക്ഷിച്ച് ഗവിയിലേക്ക്‌ വന്ന പലരും നൽകിയ തെറ്റായ വ്യാഖ്യാനം, ഗവിയെന്ന സ്വപ്നഭൂമിയെ സഞ്ചാരികളിൽ നിന്നും ഏറെ അകറ്റി നിർത്തിയിരിക്കുന്നു.

  ആദ്യമായി ഞാൻ പറയട്ടെ . . സിനിമയിൽ കാണുന്ന കുട്ടിക്കാനവും വാഗമണും പ്രതീക്ഷിച്ച് ഗവിയിലേക്ക് വരരുത്.. ഇത് വേറൊരു ലോകമാണ്..
ഇവിടേക്കുള്ള കാട്ടു വഴികളും, ഡാമുകളും കടന്ന്,
മരച്ചില്ലകളെ വകഞ്ഞു മാറ്റി.. ആടിയുലഞ്ഞ്, വളഞ്ഞു പുളഞ്ഞ്, കയറ്റങ്ങളും ഇറക്കങ്ങളും താണ്ടിയെത്തുന്ന. . .
ഗവി നിവാസികളുടെ എല്ലാമെല്ലാമായ oru ആനവണ്ടി. .
അതിലൊരു സാധാരണ യാത്രക്കാരനായി അങ്ങ് പോകുക. . തീർച്ചയായും അതൊരു വേറിട്ട അനുഭവം തന്നെയായിരിക്കും..


  ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ഗവി യാത്ര. നേരെത്തെ ഒന്നുരണ്ടു പ്രാവശ്യം പലരോടും അന്വേഷിച്ചപ്പോൾ 85% മറുപടികളും ഇങ്ങനെയൊക്കെയായിരുന്നു.
"ഓ . . ഗവിയിലെന്താ കാണാൻ . . ??
ഒന്നുമില്ലാന്നേ, ചുമ്മാ പോകണ്ട . . വേസ്റ്റാ..." അങ്ങനെ പലരും നിരുത്സാഹപ്പെടുത്തി വൈകിച്ച യാത്ര ഒടുവിലൊരു ഹർത്താൽ ദിവസം യാഥാർഥ്യമായ കഥ പറയാം..

  ഉമ്മയുടെ വീടുള്ള ഏന്തയാറിൽ ഒരു കല്യാണത്തിനു പോകേണ്ട ആവശ്യം വന്നു. ഞാൻ ജോലി ചെയ്യുന്ന തിരുവനന്തപുരത്തു നിന്നും ഏന്തയാറ്റിലേക്ക് പത്തനംതിട്ട വഴിയാണ് എളുപ്പം. അപ്പോഴാണ് ഗവി മനസ്സിലേക്ക് ഓടിയെത്തുന്നത്. അങ്ങനെ പെട്ടെന്നൊരു തീരുമാനത്തിൽ അതങ്ങ് ഉറപ്പിച്ചു. വെള്ളിയാഴ്ച രാത്രി 1:30ന്റെ പത്തനംതിട്ട ബസ്സു പിടിക്കാനായിരുന്നു പ്ളാൻ. പക്ഷെ അന്ന് വൈകുന്നേരമായതും അതിയായ പനി പിടിച്ചു. ശരീരം വേദനയും തലവേദനയും, എല്ലാം കൂടി ആകെ വല്ലായ്മ.. എന്തു ചെയ്യും? ആകെ വിഷമമായി. ഈ അവസ്ഥയിൽ പോകാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചു. എന്റെ സ്വഭാവം വച്ച്, എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ ഒരു തവണ മനസ്സിനോട് തന്നെ ചോദിക്കും. . 'അളിയാ.. നീ ഓക്കെയാണോ..'
മനസ്സു പറഞ്ഞാൽ പിന്നെ ശരീരത്തിന്റെ ക്ഷീണം പമ്പ കടക്കും. അങ്ങനെ ഞാൻ ചോദിച്ചു !!!!! തീരുമാനിച്ചു !!!  പോകാൻ തന്നെ..

  രാത്രിയോടെ ബാഗിന്റെ അവസാന ക്ലിപ്പും ഇട്ട ശേഷം വെറുതെ ഒന്ന് വാട്ട്സാപ് ഓണാക്കിയപ്പോഴാ അറിഞ്ഞത്, എന്തോ കാരണത്താൽ പിറ്റേന്ന് ഇടുക്കി ജില്ലയിൽ ഹർത്താലാണെന്ന്. പടച്ചോനേ.. വീണ്ടും പണിയാണല്ലോ.. എന്തു ചെയ്യും ? പോകണോ വേണ്ടയോ എന്നായി വീണ്ടും ആലോചന. . കാരണം ഗവിയിൽ നിന്ന് നേരെ വണ്ടിപ്പെരിയാർ വന്ന് അവിടുന്ന് മുണ്ടക്കയം വഴി ഏന്തയാർ എത്തണമെങ്കിൽ ഇടുക്കി ജില്ല കയറാതെ പറ്റില്ല..

 എന്തായാലും ഞാൻ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ബാക്കി വരുന്നിടത്ത് വച്ചു കാണാം എന്ന് മനസ്സിലുറപ്പിച്ചു തിരുനവന്തപുരത്തു നിന്നു വണ്ടി കയറി. ആ ഒരു തീരുമാനമായിരുന്നു ഈ യാത്രയെ വ്യത്യസ്ഥമാക്കിയത്. അതിനെ കുറിച്ചു വഴിയേ പറയാം. അങ്ങനെ 1:30ന് ബസ് പുറപ്പെട്ട ഉടനേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

"പത്തനംതിട്ട. . . പത്തനംതിട്ട. ."
എന്ന വിളി കേട്ടാണ് കണ്ണു തുറന്നത്. ഇത്ര പെട്ടെന്ന് എത്തിയോന്നു വിചാരിച്ചു സമയം നോക്കിയപ്പോൾ 4:15 ആയിരിക്കുന്നു. അങ്ങനെ അവിടെയിറങ്ങി, വിജനമായ ബസ് സ്റ്റാൻഡിന്റെ ഒരു വശത്തായി ഇരുന്ന് ചെറുതായി മയങ്ങി. അൽപ്പ സമയത്തിനു ശേഷം, എവിടെ നിന്നോ അലയടിച്ചൊരു ബാങ്കു വിളി കേട്ടാണുണർന്നത്. ഉടനെ എഴുന്നേറ്റ് ആ ദിശയിലങ്ങു നടന്നു. പത്തനംതിട്ട ടൗണിലൂടെ.. നടന്നു.. നടന്നു.. ആ പള്ളിയിലെത്തിച്ചേർന്നു.. അങ്ങനെ പ്രഭാത കൃത്യങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു തിരികെ സ്റ്റാൻഡിലേക്ക് നടന്നു. പനിയൊക്കെ കുറഞ്ഞു.. വല്ലാത്തൊരു ഉന്മേഷവും കിട്ടി. .
ഇനി യാത്ര തുടങ്ങുകയാണ്..

എന്താണ് ഗവിയിൽ ??

എങ്ങനെയൊക്കെയായിരിക്കും ആ വഴികൾ..??

ബസിൽ സീറ്റ് കിട്ടുമോ ??

ഒട്ടേറെ ചോദ്യങ്ങളും മനസ്സിലിട്ട് പത്തനംതിട്ട സ്റ്റാൻഡിൽ അക്ഷമനായി നിന്നു...

അങ്ങനെ 6:35ഓടെ അവൻ വന്നു. മറ്റു ബസ്സുകൾക്കിടയിൽ ഒരു കുട്ടിയാനയെ പോലെ വന്നു നിർത്തിയ ഉടനെ അതിൽ ചാടിക്കയറി മുൻസീറ്റ് ഉറപ്പിച്ചു. ഒടുവിൽ യാതൊരു പ്രതീക്ഷയും വെക്കാതെ ആ യാത്ര തുടങ്ങി. ഇടുക്കി ജില്ലയിൽ ഹർത്താലായതിനാൽ ബസ് ഗവി വരെ പോകുന്നുള്ളൂ. അങ്ങനെ അവിടെ വരെ 93 രൂപയുടെ ടിക്കറ്റെടുത്തു. വിരലിലെണ്ണാവുന്ന ആളുകളേ ബസ്സിൽ ഉണ്ടായുന്നുള്ളു. കയറിയ ഉടനേ ആദ്യം ശ്രദ്ധിച്ചത് എൻജിൻ ഭാഗത്തു വച്ചിരിക്കുന്ന പത്രക്കെട്ടുകളാണ്. അതിലൊരു പത്രം വേർതിരിച്ചും വച്ചിരിക്കുന്നു. ഇതൊക്കെ എങ്ങോട്ടാണാവോ. കണ്ടറിയാം. .

  സാധാരണ ഓർഡിനറി ബസ്സുകളെ അപേക്ഷിച്ച് ഇവന് വേഗം കൂടുതലായിരുന്നു. വടശ്ശേരിക്കരയും പെരുനാടും കടന്നു അതിവേഗം 7:30 ഓടെ ചിറ്റാറിലും, 7:45 ന് സീതത്തോടും എത്തിച്ചേർന്നു. അതു വരെ ഇടയ്ക്കിടെ ആളുകൾ കയറുന്നതും ഇറങ്ങുന്നതും കാണാമായിരുന്നു. ഇവിടെയെത്തിയതും ഒട്ടുമിക്ക ആളുകളും ഇറങ്ങിപ്പോയി.. ഒട്ടേറെ പുരാണ കഥകൾ ഉറങ്ങുന്ന സ്ഥലമാണിതെന്നു, ബസ്സിലിരിക്കുന്ന ആരോ പറയുന്നതു കേട്ടു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അങ്ങനെ സീതത്തോട് കഴിഞ്ഞതും വഴിയുടെ സ്വഭാവം മാറിത്തുടങ്ങി. അതുവരെ വഴിക്കിരുവശവും കണ്ടിരുന്ന വീടുകൾ കുറഞ്ഞും, റബ്ബർ മരങ്ങൾ കൂടിയും വന്നു. വരാനിരിക്കുന്ന വേലിയേറ്റത്തിന്റെ ചെറിയ അലയൊടികളായിരുന്നു ആ കാഴ്ചകൾ.. 8:10ഓടെ ചെറിയൊരു കവലയിൽ ബസ് നിർത്തി. ആങ്ങാമുഴി ജംഗ്ഷൻ എത്തിയിരിക്കുന്നു.
''ഇതാണ് അവസാനത്തെ ഹോട്ടൽ, ഞങ്ങൾ ചായ കുടിച്ചിട്ടേ പോകൂ.. ഉച്ചഭക്ഷണം വാങ്ങി വച്ചോളൂ.. ഗവിയിൽ ഒന്നും കിട്ടില്ല...'' കണ്ടക്ടർ എല്ലാവരോടുമായി പറഞ്ഞു. അങ്ങനെ അവിടെയിറങ്ങി ലഘുവായി കഴിച്ചു, ഉച്ചയ്ക്കു കഴിക്കാനുള്ളതും വാങ്ങി ബസിൽ കയറി. ചെറിയൊരു ഇടവേളയ്ക്കു ശേഷം യാത്ര പുനരാരംഭിച്ചു..
  അവിടുന്നങ്ങോട്ട് 'സവാരി' തുടങ്ങുകയായിരുന്നു. അത്രയും നേരം ബാഗും പിടിച്ചു നിന്ന കണ്ടക്ടർ ചേട്ടൻ അതെല്ലാം എടുത്ത് വച്ച് മുന്നിൽ വന്നിരുന്നു. നേരത്തേ പറഞ്ഞ, ആ കെട്ടാത്ത പത്രം എടുത്ത് വീടിന്റെ ഉമ്മറത്തിരിക്കുന്ന ലാഘവത്തോടെ വിരിച്ചു പിടിച്ചു വായിക്കുന്ന കാഴ്ച്ച രസകരമായിരുന്നു.
    അതു വരെ മിണ്ടാതിരുന്ന ഡ്രൈവറും സംസാരം തുടങ്ങി. അതിനിടയിലെപ്പോഴോ കാട്ടുവഴിയിൽ പ്രവേശിച്ച ബസ്സ്, അൽപ്പ സമയത്തിനു ശേഷം കൊച്ചാണ്ടി ചെക്പോസ്റ്റിൽ എത്തിച്ചേർന്നു. ആനവണ്ടി വരുന്നത് കണ്ട ഉദ്യോഗസ്ഥൻ ഗേറ്റ് നേരത്തെ പൊക്കി കഴിഞ്ഞു. ഇവിടെ പരിശോധനയില്ലാതെ കടത്തി വിടുന്ന ഒരേയൊരു വാഹനം ഈ ബസാണ്. അങ്ങനെ ചെക്ക് പോസ്റ്റും കഴിഞ്ഞു നല്ല അസ്സൽ വനത്തിലേക്കു പ്രവേശിച്ചു. അതുവരെ തെളിഞ്ഞു കാണാമായിരുന്ന നീലാകാശം മരച്ചില്ലകൾക്കിടയിൽ മറഞ്ഞു. വന്മരങ്ങളാൽ കവചം തീർത്ത കാട്ടുവഴിയിലെ വള്ളിപ്പടർപ്പുകളും ചെറിയ മരക്കൊമ്പുകളും വകഞ്ഞു മാറ്റികൊണ്ടായിരുന്നു 'ആനയുടെ' മുന്നേറ്റം.


    അതിനിടയിൽ ബസ് ജീവനക്കാരെ പരിചയപ്പെട്ടു. ഡ്രൈവർ രാജു ചേട്ടനും കണ്ടക്ടർ സന്തോഷേട്ടനും. രണ്ടു പേരും വാതോരാതെ സംസാരിക്കുകയാണ്. വഴിയിൽ ആനയെ കാണാൻ കഴിയുമോയെന്ന ചോദ്യത്തിന് മറുപടിയായി, രാജുച്ചേട്ടൻ കഴിഞ്ഞ ബുധനാഴ്ച്ച ഒരേ സമയം 23 ആനകളെ കണ്ട അനുഭവം പങ്കുവച്ചു. ബസിലിരുന്ന ആരോ എടുത്ത ഫോട്ടോയിൽ നോക്കിയാണത്രെ എണ്ണം തിട്ടപ്പെടുത്തിയത്. ഈ യാത്രയിൽ അങ്ങനെ എന്തെങ്കിലും കാഴ്ച കാണണേ എന്ന് അതിയായി ആഗ്രഹിച്ചു. അതിനിടെ ഞാനവരോട് സംസാരിച്ചും, ഫോട്ടോ എടുത്തും അറിയാതെ സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നിൽ എത്തിയിരുന്നു. ആ സമയം ബസ്സിൽ യാത്രക്കാരായി എന്നെ കൂടാതെ 6 പേരുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റതും, ബാക്കിയുള്ളവരും ഉഷാറായി. അതുവരെ ഒരു സാധാരണ ബസ്‌യാത്രികർ മാത്രമായിരുന്ന ഞങ്ങൾ ആ സമയം മുതൽ ഒരു വീട്ടിലെ അംഗങ്ങളെ പോലെയായി.
  പരസ്പരം സംസാരിച്ചും, പുറത്തെ കാഴ്ചകൾ ആസ്വദിച്ചും, മൊത്തത്തിൽ ഉഷാറായി. ഇതോടെ രാജു ചേട്ടനും സന്തോഷേട്ടനും അവരുടെ ഗവി അനുഭവങ്ങളുടെ ചെപ്പു തുറന്നു. ആറു വർഷത്തോളമായി ഈ വഴിയിലൂടെ വളയം പിടിക്കുന്ന രാജുചേട്ടന് പറയാൻ കഥകൾ ഏറെയായിരുന്നു. കാതോർക്കാൻ ആളുണ്ടെങ്കിൽ പറയാൻ ഞങ്ങളുണ്ട് എന്ന പോലെ, കാട്ടുവിശേഷങ്ങൾ പങ്കുവെക്കാൻ അവർ ആവേശം കൊണ്ടു. ആന, കാട്ടുപോത്ത്, മയിൽ, മാൻ എന്നിവയൊക്കെ ഈ വഴിയിലെ സ്ഥിരം കാഴ്ചയാണ്‌. അവസാനമായി, ഒന്നുരണ്ടു മാസം മുൻപ് വഴിയിൽ പുള്ളിപ്പുലിയെ കണ്ടത്രേ. ചെറിയ കുഞ്ഞായിരുന്നു. ബസ് വന്നിട്ടും റോഡിൽ തന്നെ നിന്ന അവൻ കുറച്ചു സമയം കഴിഞ്ഞാണ് മാറിയത്. രാജു ചേട്ടന്റെ അഭിപ്രായത്തിൽ ദൂരെ നിന്ന് ഈ ബസിന്റെ ശബ്ദം കേട്ടാൽ മൃഗങ്ങൾ ഓടി മാറും. പിന്നെ ഭാഗ്യം പോലിരിക്കും കാണുന്ന കാര്യം.
  അങ്ങനെ സംസാരിച്ച് നേരെ ചെന്നു നിന്നത് മൂഴിയാർ ഡാമിനു മുന്നിലായിരുന്നു. അടഞ്ഞു കിടന്ന ഗേറ്റ് ഒരു ഉദ്യോഗസ്ഥൻ വന്നു തുറന്നു തന്നു. ബസ് സാവധാനം ഡാമിനു മുകളിലെ വഴിയിലൂടെ മുന്നോട്ടു നീങ്ങുന്നേരം, ഇടത്തോട്ടു നോക്കണോ . .
അതോ വലത്തോട്ടു നോക്കണോ. . എന്നു സംശയമായിപ്പോയി. അത്ര മനോഹരമായിരുന്നു ഇരു വശവും. ഇടത്തേക്ക് നോക്കിയാൽ തിങ്ങി നിൽക്കുന്ന വനത്തിൽ മഞ്ഞിറങ്ങി നിൽക്കുന്ന കുളിർകാഴ്ച. വലതു വശത്താണെങ്കിൽ കടും പച്ച നിറത്തിലുളള വെള്ളവും അതിനപ്പുറം നിബിഡ വനവും. ഞങ്ങൾക്ക് കാഴ്ചകൾ കാണാനായി, ഡാം കഴിയുന്നത് വരെ രാജുച്ചേട്ടൻ വണ്ടി പതുക്കെ ഓടിച്ചു. അവിടുന്ന് ഒന്നുരണ്ടു വളവു കഴിഞ്ഞതും വലതു വശത്തായി മൂഴിയാർ ഡാമിന്റെ മനോഹരമായ തീരങ്ങൾ കാണാമായിരുന്നു.
   ഒരു വട്ടമെങ്കിലും അവിടെയൊന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ. .
''ആ തീരത്തിരുന്ന് കാടിനോട് സംസാരിക്കണം, പാട്ടു പാടണം, ആഗ്രഹിക്കുന്ന ഓർമ്മകൾ താലോലിച്ച്, അതും‌ സ്വപ്നം കണ്ട്, ,
അവിടെ കിടന്നുറങ്ങണം...''

   ആ സമയം കൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്. എവിടെയോ ബസ് നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. മൂഴിയാർ എത്തിയിരിക്കുന്നു.
സമയം 9 മണിയായി. ആങ്ങമുഴി കഴിഞ്ഞതിനു ശേഷം വഴിയിൽ ആളുകളെ കണ്ടത് ഇവിടെയാണ്. ബസ്സിലിരുന്ന പത്രക്കെട്ട് ഒരാൾ വന്ന് ഇറക്കി വച്ചു. അതിനിടെ രാജുചേട്ടൻ ആരോടോ ഉച്ചത്തിൽ കുശലം പറയുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ അവിടുന്ന് യാത്ര തുടർന്നു.

 മൂഴിയാർ പിന്നിട്ടതും റോഡിൻറെ വീതി വീണ്ടും കുറഞ്ഞതു പോലെ തോന്നി. ബസ്സിന്റെ ജനലുകളിലൂടെ മരക്കൊമ്പുകൾ വന്നടിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണു വരെ പോയേക്കാം. ആ കാട്ടുവഴിയിലൂടെയുള്ള രാജുച്ചേട്ടന്റെ ഡ്രൈവിംഗ് കാണാൻ തന്നെ രസമായിരുന്നു.
  പെട്ടെന്നൊരു വളവു തിരിഞ്ഞതും മുന്നിലതാ ഒരാന. കാട്ടാനയല്ലട്ടോ, സർക്കാരിന്റെ ആനവണ്ടി. അതെ, വണ്ടിപ്പെരിയാറിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള ബസാണ്. രണ്ടും മുഖാമുഖം നിൽക്കുകയാ, എങ്ങനെ പോകുമെന്ന് ആലോചിച്ചു നോക്കുന്നതിനിടയിൽ രാജുചേട്ടൻ വിദഗ്ദമായി ബസ് വലത്തേക്ക് എങ്ങനെയോ ഒതുക്കി. വലതു വശത്തേക്ക് നോക്കിയാൽ തല കറങ്ങും, അത്ര വലിയ താഴ്ച്ചയാണ്. ചേട്ടന് ബസ്സിനെ വലിയ വിശ്വാസമാണെന്ന് ആ നീക്കത്തിൽ മനസ്സിലാക്കി. എന്തായാലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ രണ്ടു വണ്ടിയും കടന്നു പോയി.
   അതു വഴിയുളള ബസ്സോടിക്കൽ ഒരഭ്യാസം തന്നെയാ. വലിയ വളവുകളും കയറ്റങ്ങളും രാജു ചേട്ടൻ പുല്ലു പോലെ കീഴടക്കി. മൂഴിയാറിനു ശേഷം റോഡിലേക്ക് നോക്കിയാൽ അങ്ങിങ്ങായി പൂപ്പൽ പിടിച്ചു കിടക്കുന്നത് കാണാമായിരുന്നു. അൽപ്പം ചെന്നതും കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലായി, ഒരു പാലത്തിൽ ബസ് നിർത്തി. ശബരിഗിരി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണവ. കക്കി ഡാമിൽ നിന്ന് മൂഴിയാർ ഡാമിലേക്ക് ഈ പൈപ്പുകൾ വഴി വെള്ളമൊഴുകുന്നു. വർഷങ്ങൾക്കു മുമ്പ്, ഡാം നിർമ്മാണ സമയത്ത് ഇത്ര വലിയ ഇരുമ്പു പൈപ്പുകൾ എങ്ങനെയീ മലമുകളിൽ എത്തിച്ചു. . ??
   ഗവിയിലേക്കുള്ള വഴിയിലെ കാഴ്ചകളിൽ ഇതു പോലെ ഒരുപാട് ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. എന്തായാലും തനിക്കറിയാവുന്ന രീതിയിൽ ഞങ്ങളോട് പല കാര്യങ്ങളും പറഞ്ഞു കൊണ്ട് രാജുച്ചേട്ടൻ ബസ്സ് മുന്നോട്ടെടുത്തു..!! കുറേ വളവുകൾക്കും കയറ്റങ്ങളും കഴിഞ്ഞ്, അൽപ്പം തുറസായയൊരു സ്ഥലത്ത് വീണ്ടും ബസ് നിർത്തിയപ്പോൾ സന്തോഷേട്ടൻ ഇടതു വശത്തെ താഴ്ചയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു,
   'അവിടെയാണ് നമ്മൾ നേരത്തേ കയറിയ മൂഴിയാർ ഡാം, മഞ്ഞുമൂടി കിടക്കുന്നതിനാൽ കാണാത്തതാ...' ആ ഭാഗത്തേക്കു നോക്കിയപ്പോൾ താഴേക്കു നീണ്ടു പോകുന്നൊരു ടവർ ലൈൻ മാത്രമേ കാണുന്നുള്ളൂ. ബാക്കിയെല്ലാം മറഞ്ഞിരുന്നു. മഞ്ഞില്ലെങ്കിൽ അതൊരു മനോഹരമായ കാഴ്ചയാണത്രെ. മൂഴിയാർ ഡാമിനു മുകളിലായി പ്രവർത്തിക്കുന്ന പവർ House നെക്കുറിച്ചും അവർ വിവരിച്ചു. ഇതെല്ലാം പറയാനായി 5 മിനിട്ടോളം ബസ് അവിടെ നിർത്തിയിട്ടു. ആ സമയം കൊണ്ട് വെറുമൊരു ബസ് യാത്രയ്ക്കപ്പുറം വേറേതോ തലത്തിലേക്ക് ആ സവാരി മാറിക്കഴിഞ്ഞു.
   അവിടുന്നങ്ങോട്ട് പല കാഴ്ചകളും മാറി മാറി വന്നു കൊണ്ടേയിരുന്നു. മരങ്ങൾ തിങ്ങി നിറഞ്ഞ വനത്തിനുള്ളിൽ നിന്നും തുറസ്സായ പുല്മേടുകൾക്കു നടുവിലൂടെയായി പിന്നീടുളള വഴികൾ. ഇടതു വശത്തു വലിയ കുന്നുകൾ കാണാം. വലതു വശത്തായി മഞ്ഞു മൂടി കിടക്കുന്ന താഴ്വാരങ്ങളും. അൽപ്പം കൂടി മുന്നിലേക്ക് ചെന്ന ബസ് നല്ലൊരു സ്ഥലത്തങ്ങു നിർത്തി. ഇതാണ് രാജുച്ചേട്ടൻ, യാത്രക്കാരുടെ മനസ്സറിയുന്ന ഡ്രൈവർ. ഇറങ്ങിക്കോട്ടേ എന്നു ചോദിക്കേണ്ടി വന്നില്ല, അതിനു മുമ്പ് ചേട്ടൻ തല കൊണ്ട് ആംഗ്യം കാണിച്ചു. ദൂര സ്ഥലങ്ങളിൽ നിന്നും ഈ ഓർഡിനറിയെ മാത്രം പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് ഗവിയുടെ പൂർണ്ണ സൗന്ദര്യം ആസ്വദിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും തന്നു അവർ. അങ്ങനെ ഒരു പെൺകുട്ടിയൊഴിച്ച് ബാക്കിയെല്ലാവരും ഇറങ്ങി, അവിടുത്തെ മഞ്ഞും കൊണ്ട് കുറേ ഫോട്ടോസ് ഒക്കെ എടുത്ത്, മനസ്സില്ലാ മനസ്സോടെ വന്ന് ബസിൽ കയറി.

    ഇനി സഹയാത്രികരെ കുറിച്ചു പറയാം. എന്നെ കൂടാതെ, കണ്ണൂരിൽ നിന്നും ഇവിടെക്കായി മാത്രം വന്ന അഖിൽ, തിരുവനന്തപുരത്തു നിന്നു വന്ന അരുൺ, പത്തനംതിട്ടക്കാരായ പ്രിൻസ് ചേട്ടനും ഭാര്യയും, അധികമാരോടും മിണ്ടാതെ വേറോരാൾ (പേരു മറന്നു), പിന്നൊരു പെൺകുട്ടിയും (വഴിയേ പറയാം). എല്ലാവരും ഒരേ മനസ്സോടെയായിരുന്നു ഈ വഴികളത്രയും താണ്ടിയത് എന്നതാണ് ഈ യാത്രയിൽ  എടുത്തു പറയേണ്ടൊരു കാര്യം..
  അങ്ങനെ കോടയെ കീറി മുറിച്ചു കൊണ്ട് നമ്മുടെ KSRTC പ്രയാണം തുടർന്നു. തെളിഞ്ഞ പുൽമേടുകളും കടന്ന് വീണ്ടും കാടിൻറെ ഇരുളിലൂടെയായി യാത്ര. ഇരുണ്ട ആ അന്തരീക്ഷത്തിൽ ഇറ്റു വീഴുന്ന മഴത്തുള്ളികൾ കയ്യിലാക്കി, ഇടയ്ക്കിടെ മുഖം തുടച്ചു, അതിനൊരു വല്ലാത്ത അനുഭൂതിയായിരുന്നു. സംസാരപ്രിയരായ രാജുച്ചേട്ടനും സന്തോഷേട്ടനും വാതോരാതെ കാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ വീണ്ടും അന്തരീക്ഷം തെളിഞ്ഞത് മനോഹരമായൊരു കാഴ്ചയിലേക്കായിരുന്നു.
  കക്കി ഡാമിന്റെ തീരങ്ങളായിരുന്നു അവിടെ. സുന്ദരമായ താഴ്‌വരയിൽ ഡാമിലെ വെളളവും, അതിനപ്പുറം കൊടുംകാടും. ആ കാട്ടിൽ ആദിവാസികൾ വസിക്കുന്നുണ്ടത്രേ. ചില സമയങ്ങളിൽ അവർ ചെറിയ തട്ടിക്കൂട്ടു വള്ളങ്ങളിൽ അങ്ങോട്ടേക്ക് പോകുന്നത് കാണാറുണ്ടെന്നു, സന്തോഷേട്ടൻ പറഞ്ഞു. കാട്ടിൽ നിന്നും ശേഖരിക്കുന്ന തേനും മറ്റും നാട്ടിൽ കൊണ്ടു വന്നു വിൽക്കാനായി അവർ ആശ്രയിക്കുന്നത് നമ്മുടെ ആനവണ്ടിയെ തന്നെയാണ്. അങ്ങനെ കാണുന്ന ഓരോ സ്ഥലത്തെയും പ്രത്യേകതകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ രാജുച്ചേട്ടനും സന്തോഷേട്ടനും മത്സരിച്ചു.

  സത്യം പറഞ്ഞാൽ ഈ യാത്രയെ ഇത്രയ്ക്കു ആസ്വാദ്യകരമാക്കിയത് ഇവർ തന്നെ. ജീവിതത്തിൽ ആദ്യമായാണ് ഇതു പോലത്തെ രണ്ടു ബസ് ജീവനക്കാരെ കാണുന്നത്. കൂടെ വരുന്നവരുടെ സന്തോഷമാണ് അവരുടെയും സന്തോഷം. റോഡിൽ മരണപ്പാച്ചിൽ നടത്തുന്നവരും, ചെറുവണ്ടിക്കാരെ നോക്കി കണ്ണുരുട്ടുന്നവരും, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവരുമൊക്കെ ഒരു തവണയെങ്കിലും ഈ റൂട്ടിൽ വരണം. ഇവരെ കാണണം. ഇങ്ങനെയും ബസ്സ്‌ സർവീസ് നടത്താമെന്നു മനസ്സിലാക്കണം. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള കാനന പാതയാണിത്. ഈ റൂട്ടിൽ ജോലി ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴുളള രാജുച്ചേട്ടന്റെ മറുപടി ഇപ്പോഴും ഓർക്കുന്നു.
 "ശാന്തം... ഒരു പ്രശ്നവുമില്ല.. മത്സരമില്ല.. വളരെ സന്തോഷം.. ഇവിടെ വരുന്നവരെല്ലാം നല്ലവരാ... അങ്ങനെയുള്ളവർക്ക് ഇവിടുത്തെ കാഴ്ചകളൊക്കെ കാണിച്ചു കൊടുക്കാൻ നമുക്കും വലിയ ഇഷ്ടമാ..."
അങ്ങനെ അവരുടെ വിശേഷങ്ങളൊക്കെ പങ്കുവച്ചതിനു ശേഷം എല്ലാവരും വന്ന് ബസ്സിൽ കയറി.
 അവിടുന്ന് നേരെ ചെന്നു കയറിയത്  കക്കി ഡാമിലേക്കായിരുന്നു. വഴിയിലെ ഏറ്റവും മനോഹരമായ ആ ഡാമിനു മുകളിലൂടെ ബസ്സ് സാവധാനം മുന്നോട്ട് നീങ്ങി.
   ഇടതു വശത്തേക്കു നോക്കിയാൽ, അതീവ സുന്ദരമായ കാനനം കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാഴ്ച്ച. ഇതെല്ലാം ബസ്സിലിരുന്നു തന്നെ കണ്ടറിയണം. അതൊരു വല്ലാത്ത അനുഭവം തന്നെ. കാരണം, ബസ്സിൽ നാം ഉയരത്തിലാണല്ലോ ഇരിക്കുന്നത്, അതിനാൽ ഡാമിന്റെ കൈവരികൾ കണ്ണിൽ പെടില്ല. ജനലിലൂടെ തല പുറത്തേക്കിട്ടാൽ, കക്കി ഡാമിനു മുകളിലൂടെ വായുവിൽ പോകുന്ന ഫീൽ.  4Dയല്ല, ഇനി 100D വന്നാൽ പോലും ഈയൊരു അനുഭവം കിട്ടില്ല. ലാഭേച്ഛയില്ലാതെ, വെറും 93 രൂപയ്‌ക്കു ഇത്തരം ഒരു വനയാത്രാ സർവ്വീസ് നടത്തി വരുന്ന KSRTC ക്കു നന്ദി. വിലമതിക്കാനാവാത്ത ഓർമ്മകൾ തരുന്ന ഈ യാത്രയ്ക്ക്, കിലോമീറ്ററിനു ഒരു രൂപയിൽ താഴെ മാത്രമാണ് നമുക്ക് ചിലവ് വരുന്നതെന്നോർക്കണം. ജീവിതത്തിൽ പുതിയ അനുഭവങ്ങൾ തേടി അലഞ്ഞു തിരിയുന്നവർ ഇവിടേക്കു വന്നാൽ ഗവി നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ്.

കക്കി ഡാമിനു മുകളിൽ ബസ് നിർത്തിയ രാജുച്ചേട്ടൻ ഞങ്ങളോടായി പറഞ്ഞു.
"നിങ്ങൾ നടന്നു കാഴ്ചകളൊക്കെ കണ്ടു വാ, ആരും ഡാമിന്റെ ഫോട്ടോ എടുക്കരുത്. ഞങ്ങൾ ദാ, ആ വളവിൽ കാണും"
അങ്ങനെ അവിടെയിറങ്ങി ഡാമിനു മുകളിലൂടെ നടന്നു. തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തിൽ ശക്തിയായ കാറ്റും വീശിയടിച്ചപ്പോൾ അറിയാതെ പല്ലുകൾ കൂട്ടിയിടിച്ചു. കുറച്ചു കഴിഞ്ഞതും ഡാമിന്റെ അക്കരെ നിന്നും ഒരു ഓഫീസർ കൈ പൊക്കി ഞങ്ങളെ വിളിക്കുന്നത് കണ്ടപ്പോൾ എല്ലാവരും നടപ്പിന്റെ വേഗം കൂട്ടി.
   ചേർത്തലക്കാരൻ ജോസഫ് സാറായിരുന്നു അത്. ഡാമിന്റെ കാവലാണ് സാറിന്റെ ഡ്യൂട്ടി. വന്നയുടെനെ പറഞ്ഞു. "രാജു അണ്ണൻ പറഞ്ഞതു കൊണ്ട് മാത്രമാ നിങ്ങളെ ആദ്യമേ വിളിക്കാതിരുന്നത്.. ഇവിടെയൊന്നും ഇറങ്ങാൻ അനുവാദം കൊടുക്കാത്തതാ . . ഹാ .. വേഗം ബസ്സിൽ കയറിക്കോ.."
അങ്ങനെ, വീണ്ടും യാത്ര തുടർന്നു.
 അവിടുന്ന് സഞ്ചരിച്ച് ഏകദേശം 10:20ഓടു കൂടി അടുത്ത ഡാമിലെത്തി. ഇത് ആനത്തോട് ഡാം. കക്കി ഡാമിന്റെയത്ര വലിപ്പമില്ലെങ്കിലും കാഴ്ചകൾ മനോഹരം തന്നെ. ഷട്ടർ തുറക്കാവുന്ന ഡാമാണിതെന്നു സന്തോഷേട്ടൻ പറഞ്ഞു. ഈ വഴിയിലിപ്പോൾ മൂന്നു ഡാമുകൾ കഴിഞ്ഞു. പുലർച്ചെ ഉറക്കവും കളഞ്ഞു പത്തനംതിട്ട സ്റ്റാൻഡിൽ നിന്നപ്പോൾ, സ്വപ്നത്തിൽ പോലും കരുതിയില്ല ഇത് പോലെയുള്ള കാഴ്ചകൾ കാണാനൊക്കുമെന്ന്. അങ്ങനെ ആനത്തോട് കഴിഞ്ഞതും പൂർണ്ണമായും വഴി മറച്ചും തെളിച്ചും കോടമഞ്ഞിന്റെ മായാജാലം തുടങ്ങി. അതൊന്നും വകവെക്കാതെ നമ്മുടെ ആന മുന്നോട്ടുള്ള പ്രയാണം തുടർന്നു.
  വന്മരങ്ങൾ അതിരിടുന്ന കാട്ടു വഴിയിലൂടെ ഒരു രാജപ്രൗഢിയിൽ അവൻ മുന്നോട്ടു നീങ്ങുകയാണ്. ഇരു വശവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാടകം. അവിടേക്ക് മിഴി തുറന്നാൽ പല തരത്തിലുള്ള വൃക്ഷങ്ങൾ കാണാം. വള്ളിപ്പടർപ്പുകൾ ആർത്തി പിടിച്ച് അവയെ കെട്ടിപ്പുണർന്നു കിടക്കുന്നു. അതിനെല്ലാം പുറമെ ഒഴുകി നടക്കുന്ന കോടമഞ്ഞും. ഓരോ വളവു കഴിയുമ്പോഴും ഓരോ തരം കാഴ്ചകൾ. ചില ഭാഗങ്ങളിൽ ഉയരം കുറഞ്ഞ വൃക്ഷങ്ങൾ മാത്രം, എന്നാൽ ഇടയ്ക്ക് വന്മരങ്ങൾ, ചിലയിടത്ത് പുൽമേടുകൾ, അതിനപ്പുറം ചോലവനങ്ങൾ. ഇങ്ങനെ പല രീതിയിലുളള കാഴ്ചകളായിരുന്നു വഴി നിറയെ. കോടമഞ്ഞു കാരണം ഈ പറഞ്ഞ മരങ്ങളുടെയൊന്നും ചുവടു ഭാഗം കാണാൻ കഴിയുന്നില്ലായിരുന്നു. മേഘങ്ങൾക്കുള്ളിൽ മരങ്ങൾ കണ്ടാൽ എങ്ങനിരിക്കും, അതു പോലെ. . ഈ വന സൗന്ദര്യം...
   അതിനിടെ റോഡിൻറെ അവസ്ഥ മാറിയിരിക്കുന്നു. ടാറിട്ട വഴികൾ പിന്നിട്ട്  നല്ല അസ്സൽ ഓഫ്റോഡിലായി ബസ്സ്. വലിയ കല്ലുകളും കുഴികളും കയറിയിറങ്ങി, ആടിയാടി, ഒരുപാട് യാതനകൾ സഹിച്ചു കൊണ്ടാണവൻ ഞങ്ങളെയും കൊണ്ട് മുന്നോട്ടു സഞ്ചരിക്കുന്നത്. അവനെ മെരുക്കാൻ രാജുച്ചേട്ടനും നന്നായി കഷ്ടപ്പെടുന്നുണ്ട്. അങ്ങനെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓഫ്റോഡിങ് ഫീലും കിട്ടി. ബൈക്കിൽ ഇതു വഴി പ്രവേശനം ഉണ്ടായിരുന്നെങ്കിൽ... എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ. അങ്ങനെ പല പേരറിയാ വനാന്തരങ്ങളും കടന്ന് പത്തേമുക്കാലോടു കൂടി ബസ്സ്, ഗവി ഫോറസ്റ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു.
  സന്തോഷേട്ടൻ അവിടെ ഇറങ്ങിപ്പോയി ഒപ്പിട്ടിട്ടു വന്നു. വീണ്ടും യാത്ര. വഴിക്കു മാറ്റമൊന്നുമില്ല, ഓഫ്റോഡ് തന്നെ. കാടിന്റെ വന്യതയിൽ നിന്നും പുൽമേടുകളുടെ പച്ചപ്പിലേക്ക് മാറിയ വഴികളിൽ കോടമഞ്ഞിനു മാത്രം ഒരു കുറവുമില്ലായിരുന്നു.

ഗവി എത്താറായെന്നു തോന്നുന്നു. അങ്ങിങ്ങായി കെട്ടിടാവശിഷ്ടങ്ങൾ കാണാമായിരുന്നു. അൽപം ചെന്നതും സന്തോഷേട്ടനും രാജുച്ചേട്ടനും ഏതോ ഒരു അമ്മച്ചിയുടെ കാര്യം പറയുന്നത് കേട്ടു. കഴിഞ്ഞ ദിവസം അവരുടെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തെന്ന്. ആ വീടും കാണിച്ചു തന്നു. കോടയിൽ മറഞ്ഞിരിക്കുന്നൊരു കുഞ്ഞുവീട്. കുറച്ചങ്ങു ചെന്നാൽ ജീർണ്ണിച്ച ഒന്നു രണ്ടു കെട്ടിടങ്ങൾ കാണാം. കാട്‌ പിടിച്ച്, മേൽക്കൂരയിൽ വരെ പുല്ലു വളർന്നു നിൽക്കുന്ന അവ കണ്ടപ്പോ Hobbit സിനിമ ഓർമ്മ വന്നു.
  അവിടുന്ന് മുന്നോട്ടു പോയി അൽപ്പം കഴിഞ്ഞതും അടുത്ത ഡാമെത്തി. പമ്പ ഡാം. ഇത്തവണ ഡാമിനു മുകളിലൂടെ ആയിരുന്നില്ല വഴി. റോഡിനു വലതു വശത്തായി ഗേറ്റുകൾ അടച്ച നിലയിൽ ഡാം വ്യക്തമായി കാണാം. മറ്റു അണക്കെട്ടുകളെ അപേക്ഷിച്ച് ചെറുതാണിത്. ഡാം കഴിഞ്ഞതും വഴിൽ കുറച്ചാളുകൾ നിൽക്കുന്നു. ആനവണ്ടിയെ പ്രതീക്ഷിച്ചുള്ള നിൽപ്പാണ്. ബസ് നിർത്തിയപ്പോൾ സന്തോഷേട്ടൻ അവരോട്, ഹർത്താലായതിനാൽ വണ്ടിപ്പെരിയാർ പോകുന്നില്ല. ഗവി വരെ ഉള്ളൂ എന്ന് പറഞ്ഞു. കുറച്ചു പേർ കയറി. മറ്റുളളവരുടെ മുഖത്ത് അതിയായ നിരാശ.. എന്തെങ്കിലും പലചരക്കു സാധനങ്ങളും മറ്റും വാങ്ങാനും വിൽക്കാനും ഇവർക്ക് ഏക ആശ്രയമാണ് വണ്ടിപ്പെരിയാറും കുമളിയും. രാവിലെയും വൈകുന്നേരവുമുള്ള ഈ ബസ്സാണ് ഒരേയൊരു ഗതാഗത മാർഗ്ഗം. പിന്നെ വല്ലപ്പോഴും ആളൊഴിഞ്ഞു വരുന്ന ജീപ്പുകളും. അതാവുമ്പോ പറയുന്ന പൈസ കൊടുക്കണം. എന്തായാലും ബസ് വരുമ്പോഴുള്ള ഗവി നിവാസികളുടെ മുഖഭാവം കണ്ടാലറിയാം, എന്തു മാത്രം ഇവരിതിനെ ഇഷ്ടപ്പെടുന്നുവെന്ന്.

   മുന്നോട്ടുള്ള വഴികളിൽ നിന്നും പലരും ബസ്സിൽ കയറി. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി കുറച്ചു വീടുകൾ കണ്ടു. ഓല മേഞ്ഞതും, ഷീറ്റിട്ടതും, തട്ടിക്കൂട്ടി ഉണ്ടാക്കിയതുമൊക്കെ. അവിടെയുള്ള ആളുകളൊക്കെ ഈ ബസ്സ് വരുന്നത് കണ്ടാൽ കൺമറയുന്നത് വരെ നോക്കി നിൽക്കുന്നു. അതിനിടെ ഇമ വെട്ടാതെ ബസ്സും നോക്കി നിൽക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയെ കണ്ടു. അവളുടെ ആ നോട്ടത്തിൽ തന്നെ നമുക്ക് വായിച്ചറിയാം, കാനന ബാല്യത്തിന്റെ നിഷ്കളങ്കത. ഒരുപാട് ഉത്തരങ്ങൾ തരുന്നൊരു ഫോട്ടോയും അവിടുന്ന് ലഭിച്ചു.
  അങ്ങനെ ഏകദേശം പതിനൊന്നേകാലോടെ ഗവിയിലെ പോസ്റ്റോഫീസ് സമുച്ചയത്തിനു മുന്നിൽ വണ്ടി നിർത്തി. ഗവി സന്ദർശിക്കാനെത്തിയ ഞങ്ങൾ 5 പേരൊഴിച്ച് ബാക്കിയെല്ലാവരും അവിടെയിറങ്ങി. ഇവരെന്തിനായിരിക്കും വന്നത് എന്നാലോചിച്ചിരിക്കുന്നതിനിടയിൽ ബസ് വീണ്ടും മുന്നോട്ടെടുത്തു. ഒന്നു രണ്ടു വളവുകൾ കഴിഞ്ഞതും ഗവി ഇക്കോ-ടൂറിസം ഭാഗത്തെത്തി. ഞങ്ങളോട് അവിടെയിറങ്ങി നടക്കുന്നോ എന്ന് രാജുച്ചേട്ടൻ ചോദിച്ചെങ്കിലും ആരും ഇറങ്ങിയില്ല. സമയം ആവശ്യത്തിനുണ്ടല്ലോ. എന്തായാലും ബസ് പോകുന്നിടം വരെ ഞങ്ങളുമുണ്ടെന്നു പറഞ്ഞു. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും, അഖിലും, അരുണും, പ്രിൻസ് ചേട്ടനും ഭാര്യയും. അങ്ങനെ മനോഹരമായ ഗവി ഡാമും കഴിഞ്ഞു കുറെയങ്ങു പോയപ്പോൾ ഇടതു വശം താഴ്ച്ചയും വലതു വശത്ത് പുൽമേടുമുള്ളൊരു സ്ഥലത്തെത്തി. സൗകര്യമുള്ളൊരു സ്ഥലം കണ്ടെത്തി രാജുച്ചേട്ടൻ ബസ് തിരിച്ചിട്ടു.

  കോടമഞ്ഞു മൂടിയ ആ അന്തരീക്ഷത്തിൽ എല്ലാവരും ഇറങ്ങി ഇഷ്ടമുള്ളിടത്തേക്കു നടക്കാൻ തുടങ്ങി. പ്രിൻസ് ചേട്ടൻ നടന്ന് ദൂരെയെത്തിയിരിക്കുന്നു. ആ സമയത്ത് ഫോറസ്റ്റുകാരുടെ ഒരു ജീപ്പ് വന്ന് രാജുച്ചേട്ടനോട്, ഈ ഭാഗത്ത് കാട്ടുപോത്ത് ഇറങ്ങിയിട്ടുണ്ടെന്നും ബസ് വേറെങ്ങോട്ടെങ്കിലും മാറ്റിയിടാനും പറഞ്ഞു. ഞങ്ങളെയൊരു രൂക്ഷമായ നോട്ടവും നോക്കി അവരങ്ങു പോയി. അങ്ങനെ നടന്നു പോയവരെ വഴിയിൽ നിന്ന് വിളിച്ചു കയറ്റി ബസ് വീണ്ടും വന്ന വഴിയിലൂടെ തിരിച്ചു.

ഒന്നു രണ്ടു വളവുകൾ കഴിഞ്ഞ് കാടിനു നാടുവിലൊരു ഒഴിഞ്ഞ സ്ഥലത്ത് ബസ് ഒതുക്കിയിട്ടു. ഇനി ഉച്ച കഴിഞ്ഞു രണ്ടേമുക്കാലിനേ ബസ്സെടുക്കൂ. അതു വരെ ഈ കാട്ടിൽ സ്വതന്ത്രം.. വന്യ മൃഗങ്ങളുള്ള കാടാണ്, അധികം ദൂരെ പോകരുതെന്ന രാജുച്ചേട്ടന്റെ സ്നേഹത്തോടെയുള്ള ഉപദേശവും ശ്രവിച്ച് ഞാനും അഖിലും അരുണും ഗവി ഡാം ഭാഗത്തേക്ക് നടന്നു. വലിയ കാഴ്ചകളൊന്നുമില്ലാത്ത ചെറിയൊരു ഡാമാണിത്. ഞങ്ങൾ മൂന്നും ആ ഡാമിന്റെ കൈവരിയിൽ ചാരി നിന്ന് വിശേഷങ്ങൾ പങ്കു വച്ചു.
    അതിനിടെ മൂടി നിന്ന കോടമഞ്ഞു മാറിയതും സ്വപ്നസമാനമായൊരു കാഴ്ചയായിരുന്നു മുന്നിൽ തെളിഞ്ഞത്. ഡാമിനു നടുവിലായി ചെറിയൊരു ദ്വീപ് പോലെ കാണാം. അവിടെ അതിമനോഹരമായ കാഴ്ചയൊരുക്കി കൊണ്ട് ഇരുണ്ട പച്ച നിറത്തിൽ വന്മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. വെള്ളത്തിലെ അതിന്റെ പ്രതിഫലനം കൂടിയായപ്പോൾ, കാണുന്നത് സത്യം തന്നെയാണോ ?? അതോ കണ്ണ് പറ്റിക്കുന്നതാണോ എന്നറിയാനായി ഞങ്ങൾ പരസ്പരം നോക്കിപ്പോയി.  ടാർസൻ സിനിമകളിലെ കാടു പോലെ. ഈ അത്ഭുത ദൃശ്യം. ആ കാഴ്ച എനിക്കു വിവരിക്കാൻ കഴിയുന്നില്ല. അതിനുളള കഴിവില്ല, അതിലുപരി കണ്ണു കൊണ്ടു കാണുന്ന ആ സുഖം ഒരെഴുത്തിലും അനുഭവിക്കാനാവില്ല. ഇത്രയും സമയം മഞ്ഞു മൂടി നിന്നതിനാൽ, അപ്രതീക്ഷിതമായി ആ കാഴ്ച്ച കാണാനുള്ള അവസരമൊത്തു. അതെ, പൂർണ്ണ സൗന്ദര്യത്തിൽ ഗവി ഞങ്ങളുടെ മുന്നിൽ തെളിയുകയായിരുന്നു.
 അതിനിടെ നൂൽമഴ തുടങ്ങിയപ്പോൾ വീണ്ടും മൂടൽ മഞ്ഞിറങ്ങി. ആ സമയത്തങ്ങോട്ടു നോക്കിയാൽ ഒന്നും കാണാൻ വയ്യ. മഴ തോർന്നു കുറേ നേരം കഴിയുമ്പോൾ ആ കാഴ്ചകൾ വീണ്ടും തെളിയുന്നു. ഈ വന്മരങ്ങളെ കോടമഞ്ഞ് തീവ്രമായി പ്രണയിക്കുന്നുണ്ടാവാം. എത്ര തവണ വിട്ടു പിരിഞ്ഞാലും വീണ്ടും വീണ്ടും അവ ഒന്നായി പുണരുന്നു. എന്തു രസമായിരുന്നു ആ നിമിഷങ്ങൾ. കുറേ തവണ മഞ്ഞിന്റെ ഒളിച്ചു കളി കാണാൻ അവസരം ലഭിച്ചു.

  ഈ ഡാമിൽ നിന്നാണ് ഇക്കോ-ടൂറിസം വക ബോട്ടിംഗ് ഉളളത്. മഞ്ഞു മാറിയപ്പോൾ തടാകത്തിലെ ജലയാനങ്ങൾ തെളിഞ്ഞു കണ്ടു. 'ബോട്ടിംഗ്' ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാണ്. സുന്ദരമായ ഈ കാലാവസ്ഥയിൽ കോടമഞ്ഞിനിടയിലൂടെ നിശബ്ദമായി തുഴഞ്ഞു നീങ്ങുന്ന അവ ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. പലപ്പോഴും വേഗത്തിൽ മഞ്ഞു വന്നു മൂടുന്നുണ്ടായിരുന്നു. ആ സമയത്ത് എങ്ങനെയാണാവോ അവർ ദിശ മനസ്സിലാകുന്നത്. എന്തായാലും അതൊരു വല്ലാത്ത അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.
  അവിടുന്ന് പോകാൻ മനസ്സുണ്ടായിരുന്നില്ല. എങ്കിലും ഗവിയിലൊന്നു ചുറ്റിത്തിരിയാനായി ഞങ്ങൾ വീണ്ടും ബസ്സു കിടന്ന വഴി തിരിച്ചു നടന്നു. ചെറിയ പേടിയോടെയാണെങ്കിലും കാടിന്റെ വന്യത ആസ്വദിച്ചങ്ങനെ നടന്നു. എത്ര ദൂരം പോയെന്നോർമ്മയില്ല. ഇടതു വശത്തായി നല്ലൊരു കാഴ്ച കണ്ട സ്ഥലത്തായാണ് പോയി നിന്നത്. വലിയ താഴ്ചയാണെങ്കിലും മൂടൽ മഞ്ഞു കാരണം അവ വ്യക്തമല്ലായിരുന്നു. ഇന്നലെ പനി പിടിച്ചു കിടന്ന ഞാൻ ഇന്ന് നൂൽമഴയും കൊണ്ട് ഗവിയിൽ നടക്കുന്നു. എല്ലാം ഒരു നിമിത്തം.
വിശപ്പിന്റെ വിളി വന്നപ്പോൾ ഞങ്ങൾ ബസ്സിലേക്ക് തിരിച്ചു നടന്നു. ഞങ്ങൾ ചെന്നപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം കഴിച്ചിരുന്നു. അങ്ങനെ കോടമഞ്ഞിറങ്ങിയ ഉച്ച സമയത്ത് ആനവണ്ടിയിലിരുന്നൊരു വിശപ്പടക്കൽ. എങ്ങനെ മറക്കും ഈ അനുഭവങ്ങൾ. കുറഞ്ഞ സമയം കൊണ്ട് തന്നെ സഹയാത്രികരുമായി മാനസികമായ ഒരടുപ്പം കൈവന്നിരുന്നു.

  ഗവിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ രാജുച്ചേട്ടൻ ആയിരിപ്പിൽ പറഞ്ഞു തന്നു. രസകരമായൊരു ബന്ധമുണ്ട്, ഇക്കണ്ട ഡാമുകളിലത്രയും. (ഇനി പറയാൻ പോകുന്ന പല ഡാമുകളും ഞങ്ങൾ കാണാത്തവയാണ്)
അതായത്, ഏറ്റവും മുകളിലുള്ള ഗവി ഡാമിൽ വെളളം നിറഞ്ഞാൽ അത് ഒഴുകി മിനാർ 1 ഡാമിൽ ചെല്ലും. അത് നിറയുമ്പോൾ വെളളം മിനാർ 2 ലെത്തും. അതും നിറഞ്ഞാലാ വെളളം നേരെ കൊച്ചുപമ്പ ഡാമിൽ ചെല്ലും. പമ്പ ഡാമിൽ നിന്നാണ് ശബരിമലയിലേക്ക് ജലമെത്തിക്കുന്നത്.
  അങ്ങനെ ആദ്യ അണക്കെട്ടുകളിൽ നിന്നെത്തുന്ന വെളളം, നാലര കിലോമീറ്ററോളം മല തുരന്നുണ്ടാക്കിയ ടണൽ വഴി പമ്പയിൽ നിന്ന് ആനത്തോട് ഡാമിലെത്തുന്നു. ആനത്തോടും കക്കിയും ഒരേ ജലാശയത്തിന്റെ രണ്ടു മുഖങ്ങളാണെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. പിന്നീട് ഗൂഗിൾ മാപ് നോക്കിയപ്പോൾ മനസ്സിലായി. അങ്ങനെ  കക്കി ഡാമിന്റെ ഉയരങ്ങളിൽ നിന്നും ഞങ്ങൾ ആദ്യം കണ്ട പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെളളം മൂഴിയാർ അണക്കെട്ടിലെത്തുന്നു. അവിടെ തീർന്നെന്നു കരുതി നെടുവീർപ്പിട്ടപ്പോൾ ദാ വരുന്നു അടുത്തത്. മേലുത്തോട് ഡാം. അങ്ങനെ മൂഴിയാർ ഡാമിൽ നിന്നും മേലുത്തോടെത്തുന്ന വെളളം പാറ കുഴിച്ചുണ്ടാക്കിയ തുരങ്കം വഴി കക്കാട് ഡാമിലെത്തി അവിടുത്തെ വൈദ്യുതി ഉൽപ്പാദനവും കഴിഞ്ഞു മണിയാർ ഡാമിലെത്തുന്നു. മണിയാർ ഡാം കഴിഞ്ഞാൽ നാലു ചെറു ഡാമുകളുമുണ്ടത്രെ.

  കേൾക്കുമ്പോൾ കൗതുകവും, ആലോചിക്കുമ്പോൾ ആശ്ചര്യവും ഉളവാക്കുന്ന കാര്യങ്ങൾ. ഇക്കണ്ട കാടും മലയും കയറി ഇങ്ങനൊരു കൃത്യമായ കണക്കുകൂട്ടലിൽ ഡാമുകൾ നിർമ്മിക്കുക എന്നത് ഇക്കാലത്തും ബുദ്ധിമുട്ടുള്ള കാര്യമാണ്. ബ്രിട്ടീഷുകാർ തുടങ്ങി വച്ച, അര നൂറ്റാണ്ടു മുൻപ് ഉത്ഘാടനം ചെയ്യപ്പെട്ട ഈ നിർമ്മിതികൾ, അതിനും എത്രയോ വർഷങ്ങൾ മുൻപായിരിക്കും പണി തുടങ്ങിയത്. കക്കി ഡാം നിർമ്മാണ കാലത്ത് ആയിരക്കണക്കിന് പണിക്കാരെ അവിടെ പാർപ്പിച്ചിരുന്നുവത്രെ. താമസ സൗകര്യങ്ങളും, സ്‌കൂളും, സിനിമാശാലയുമടക്കം, നിത്യ ജീവിതത്തിനാവശ്യമായ പല കാര്യങ്ങളും പണിക്കാർക്കായി ഒരുക്കിയിരുന്നു. ആ കാലത്താണ് ഗവിയിലേക്കുള്ള റോഡ് പണിതത്. ഡാമിന്റെ പണി കഴിയുന്നത് വരെ അനന്തപുരി - കക്കി ബസ് സർവീസും ഉണ്ടായിരുന്നു. ഗവി എന്ന രണ്ടക്ഷരത്തിനുമപ്പുറം, അധികമാർക്കും അറിയാത്ത ഒട്ടേറെ വിവരങ്ങൾ പറഞ്ഞു തന്ന രാജുച്ചേട്ടനും സന്തോഷേട്ടനും നന്ദി.

  എത്ര പെട്ടെന്നാണ് സമയം കടന്നു പോയത്, സമയമിപ്പോൾ 2:30. തിരികെ പോയേ പറ്റൂ. അതിനാണെങ്കിൽ മനസ്സനുവദിക്കുന്നില്ല. അങ്ങനെ അവസാനമായി ഞാനൊന്നു കൂടി ഗവി ഡാമിലേക്ക് നടന്നു. മൊബൈലിൽ ഏറെയിഷ്ടപ്പെട്ട 'കൽ ഹോ നഹോ' എന്ന പാട്ടും വച്ച്, കോടമഞ്ഞിന്റെ ഒളിച്ചുകളിയും കണ്ടങ്ങനെ നിന്നു. ഇപ്പോഴും ആ പാട്ടു കേൾക്കുമ്പോൾ അതേ നിമിഷങ്ങൾ മനസ്സിൽ നിറയുന്നു. അങ്ങനെ 2:45 ആയപ്പോൾ രാജുച്ചേട്ടൻ ബസ്സുമായി വന്നു. വിഷമത്തോടെ ഗവിക്ക് വിട. വീണ്ടും വരണമെന്ന് മനസ്സു പറയുന്നു. അതെ, ഞാനിനിയും വരും.

 തിരിച്ചു ഗവി പോസ്റ്റോഫീസ് എത്തിയപ്പോൾ, ആദ്യം അവിടെ ഇറങ്ങിയ എല്ലാവരും വലിയ ചാക്കു കെട്ടുകളുമായാണ് തിരിച്ച് ബസ്സിൽ കയറിയത്. റേഷൻ സാധനങ്ങൾ വാങ്ങാനാണവർ വന്നത്. കൂടാതെ ഞങ്ങളോടൊപ്പം ബസിലുണ്ടായിരുന്ന പെൺകുട്ടിയും തിരികെ കയറിയിരുന്നു. അതായിരുന്നു സാക്ഷാൽ ഗവി ഗേൾ. ആദിവാസികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ ഉറപ്പാക്കാനും, ചെറിയ രീതിയിൽ അവർക്ക് വിദ്യാഭ്യാസം കൊടുക്കലുമൊക്കെയാണ് അവളുടെ ജോലി. ആഴ്ചയിൽ രണ്ടു ദിവസം ഈ കാട്ടിലേക്ക് വരുമത്രേ. കാടിന്റെ മക്കൾക്ക് സാന്ത്വനമേകാൻ. ഇതൊക്കെ കാണാനും അറിയാനും ഈ ആനവണ്ടിയിൽ തന്നെ വരണം.

 കനത്ത മഞ്ഞും മഴയും നിറഞ്ഞ മടക്കയാത്രയിൽ വേറൊരാൾ കൂടി ബസ്സിൽ കയറി. കക്കി ഡാമിൽ വച്ച് കണ്ട വാച്ചർ ജോസഫ് സാർ. ഒരാഴ്ച്ചത്തെ ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ്. അങ്ങനെ സാറുമായി പരിചയപ്പെട്ടു. യൂണിഫോം ഊരിയതോടെ അദ്ദേഹം ഒരു സുഹൃത്തിനെ പോലെയാണ് ഇടപഴകിയത്. അങ്ങനെ മറക്കാനാവാത്ത പല ബന്ധങ്ങളും സമ്മാനിച്ച ആ കാട്ടുയാത്ര വൈകിട്ട് 7 മണിയോടെ പത്തനംതിട്ടയിൽ അവസാനിച്ചു. വന്യ മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ല എന്നതാണ് ആകെയുള്ളൊരു വിഷമം. മഞ്ഞായതിനാലാണ് കാണാത്തതെന്നാ രാജുച്ചേട്ടന്റെ അഭിപ്രായം. മഴക്കാലം കഴിഞ്ഞു വന്നാൽ പലതരം മൃഗങ്ങളെ കാണിച്ചു തരാമെന്നു ചേട്ടൻ ഉറപ്പു തന്നു.

 ഒരു പ്രതീക്ഷയുമില്ലാതെ, കടുത്ത പനിയെ വകവെക്കാതെ, ഈ ഹർത്താൽ ദിനത്തിൽ ഇവിടേക്കു വരാൻ തോന്നിയ ആ തീരുമാനമുണ്ടല്ലോ...!! അതായിരുന്നു ഇതിനെല്ലാം കാരണം. അതിനാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് കാടനുഭവങ്ങൾ ലഭിച്ചു.

ഇനി ഞാൻ പറയട്ടെ,
കാറിൽ കയറിയിരുന്ന് ഉറങ്ങി ഗവിയെത്തുമ്പോൾ ചാടിയെണീറ്റ് കണ്ണും തിരുമ്മി,
"ഹയ്യേ, ഇതാണോ ഗവി. ഇവിടെയെന്താണുള്ളത്..??
സിനിമയിൽ കുഞ്ചാക്കോയും ബിജു മേനോനും ബസ്സോടിക്കുന്ന സ്ഥലമെവിടെ...??"
ഇങ്ങനെ ചോദിക്കുന്നവരേ..

നിങ്ങൾ കൊച്ചാണ്ടിയിലെ മരങ്ങൾ കണ്ടില്ലല്ലോ..!!

മൂഴിയാറിലെ തീരങ്ങൾ കണ്ടിരുന്നെങ്കിൽ നിങ്ങളിങ്ങനെ പറയില്ലായിരുന്നു..

ഒട്ടനേകം ജൈവസമ്പത്തുകൾ ഉൾക്കൊള്ളുന്ന വനന്തരങ്ങളിൽ നിങ്ങൾ കണ്ണടച്ചിരുന്നോ ??

അതിമനോഹരമായ കക്കി, ആനത്തോട് ഡാമുകൾ കാണാതെ പറന്നാണോ ഗവിയിലെത്തിയത് ??

ഇവിടെയുള്ള ഡാമുകളുടെ വിചിത്രമായ ബന്ധം പിടികിട്ടിയോ ???

ഗവി തടാകത്തിലെ മരങ്ങളുടെയും കോടമഞ്ഞിന്റെയും പ്രണയം കണ്ടിട്ടുണ്ടോ ???

 ഇവയൊന്നും കണ്ടിട്ടില്ലെങ്കിൽ ദയവ് ചെയ്ത് ഇനിയാരോടും ഇല്ലാക്കഥ പറഞ്ഞു നടക്കരുത്. ഏതൊരു മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഗവി. ഒരു സിനിമാ ടിക്കറ്റിന്റെ വില പോലുമില്ലാത്ത നിരക്കിൽ നമ്മുടെ KSRTC ഇത്തരം അവസരമൊരുക്കുമ്പോൾ നാമെന്തിന് മടിക്കണം, എന്നെങ്കിലും ഈ സർവീസ് നിലച്ചു പോയാൽ ഒരായുസ്സിലെ നഷ്ടമായിരിക്കുമത്. കാരണം കാറിൽ വന്നാൽ ആനവണ്ടിയിലെ ഫീൽ ഒരിക്കലും കിട്ടില്ല. അത് കൊണ്ട്...

 

 "പോന്നോളൂ... ഗവിയിലേക്ക്....."