-->
Hot!

ചന്ദ്രനുദിക്കുന്ന ദിക്കിൽ - ചിത്ഗുൽ ഗ്രാമം


 സുഖമായ ഉറക്കത്തിലായിരുന്നു ഞാൻ. മുഖത്ത് തണുത്ത വെള്ളത്തുള്ളി വീണപ്പോഴാ ഉണർന്നത്. പതിയെ കണ്ണു തുറന്നപ്പോ ദേവദാരു വൃക്ഷങ്ങൾ തണൽ വിരിച്ച സുന്ദരമായൊരു ദൃശ്യം കണ്മുന്നിൽ. വലത്തോട്ടു തല ചെരിച്ചപ്പോൾ മരങ്ങൾക്കപ്പുറം മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകൾ കാണുന്നു..

ഹേ, കേരളത്തിൽ മഞ്ഞുമലകൾ ഇല്ലല്ലോ ? പിന്നെ ഞാനെവിടെയാണ് ??? സ്വപ്നമാണോ,

അല്ല.. സത്യമാണ്..

ചെറിയ തോതിൽ മഞ്ഞു പെയ്യുന്നത് ഞാനറിയുന്നു. അതെ, ജീവിതത്തിൽ ആദ്യമായി മഞ്ഞുമല നേരിൽ കാണുന്ന നിമിഷമാണിത്. ഇത്ര മനോഹരമായ സ്ഥലത്തായിരുന്നോ ഞാനുറങ്ങിയത്..??

ഹിമാലയ യാത്രയിൽ ആരും കൊതിക്കുന്നൊരു തുടക്കം. ഒരു പ്രതീക്ഷയുമില്ലാതെ, പരിസരമറിയാതെ, കൂരിരുട്ടിൽ കിടന്നുറങ്ങിയ എനിക്ക് കിട്ടിയ സമ്മാനം, പുലരിയിലെ തണുപ്പും, മുഖത്തു തലോടുന്ന നൂൽ മഴയും, കണ്ണിനെ കുളിരണിയിക്കുന്ന ഈ കാഴ്ചയും..

മഞ്ഞു പെയ്യുന്ന പ്രഭാതത്തിന്റെ കുളിർ കാറ്റും കൊണ്ട്, വെള്ള തലപ്പാവണിഞ്ഞ മാമലകൾ കാണാൻ എന്താ രസം. ഖൽബിൽ കാത്തു വച്ചൊരു മോഹം, അതു പൂവണിഞ്ഞ നിമിഷത്തിൽ എല്ലാം മറന്നു ഞാനിങ്ങനെ കിടക്കുകയാ..

എന്റെ സ്വപ്നങ്ങളുടെ അർത്ഥം തേടി അലയുന്ന യാത്രയിൽ ഞാനിപ്പോ ഒരുപാട് സന്തോഷിക്കുന്നു. ഈ ജീവിതം ഒരു ഭാഗ്യമായി തോന്നുന്നു. ഇശ്ഖിന്റെ ഈരടികൾ ഖൽബിലൊരു മഴയായി പെയ്തിറങ്ങുന്നത് ഞാനറിയുന്നു.

ഈ യാത്രയ്ക്കൊരു മുഹബത്തിന്റെ മണമുണ്ട്. അതേ, ഹിമാലയത്തിലെ സുന്ദരഭൂമിയായ സ്പിറ്റി വാലിയുടെ നെറുകയിലുള്ള, ഹിക്കിം ഗ്രാമത്തിലെ കിസ്മത്ത് തേടിയാണെന്റെ യാത്ര. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് അവിടെയാണ്..

എങ്ങനെയെങ്കിലും അവിടെയെത്തണം, എന്റെ ഫാത്തിമയ്ക്കൊരു കത്തെഴുത്തണം. നിക്കാഹുറപ്പിച്ച, പുതുമണവാട്ടി ചമയുവാൻ കാത്തിരിക്കുന്ന അവളുടെ കയ്യിലേക്കാ കത്തു ചെല്ലണം..

യാത്രയ്ക്കിടയിൽ കിനാവുകൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കാണണം. ഉള്ളിന്റെയുള്ളിൽ കിടക്കുന്ന മോഹങ്ങളെ വലിച്ചു പുറത്തേക്കിടണം. അവയെ താലോലിച്ചു കിടക്കണം..

മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിൽ, സ്വപ്ന സമാനമായ അന്തരീക്ഷത്തിൽ ഞാനിങ്ങനെ കിടക്കുകയാണ്. എന്റേതു മാത്രമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട്..

"കിനാവിൽ അവളും വന്നിരിക്കുന്നു. ഈ കാണുന്ന മാമലയുടെ മുകളിലെ മഞ്ഞു പാളികളിൽ ഞങ്ങൾ ചേർന്നിരിക്കുകയാണ്. അതിനുമപ്പുറം ഉദിച്ചുയരുന്ന സൂര്യ രശ്മികൾ, അവളുടെ നെറ്റിയിൽ ചെഞ്ചായം പുരട്ടിയിരിക്കുന്നു. ഭൂമിയിലെ അത്ഭുതങ്ങൾ കാണുമ്പോ, ആ മുഖത്തു മിന്നി മായുന്ന ഭാവങ്ങൾ ഞാൻ ആസ്വദിക്കുകയാണ്..."

"അങ്ങനെ, തോളോട് തോൾ ചേർന്നിരുന്ന് കഥകൾ പറഞ്ഞും, കാറ്റു കൊണ്ടും, മലമുകളിലെ സൂര്യോദയം ആവോളം ആസ്വദിച്ചും, കൊതി തീരുമ്പോ.. സൂഫീ കഥകളിലെ പറക്കും പരവതാനിയിൽ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു യാത്ര തിരിക്കും..."

 പ്രണയാർദ്രമായ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പറക്കുവാൻ എന്താ രസം. ചിന്തകളിൽ നിന്നു തിരിച്ചു വരാൻ മടിക്കുന്നു. എങ്കിലും തിരിച്ചു വന്നല്ലേ പറ്റൂ. കൂടുവിട്ടു പറന്ന മനസ്സിന്റെ വിചാരങ്ങളെ വളരെ കഷ്ടപ്പെട്ടാണ് ഈ കിടപ്പിലേക്ക് തിരികെ കൊണ്ടു വന്നത്..

  
ഈ കാഴ്ചകളൊക്കെ, ഒരു കാലത്ത് എനിക്കു വെറും പാഴ്കിനാവുകളായിരുന്നു. എല്ലാവരും ഹിമാലയം പോകുമ്പോ പരമാവധി അഭിനന്ദിക്കുമെങ്കിലും മനസ്സിലൊരു നീറ്റലുണ്ടായിരുന്നു. എന്നാ പടച്ചോനെ എനിക്ക് പോകാൻ പറ്റുക. കിട്ടുന്ന ശമ്പളം പകുത്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്ന എനിക്ക്, അന്നൊക്കെ സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതെല്ലാം...

ഇന്നിപ്പോ, സ്ലീപ്പിങ് ബാഗിനുള്ളിൽ കിടന്ന് ഈ നിമിഷം ഞാൻ ഉൾകൊള്ളുകയാണ്. അതേ, എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല..


എന്റെ സ്വപ്നങ്ങൾ..
എന്റെ ആഗ്രഹങ്ങൾ..
അവയിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു..

വിളിപ്പാടകലെ നിന്നു മാടി വിളിക്കുന്ന എന്തോ ഒന്ന് ഈ പ്രഭാതത്തെ വല്ലാത്ത രസമാക്കിയിരിക്കുന്നു. പുലരിയിലെ തണുപ്പിൽ സ്ലീപ്പിങ് ബാഗിനുള്ളിൽ ഒന്നൂടെ ചുരുണ്ടു കൂടാൻ ശ്രമിച്ചപ്പോഴാണ് ചില സംസാരങ്ങൾ കേൾക്കുന്നത്. തല തിരിച്ചു നോക്കിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്.

ഞാൻ കിടക്കുന്നതിന്റെ അടുത്തായി, പുലർ തണുപ്പിൽ സുഖമായുറങ്ങുന്ന HRTC ബസ്സുകൾ. തണുപ്പകറ്റാൻ കമ്പിളിപ്പുതപ്പുകൾ ചുറ്റി, വായിലൂടെ പുകയൂതി, മങ്കി ക്യാപ്പും ധരിച്ചു വണ്ടി കാത്തു നിൽക്കുന്ന ആളുകൾ, പതിഞ്ഞ കണ്ണുള്ള കുട്ടികൾ, അങ്ങനെ ആരൊക്കെയോ..

അതേ, റെക്കോങ് പിയോ ബസ്റ്റാന്റിന്റെ ഒത്ത നടുക്കായി, രാത്രിമഞ്ഞിന്റെ നനവുള്ളൊരു തറയിലാണ് ഞാൻ കിടക്കുന്നത്. നോക്കിയപ്പോൾ സമയം ആറു കഴിഞ്ഞിരിക്കുന്നു. വെറും നാലു മണിക്കൂർ ഉറക്കത്തിനു വേണ്ടി, ഒരു റൂമെടുക്കേണ്ടല്ലോ എന്നു കരുതി തറയിൽ കിടന്നതാണ്.


എല്ലാവരും എന്നെ തന്നെ നോക്കുന്നതായി മനസ്സിലായപ്പോൾ, അൽപ്പം ജാള്യതയോടെ എല്ലാം വാരിക്കെട്ടി ബാഗിലാക്കി എഴുന്നേറ്റു നടന്നു. അപ്പോഴും അവളെന്നെ തന്നെ നോക്കി ചിരിക്കുന്നു. കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിക്കുന്ന ഒരു കുഞ്ഞു മാലാഖ. കഷ്ടിച്ച് ഒരു വയസ്സ് കാണും, ഇവളെ കണ്ടപ്പോൾ ഇക്കാക്കാടെ കുഞ്ഞ് ത്വയ്ബൂനെ ഓർമ്മ വന്നു. ഇങ്ങനെ അൽപ്പ സമയത്തേക്ക് വീട്ടിലേക്ക് പോയ ചിന്തകൾ വൈകാതെ തിരിച്ചു പിയോ ബാസ്റ്റാന്റിലേക്ക് വന്നു.

ഞാനിവിടെ ഒരു ബെഞ്ചിലിങ്ങനെ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ ഒരു ഫ്ലാഷ്ബാക്കായി മനസ്സിൽ തെളിയുന്നു. ഡൽഹിയിൽ ഇറങ്ങിയതും, ഉദ്ദേശിച്ച ട്രെയിൻ വൈകിയതിനാൽ ഏതോ വണ്ടിയിൽ അംബാല വന്നതും, സുന്ദരമായ ചണ്ടീഗഢ് നഗരവും, രാംപാൽ ഭയ്യയുടെ സൈക്കിൾ റിക്ഷയും, ഹിമാലയൻ റാണിയായ ഷിംലയിലേക്കുള്ള യാത്രയും, ശേഷം ജീവിതത്തിലെ വലിയ ആഗ്രഹമായ HRTC യാത്രയും കഴിഞ്ഞു ഇപ്പൊ റെക്കോങ് പിയോ എത്തി നിൽക്കുന്നു.

"അല്ല ജാബി ഇനിയെന്താ നിന്റെ പരിപാടി, ഇങ്ങനെ ഇരുന്നാൽ മതിയോ ? പോണ്ടേ .. നിന്റെ ലക്ഷ്യങ്ങളിലേക്ക്..."  മനസ്സാക്ഷി എന്നോട് ചോദിച്ച വലിയൊരു ചോദ്യമായിരുന്നു അത്.

ഇനി എങ്ങോട്ട് ?????

ലോകത്തിലെ ഏറ്റവും ഉയരത്തിലെ തപാലാപ്പീസിലേക്ക് പോകണം. എങ്ങനെ ??  അറിയില്ല. റെക്കോങ് പിയോ വരെ എത്താൻ ഒരു ഐഡിയ ഉണ്ടായിരുന്നു. ഇനി മുന്നോട്ടുള്ള ഓരോ നിമിഷവും അനിശ്ചിതത്വം നിറഞ്ഞതാണ്.. എന്നെക്കൊണ്ട് സാധിക്കുമോ ? അറിയില്ല..

സ്പിറ്റി വാലിയിലെ പ്രധാന ടൗണായ കാസയിലേക്ക് 7 മണിക്കൊരു ബസ്സുണ്ട്. അതിൽ കയറണം. ആ പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമത്തെ കുറിച്ച് കാസയിൽ ചെന്നിട്ട് അന്വേഷിക്കണം. അങ്ങോട്ട് വല്ല ബസും ഉണ്ടാവുമോ ? അറിയില്ല. ഇനി വണ്ടിയൊന്നും കിട്ടിയില്ലെങ്കിൽ നടന്നായാലും പോകണം. എത്ര കഷ്ടപ്പെട്ടാലും യാത്രയുടെ ലക്ഷ്യത്തിൽ എത്തിച്ചേരണം..

"അല്ലടാ, നിനക്ക് ഹിന്ദി അറിയില്ലല്ലോ. പിന്നെയെങ്ങനെ നീ കാസയിൽ ചെന്നിട്ട് ഇതെല്ലാം അന്വേഷിക്കും ???"

മനസ്സാക്ഷി വീണ്ടും ചോദ്യമെടുത്തിട്ടു..

ശരിയാണ്, ഭാഷ അറിയില്ല. പിന്നെ എങ്ങനെ ഞാൻ ഇതെല്ലാം അന്വേഷിക്കും ?

എന്തായാകും നെഗറ്റീവ് ചിന്തിച്ചു കൊണ്ടിരുന്നാൽ ഞാനീ യാത്ര തുടരില്ല എന്നു ഉറപ്പായപ്പോൾ ചിന്തയെ മാറ്റി വിട്ടു. എന്തായാലും ഇറങ്ങിത്തിരിച്ചു. ഇനി വിജയിച്ചു കയറിയിട്ടേ വിശ്രമമുള്ളു എന്ന് മനസ്സിൽ ദൃഢമായി ഉറപ്പിച്ചു.

ഭാഷയുടെ കാര്യം ചിന്തിച്ചപ്പോഴാണ് സെറിങ്ങിനെ ഓർത്തത്. ഏഴു മണിയുടെ കാസ ബസ്സിലാണല്ലോ അവർക്കും പോകേണ്ടത്. ഇവിടെ എവിടേലും കാണും എന്ന പ്രതീക്ഷയിൽ, ബസ്റ്റാന്റിൽ നിൽക്കുന്ന ആളുകൾക്കിടയിൽ ഞാനാ മുഖം തിരയുകയാണ്..

 ആ.. ദാ നിൽക്കുന്നു. നീളൻ മുടിക്കാരനായ, പതിഞ്ഞ കണ്ണുള്ള, അടഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന കൂട്ടുകാരൻ. 
സെറിങ്ങിനോട് ആംഗ്യ ഭാഷയിൽ, ചായ കുടിക്കണം. ഇവിടെ എന്തു കിട്ടുമെന്ന് ചോദിച്ചു. അയാൾ എന്നെയും കൂട്ടി പിയോ ബസ്റ്റാന്റിന്റെ അടുത്തുള്ള ചെറിയൊരു വീട്ടിലേക്ക് കയറി. നല്ല ചൂടുള്ള മോമോസും ചായയും കിട്ടുന്ന ഒരു കടയാണിത്. എന്തായാലും ഇദ്ദേഹത്തെ കിട്ടിയത് നന്നായി. അല്ലെങ്കിൽ ഹോട്ടൽ തപ്പി ഞാൻ അലഞ്ഞേനെ..

  ഇനി സെറിങ്ങിനെയും അനുജനേയും കുറിച്ചു പറയട്ടെ. ഇന്നലെ രാത്രി ഭക്ഷണത്തിനായി നിർത്തിയ ധാബയിൽ വച്ചാണിവരെ പരിചയപ്പെട്ടത്. അതൊരു രസമുള്ള കഥയാ..

ഷിംലയിൽ നിന്നും പിയോയിലേക്കുള്ള യാത്രയിൽ നല്ല മയക്കത്തിലായിരുന്നു. 

ഇടക്ക് വച്ച്, എന്റെ തൊട്ടടുത്തിരുന്ന പയ്യൻ തോണ്ടി വിളിച്ചിട്ട് എന്തോ പറഞ്ഞ ശേഷം ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. കാര്യം മനസ്സിലാവാതെ പുറത്തേക്കു നോക്കിയപ്പോഴാണ് മനസ്സിലായത്. ഭക്ഷണം കഴിക്കാൻ നിർത്തിയതാണെന്ന്..

ഏതോ മലമ്പാതയിലാണ് ബസ്സിപ്പോൾ. താഴേക്കു നോക്കുമ്പോ ചെറിയ നുറുങ്ങു വെളിച്ചങ്ങൾ കാണാം. വണ്ടിയിൽ നിന്നു പുറത്തിറങ്ങിയപ്പോ തണുത്ത കാറ്റു വീശുന്നു..

നല്ല വിശപ്പുണ്ടായിരുന്നു. വലിയ സന്തോഷത്തോടെ കയ്യും കഴുകി നേരെ ധാബയിലേക്ക് ചെന്നു. ചെറിയൊരു കടയായതിനാൽ നല്ല തിരക്കുണ്ട്. ആദ്യം പൈസ കൊടുത്ത് ടോക്കൺ വാങ്ങണം. ആളുകൾ വരി നിന്നാണ് ഓർഡർ ചെയ്യുന്നത്. അതു കണ്ട ഞാനും വരി നിന്നു. അവസാനം എന്റെ ഊഴമെത്തിയപ്പോഴാണ് ഒരു ഭീകര സത്യം മനസ്സിലാക്കിയത്..

എന്തു ഓർഡർ ചെയ്യും ?? ഹിന്ദിയിൽ ഒരു വാക്കു പോലും അറിയില്ല...

ചോറ്..  അല്ല റൈസ്..
ഓർ ചപ്പാത്തി.. കറി..

വായിൽ വന്നതൊന്നും അയാൾക്ക് മനസ്സിലായില്ല. എന്റെ വിക്കൽ കണ്ടപ്പോൾ ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നു..

"വിശക്കുന്നു.. വല്ലതും തായോ..."

എന്നൊക്കെയാണ് മനസ്സിൽ വന്നതെങ്കിലും വാക്കുകൾ പുറത്തേക്കു ചാടുന്നില്ല. പടച്ചോനേ പെട്ടല്ലോ. ചില ആളുകൾ അവിടെയിരുന്ന് വെള്ള ചോറു കഴിക്കുന്നുണ്ട്. അതായാലും മതിയാരുന്നു. പക്ഷേ, ഈ മറുതയോടെങ്ങനെ കാര്യം പറയും. അവസാനം രക്ഷയില്ലാതായപ്പോ ഞാൻ വരിയിൽ നിന്നും പുറത്താക്കപ്പെട്ടു.

എന്തു ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ബസ്സിൽ എന്റെ അടുത്തിരുന്ന ആ രണ്ടു പേർ ഒരു മേശയിലിരുന്നു ചോറു കഴിക്കുന്നത് കണ്ടത്. ഞാൻ പതുക്കെ അവരുടെ അടുത്തു ചെന്നിരുന്നു ചെറിയൊരു ചിരി പാസാക്കി..


തിരിച്ചു എന്നെ നോക്കി പുഞ്ചിരിച്ച രണ്ടു പേരും സാവധാനം ഭക്ഷണ പാത്രം കയ്യിലെടുത്ത്, കണ്ണടച്ചു പിടിച്ച്, പതുക്കെ തല മുകളിലേക്കുയർത്തി, എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിയ ശേഷം വേഗത്തിൽ ഭക്ഷണം കഴിച്ചു തുടങ്ങി. പാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ കഴിക്കുന്ന ഇവരെയും നോക്കി, വിശന്നു വലഞ്ഞ ഞാനും..

എന്നെയൊന്ന് നോക്കുന്നു പോലുമില്ല. തോണ്ടി വിളിച്ചാലോ. വിശ്വാസ പ്രകാരം ഭക്ഷണം കഴിക്കുന്നതിനിടയിൽ മിണ്ടാൻ പാടില്ല എന്ന് വല്ലതും ഉണ്ടാവോ.. തോണ്ടിയാൽ ദേശ്യപ്പെട്ടാലോ..

എന്തായാലും അനുജൻ എന്നെ നോക്കിയപ്പോൾ ഞാൻ ആംഗ്യ ഭാഷയിൽ ഇത് എന്താണെന്നു ചോദിച്ചു. അവനൊന്നു പുഞ്ചിരിച്ച ശേഷം മുടി വളർത്തിയ മനുഷ്യനോട് എന്തോ പറഞ്ഞു. അപ്പോഴാണ് അയാൾ പാത്രത്തിൽ നിന്ന് കണ്ണെടുത്തത്. അവർ തമ്മിൽ എന്തോ സംസാരിച്ച ശേഷം ചിരിച്ചു കൊണ്ട് എനിക്കത് പറഞ്ഞു തന്നു..

 "മിക്സ് ദാൽ"

ഹോ ഇതിനാണോ ഇത്ര കഷ്ടപ്പെട്ടത്. അങ്ങനെ സന്തോഷത്തോടെ വീണ്ടും വരി നിന്നു. കൗണ്ടറിൽ ഇരുന്നയാൾ ഒരു പുച്ഛത്തോടെ എനിക്ക് ടോക്കൻ തന്നു. ഭക്ഷണം കിട്ടി. പച്ചരി ചോറും പരിപ്പു കറിയും ആവശ്യത്തിന് റൊട്ടിയും വാങ്ങി കഴിക്കാം. അങ്ങനെ അവരുടെ കൂടിയിരുന്ന് കഴിച്ചു.

  അദ്ദേഹത്തിന്റെ പേര് സെറിങ്. കൂടെയുള്ളത് അനുജനാണ്. സ്പിറ്റി വാലിയിലെ കുന്ക്രി ഗ്രാമത്തിലാണ് ഇവരുടെ വീട്. നമ്മൾ മൂക്ക് അടച്ചു പിടിച്ചു സംസാരിക്കുന്ന പോലെയാണ് ഇവരുടെ ശബ്ദം. എനിക്ക് ഹിന്ദി അറിയില്ല. അവർക്ക് ഇംഗ്ലീഷും. പക്ഷെ നിമിഷ നേരം കൊണ്ട് ഞങ്ങൾക്കിടയിൽ വളർന്ന സൗഹൃദം ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കുകയായിരുന്നു..

പിന്നീട് ഏകദേശം മൂന്നു മണിയോടെ പിയോയിൽ ഇറങ്ങിയപ്പോൾ കിടക്കാനുള്ള സ്ഥലം അന്വേഷിച്ചു നടന്ന നേരം സെറിങ് തന്നെയാണ് ബസ്റ്റാന്റിന്റെ നടുവിലുള്ള തറ കാണിച്ചു തന്നത്. ഇപ്പൊ ദാ ഭക്ഷണം കഴിക്കാനും സഹായിക്കുന്നു. ചില സൗഹൃദങ്ങൾ യാത്രകളിൽ വലിയ സഹായമാകും. അതു പോലെ കിട്ടിയതാണ് ഈ നല്ല മനുഷ്യനെ..

പിന്നിട്ട വഴികൾ ആലോചിച്ചിങ്ങനെ ഇരിക്കും നേരം മുന്നിൽ ചൂട് പറക്കുന്ന മോമോസ് വന്നു. ഞാൻ ഇന്നേ വരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള മോമോ ഓരോന്നും ആസ്വദിച്ചു തന്നെ കഴിച്ചു..

ഭക്ഷണത്തിന് ശേഷം സെറിങ്ങിന്റെ പിറകെ റെക്കോങ് പിയോ ബസ്റ്റാന്റിലെ ടിക്കറ്റ് കൗണ്ടറിലേക്ക് നടക്കുമ്പോഴാണീ ബോർഡ് കാണുന്നത്. ഇവിടുന്ന് പുറപ്പെടുന്ന ബസ് സമയങ്ങൾ എഴുതി വച്ചിരിക്കുന്നു. ഒരു കൗതുകം തോന്നി വായിച്ചപ്പോഴാണ് ചിത്ഗുൽ എന്ന സ്ഥലത്തേക്ക് ഒൻപത് മുപ്പതിന് ഒരു ബസ്സുള്ളതായി കാണുന്നത്..

"ചിത്ഗുൽ"

എവിടെയോ വായിച്ചു മറന്നൊരു പേര്. ഞാൻ ഉദ്ദേശിച്ചത് ശരിയാണെങ്കിൽ ഇത് മനോഹരമായൊരു ഹിമാലയൻ ഗ്രാമമാണ്‌. പണ്ടെങ്ങോ ഒരു ബ്ലോഗിൽ ഈ ഗ്രാമത്തെ കുറിച്ചു വായിച്ചതോർക്കുന്നു. ഇതു തന്നെയാണോ അത് ? എങ്കിൽ പോയാലോ..?

ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നതിനിടെ സെറിങ് എനിക്കു വേണ്ടി കാസയിലേക്ക് ടിക്കേറ്റെടുക്കാൻ കൗണ്ടറിന്റെ മുന്നിലെത്തിയിരിക്കുന്നു. വേഗം ചെന്ന് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു വലിച്ച്, മാറ്റി നിർത്തി അറിയാവുന്ന പോലെ ചോദിക്കുകയാണ്..

ഭയ്യാ, ഇസ് "ചിത്ഗുൽ" .. അച്ഛാ ഹേ ???
സൈറ്റ് സീയിങ് ?? ഫോട്ടോഗ്രാഫി ??

ഞാനിതു ചോദിക്കുമ്പോ സെറിങ്ങിന്റെ കണ്ണുകൾ വിടരുന്നത് കണ്ടപ്പോഴേ മറുപടി ഊഹിച്ചു...

"ചിത്ഗുൽ, ബഹുത് സുന്ദർ ഗാവ് ഹേ..."

അതു കേട്ടപ്പോ പിന്നെയൊന്നും ആലോചിച്ചില്ല. ആ നിമിഷം തന്നെ കൗണ്ടറിൽ നിന്ന് ഒൻപത് മുപ്പതിനുള്ള ചിത്ഗുൽ ബസ്സിൽ 120രൂപായുടെ ടിക്കറ്റെടുത്തു. രണ്ടു മിനിറ്റു കൊണ്ടു യാത്രയുടെ ഒരു പ്രധാന തീരുമാനം മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസ് തേടിയിറങ്ങിയ ഞാനിപ്പോ, വേറേയേതോ ഗ്രാമത്തിലേക്ക് പോകാൻ തയാറെടുക്കുന്നു. എന്തായാലും ഇവിടം വരെ വന്നതല്ലേ, ഒന്നു പോയി നോക്കാം.

ഖൽബിന്റെ ഇഷ്ടങ്ങൾ പിന്തുടർന്നു യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. നാളെയെ കുറിച്ചു ചിന്തിച്ച് ഇന്നത്തെ നിമിഷം നഷ്ടപ്പെടുത്തുന്നത് എന്തിനാ ???

സ്വതന്ത്രമായ ആഗ്രഹങ്ങളാണ് യാത്രയിലെ ഏറ്റവും വലിയ സംതൃപ്തി. ഇപ്പോ ചിത്ഗുൽ ഗ്രാമത്തിലേക്ക് പോകണമെന്ന് മനസ്സ് വല്ലാതെ കൊതിച്ചു പോയി. അവിടെ എന്താ കാണാനുള്ളതെന്ന ചോദ്യത്തിനിപ്പോ പ്രസക്തിയില്ല. എന്തായാലും പോകുക തന്നെ. ബാക്കി വരുന്നിടത്തു വച്ചു കാണാം.

ഇങ്ങനെ പല ചിന്തയിൽ നിൽക്കുന്നതിനിടെ ഏഴു മണിയുടെ കാസ ബസ്സ് വന്നു നിർത്തി. സെറിങ്ങിനും അനുജനും പോകാൻ സമയമായിരിക്കുന്നു. എന്നോടിവർ യാത്ര പറയുകയാണ്.

ഇവരെന്റെ ആരുമല്ല. പക്ഷെ എന്തോ എനിക്ക് വല്ലാത്തൊരു വിഷമം തോന്നുന്നു. കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടൊരു സൗഹൃദമായിരുന്നു അത്. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച കൂട്ടുകെട്ട്. ചിലയാളുകൾ ഇങ്ങനെയാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സു കീഴടക്കി കളയും. എന്തായാലും പോകേണ്ടവർ പോകുക തന്നെ ചെയ്യുമല്ലോ. അങ്ങനെ അവർ അവരുടെ വഴിക്ക്. ഞാൻ എന്റെയും..

അവിടുന്ന്, നേരത്തെ മോമോസ് കഴിച്ച കടയിലേക്ക് നടന്നു. ഇതിന്റെ ഉടമസ്ഥനായ അപ്പൂപ്പനോട് അനുവാദം ചോദിച്ച ശേഷം മൊബൈലും പവർ ബാങ്കും ചാർജ് ചെയ്യാൻ വച്ചു. ഇപ്പോ അവരുടെ വീടിന്റെ മുന്നിലെ ബെഞ്ചിൽ ഇരിക്കുകയാണ്. ഇവിടുന്ന് നോക്കുമ്പോ റെക്കോങ് പിയോ ബസ്റ്റാന്റിനു മുകളിലായി കാണുന്ന മഞ്ഞു മലകൾ കാണാം..
 ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന പർവ്വതങ്ങൾ ഇപ്പോ കണ്മുന്നിലിങ്ങനെ തെളിഞ്ഞു നിൽക്കുകയാ. ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഈ നിമിഷങ്ങളിപ്പോ ഞാൻ മനസ്സു തുറന്ന് ആസ്വദിക്കുന്നു..

തണുത്തുറഞ്ഞ പ്രഭാതത്തിൽ, സുന്ദരമായ ഓർമ്മകൾ താലോലിച്ചു കൊണ്ട് റെക്കോങ് പിയോയിലെ ഒരു ആപ്പിൾ മരച്ചുവട്ടിൽ ഞാനിരിക്കുകയാണ്. ഡയറിയും പേനയും കയ്യിൽ തന്നെ ഉള്ളതിനാൽ കാണുന്ന കാഴ്ചകളെല്ലാം ചൂടോടെ എഴുതാൻ കഴിയുന്നുണ്ട്.

 ഈ ബെഞ്ചിനു മുന്നിൽ പാകിയിരിക്കുന്ന കരിങ്കൽ പടവുകളിലൂടെ, സന്തോഷത്തോടെ, തുള്ളിച്ചാടി താഴേക്കു നടന്നു പോകുന്ന, സ്വെറ്ററണിഞ്ഞ സ്കൂൾ കുട്ടികൾ..


നേരെ എതിർ ദിശയിൽ നിന്നും പാൽ കുപ്പിയുമായി അവരുടെ തന്നെ പ്രായമുള്ള രണ്ടു സഹോദരങ്ങൾ കയറി വരുന്ന കാഴ്ച്ച മനസിനെ നൊമ്പരപ്പെടുത്തുന്നു. ഇവരെന്തേ സ്കൂളിൽ പോകാത്തത്. ഇവർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ?


നല്ല യൂണിഫോമണിഞ്ഞു ബാഗും തൂക്കി നടന്നു പോകുന്ന കുട്ടികളുടെ ഇടയിലൂടെ കീറ വസ്ത്രങ്ങളണിഞ്ഞ ആ കുരുന്നുകൾ അവരുടേതായ ലോകത്തേക്ക് പടവുകൾ കയറിപ്പോയി..

ഇന്നത്തെ വഴിയോര കച്ചവടം തുടങ്ങാനായി കോപ്പു കൂട്ടുന്ന ആളുകൾ എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു. പ്രധാനമായും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളാണ് വിൽക്കാൻ വച്ചിരിക്കുന്നത്.

ഇങ്ങനെ ഓരോ കാഴ്ചകൾ കണ്ടും, മനസ്സിലെ ഓർമ്മകൾ അയവിറക്കിയും സമയം പോയതറിഞ്ഞില്ല..

ഒൻപത് പതിനഞ്ചായപ്പോൾ ചിത്ഗുൽ ഗ്രാമത്തിലേക്കുള്ള കുഞ്ഞൻ HRTC ബസ്സ് വന്നിരിക്കുന്നു. സമയം കളയാതെ എന്റെ വലിയ ബാഗ് ബസ്സിന്റെ ഡിക്കിയിൽ വെച്ച ശേഷം നേരെ കയറി മുൻ വാതിലിന്റെ അടുത്തായി ഇരുന്നു..

കൃത്യ സമയത്ത് ആളു നിറഞ്ഞ ബസ്സ് ഒൻപത് മുപ്പതിന് തന്നെ സ്റ്റാർട്ട് ചെയ്തു. കൂടുതലും ഗ്രാമവാസികൾ തന്നെയാണിതിലെ യാത്രക്കാർ. ബസ്സിപ്പൊ സാവധാനം പിയോ ടൌൺ വഴി ഇറക്കമിറങ്ങുകയാണ്. മനോഹരമായ കാഴ്ചകൾക്കു നടുവിലാണ് റെക്കോങ് പിയോ എന്ന സ്ഥലം. എങ്ങോട്ടു നോക്കിയാലും ഹിമാലയം മേഘങ്ങളിൽ തൊട്ടു നിൽക്കുന്ന സുന്ദര ദൃശ്യം മാത്രം. വണ്ടി ഓരോ വളവുകൾ തിരിയും തോറും മഞ്ഞിൻ തലപ്പാവണിഞ്ഞ കൂടുതൽ  മലനിരകൾ ദർശനം തന്നു കൊണ്ടിരിക്കുന്നു..

ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ചകൾ മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഈ യാത്ര വെറുതെയാവില്ലെന്നു മനസ്സു പറയുന്ന പോലെ..

നല്ല കാഴ്ചകൾ കാണാനായി, ബസ്സിലെ മുൻ സീറ്റാണ് ഞാൻ നോട്ടമിട്ടതെങ്കിലും ഡ്രൈവർ നേരത്തെയത് പിടിച്ചു വച്ചിരുന്നു. ഇന്നത്തെ യാത്രയിൽ അദ്ദേഹത്തിന്റെ രണ്ടു മക്കൾ കൂടെയുണ്ട്. അവരോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണിയാൾ ബസ്സോടിക്കുന്നത്..

മലകൾ ചെത്തിയുണ്ടാക്കിയ ഇറക്കങ്ങളും ഹെയർപിൻ വളവുകളും ഇറങ്ങി എത്തിയത് കഥകളിൽ മാത്രം കേട്ടു പരിചയമുള്ള, സാക്ഷാൽ "സത്-ലജ്" നദിയുടെ അരികു ചേർന്നുള്ള റോഡിലാണ്. മണ്ണിന്റെ നിറമുള്ള നദി, രൗദ്ര ഭാവത്തിൽ കൂലം കുത്തിയൊഴുകുന്നു..

നദിയുടെ കുറുകേ കെട്ടിയുണ്ടാക്കിയ പഴയ ഇരുമ്പു പാലത്തിലേക്ക് ബസ്സ് കയറി. ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ, പാലത്തിന്റെ വശങ്ങളിൽ കെട്ടിയിരിക്കുന്ന ടിബറ്റൻ സമാധാന പതാകകൾ പാറിപ്പറക്കുന്നു..

തൊട്ടു താഴെ കലി പൂണ്ടൊഴുകുന്ന നദിയിലേക്ക് നോക്കുമ്പോ ഉള്ളിലൊരു ഭയം പോലെ. തന്റെ കുട്ടികൾക്കു കാഴ്ചകൾ കാണാനായി, പാലത്തിലൂടെ, വളരെ പതുക്കെയാണയാൾ ബസ്സോടിക്കുന്നത്..

അവിടുന്ന് അൽപം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ കർച്ചം ഡാമിന്റെ അടുത്തെത്തി. ഇപ്പോഴാണൊരു കാര്യം മനസ്സിലായത്. ഇന്നലെ ഞാൻ ഷിംലയിൽ നിന്നും വന്ന അതേ ദിശയിലാണീ ബസ്സിപ്പോ പോകുന്നത്. ആഹാ...!!! ഇത്ര മനോഹരമായ സ്ഥലത്തെ കുറിച്ചാണോ ഞാൻ ഭീകരമായി ചിന്തിച്ചത് ??

വെളുപ്പിന് ഇതുവഴി വരുമ്പോ, തണുത്തു വിറച്ചു കൊണ്ട് പുറത്തേക്ക് നോക്കും നേരം, അരണ്ട വെളിച്ചത്തിൽ അരികിലൂടെ തൊട്ടുരുമ്മി പോയ പാറക്കെട്ടുകളും, ഹിമാലയൻ ഓഫ്‌റോഡും, ഹെയർ പിൻ വളവുകളും, ആർത്തൊഴുകുന്ന സത്-ലജ് നദിയും ഇരുട്ടിന്റെ മറവിൽ കണ്ട കർച്ചം ഡാമിന്റെ ഭാഗങ്ങളും വല്ലാത്തൊരു ഭീകരാന്തരീക്ഷമാണ് മനസ്സിൽ സൃഷ്ടിച്ചത്..

വല്ലാതെ പേടിപ്പെടുത്തിയ യാത്ര. ഏതോ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്ന പോലെയുള്ള കാര്യങ്ങളാണ് ആ സമയം മനസ്സിൽ വന്നത്. ഇടയ്ക്ക് ഡ്രൈവർക്ക് റെസ്റ്റ് ചെയ്യാനായി ഒരു ഇരുമ്പു പാലത്തിൽ നിർത്തിയപ്പോൾ ഞാനും ചാടി പുറത്തിറങ്ങി..

നല്ല തണുത്ത കാറ്റും നൂൽ മഴയും, നദിയുടെ ശബ്ദവും ആസ്വദിച്ചു കൊണ്ട് പേടിയും ജിജ്ഞാസയും മാറ്റാൻ ശ്രമിച്ചു. സത്യം പറഞ്ഞാൽ വല്ലാതെ ടെൻഷൻ തോന്നിയ നിമിഷങ്ങൾ. എങ്ങനെ എത്തുമെന്നറിയാത്ത ലക്ഷ്യത്തിലേക്ക് പോകുകയാണല്ലോ ഞാൻ.

വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഹിമാലയൻ പാതയിൽ, കുത്തിയൊലിക്കുന്ന നദിയുടെ കുറുകെ, തണുത്തു വിറച്ചു നിൽക്കുകയാണ്..

ഹിന്ദി അറിയില്ലെങ്കിലും ഡ്രൈവറോട് ഹിക്കിം ഗ്രാമത്തിലെ പോസ്റ്റോഫീസിനെ കുറിച്ച്‌ എങ്ങനെയോ ചോദിച്ചു. അവിടേക്ക് ബസ്സൊന്നും ഇല്ലത്രേ. കാസയിൽ ചെന്ന് ടാക്സി വിളിച്ചാൽ മതിയെന്ന് മുറി ഇംഗ്ലീഷിൽ പറഞ്ഞ ശേഷം, അവിടെ നിന്ന ആളുകളോട് എന്നെ പരിചയപ്പെടുത്തുകയും വരവിന്റെ ഉദ്ദേശം പറയുകയും ചെയ്തു.

ഒരു കത്തെഴുതാൻ ഇവിടം വരെയോ, ഇവന് വട്ടാണോ എന്നായിരിക്കും ഇവരുടെ ചിന്ത. ആവോ, എന്തായാലും എല്ലാവരെയും ചേർത്തു നിർത്തി ഒരു പടം പിടിച്ച ശേഷമാണവിടുന്നു യാത്ര തുടർന്നത്..

അങ്ങനെ, ഇന്നലെ വല്ലാതെ പേടിപ്പിച്ച ഈ വഴിയുടെ പ്രഭാത ഭംഗി അസ്വദിച്ചുള്ള ഇന്നത്തെ യാത്ര, വൈകാതെ തന്നെ ഇടത്തോട്ടു തിരിഞ്ഞു. കർച്ചം ഡാമിന്റെ അരികു പിടിച്ച് മുകളിലേക്കു കയറിപ്പോകുന്ന വഴിയിലൂടെ ബസ്സ് സാവധാനം മുന്നോട്ടു നീങ്ങുകയാണ്. ഇരുവശത്തും ഡാമിന്റെ ഭാഗമായ കോൺക്രീറ്റ് നിർമ്മിതികൾ. അതിനു നടുവിലൂടെ ഒന്നു രണ്ടു ഗേറ്റുകൾ കടന്ന ബസ്സിപ്പോ ചെങ്കുത്തായ ചുരത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും അപകരകരമായ വഴികളിലൊന്നായ രക്ച്ചം പാസ്. പാറ തുരന്നുണ്ടാക്കിയതാണീ വഴി. വലതു വശം വലിയ താഴ്ചയും, റോഡിനു നേരെ മുകളിൽ പാറക്കെട്ടുകളും നിറഞ്ഞ ഈ പാതയുടെ താഴ് വാരങ്ങളിൽ സത്-ലജ് നദി നിറഞ്ഞൊഴുകുന്നു..

ആഴങ്ങളിലേക്കു കൂപ്പു കുത്താൻ വെമ്പുന്ന പോലെ ഓരോ വളവുകളും അയാൾ സാഹസികമായി വളച്ചെടുക്കുമ്പോൾ, ശ്വാസം നിലച്ച അവസ്ഥയിൽ ഞാനിരിക്കുകയാണ്..

അറിയാതെ രണ്ടു കൈകളും കമ്പിയിൽ മുറുക്കി പിടിച്ചു പോയി. റോഡിന്റെ നേരെ മുകളിലായി താഴ്ന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ ബസ്സിന്റെ കാരിയർ ഇടിക്കാതിരിക്കാൻ, വളരെ വിദഗ്ദ്ധമായി സ്റ്റിയറിങ് തിരിക്കുന്നത് കാണാൻ രസം തന്നെ..

ചില വളവുകളിൽ തന്റെ മക്കളുടെ മുഖത്തു നോക്കി സംസാരിച്ചു കൊണ്ടാണയാൾ ബസ്സ് വളക്കുന്നത്..

പടച്ചവനേ, ന്റെ പാത്തൂനൊരു കത്തെഴുതാൻ വന്ന ഞാനിപ്പോ ലോകത്തിന്റെ ഏതോ കോണിലേക്കു പോകുകയാണ്. അവിടേക്ക് എത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്ര. ഈ പോക്കിലൊരു പാറയിടിഞ്ഞാൽ, അല്ലെങ്കിൽ ബസ്സിന്റെ നിയന്ത്രണം തെറ്റിയാൽ, പിന്നെ എനിക്കെന്തു സംഭവിച്ചെന്ന് പുറം ലോകമറിയില്ല..

എന്തായാലും കുറേ സമയത്തിനു ശേഷം പേടി പതുക്കെ മാറിത്തുടങ്ങി. കർച്ചം പാസ്സിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമായെങ്കിലും ഡ്രൈവറുടെ പരിചയസമ്പന്നത എനിക്കും നല്ല ആത്മവിശ്വാസം പകർന്നിരിക്കുന്നു. യാത്രയുടെ അസ്വാദനത്തിലേക്കു പൂർണ്ണമായും എത്തിച്ചേർന്ന നിമിഷം, കാതിലൊരു പാട്ടും വച്ചു ഞാനിരിക്കുകയാണ്..

നിലാവിനെ സാക്ഷിയാക്കി മനസ്സിലുറപ്പിച്ച ഒരു ലക്ഷ്യത്തിലേക്ക് ഒന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടപ്പോൾ ഇതു പോലെയുള്ള അനുഭവങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ലയിരുന്നു..

മനോഹരവും അപകടകരവുമായ കർച്ചം പാസ്സിന്റെ ഓരോ വളവുകളും ഞാനിപ്പോ ആസ്വദിക്കുകയാണ്. ഹൃദയാന്തരത്തിൽ പൂവിട്ട പ്രണയത്തിന്റെ ഓർമ്മകൾ, ഹിമാലയൻ പാതയുടെ ഭീകരത വലിയ ആസ്വാദനമായി മാറ്റിയിരിക്കുന്നു..

മനസ്സിലെ ചിന്തകൾക്ക് ജീവൻ വച്ചിരിക്കുന്നു. കണ്ണിൽ കാണുന്ന കാഴ്ച്ചകൾ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കിയിരിക്കാൻ എന്താ രസം. ഹെയർ പിൻ വളവുകളും കയറ്റവും നിറഞ്ഞ ഹിമാലയൻ ചുരത്തിലൂടെ എന്റെ മനസ്സും ശരീരവും ഒന്നായി നീങ്ങുകയാണ്..

ഇടയ്ക്ക് സീറ്റിൽ നിന്നും എഴുന്നേറ്റു വലതു വശത്തെ ആഴങ്ങളിലേക്ക് ഒന്നെത്തി നോക്കി. പടച്ചോനേ, ചങ്കിൽ നിന്ന് വല്ലാത്ത ഒരാന്തൽ. 

 കൈവരി പോലുമില്ലാത്ത ഈ റോഡിന് താഴെയായി, അങ്ങു ദൂരെ വെള്ളിയരഞ്ഞാണം പോലെ, രണ്ടു മലകൾക്ക് നടുവിലൂടെ ഒരു നദി ഒഴുകുകയാണ്. ചില വളവുകളിൽ ബസ്സിന്റെ ബോഡി ഈ കൊക്കയിലേക്ക് ഇറങ്ങി തിരിയുമ്പോൾ വീട്ടുകാരെ മുഴുവൻ ഓർമ്മ വരുന്നു. ഗട്ടറുകളിൽ ബസ് ചരിയുമ്പോൾ അറിയാതെ എതിർ ദിശയിലേക്ക് ബലം കൊടുത്തു പോകുന്നു. 

ചെങ്കുത്തായ പാറക്കെട്ടുകൾ കീഴടക്കി മുന്നോട്ടു കുതിക്കുന്ന HRTC ബസ്സിലെ യാത്രയെന്ന എന്റെ സ്വപ്ന സാക്ഷാത്കാരം ഇത്ര പെട്ടെന്ന് സാധ്യമാവുമെന്നു കരുതിയില്ല. എന്തായാലും ചിത്ഗുൽ ഗ്രാമത്തിലേക്ക് ടിക്കറ്റെടുക്കാൻ തോന്നിയ ആ നിമിഷത്തെ ഞാൻ ഒന്നൂടെ സ്മരിച്ചു..

അതങ്ങനെയാണ്..
ചില തീരുമാനങ്ങൾ, അവ നമ്മെ ചിന്തകളുടെ അപ്പുറത്തേക്കായിരിക്കും നയിക്കുക. അല്ലെങ്കിൽ കാസയിലേക്ക് പോകേണ്ട ഞാനീ ചിത്ഗുൽ ബസ്സിൽ ഇരിക്കുമായിരുന്നോ ??

എവിടെയോ നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുന്നർന്നത്. ഡ്രൈവറും കണ്ടക്ടറും പുറത്തേക്ക് നടക്കുന്നു. ഭക്ഷണം കഴിക്കാനാവണം.

സാങ്ല താഴ്-വരയിലെ ബസ് ഷെൽറ്ററാണിത്. സമയം 12:45. ചെറിയ വിശപ്പ് തോന്നുന്നുണ്ട്. ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴേക്ക് സമയം കുറെ പോയി. 

തൽക്കാലം വയറിനെ പറഞ്ഞു സമാധാനിപ്പിച്ചു ബസ്സിൽ തന്നെ കയറിയിരുന്നു. അര മണിക്കൂറിനു ശേഷം ബസ് ജീവനക്കാർ വന്നു വീണ്ടും യാത്ര തുടരുകയാണ്. സാങ്ല ഗ്രാമം കഴിഞ്ഞ ശേഷം വഴിയുടെ സ്വഭാവം മാറിയിരിക്കുന്നു.

ആപ്രിക്കോട്ട് മരങ്ങളാൽ വസന്തം വിരിഞ്ഞ മനോഹരമായ പാത..

ഇടയ്‌ക്കിടെ ചെറിയ പാലങ്ങൾ, അതിനടിയിലൂടെ തെളിഞ്ഞൊഴുകുന്ന അരുവികൾ. പച്ച പുതച്ച താഴ്‌ വാരങ്ങൾക്ക് ഭംഗി പകർന്നു കൊണ്ട് ദേവദാരു മരങ്ങൾ അഴകോടെ നിരന്നു നിൽക്കുന്നു. കിനാവിനെ തോൽപ്പിക്കും വിധം ഈ കാഴ്ചകൾ നയനങ്ങളെ കുളിരണിയിക്കുന്ന നിമിഷം, നല്ലൊരു പാട്ടും വച്ചു ഞാനിങ്ങനെ ഇരിക്കുകയാണ്..

മനസ്സിന്റെ ഓർമ്മകളും മിഴിയിലെ കാഴ്ച്ചയും സംഗമിക്കുന്ന മനോഹര നിമിഷങ്ങളിൽ, ചിന്തകൾക്ക് വീണ്ടും ജീവൻ വച്ചിരിക്കുന്നു.

"വിവാഹ ശേഷം പാത്തൂന്റെ കയ്യും പിടിച്ച് ഇവിടെ വരണം. ആപ്രിക്കോട്ട് മരങ്ങൾക്കിടയിലൂടെ നടക്കണം, വീശിയടിക്കുന്ന കുളിർകാറ്റു കൊള്ളണം, ആ കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ തട്ടം നേരെയാക്കി കൊടുക്കണം. മഞ്ഞു മലകളിൽ നിന്ന് നേരിട്ടൊഴുകി വരുന്ന തെളിനീർച്ചാലുകളിൽ കാലിട്ടിരിക്കണം.."

"ഞാനിങ്ങനെ ലക്ഷ്യമില്ലാതെ അലഞ്ഞ കഥകൾ അവളെ പറഞ്ഞു കേൾപ്പിക്കണം.."

സ്വപ്നങ്ങൾ മനസ്സിൽ കാണുവാൻ മാത്രമുള്ളതല്ല. അതു ചെയ്തു തീർക്കാൻ കൂടിയുള്ളതാണ്. ഇന്ഷാ അല്ലാഹ്. ഞാൻ വന്നിരിക്കും. ഇപ്പോ കാണുന്ന കിനാവുകൾ അനുഭവിക്കാനായി...

മൊബൈലിൽ പാടുന്ന മോഹിത് ചൗഹാന്റെ പ്രണയഗീതങ്ങൾ ഈ നിമിഷങ്ങളെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. കണ്ണിൽ കാണുന്ന ഓരോ കാഴ്ചയും ഒരു മൂവി ഫ്രയിമിലെന്ന പോലെ ആസ്വദിക്കുകയാണ്. 

ആപ്പിൾ മരങ്ങൾക്കിടയിൽ വെട്ടിയ മൺപാതയിലൂടെ ആടിയുലഞ്ഞു സഞ്ചരിക്കുന്ന ഈ HRTC ബസ് എന്നേയും കൊണ്ട് പോകുകയാണ്. സാങ്ല ഗ്രാമത്തിൽ നിന്നും വലിയ ഭാണ്ഡ കെട്ടുകളുമായി കയറിയ ഗ്രാമീണർ പല സ്ഥലങ്ങളിലായി ഇറങ്ങുന്നു.

ഇടയ്ക്ക് പ്രധാന പാതയിൽ നിന്നും വലത്തെക്കു തിരിഞ്ഞു, കുടുസ്സു വഴിയിലൂടെ താഴേക്കിറങ്ങിയ ബസ് വലിയ വളവുകൾ തിരിഞ്ഞ്, ചെറിയൊരു ഗ്രാമത്തിൽ നിർത്തി. പത്തിരുപത് വീടും ഒരു ക്ഷേത്രവും ഉൾപ്പെടുന്ന താഴ് വാരം. മൂന്നു പേർക്ക് ഇറങ്ങാനാണ് ഇത്രയും കഷ്ടപ്പെട്ട് ഡ്രൈവർ ബസ് ഇവിടേക്കിറക്കിയത്..

കുറേ സാധനങ്ങളുമായി അവരിറങ്ങിയ ശേഷം, പതിയെ മുരണ്ടു നിരങ്ങി വീണ്ടും മുകളിലെത്തിയ ഹിമാചൽ പരിവാഹൻ ബസ് ചിത്ഗുൽ ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ചെറിയ പാലങ്ങളും അരുവികളും തൂവെള്ള നിറമുള്ള പാറക്കൂട്ടങ്ങളും താണ്ടി ഇന്ത്യയുടെ അവസാന ഗ്രാമത്തിലേക്ക് ഈ യാത്ര..

ലക്ഷ്യം എത്താറായെന്ന് തോന്നുന്നു. പാറക്കൂട്ടങ്ങൾ കൃഷിയിടങ്ങൾക്ക് വഴി മാറിയിരിക്കുന്നു. റോഡിനോട് ചേർന്ന്, പ്രത്യേക തരത്തിൽ മേഞ്ഞ മേൽക്കൂരയാൽ മനോഹമായ വീടുകൾ കാണാൻ തുടങ്ങി..

അതേ, സ്വപ്നങ്ങളിൽ ഞാൻ കണ്ട പോലെയുള്ള കുടിലുകൾ. അവയോടു ചേർന്ന് പച്ച പുതച്ച താഴ്‌-വാരങ്ങൾ. അവിടെ പുല്ലു മേയുന്ന പശുക്കൾ. അവയ്ക്ക് വെള്ളം കുടിക്കാനായി തെളിഞ്ഞൊഴുകുന്ന അരുവി. അതിനുമപ്പുറം മനോഹരമായ ഹിമാലയ പർവ്വതങ്ങൾ..

ജീവിതത്തിൽ ആദ്യമായി ഞാൻ ഹിമാലയം എന്തെന്ന് അറിയുകയാണ്. മനസ്സിന്റെ മൂലയിൽ പൊടി പിടിച്ചു കിടന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി പുറത്തു ചാടുകയാണ്. ഈ ഗ്രാമങ്ങളിലൂടെ എനിക്ക് നടക്കണം. ഗ്രാമവാസികളെ കാണണം. അവരുടെ ജീവിതം അടുത്തറിയണം. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത സംസ്കാരങ്ങൾ പഠിക്കണം. ആഗ്രഹിച്ച കാഴ്ചകൾ കാണാൻ കഴിഞ്ഞതിനാൽ നല്ല സന്തോഷം തോന്നുന്നു. ഇനി കണ്ട കാഴ്ചകൾ അനുഭവിക്കണം.

സമയം 2:30

  ഈ സ്വപ്നയാത്രയ്ക്ക് വിരാമം കുറിച്ചു കൊണ്ട് ബസ്സ് ചിത്ഗുൽ ഗ്രാമത്തിൽ നിർത്തി. ഇതേ ബസ്സിൽ റെക്കോങ് പിയോയിലേക്കു പോകാനുള്ള ഗ്രാമവാസികളുടെ തിരക്കിനിടയിലൂടെ എങ്ങനെയോ പുറത്തിറങ്ങി, പരിസരം വീക്ഷിച്ചു നടക്കുകയാണ്.

ആളുകളുടെ സംസാരമൊഴിച്ചാൽ നിശബ്ദമായ അന്തരീക്ഷം. ഞാനിപ്പോ നിൽക്കുന്നതിനു താഴെയായി, വെളുത്ത നിറത്തിൽ പതഞ്ഞൊഴുകുന്ന ബാസ്‌പാ നദി. അതിനപ്പുറം പച്ചപ്പു നിറഞ്ഞ മരക്കൂട്ടങ്ങൾ. വീണ്ടും കണ്ണോടിച്ചാൽ ഇടതു വശത്തായി മഞ്ഞു മൂടി കിടക്കുന്ന ഹിമസാനുക്കൾ. വീണ്ടും ഇടത്തോട്ടു തന്നെ നോക്കുമ്പോ ചിത്ഗുൽ ഗ്രാമവും പിന്നിലായി തലയുയർത്തി നിൽക്കുന്ന ഹിമാലയം.. 

തണുത്ത അന്തരീക്ഷത്തിൽ കൈകൾ ജാക്കറ്റിൽ തിരുകി നിൽക്കും നേരം മനസ്സ് വീണ്ടും മന്ത്രിച്ചു. 

"ഇന്നിനി തിരിച്ചു പോണോ ?"

വലിയൊരു ചോദ്യം...!!
കാരണം ഇതേ ബസ്സിൽ പിയോയിലേക്കു മടങ്ങി, അവിടെ കിടന്ന ശേഷം, നാളെ രാവിലെ കാസ ബസ്സ് പിടിക്കാനായിരുന്നു പ്ലാൻ. ഇത്ര മനോഹരമായ ഗ്രാമത്തിൽ വന്നിട്ട് ഒരു രാത്രിയിവിടെ ചിലവഴിക്കാതെ പോകാൻ തോന്നുന്നില്ല. എന്തു ചെയ്യും ? 

ഇന്നിവിടെ നിന്നാൽ, സ്പിറ്റി വാലിയും, ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസും ലക്ഷ്യം വച്ചുള്ള യാത്രയിൽ വീണ്ടും ഒരു ദിവസം കൂടി കുറയും. എണ്ണി കുറുക്കി വച്ചിരിക്കുന്ന ദിവസങ്ങളിൽ നിന്നും രണ്ടു ദിവസം മാറിയാൽ യാത്രാ പ്ലാനിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കും. 

എന്തു ചെയ്യും ??

നിൽക്കണോ, പോകണോ എന്നാലോചിച്ചു നിന്ന ശേഷം, എന്റെ തീരുമാനം ബസ്സിലേക്കു തന്നെ മടങ്ങാനായിരുന്നു. ബാസ്‌പാ നദിയിലേക്ക് കണ്ണും നട്ട്, ചിത്ഗുൽ ഗ്രാമത്തെ വീണ്ടും വീണ്ടും നോക്കി ഞാൻ പതിയെ ബസ്സിലേക്കു നടക്കുകയാണ്..

റെക്കോങ് പിയോയിലേക്ക് പോകാനായി നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലൂടെ, ബസ്സിൽ കയറി, സീറ്റിൽ വച്ചിരുന്ന സാധനങ്ങളും ഡിക്കിയിലിരുന്ന ബാഗും വലിച്ചെടുത്ത്, HRTC ബസ്സിനോട് ടാറ്റാ പറഞ്ഞു ഞാൻ പുറത്തിറങ്ങി. 

വരുന്നത് വരട്ടെ, മനസ്സിന്റെ ഇഷ്ടങ്ങളാണ് യാത്രയിലെ ഏറ്റവും വലിയ സന്തോഷം. അതിനു വേണ്ടിയാണല്ലോ നമ്മൾ സഞ്ചരിക്കുന്നത്. ഇന്നെന്തായാലും ചിത്ഗുൽ ഗ്രാമത്തെ അനുഭവിക്കാൻ മനസ്സിലുറപ്പിച്ചു മുന്നിൽ കാണുന്ന വഴിയിലൂടെ നടക്കുകയാണ്.

ഇപ്പൊ ചെറിയ ചാറ്റൽ മഴ തുടങ്ങി. നല്ല തണുത്ത സൂചിത്തുള്ളികൾ മുഖത്തു പതിച്ചപ്പോൾ എന്താ സുഖം. അൽപ്പ നേരം ആകാശത്തേക്കു  തലയുയർത്തി മഴയെ പുണർന്ന ശേഷം, കണ്ണടയിൽ നിറഞ്ഞ തുള്ളികൾ തുടച്ചു നിൽക്കുമ്പോഴാണ് അവൻ വന്നു വിളിക്കുന്നത്. 

എന്നെപോലെ ഒറ്റയ്ക്ക് ചിത്ഗുൽ കാണാൻ വന്ന യാത്രികനാണ്. പേര് രഘു, ഇവിടെ റൂം കിട്ടുമോയെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മറുപടിയായി.. എന്റെ കയ്യിൽ ടെന്റുണ്ടെന്നും, ഒരുമിച്ചു പിച്ച് ചെയ്യാമെന്നും പറഞ്ഞു കൊണ്ട് മഴ നനയാതിരിക്കാൻ അരികിൽ കണ്ട കെട്ടിടത്തിലേക്ക് കയറി നിന്നു..

ഈ മഴയത്ത് ക്യാമ്പിംഗ് നടക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. എന്തായാലും ഞങ്ങൾ രണ്ടു പേരും ഓരോ ചൂടൻ ചായയും അകത്താക്കി റൂമന്വേഷിച്ചു നടപ്പു തുടങ്ങി. 

ഡൽഹി സ്വദേശിയാണ് രഘു. എന്നെ പോലെ നിബന്ധനകൾ ഇല്ലാതെ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തി. വളരെ കുറച്ചു നേരത്തെ സംസാരം കൊണ്ടു തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. 

ഇവിടെ ഞങ്ങൾ കയറി നോക്കിയ പല മുറികൾക്കും 500 രൂപ മുതൽ പറഞ്ഞപ്പോ ഞാൻ ഒഴിഞ്ഞു മാറി. നല്ല വൃത്തിയുള്ള മുറിക്ക് 250 രൂപ ഷെയർ അധികമല്ലെങ്കിലും ചിത്ഗുൽ ഗ്രാമത്തിൽ ക്യാമ്പ് ചെയ്യാനുള്ള ആഗ്രഹത്താൽ ഞാൻ രഘുവിനെ എങ്ങനെയോ പറഞ്ഞു മനസ്സു മാറ്റി..

പുഴയോരത്തു ടെന്റടിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഞങ്ങൾ താഴേക്കു നടക്കുകയാണ്. കൃഷിയിടങ്ങൾ കടന്നു താഴേക്കു പോകുന്ന നടപ്പാതയിൽ നിന്നു നോക്കുമ്പോ വലതു വശത്തായി കുറെ ക്യാമ്പിംഗ് ടെന്റുകൾ കാണുന്നു. പോയി നോക്കാമെന്ന ഉദ്ദേശത്തിൽ ഞങ്ങളങ്ങോട്ട് നടന്നു. 

ബാസ്‌പാ നദിയുടെ ചാരെയായി സജ്ജീകരിച്ച  മനോഹരമായൊരു ക്യാമ്പിംഗ് നിലമാണിത്. പരിസരത്ത് ആരേയും കാണാത്തതിനാൽ, തൊട്ടടുത്തു കണ്ട ഒറ്റമുറി കെട്ടിടത്തിൽ മുട്ടി വിളിച്ചപ്പോ ഒരാൾ വന്നു. 300 രൂപ കൊടുത്താൽ സ്വന്തം ടെന്റ് കെട്ടാൻ സമ്മതിക്കും. ഗുണം, ഇവിടെ തന്നെ ഭക്ഷണം കിട്ടും, മൊബൈൽ ചാർജ് ചെയ്യാം, രഘുവിന് ഒരു സ്ലീപ്പിങ് ബാഗും തരാമെന്നു പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കിയില്ല. പരമാവധി സംസാരിച്ചു 200ൽ ഒതുക്കിയ ശേഷം നദിക്കരയിലെ പുൽ തകിടിയിൽ ഞങ്ങൾ കൂടാരം കെട്ടുകയാണ്.

ടെന്റടിക്കാൻ പഠിക്കണമെന്ന രഘുവിന്റെ അവശ്യ പ്രകാരം എല്ലാം കാണിച്ചു കൊടുത്തു. ഞങ്ങളുടെ ബാഗുകളും, സ്ലീപ്പിങ് ബാഗും ടെന്റിൽ ഭദ്രമാക്കി വാതിലടച്ച ശേഷം പരിസരത്തേക്ക് കണ്ണോടിച്ചു..

എന്തു മനോഹരമായ താഴ് വാരം. പുൽത്തകിടിയിൽ കെട്ടിയ ഞങ്ങളുടെ കൂടാരത്തിനപ്പുറം ബാസ്‌പാ നദി പതഞ്ഞൊഴുകുന്നു. അകലേക്ക് നോക്കിയാൽ സാക്ഷാൽ ഹിമാലയം. ഈ ഗ്രാമത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം തന്നെ ക്യാമ്പിങ്ങിന് കിട്ടിയതിൽ നല്ല സന്തോഷം തോന്നുന്നു. 

സമയം നാലേ മുപ്പത്‌:

ഞാനും രഘുവും ആ ഒറ്റ മുറി കെട്ടിടത്തിൽ നിന്ന് ഓരോ മാഗിയും വാങ്ങി ബാസ്‌പാ നദിക്കരയിലിരുന്നു കഴിക്കുകയാണ്. തണുത്ത അന്തരീക്ഷത്തിൽ ചൂടുള്ള മാഗി സൂപ്പ് ആസ്വദിക്കുമ്പോ കാതിലൊരു കിന്നാരം പോലെയീ നദിയിലെ ഓളങ്ങൾ ഒഴുകുന്നു..

ഖൽബിന്റെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചവനാണ് ഞാൻ. ലോകത്തിലെ ഏറ്റവും ഉയരത്തിൽ ചെന്ന് അവൾക്കൊരു സന്ദേശമയക്കണം. അവൾക്കെന്നു പറഞ്ഞാൽ, എന്റെ പാത്തൂന്.

എന്റെ ലക്ഷ്യങ്ങളിൽ നിന്നും അകന്നു മാറിയോ എന്നൊരു തോന്നലുണ്ടെങ്കിലും, ചിത്ഗുൽ ഗ്രാമത്തിലേക്ക് ബസ്സു കയറാൻ തോന്നിയ നിമിഷത്തെ സ്മരിച്ചു. ഒറ്റ ഒരു നിമിഷത്തെ തീരുമാനം കൊണ്ടാണല്ലോ ഞാനിപ്പോ ഈ നദിക്കരയിൽ ഇരിക്കുന്നത്. കൂട്ടിന് ദാ ഇവനും..

ഭക്ഷണത്തിനു ശേഷം, ഞങ്ങൾ ടെന്റടിച്ച സ്ഥലത്ത് നിന്നു നോക്കുമ്പോ കാണുന്ന പാലം ലക്ഷ്യമാക്കി നടക്കുകയാണ്. തണുത്ത കാറ്റു വീശുന്ന സായാഹ്നത്തിൽ, ജീവിതത്തിൽ ആദ്യമായി, ഒരു ഹിമാലയൻ ഗ്രാമത്തിലൂടെ ഓരോ കാലടിയും വെക്കുമ്പോ വല്ലാത്ത അനുഭൂതി പോലെ...

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പകൽ കിനാവുകൾ പുലരുമ്പോൾ ഏതോ സ്വപ്ന ലോകത്തെന്ന പോലെ ഞാൻ നടക്കുകയാ. നദിക്കരയിൽ നിന്നു നോക്കിയാൽ കാണുന്ന വനത്തിൽ നിന്നും കുരുവികളുടെ ശബ്ദം കേട്ടു തുടങ്ങി. ഇളം മഞ്ഞിനാൽ നനഞ്ഞു കുതിർന്ന പഴയ പാലത്തിലൂടെ ഞാനും രഘുവും ബാസ്‌പാ നദിക്കപ്പുറമുള്ള കാണാ കാഴ്ചകൾ തേടി നടപ്പു തുടർന്നു..

ഇപ്പൊ വീണ്ടും നൂൽ മഴ തുടങ്ങി. പാലം കടന്ന് മുന്നിൽ കണ്ട പുൽ തകിടിയിലൂടെ നടക്കും നേരം ആരോ ഞങ്ങളുടെ പിന്നാലെ വരും പോലെ. തിരിഞ്ഞു നോക്കിയപ്പോ, ക്യാമ്പിംഗ് ഓണറുടെ വളർത്തു നായയാണ്. കൂടെ വേറൊന്നും. ഞങ്ങൾ നിൽക്കുമ്പോ അവ നിൽക്കും, മുന്നോട്ടു നടക്കുമ്പോ പിന്നാലെ വരുന്നു. ആദ്യം പേടിച്ചെങ്കിലും ഉപദ്രവിക്കില്ലെന്നു മനസ്സിലായപ്പോ നടപ്പു തുടരുകയാണ്..

പലതും സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്. ഇരുവരുടേയും യാത്രാ അനുഭവങ്ങളാണ് പ്രധാനമായും. ഒരേ മനസ്സുള്ളവർ കണ്ടു മുട്ടിയാൽ അങ്ങനെയാണല്ലോ. എന്തായാലും വലിയ ആഗ്രഹങ്ങളായ Triund , ചന്ദ്രശില തുടങ്ങിയ ട്രെക്കിങ്ങുകൾ നടത്തിയിട്ടുള്ള രഘുവിൽ നിന്നും വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ജോലിത്തിരക്കുകളിൽ നിന്ന് മുക്തി നേടാൻ ഇടക്കിടെ ഒറ്റയ്ക്ക് ഹിമാലയം കറങ്ങുന്ന വ്യക്തിയാണ് ഇദ്ദേഹം. ജോലി ചെയ്ത് സമ്പാദിക്കുന്നത് മനസ്സിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങി ജീവിക്കാൻ കൂടിയാണെന്നാ രഘുവിന്റെ അഭിപ്രായം..

എന്തായാലും ജീവിതത്തിലൊരിക്കലും ഈ നടപ്പു മറക്കില്ല. നൂൽ മഴയുടെ പിന്നാലെ കോടമഞ്ഞും വന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് അന്തരീക്ഷം മാറിയിരിക്കുന്നു. നിരപ്പായ പുൽ മൈതാനിയിലെ വലിയൊരു പാറയിൽ കയറിയിരുന്ന ശേഷം, പൂർണ്ണ നിശബ്ദമായി പരിസരത്തെ ശബ്ദങ്ങൾ ആസ്വദിക്കുകയാണ്. ഒരുതരം നാച്ചുറൽ മെഡിറ്റേഷൻ എന്നും പറയാം..

ആദ്യം വനത്തിൽ നിന്നുള്ള കിളിനാദം മാത്രമാണ് കേട്ടത്. സമയം ചെല്ലും തോറും സാധാരണ നമ്മൾ ശ്രദ്ധിക്കാത്ത ചെറു ശബ്ദങ്ങൾ കാതിൽ വല്ലാത്ത രസത്തോടെ കേട്ടു തുടങ്ങിയിരിക്കുന്നു. ഈ കാറ്റിൽ പുൽനാമ്പുകൾ അനങ്ങുന്നതു പോലും ചെവിയിൽ അനുഭവിച്ച നിമിഷം, എന്റെ ചിന്തയിൽ അവൾ വരുന്നുവോ ??

അതേ..!! 
ഖൽബിലെ കിനാവുകൾ പൂർത്തീകരിക്കാനിറങ്ങിയ ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. തനിച്ചാണെന്ന തോന്നൽ വരുന്ന ഓരോ നിമിഷവും ഓരോ കഥയായി, അതിലെ കഥാപാത്രമായി അവളെന്റെ കൂടെ തന്നെയുണ്ട്..

ഈ താഴ് വരയിൽ, ഞാനിപ്പോ കാണുന്ന മരങ്ങൾക്കിടയിലൂടെ, മഴയിൽ നനഞ്ഞ ഇലകൾ വകഞ്ഞു മാറ്റി, അവൾ വരികയാണ്..!! ഒരു കൂട്ടായി, മനസ്സിലെ കിനാവായി, ചിന്തകൾക്കൊരു തുണയായി..

ഹൃദയാന്തരത്തിൽ പാടുന്ന ഗസലിൻ താളത്തിൽ ഓരോ സ്വപ്നങ്ങളും വിരിയുന്ന നേരം.. ഞാനെന്റെ യാത്രയിലെ സുവർണ്ണ നിമിഷങ്ങൾ നെഞ്ചോട് ചേർത്തു കിനാവ് കാണുകയാ...

ഈ വനത്തിൽ നിന്നു കേൾക്കുന്ന കിളിനാദങ്ങളും, മേനിയിൽ തലോടുന്ന ചെറു മഴയും, കോടമഞ്ഞും, മനസ്സിലെ സ്വപ്നങ്ങളും കൂടിച്ചേർന്ന നിമിഷം ഈ ഗ്രാമത്തെ സാക്ഷിയാക്കി ഞാനൊരു കാര്യം തീരുമാനിച്ചു..

ഇവിടെയും ഞങ്ങൾക്ക് വരണം. സൂര്യ കിരണങ്ങൾ ഭൂമിയെ തൊടുന്നൊരു പ്രഭാതത്തിൽ ഇതേ പുൽ തകിടിയിലേക്ക് കൂടാരം തുറന്നിറങ്ങണം. ഒരിക്കലും മറക്കാത്ത ഓർമ്മകൾ മാത്രം കയ്യിലെടുത്ത് ചിത്ഗുൽ ഗ്രാമത്തിലൂടെ നടക്കണം.. 

സ്വപ്നങ്ങൾ കണ്ടിരുന്നു സമയം വൈകിയപ്പോൾ രഘുവാണ് വിളിച്ചുണർത്തിയത്. നേരമിരുട്ടും മുൻപ് ഗ്രാമം നടന്നു കാണാമെന്ന അഭിപ്രായം മാനിച്ച് വിഷമത്തോടെ ഈ പുൽ തകിടിയോട് വിടപറയേണ്ടി വന്നു. പാത്തുവിനോടൊപ്പം ഇനിയും വരാമെന്ന് പറഞ്ഞു കൊണ്ട്..

ബാസ്‌പാ നദി കടന്നു ഗ്രാമത്തിന്റെ കിഴക്കേ ചരിവിലേക്ക് നടപ്പു തുടരും നേരം, പിന്നിലായി കാണുന്ന മഞ്ഞുമലകളിൽ അസ്തമയ സൂര്യന്റെ ഇളം ചുവപ്പ് കാണുന്നു. അതും നോക്കി കുറെ സമയം നിന്ന ശേഷം വീണ്ടും മുന്നോട്ടു തന്നെ നടക്കുകയാണ്..

ചിത്ഗുൽ:

 എണ്ണൂറിൽ പരം ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണിത്. ശൈത്യ കാലമായാൽ ഇവിടം മഞ്ഞു മൂടും. ആ സമയത്ത്, വളരെ കുറച്ചു പേരൊഴിച്ചു ബാക്കിയെല്ലാ ഗ്രാമവാസികളും കിന്നോർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറും..

ഉരുളക്കിഴങ്ങാണ് ഇവിടുത്തെ പ്രധാന കൃഷി. ചിത്ഗുൽ കിഴങ്ങിന് മാർക്കറ്റിൽ ഇരട്ടി വിലയാണത്രെ. മഞ്ഞുകാലം വരുമ്പോ ഗ്രാമത്തിൽ താമസിക്കുന്ന ചുരുക്കം ചിലർ, അഞ്ചു മാസം കഴിയാനുള്ള ഭക്ഷണ സാധനങ്ങൾ നേരത്തെ കരുതി വെക്കും. മഞ്ഞു വീഴ്ച്ച തുടങ്ങിയാൽ അടക്കുന്ന രക്ച്ചം പാസ്സ് പിന്നെ മാസങ്ങൾക്ക് ശേഷമാണ് തുറക്കുക. അതു വരെ അവർക്ക് പുറം ലോകവുമായി ബന്ധമില്ല. വല്ലപ്പോഴും വന്നു പോകുന്ന BSNL network മാത്രമേ ആകെയുളളൂ. മഞ്ഞു കാലത്ത് അതുമില്ല. ഇവിടെയുള്ള ഒരു വൃദ്ധനോട് സംസാരിച്ച രഘുവാണ് എനിക്ക് തർജമ ചെയ്തു തന്നത്.

പിന്നെ ഏറ്റവും അത്ഭുതപ്പെട്ടതും, വിശ്വസിക്കാൻ പ്രയാസവുമായൊരു കാര്യമുണ്ട്..

ദാ, മുന്നിൽ കാണുന്ന ആ മലയ്ക്കപ്പുറം ചൈനയാണത്രേ. പടച്ചോനെ, ഇപ്പോഴാണ് ഞാൻ വന്നു നിൽക്കുന്നത് എവിടെയാണെന്ന് ഏകദേശ ധാരണ ലഭിച്ചത്. അതായത്, ഇന്ത്യയുടെ മാപ്പിൽ മുകളിലായി വലത്തേയറ്റത്ത്. ഈ യാത്ര തുടങ്ങുമ്പോൾ പോലും കരുതിയില്ല ഇവിടെയൊക്കെ എത്തുമെന്ന്. എല്ലാം ഒരു നിമിത്തം..

ഡൽഹിയിൽ നിന്ന് ഇവിടെ വരെയെത്താൻ എഴുന്നൂറ്റി നാൽപ്പത് രൂപാ മാത്രമേ യാത്രാ ഇനത്തിൽ ചിലവായുള്ളൂ എന്നത് വേറൊരു അത്ഭുതം. എന്തായാലും എന്റെയീ യാത്ര കൊണ്ട് മറ്റുള്ളവർക്ക് ഉപകാരമാവണമെന്ന ഉദ്ദേശത്തിൽ സകല കണക്കുകളും, ബസ് സമയങ്ങളും മറ്റു പ്രധാന കാര്യങ്ങളും അപ്പപ്പോൾ ഡയറിയിൽ എഴുതുന്നുണ്ട്..

ചിത്ഗുൽ ഗ്രാമത്തിന്റെ കാഴ്ചകൾ തേടി ഞാനും രഘുവും നടക്കുകയാണ്. വഴിയോരങ്ങളിൽ സൊറ പറഞ്ഞു നിൽക്കുന്ന മുഖം ചുളിഞ്ഞ ആളുകൾ. തലയിൽ വലിയ കൊട്ടയുമേന്തി വീട്ടിലേക്ക് നടക്കുന്ന സ്ത്രീകൾ. ഗ്രാമത്തിന്റെ ഒത്ത നടുക്കായി സജ്ജീകരിച്ച ബാഡ്മിന്റൺ കോർട്ടിൽ കളിക്കുന്ന കുട്ടികൾ, അതു കണ്ടു നിൽക്കുന്ന ആളുകൾ. അങ്ങനെ എല്ലാം കണ്ടു കണ്ട് ഞങ്ങളെത്തിയത് ചിത്ഗുലിലെ ബുദ്ധ ക്ഷേത്രത്തിന് മുൻപിലായിരുന്നു..

ഞങ്ങളെ കണ്ടതും വലിയ ഗോപുര വാതിൽക്കൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വേഗം അകത്തേക്കോടി. ചെറിയൊരു കൗതുകത്തോടെ അകത്തേക്കു കയറിയപ്പോൾ കണ്ട കാഴ്ച്ച രസകരം..

കല്ലു പാകിയ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികൾ. ഞങ്ങളെ കണ്ടതും കുഞ്ഞു കുട്ടികൾ ഓടി വന്നു കൈ പിടിച്ചു ഹായ് പറഞ്ഞും ക്യാമറയിൽ നോക്കി ഗോഷ്ടികൾ കാണിച്ചും ഓടി മറയുന്നു. കൊച്ചു കുട്ടികളോട് ഇടപഴകുന്നത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മറക്കാനാവാത്ത അനുഭവമായി ഈ ചിത്ഗുൽ ഗ്രാമത്തിലെ കുഞ്ഞുങ്ങൾ..

അറുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണിത്. അങ്ങനെ അവിടെ കുറേ സമയം കുട്ടികളോടൊപ്പം ചെലവഴിച്ച ശേഷം പിന്നിലെ വാതിലിലൂടെ ഞങ്ങൾ നടപ്പു തുടരുകയാണ്‌. സമയം ഏഴു മുപ്പതു കഴിഞ്ഞിട്ടും നേരം ഇരുട്ടിയിട്ടില്ല. നമ്മുടെ നാട്ടിൽ അഞ്ചു മണിയായ അവസ്ഥ.

സമയം ചെല്ലും തോറും തണുത്ത കാറ്റു വീശാൻ തുടങ്ങിയിരിക്കുന്നു. ചുറ്റും നിരന്നു നിൽക്കുന്ന ഹിമാലയൻ പർവതങ്ങളിൽ കോടമഞ്ഞു നിറയുന്ന കാഴ്ച്ച അത്ഭുതത്തോടെ ഞങ്ങൾ കാണുകയാണ്..

സമയം എട്ടായതും അന്തരീക്ഷം നീല നിറത്തിലേക്ക് മങ്ങി തുടങ്ങി. കൂടുതൽ ഇരുൾ വീഴും മുൻപ് ഞങ്ങൾക്ക് ടെന്റിലെത്തണം. ഇപ്പോ തിരിച്ചു നടക്കുകയാണ്. ചിത്ഗുൽ ഗ്രാമത്തിലെ കൃഷി പാടങ്ങൾക്കരികിലൂടെ തണുത്ത് വിറച്ചു നടക്കും, ഒരത്ഭുത കാഴ്ച്ച കണ്ട് ഞങ്ങൾ രണ്ടും അന്തം വിട്ടു നിന്നു പോയി..

അങ്ങു ദൂരെ മലനിരകളുടെ അപ്പുറത്തു നിന്ന് ചന്ദ്രനുദിക്കുകയാണ്. എന്തു മനോഹരമായ കാഴ്‌ച്ച. ജീവിതത്തിൽ ഇന്നേ വരെ ഇങ്ങനൊരു ചന്ദ്രോദയം കണ്ടിട്ടില്ല..

ആകാശത്തിന്റെ നിറം നീലയിലേക്കു മാറിയ നേരം, ഒരു മഞ്ഞുമലയുടെ മുകൾ ഭാഗം ചന്ദ്രപ്രഭയാൽ വെട്ടി തിളങ്ങുന്നു. ഇതു കണ്ടതും അതീവ സന്തോഷത്താൽ രഘു തുള്ളി ചാടുകയാണ്. ഇത്തരം കാഴ്ച്ച അപൂർവ്വമായേ കാണാൻ കഴിയൂ എന്ന് കേട്ടപ്പോ എനിക്കും വല്ലാത്ത സന്തോഷം..

ഒരു പ്രതീക്ഷയുമില്ലാതെ യാത്ര തുടങ്ങിയ എനിക്കായി പ്രകൃതിയൊരുക്കിയ ഇന്ദ്രജാലം. സ്വപ്നമേത്, സത്യമേത് ഇന്ന് വേർതിരിക്കാൻ പ്രയാസപെടുന്ന ഈ നിമിഷത്തിൽ, പരസ്പരം ഒരു വാക്കു പോലും മിണ്ടാതെ ഞങ്ങൾ രണ്ടും കൊതിയോടെ കണ്ടു നിൽക്കുകയാണ്. പറയാൻ കഴിയാത്ത എന്തോ ഒരു ഫീലിംഗ് ശരീരത്തെ മയക്കിയിരിക്കുന്നു..

കിഴക്കു നിന്നും വീശിയടിക്കുന്ന, ഈ കുളിരുള്ള കാറ്റു പോലും ഞങ്ങൾക്കു വേണ്ടി വന്ന പോലെ, നിലാവിന്റെ നീല പ്രഭയാൽ തിളങ്ങി നിൽക്കുന്ന ആ മഞ്ഞുമലയിലാണ് എന്റെ മനസ്സിപ്പോൾ..

എന്റെ ഇഷ്‌കിന്റെ ഉയരങ്ങളിൽ കാത്തു വച്ച കിനാവിലേക്കുള്ള യാത്രയിൽ, ഇതു പോലുള്ള കാഴ്ചയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു. ഇതും കണ്ടിങ്ങനെ നിൽക്കുമ്പോ മനസ്സിൽ വീണ്ടും കഥകൾ നിറയുകയാണ്..

ഇതു പോലൊരു സന്ധ്യാ നേരം, തണുപ്പകറ്റാൻ വലിയൊരു കമ്പിളി ചുറ്റി രണ്ടു പേർ ഇരിക്കുകയാണ്. കയ്യിൽ ചൂടു പറക്കുന്ന കട്ടൻ ചായ. അരികിൽ ചെറുതായി തീ കൂടിയിരിക്കുന്നു. അതിൽ നിന്നും പറന്നു പൊങ്ങുന്ന തീപ്പൊരികൾ അവരുടെ ദേഹത്തേക്ക് പറക്കുന്നു.

മാമലകൾക്കപ്പുറത്തു നിന്നു ചന്ദ്രനുദിക്കുന്ന കാഴ്ച്ച കാണുകയാണവർ. തോളുകൾ ചേർന്നുരുമ്മി, തലകൾ ചേർത്തു വച്ച്. പ്രണയ ചിഹ്നത്തിന്റെ ആകൃതിയിൽ അവരിങ്ങനെ ഇരിക്കുകയാണ്. പിന്നണിയായി ഒരു പഴയകാല ഗാനവും..


"അന്തിവെയിൽ പൊന്നുതിരും..
     ഏദൻ സ്വപ്നവുമായ്‌..

വെള്ളിമുകിൽ പൂവണിയും
      അഞ്ചന താഴ്‌വരയിൽ..

കണി മഞ്ഞു മൂടുമീ.. 
     നവ രംഗ സന്ധ്യയിൽ..

അരികേ വാ.. മധു ചന്ദ്ര ബിംബമേ..

ഹൃദയാന്തരത്തിൽ ഞാൻ കാത്തു വെക്കുന്ന ആഗ്രഹങ്ങളിലേക്ക്, മനോഹരമായ ഒരേടും കൂടി സമ്മാനിച്ച ശേഷം പൂർണ്ണ ചന്ദ്രൻ മേഘങ്ങൾക്കുള്ളിലേക്കു വലിഞ്ഞു..

കണ്ട സ്വപ്നങ്ങൾ സത്യമാവണേ, എന്ന പ്രാർത്ഥനയിൽ രഘുവിനോടൊപ്പം ടെന്റിലേക്കു നടന്നപ്പോഴും, ഭക്ഷണം കഴിക്കുമ്പോളും, രഘു എന്നോട് സംസാരിക്കുമ്പോഴും ഞാനാ മഞ്ഞുമലയിൽ തന്നെയായിരുന്നു..

ബാസ്‌പാ നദിയുടെ ഓരത്തായി ഒറ്റയ്ക്കിരുന്നു കിനാവുകൾ മെനയുമ്പോൾ രഘു ഉറക്കം പിടിച്ചിരുന്നു. വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ചൈനാ അതിർത്തിയിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ ഈ നിമിഷം മാത്രം ആസ്വദിച്ചു ഞാനിരിക്കുകയാ..

ഇനി നാളെ വെളുപ്പിന് ആറു മണിയുടെ റെക്കോങ് പിയോ ബസ്സ് പിടിക്കണം. അവിടെ ചെന്നിട്ട് ബാക്കി തീരുമാനിക്കാം. കഴിയുമെങ്കിൽ കൽപ്പ ഗ്രാമം സന്ദർശിക്കണം. അല്ലെങ്കിൽ നാളെ തന്നെ കാസ ഭാഗത്തേക്ക് പോകാൻ കഴിയുമെങ്കിൽ അങ്ങനെ. എന്തായാലും ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസിൽ എനിക്കെത്തണം..

അൽപ്പമെങ്കിലും കണ്ണടക്കാനായി ടെന്റിൽ കയറിയപ്പോഴും ആ ചന്ദ്രോദയത്തിന്റെ വെള്ളി വെളിച്ചമാണ് മനസ്സിൽ. ഒറ്റ നിമിഷത്തെ തീരുമാനം കൊണ്ട് ഒരായുസ്സിന്റെ അനുഭവങ്ങൾ തന്ന ചിത്ഗുൽ ഗ്രാമമേ..

ഒരിക്കൽ കൂടി ഞാൻ വന്നിരിക്കും,
എന്റെ പാതി ജീവനേയും കൊണ്ട്...


ഇന്നത്തെ യാത്രയുടെ വീഡിയോ
https://youtu.be/wohx7Pv-KOw
www.sancharangal.blogspot.in

       - തുടരും
______________________________



7 comments:

  1. ഇത് വളരെ നന്നായിരിക്കുന്നു. നിങ്ങളുടെ ബ്ലോഗ് ലിങ്ക് എന്‍റെ ബ്ലോഗില്‍ കൊടുക്കുന്നതിന് വിരോധമില്ലല്ലോ. ഒരു ഓണ്‍ലൈന്‍ ലിറ്റില്‍ മാഗസിനാണത്. കട്ടന്‍ചായ എന്നാണ് അതിന്‍റെ പേര് kattanchaya1.blogspot.com

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പുതിയ ബ്ലോഗിനായി കാത്തിരിക്കുന്നു ....

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
      അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു

      Delete
  4. Hi nice blog, I have few queries ie are you using a website app for this malayalam typing or you are doing entire works on mobile. Looking from you. Thanks in advance

    ReplyDelete
  5. Hi nice blog, I have few queries ie are you using a website app for this malayalam typing or you are doing entire works on mobile. Looking from you. Thanks in advance

    ReplyDelete
  6. NICE WRITE HEART TOUCHING.....

    ReplyDelete