-->
Hot!

ഏന്തയാറിനു മേലെ: ഉറുമ്പിക്കര മലയിലെ രാത്രി.

ഒരിക്കൽ.. ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഞങ്ങൾ നാലുപേർ മല കയറി. പർവ്വതങ്ങൾ നിഴലേകുന്ന ഏന്തയാറെന്ന ഗ്രാമവും കടന്ന് വടക്കേമല വഴി ഉറുമ്പിക്കരയുടെ ഉയരങ്ങളിലേക്ക്...

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല,
എവിടേലും കേറിയെത്തണം..
നഗരങ്ങളുടെ തിരക്കുകളും
ശബ്ദ കോലാഹലങ്ങളുമില്ലാതെ
മാനം നോക്കി കിടക്കണം..

നക്ഷത്രങ്ങൾ മിന്നി തുടങ്ങുമ്പോൾ
ഏകാന്തമായി ഇരുന്ന് പ്രാർത്ഥിക്കണം..
ഉറക്കം വരുമ്പോൾ അതേ പാറപ്പുറത്ത് കിടന്നുറങ്ങണം. പുലരിയിലെ സൂര്യോദയം കാണണം. ആ ചുവന്ന വെളിച്ചത്തിൽ എല്ലാം മറന്ന് നിൽക്കണം..

ഇവന്മാർക്ക് വട്ടാണോ എന്നു ചോദിച്ചാൽ ഞങ്ങൾ ചിരിക്കും.. കാരണം, അവർക്കറിയില്ലല്ലോ, രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്ക് നിശബ്ദമായി ഇരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി..

താഴെയും മുകളിലും ഒരേ പോലെ നക്ഷത്രങ്ങൾ കണ്ടിട്ടുണ്ടോ ??

ഇല്ലെങ്കിൽ കാണണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം. രാത്രിയുടെ യാമങ്ങളിൽ ഏകാന്തമായി ഇങ്ങനെയിരിക്കണം. ജീവിതത്തിലാദ്യമായി, പാതിരാവിന്റെ പൂർണ്ണ സൗന്ദര്യം ഞാനറിയുകയാ. ഏന്തയാറിന്റെ മേലെ. ഉറുമ്പിക്കരയുടെ മാറിലിരുന്ന്..

ഇപ്പോ.. ഇവിടെയീ പാറപ്പുറത്തിരിക്കുമ്പോ എനിക്ക് കാണാം. അങ്ങു താഴെയുള്ള മലയോര ഗ്രാമങ്ങളിലെ  നുറുങ്ങു വെളിച്ചങ്ങൾ. അവയെ ഞങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യ നിർമ്മിതമായ ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ഇവിടെയിരുന്നു നോക്കിയാൽ ഇളം മഞ്ഞ നിറമാ. കൂടാതെ വല്ലപ്പോഴും മാത്രം താഴെ ദൂരെ, ഉറുമ്പിനെ പോലെ അനങ്ങുന്ന നക്ഷത്രങ്ങളെയും കാണാം. ഭൂമിയിലെ വാൽ നക്ഷത്രങ്ങൾ, അതായത് വാഹനങ്ങൾ. 

മഞ്ഞും കൊണ്ടിങ്ങനെ ഇരിക്കുമ്പോ ഭൂമിയെ രണ്ടു പകുതിയായി കാണുന്നുണ്ട്. ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന ആ വരയ്ക്കൊപ്പം ഉയരത്തിലാണ് ഞങ്ങളിപ്പോൾ. സത്യം പറഞ്ഞാൽ താഴേക്കുള്ള പകുതി പേടിപ്പിക്കുന്ന കറുപ്പ് നിറത്തിൽ കാണുന്നു. ഇടയിൽ അവിടവിടെയായി നുറുങ്ങു വെളിച്ചങ്ങളും. മുകളിലെ പകുതിയാ കാണാൻ രസം..

അതിനു നല്ല നീല നിറമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??

വിശ്വാസമില്ലെങ്കിൽ,
ഒരു രാത്രി ഉയരത്തിൽ ഇങ്ങനെയിരിക്കണം..
ഈ അത്ഭുതങ്ങൾ അനുഭവിച്ചറിയണം..

___________________

 ഏന്തയാർ: കിഴക്കൻ മലനിരകളുടെ താഴ്‌വരയിലെ ഈ ഗ്രാമത്തെ കുറിച്ച് എത്ര പേർക്കറിയാം ?

വടക്കേമല, തെക്കേമല, പോത്തൻമല, ഉറുമ്പിക്കര മല, മുതുകോര മല ഇങ്ങനെ ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന എത്രയെത്ര മലകൾ. മണിമലയാറും പുല്ലകയാറും സംഗമിക്കുന്ന, ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് നിന്നും 12 കിലോമീറ്റർ അകത്തേക്ക് സഞ്ചരിച്ചാൽ ഏന്തയാറെത്താം. എറണാകുളത്തു നിന്നും വർഷങ്ങളായി 3 ബസ്സുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. 

പുറമേ നിന്ന് നോക്കിയാൽ ടൂറിസമോ മറ്റു ശല്യങ്ങളോ കടന്നു വരാത്ത ഒരു സാധാരണ ഗ്രാമം മാത്രം. എന്നാൽ ഉള്ളറിഞ്ഞാലോ, കാഴ്ചകളുടെ കലവറയാണിവിടം. നാലു ഭാഗവും മലനിരകൾ. ഇടുക്കിയേയും കോട്ടയത്തെയും വേർതിരിച്ചു കൊണ്ട് വെള്ളാരം കല്ലുകൾ തഴുകിയൊഴുകുന്ന പുല്ലകയാർ, ഉറുമ്പിക്കര മലയിൽ നിന്നും ഉത്ഭവിക്കുന്ന പാപ്പാനിത്തോട്, നനഞ്ഞു വഴുതി കിടക്കുന്ന പാപ്പാനിത്തോട് വഴി മുകളിലേക്കു കയറിയാൽ ചെങ്കുത്തായ ഉയരങ്ങൾ. പാറക്കെട്ടുകളിൽ തല്ലിത്തലോടി താഴേക്ക് പതിക്കുന്ന മൂന്ന് നെടുനീളൻ വെള്ളച്ചാട്ടങ്ങൾ. 

  വെംബ്ലി അല്ലെങ്കിൽ വടക്കേമല വഴി ഉറുമ്പിക്കരയിലേക്കും- വല്യന്ത വഴി വാഗമണിലേക്കും - പ്ലാപ്പള്ളി വഴിയും - ഇളംകാട് ടോപ്പ് വഴി മൂപ്പൻ മലയിലേക്കും നല്ല കിടിലൻ ഓഫ്‌റോഡുകൾ.
  ഇളംകാട് വല്യന്ത വഴി വാഗമണിലെ കോലാഹലമേട് - കുരിശുമല ഭാഗത്തേക്കും, പ്ലാപള്ളിയിൽ നിന്ന് മുതുകോര മലയിലേക്കുമെല്ലാം ട്രെക്കിങ് പാതകൾ. കൂടാതെ നന്നായി ബുദ്ധിമുട്ടാൻ തയാറുള്ളവർക്ക് മൂപ്പൻ മല വഴി കരിന്തരുവി, ഉപ്പുകുളം റിസർവോയർ ദിശയിലേക്ക് കിഴുക്കാം തൂക്കായ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കയറിയെത്താം. ഏന്തയാറിന്റെയും പരിസരങ്ങളുടെയും വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത അത്രയുണ്ട്..
  പ്രഭാത മഴ കണ്ടു കൊണ്ട്, തണുപ്പകറ്റാൻ ചൂടൻ കട്ടൻകാപ്പിയും ഊതി ഉമ്മയുടെ വീടിന്റെ വരാന്തയിലിരിക്കുമ്പോഴൊക്കെ പലവട്ടം ആലോചിച്ചതാണ്. ഈ നാടിനെ കുറിച്ചൊന്നു എഴുതണമെന്ന്. ഒരുപാട് തവണ മനസ്സ് വേണ്ടെന്നു പറഞ്ഞു. ഒരുപക്ഷേ എന്റെ മനസ്സിലെ സ്വാർത്ഥതയേക്കാൾ ഉപരി മീശപ്പുലിമലയ്ക്ക് സംഭവിച്ച, ഇപ്പോൾ ഉളുപ്പുണിക്കും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും ആവർത്തിക്കപ്പെടുമോയെന്ന ഭയം ഈ എഴുത്തിനെ വീണ്ടും വൈകിച്ചു.

ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലോ. എന്തായാലും ചില ട്രെക്കിങ് മാഫിയകൾ ഏന്തയാറിനെ നന്നായി ചൂഷണം ചെയ്യുന്നത് കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല. മേൽപ്പറഞ്ഞ ഒരു സ്ഥലത്തും യാതൊരു വിധ പെർമിഷന്റെയും ആവശ്യമില്ല. വഴി കാണിക്കാൻ ആളുണ്ടെങ്കിൽ ആർക്കും പോകാം.  പുറം നാട്ടുകാരോടുള്ള അപരിചിതത്വം പ്രകടിപ്പിക്കാറുള്ള ഏന്തയാറുകാരോട്, ഈഗോ കളഞ്ഞ് ഒന്നടുത്തു നോക്കിയാൽ ഹൈറേഞ്ചുകാരന്റെ സ്നേഹം എന്തെന്നറിയാം. 
ഏന്തയാറിലൂടെ കടന്നു പോകുന്ന ഓരോ യാത്രികനും ഈ നാടിനെ കുറിച്ചറിയണം. 

"എൻ തായാർ" - അഥവാ എന്റെ അമ്മ.

"ചരിത്രങ്ങൾ അറിഞ്ഞാൽ അനുഭവങ്ങൾക്ക് ശക്തി കൂടും.."

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം:

കാലവർഷം കനിഞ്ഞനുഗ്രഹിച്ച നമ്മുടെ നാട്. ഏലവും കാപ്പിയും കുരുമുളകും, അങ്ങനെ എണ്ണിയാൽ തീരാത്ത കേരളത്തിന്റെ അമൂല്യ സമ്പത്തു തേടി സായിപ്പന്മാർ പലരും വന്നു പോയിക്കൊണ്ടിരുന്നു. അതിനിടെ അയർലണ്ടിൽ നിന്നൊരു മനുഷ്യൻ വന്നു. ജോൺ ജോസഫ് മർഫി. അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അയാളന്ന്‌ നേരെ പോയത് ഒരു കാട്ടു പ്രദേശത്തേക്കാണ്. പുല്ലകയാർ പതഞ്ഞൊഴുകുന്ന, സഹ്യപർവ്വതങ്ങളുടെ താഴ്‌വരയായ ഇന്നത്തെ 'ഏന്തയാറിലേക്ക്'.

മഴ പെയ്താൽ കോടമഞ്ഞിറങ്ങുന്ന, മണ്ണിന്റെ ഗന്ധമുള്ള കാട്ടുപ്രദേശം. അവിടുത്തെ കച്ചവട സാധ്യതകൾ മനസ്സിലാക്കിയ മർഫി സായിപ്പ് 1904ൽ പൂഞ്ഞാർ തമ്പുരാക്കന്മാരിൽ നിന്നും വനഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി റബ്ബർ എസ്റ്റേറ്റ് തുറന്നു. വാണിജ്യാടിസ്ഥാനത്തിൽ തുറന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റബ്ബർ എസ്റ്റേറ്റായിരുന്നു അത്. 

ചെറുപ്പത്തിലേ മരണപ്പെട്ട തന്റെ അമ്മയുടെ ഓർമ്മയ്ക്കായി മർഫി ആ ഭൂമിയെ "എൻ തായാർ" അഥവാ എന്റെ അമ്മ എന്ന പേരു വിളിച്ചു. അതാണ് പിന്നീട് ഏന്തയാറായത്. റബ്ബർ എസ്റ്റേറ്റും ക്രീപ്പ് ഫാക്ടറിയും മറ്റ്‌ സംരംഭങ്ങളും വഴി ജോലിയായും സഹായമായും നാട്ടുകാർക്ക് മുഴുവൻ ഉപകാരിയായിരുന്ന മർഫി 1920കളിൽ തന്റെ കീഴിലെ ജോലിക്കാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ അതിശയിപ്പിക്കുന്ന തായിരുന്നു. അവർക്കായി വീടുകളും ആശുപത്രിയും പണിതു നൽകിയ മർഫി പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അക്കാലത്ത് നടപ്പിൽ വരുത്തിയിരുന്നു.

അങ്ങനെ മർഫിയുടെ കമ്പനിയിലെ ജോലിക്കായി മധ്യ തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നുമൊക്കെ ആളുകൾ ഏന്തയാറിലേക്ക് കുടിയേറിപ്പാർത്തു. നമ്മുടെ കൊച്ചു കേരളത്തിലെ ആരോരുമാറിയാത്ത ഈ പ്രദേശത്തെ ജന്മനാടു പോലെ സ്നേഹിച്ച അയാൾക്ക് പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. 1960'ൽ പ്ലാപ്പള്ളിയിലെ ഒരു മൂലയിൽ അടക്കം ചെയ്യപ്പെട്ട നല്ലവനായ ആ സായിപ്പിന്റെ ചരിത്രങ്ങളും അതേ കല്ലറയിൽ മൂടപ്പെട്ടു.

ഈ വിവരങ്ങളെല്ലാം ഏന്തയാറുകാരിൽ നിന്നും വാമൊഴിയായി അറിഞ്ഞവയാണ്. മർഫിയുടെ കഥകൾ പറഞ്ഞാൽ ഈ എഴുത്ത് മതിയാകാതെ വരും, അതുകൊണ്ടിനി നമുക്ക് യാത്രയിലേക്കു വരാം. ജീവിതത്തിലെ വലിയൊരാഗ്രഹമാണ് ഇന്ന് നിറവേറാൻ പോകുന്നത്. അതെ, എനിക്കേറ്റവും പ്രിയപ്പെട്ട ആ മലമുകളിൽ ഒരു രാത്രി ആസ്വദിക്കാൻ പോകുകയാണ്..

ഏന്തായാറിൽ നിന്നും കുത്തനെ മുകളിലേക്കാണ് യാത്ര. സാക്ഷാൽ ഉറുമ്പിക്കരയിലേക്ക്. പണ്ട് ചെറുപ്പത്തിൽ ഒരു സ്കൂളവധിക്കാലത്ത് ഉമ്മയുടെ വീട്ടിൽ നിൽക്കുമ്പോൾ: മാമയുടെ വർക്ഷോപ്പിൽ ജീപ്പ് നന്നാക്കാൻ വന്ന ഒരു ചേട്ടനാണ് ജീവിതത്തിൽ ആദ്യമായി ഉറുമ്പിക്കരയെ കുറിച്ച് എന്നോട് പറഞ്ഞു തന്നത്. മുറ്റത്തു നിന്നാൽ കാണുന്ന വലിയ മലകൾ ചൂണ്ടിക്കാട്ടി, ഈ ജീപ്പുമായി മാമൻ അവിടെയൊക്കെ പോകാറുണ്ടെന്നും, മോൻ വലുതായിട്ട് അവിടെ കൊണ്ടു പോകാമെന്നും വാക്കു തന്ന ആ മനുഷ്യനെ പിന്നീട് ഞാൻ കണ്ടിട്ടില്ല..

അന്ന് മുതൽ ഇന്നു വരെ ആ ഭൂമിയോടുള്ള ആവേശം തെല്ലും കെട്ടടങ്ങിയിട്ടില്ല. പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാത്രി അവിടെ ഉറങ്ങാനായി. ഞങ്ങളിന്നു പോകുകയാണ്. ഒരു ചിരകാല സ്വപ്നത്തിന്റെ ആവിഷ്കാരത്തിനായി..

എന്തു തടസ്സവും നേരിടാൻ പ്രാപ്തരായ നാലു പേരുടെ ടീം : സാനിബ്, ജാസിർ, ആസിഫ്, പിന്നെ ഞാനും..

സമയം 4:45

  ഏന്തയാർ കഴിഞ്ഞതും കയറ്റം തുടങ്ങിയിരുന്നു. വടക്കേമല കഴിഞ്ഞതോടെ റോഡും മോശം. എങ്കിലും വളരെ വേഗത്തിൽ തന്നെ ആ കയറ്റങ്ങൾ ഓടിച്ചു കൊണ്ടേയിരുന്നു. സന്ധ്യയ്ക്ക് മുന്നേ മുകളിലെത്തണം. കാരണം, ബൈക്ക് പോകുന്ന പാതയിൽ നിന്നും നടന്നും പാറയിൽ പിടിച്ചു കയറിയുമൊക്കെ വേണം ലക്ഷ്യസ്ഥാനം കാണാൻ. ഇരുട്ടായാൽ കോടമഞ്ഞിറങ്ങും, പിന്നെ ഒന്നും കാണാനും കഴിയില്ല. അങ്ങനെ ബൈക്കുകൾ ദൃതിയിൽ മുന്നോട്ടു കുതിക്കുകയാ..

വഴിയിൽ അതിമനോഹരമായ ഒരു കാഴ്ച്ച ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുടുസ്സു വഴിയുടെ വലതു വശത്തായി വള്ളിപ്പടർപ്പുകളാൽ മൂടപ്പെട്ട ഒരു പ്രദേശം. വൈകുന്നേരത്തെ സ്വർണ്ണ പ്രകാശത്തിൽ അവ പൂർവ്വാധികം ഭംഗിയോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും ഇത്തരം കാഴ്ച്ച കണ്ടാൽ പിന്നെ പോകാൻ മനസ്സനുവദിക്കുമോ ?

ചില യാത്രകൾ ഇങ്ങനെയാണ്, മനസ്സിൽ പോലും ആലോചിക്കാത്ത പല കാര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും. അത്തരത്തിലൊരു നിമിഷമായിരുന്നു ഇത്. അങ്ങനെ, വീണു കിട്ടിയ അവസരം ഞങ്ങൾ നന്നായി മുതലെടുത്തു. ഇന്നേവരെ ഞാൻ എടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടൊരു ഫോട്ടോയും ഇവിടുന്ന് ലഭിച്ചു.

  വീണ്ടും ഉയരങ്ങളിലേക്ക് യാത്ര തുടരുന്നു. മുന്നോട്ടു ചെല്ലും തോറും വഴി കൂടുതൽ മോശമായി തുടങ്ങി. 100% റിസ്കി ഓഫ്‌റോഡ്. പക്ഷേ വിശ്രമിക്കാൻ സമയമില്ലായിരുന്നു. അങ്ങനെ വളരെ കഷ്ടപ്പെട്ട്, ഞങ്ങളാ മലമടക്കുകൾ കയറിക്കൊണ്ടേയിരുന്നു. കുറേയങ്ങ് ചെല്ലുമ്പോ വഴിയിലൊരു തേയില ഫാക്ടറി കാണാം. ബ്രിട്ടീഷുകാരുടെ സമയത്തു പണി കഴിപ്പിച്ചതാണെന്നു പറയുന്നു. മുൻപ് ഒരുപാട് തവണ ഈ ഫാക്ടറിയും പരിസരവും നടന്ന് കണ്ടിട്ടുണ്ട്. ഇന്നിപ്പോ സമയം കുറവായതിനാൽ ഞങ്ങൾ അവിടുന്ന് വേഗം മുന്നോട്ടു ചലിച്ചു.

  വലത്തുവശത്തായി കണ്ടുകൊണ്ടിരുന്ന മലനിരകൾ ഞങ്ങളെക്കാൾ താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. അതിനുമപ്പുറം ചക്രവാളത്തിലേക്ക് ഊളിയിടുന്ന സന്ധ്യാസൂര്യൻ നിറം മാറി തുടങ്ങുന്ന കാഴ്ച അതിമനോഹരമായിരുന്നു. ബൈക്ക് നിർത്തി അവ നന്നായി ആസ്വദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, സമയം 6 മണിയോടടുക്കുന്നു. ഇനി വൈകിയാൽ എല്ലാം തകിടം മറിയും. രാത്രിയായാൽ പിന്നെ ഇതു വഴി തിരിച്ചു വരവും ബുദ്ധിമുട്ടാകും. അങ്ങനെ നിർത്തി ഒരു ഫോട്ടോ എടുത്ത ശേഷം മുന്നോട്ടുള്ള കുതിപ്പ് തുടർന്നു..
 വഴിയുടെ അവസ്ഥ പരിതാപകരം തന്നെ. ഫോർ വീൽ ജീപ്പുകൾ കഷ്ടിച്ച് കയറിപ്പോകുന്ന മലമ്പാതയിലൂടെ ഞങ്ങൾ ബൈക്കുകൾ ഓടിച്ചു കയറ്റുകയാ. അസ്തമയത്തിന്‌ മുന്നേ അവിടെയെത്തണമെന്ന അതിയായ ആഗ്രഹം മനസ്സിൽ ഉള്ളതിനാൽ വഴിയിലെ പാറകൾ ഒരു പ്രശ്നമേ അല്ലായിരുന്നു. ഉറുമ്പിക്കര എത്താറായതും, കൈകാലുകൾ വേദനിച്ചു തുടങ്ങിയിരിക്കുന്നു. ഓഫ്‌റോഡ് യാത്രകൾ അങ്ങനെയാണ്. യന്ത്ര സഹായത്തോടൊപ്പം നമ്മളും ബുദ്ധിമുട്ടണം, എന്നാലേ വണ്ടി മുന്നോട്ടു നീങ്ങൂ. അൽപ്പ സമയം പോലും വിശ്രമിക്കാതെ എങ്ങനെയോ മുന്നോട്ടുള്ള യുദ്ധം തുടർന്നു.
 അങ്ങനെ ഒരു മണിക്കൂറിലധികം നീണ്ട കഠിന പ്രയത്നത്തിനു ശേഷം ഉറുമ്പിക്കരയുടെ ഉച്ചിയിലേക്ക് അടുത്തു തുടങ്ങി. സാനിബും ഞാനുമായിരുന്നു മുന്നിൽ. വെറുതേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരെ കാണാനില്ല. അങ്ങനെ 15 മിനിട്ടോളം കാത്തുനിന്ന ശേഷമാണ് അവന്മാരെത്തിയത്.
നേരത്തെ വന്നു പരിചയമുള്ളതിനാൽ ബൈക്ക് വെക്കേണ്ട സ്ഥലം എനിക്കറിയായിരുന്നു. അങ്ങനെ അവിടെ ബൈക്കുകൾ ഒതുക്കി വച്ച്, ടെന്റും ബാഗുകളും കയ്യിലെടുത്തു വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിച്ചു.

കോടമഞ്ഞിറങ്ങി തുടങ്ങിയിരിക്കുന്നു. ബൈക്ക് വച്ച സ്ഥലത്തു നിന്ന് ഇടത്തേക്ക് പുല്ലുകൾ വകഞ്ഞു മാറ്റി നടന്നു. മുൻപ് വന്നപ്പോൾ ഇവിടെയീ ചെടികളൊന്നും ഇല്ലായിരുന്നല്ലോ. എനിക്കും ചെറിയ സംശയമായി. സത്യത്തിൽ, അവിടുന്ന് മുന്നോട്ടുള്ള വഴി തേടി അൽപ്പം ചുറ്റിപ്പോയി. സന്ധ്യ ആയതു കൊണ്ട് ചെറിയ പേടിയും ഉണ്ടായിരുന്നു. ഒരു വലിയ പാറയാണ് ലക്ഷ്യം. അതിനപ്പുറം അഗാധമായ കൊക്കയും. ഇരുട്ടായാൽ തപ്പിത്തടഞ്ഞു വല്ല സ്ഥലത്തും വീണാലത് മതി. അങ്ങനെ അവസാനം ഈ പാറയിലേക്കുള്ള വഴി മനസ്സിലായി. ആദ്യം ഞാനാണ് കയറിയത്. പിന്നാലെ എല്ലാവരേയും വലിച്ചു കയറ്റി.
  അത്രയും നേരത്തെ ഞങ്ങളുടെ കഷ്ടപ്പാട് മുഴുവൻ പാറമേൽ നിന്നപ്പോൾ കണ്ട കാഴ്ച്ചയിൽ മറക്കുകയായിരുന്നു. പക്ഷെ നോക്കി നിൽക്കാൻ സമയമില്ല. എത്രയും വേഗം ടെന്റ് നിവർത്തണം. അതിശക്തിയായി വീശിയടിക്കുന്ന കാറ്റിൽ അവിടെ ടെന്റടിക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു വശം നിവർത്തുമ്പോ മറുവശം പൊങ്ങും. അങ്ങനെ വളരെ കഷ്ടപ്പെട്ട് തന്നെയാ ടെന്റ് എങ്ങനെയോ നിവർത്തി ബാഗുകളും മറ്റു സാധനങ്ങളും, പിന്നെ ജാസിറിനെയും അതിനുള്ളിൽ ഇരുത്തി. അല്ലെങ്കിൽ ചിലപ്പോ എല്ലാം പറന്നു പോകും. അത്ര ശക്തിയിലായിരുന്നു കാറ്റ്.

നിവർത്തിയ ടെന്റിന്റെ വള്ളികൾ കെട്ടുന്ന തത്രപ്പാടിനിടെ ചുറ്റുപാടും ഇരുട്ട് പരന്നത് ശ്രദ്ധിച്ചില്ലായിരുന്നു. സുഖകരമായൊരു തണുപ്പിന്റെ ആവരണം ഞങ്ങളെയാകെ മൂടി തുടങ്ങി. ആസ്വദിച്ചിരിക്കാൻ സമയമില്ല, കൂടുതൽ ഇരുൾ വീഴും മുന്നേ താഴെ നിന്ന് ഓരോരുത്തരും ഓരോ കല്ലു വീതം കൊണ്ടുവന്നു ടെന്റിന്റെ സുരക്ഷ ഉറപ്പാക്കണം. എല്ലാവരും ഒരുമിച്ച് ഇറങ്ങിയാൽ ടെന്റ് പറന്നു പോകുമെന്ന ഭയത്താൽ ആദ്യം ഞാനും അസിഫും ഇറങ്ങി. താഴെയിറങ്ങിയപ്പോൾ ഒരു അരുവിയുടെ ശബ്ദം കേൾക്കാം. അങ്ങനെ ആ വെള്ളവും ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
 പാപ്പാനിപ്പുഴയുടെ ഉത്ഭവ സ്ഥാനത്തു നിന്നൊഴുകുന്ന ചെറിയ തോടായിരുന്നു അത്. സന്ധ്യാ സമയത്ത്, കൊടും തണുപ്പിൽ ഈ വെള്ളമെടുത്ത് മുഖത്തൊഴിച്ച സുഖമുണ്ടല്ലോ. എന്റെ സാറേ.. കുറച്ചു നേരത്തേക്ക് വല്ലാത്തൊരു ആനന്ദത്താൽ വെള്ളത്തിൽ കാലിട്ടങ്ങനെ ഇരുന്നു. പാദങ്ങളിൽ കുഞ്ഞു മീനുകൾ വന്നു കൊത്തുന്നത് വല്ലാത്തൊരു രസമായി തോന്നി. അങ്ങനെ ഹെഡ്‍ലാംബിന്റെ വെളിച്ചത്തിൽ ഞങ്ങൾ ആവോളം വെള്ളം കുടിച്ച്, തണുത്ത വെള്ളത്തിൽ വുളൂ എടുത്ത് തിരിച്ചു നടന്നു. വലിയ രണ്ടു കല്ലുകളും ചുമന്ന് നേരെ പാറ മുകളിലേക്ക്. കല്ല് മുകളിൽ കയറ്റാൻ സാനിബ് സഹായിച്ചു. അങ്ങനെ ഞങ്ങളെ രണ്ടു പേരെയും ടെന്റിൽ ഇരുത്തി ശേഷം സാനിബും ജാസിറും താഴേക്കു പോയി.

ഞങ്ങളിരിക്കുന്ന പാറയിൽ നിന്നുള്ള കാഴ്ച്ച എന്തു മാത്രം സുന്ദരമാണെന്ന് ഇപ്പോഴാ ശ്രദ്ധിക്കുന്നത്. താഴെ നിന്ന് ചെറുതായി കേൾക്കുന്ന അവന്മാരുടെ സംസാരമൊഴിച്ചാൽ പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷം. ഇടയ്ക്കിടെ ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ ഉലയുന്ന ടെന്റിൽ നിന്നിറങ്ങാതെ, തല മാത്രം പുറത്തേക്കിട്ടു ഞാനിരുന്നു. ഈ സമയം കോടമഞ്ഞിന്റെ മൂടൽ ഉള്ളതിനാൽ ആകാശത്തേക്ക് നോക്കിയപ്പോ ഒന്നും വ്യക്തമാകുന്നില്ല. താഴെ അവ്യക്തമായി ചില വെളിച്ചങ്ങൾ കാണാം. അവന്മാരൊന്നു വേഗം വന്നിരുന്നെങ്കിൽ, എത്രയും വേഗം ടെന്റ് കെട്ടി, നിസ്കരിച്ച ശേഷം പുറത്തിറങ്ങി കയ്യും വിരിച്ചു നിൽക്കാമായിരുന്നു..

അങ്ങനെ കല്ലുകളുമായി സാനിബും ജാസിറും വന്നു. ടെന്റ് നാലു ഭാഗവും വലിച്ചു കെട്ടിയ ശേഷം നിസ്കരിക്കാനായി മുസല്ല വിരിച്ചു. കടുത്ത തണുപ്പിൽ വിറയാർന്ന കൈകൾ വാനിലേക്കുയർത്തി തക്ബീർ വിളിച്ചു നിസ്കരിച്ചപ്പോൾ ശരീരവും ആത്മാവും വേർപെട്ടിറങ്ങുന്ന അവസ്ഥയായിരുന്നു. നിസ്കാരത്തിനു ശേഷം ചുറ്റുപാടും കണ്ണോടിച്ചപ്പോൾ അന്തരീക്ഷം കൂടുതൽ തെളിഞ്ഞതായി മനസ്സിലായി. ആകാശത്തു നക്ഷത്രങ്ങൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. അടിയിൽ താഴ് വാരങ്ങളിലെ വെളിച്ചങ്ങളും..

വിശപ്പിന്റെ വിളിയാളം തുടങ്ങിയപ്പോൾ പാറപ്പുറത്ത് വട്ടമിട്ടിരുന്നു കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു. ശേഷം ഞങ്ങളുടേത് മാത്രമായ കുശല സംഭാഷണങ്ങളും ചിരിയും തമാശയും പിന്നെ പല പ്രണയ കഥകളും അങ്ങനെ എല്ലാം മറന്ന് ഞങ്ങളിരുന്നു. ജീവിതത്തിൽ എന്നെന്നേക്കും ഓർക്കാനൊരു രാത്രി. മറക്കില്ല, മറക്കാനാവില്ല.. ഈ നിമിഷങ്ങൾ..
  ഇപ്പൊ എല്ലാവരും അവരവരുടെ ചിന്തകളിലേക്കു തിരിഞ്ഞു. ജാസിറും സാനിബും പാറയിൽ തല വച്ചു കിടക്കുന്നു. ആസിഫ് നല്ലൊരു പാട്ടും വച്ച് ദൂരേക്ക് നോക്കി ഇരിക്കുകയാ. അങ്ങനെ ഞാനും എന്റേതു മാത്രമായ സ്വപ്നങ്ങളിലേക്ക് മനസ്സിനെ തിരിച്ചു വിട്ടു..

പണ്ട്, കുട്ടിക്കാലത്ത് മാമച്ചിയുടെ വർക് ഷോപ്പിനു മുന്നിൽ നിന്ന് ആകാശത്തേക്കു നോക്കി സ്വപ്നം കാണുമായിരുന്നു. ഏന്തയാറിനു മുകളിലായി കാണുന്ന മാമലകൾക്ക് മുകളിൽ എന്തായിരിക്കും എന്നായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സംശയം. എന്നെങ്കിലും ഒരു ദിവസം അതിനു മുകളിൽ കയറി നിൽക്കണമെന്നും ഒരുപാട് കൊതിച്ചിരുന്നു. ഇന്നിപ്പോ ഈ പർവ്വതങ്ങൾ കീഴടക്കാനുള്ള അതിയായ ആഗ്രഹത്തിന് പിന്നിൽ ഏന്തയാറിലെ ആ അവധിക്കാലങ്ങൾ തന്നെയായിരുന്നു പ്രചോദനം.

സമയം കടന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഇവിടുന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല. ഈ കാഴ്ചകൾ. പിന്നീട് എത്ര വില കൊടുത്താലും കിട്ടാത്ത,

"ഇപ്പോഴത്തെ ഈ നിമിഷങ്ങൾ"
ഇതിപ്പോ എങ്ങനെയാ ഞാൻ പറയുക..!!

താഴെയും മുകളിലും ഒരേ പോലെ നക്ഷത്രങ്ങൾ കണ്ടിട്ടുണ്ടോ ??

ഇല്ലെങ്കിൽ കാണണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം. രാത്രിയുടെ യാമങ്ങളിൽ ഏകാന്തമായി ഇങ്ങനെയിരിക്കണം. ജീവിതത്തിലാദ്യമായി, പാതിരാവിന്റെ പൂർണ്ണ സൗന്ദര്യം ഞാനറിയുകയാ.

ഇപ്പോ.. ഇവിടെയീ പാറപ്പുറത്തിരിക്കുമ്പോ എനിക്ക് കാണാം. അങ്ങു താഴെയുള്ള മലയോര ഗ്രാമങ്ങളിലെ  നുറുങ്ങു വെളിച്ചങ്ങൾ. അവയെ ഞങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യ നിർമ്മിതമായ ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ഇവിടെയിരുന്നു നോക്കിയാൽ ഇളം മഞ്ഞ നിറമാ. കൂടാതെ വല്ലപ്പോഴും മാത്രം താഴെ ദൂരെ, ഉറുമ്പിനെ പോലെ അനങ്ങുന്ന നക്ഷത്രങ്ങളെയും കാണാം. ഭൂമിയിലെ വാൽ നക്ഷത്രങ്ങൾ, അതായത് വാഹനങ്ങൾ.

എന്നാൽ മുകളിലേക്കു നോക്കിയാലോ. കടുംനീല നിറം തോന്നിക്കുന്ന ആകാശത്ത് നിറയെ മിന്നുന്ന താരങ്ങളും. ഇവിടെയിരുന്ന് നോക്കുമ്പോ ആകാശത്തെ നക്ഷത്രങ്ങൾക്കാണ് വലിപ്പം കൂടുതൽ. അവയാണ് എന്റെ അടുത്ത് നിൽക്കുന്നതെന്നൊരു തോന്നൽ.

  എന്തു രസമാണീ കാഴ്ച്ച, മേഘങ്ങളുടെ മറവില്ലാതെ നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഈ മഹാത്‌ഭുതം എന്റെ കണ്മുന്നിലിങ്ങനെ വിശാലമായി പരന്നു കിടക്കുന്നു. yes, i am the happiest man in the world.. കൈകൾ രണ്ടും വിരിച്ചു പിടിച്ച്‌, തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി. ഏറെ നേരമിങ്ങനെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോ, അവ എന്റെ അടുത്തേക്ക് വരുന്ന പോലെ. എന്റെ തോന്നാലാവാം. പക്ഷെ അവ അനങ്ങുന്നു. ഞാൻ അവയ്ക്കിടയിലൂടെ സഞ്ചരിക്കുന്ന പോലെ ഒരു ഫീൽ. ഇരിപ്പ് ഇങ്ങനൊരു സ്ഥലത്തായതിനാൽ താഴേക്കു നോക്കിയാൽ ഞാൻ ആകാശത്ത് നിലകൊള്ളുന്ന അവസ്ഥ.

  ഇവിടെ മഞ്ഞും കൊണ്ടിങ്ങനെ ഇരിക്കുമ്പോ, ഭൂമിയെ രണ്ടു പകുതിയായി, വ്യക്തമായി കാണാം. ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന, ആ വരയ്ക്കൊപ്പം ഉയരത്തിലാണ് ഞങ്ങളിപ്പോൾ. സത്യം പറഞ്ഞാൽ താഴേക്കുള്ള പകുതി പേടിപ്പിക്കുന്ന കറുപ്പ് നിറത്തിൽ കാണുന്നു. ഇടയിൽ അവിടവിടെയായി നുറുങ്ങു വെളിച്ചങ്ങളും. മുകളിലെ പകുതിയാ കാണാൻ രസം. അതിനു നല്ല നീല നിറമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??

വിശ്വാസമില്ലെങ്കിൽ,
ഒരു രാത്രി ഉയരത്തിൽ ഇങ്ങനെയിരിക്കണം..
ഈ അത്ഭുതങ്ങൾ അനുഭവിച്ചറിയണം..

അതെ.. ഭൂമിയുടെ മുകൾ പകുതിക്ക് രാത്രിയിൽ കടും നീല നിറമാ. അതിനു മാറ്റു കൂട്ടാൻ നക്ഷത്രങ്ങളും. മേഘങ്ങളില്ലാതെ, നക്ഷത്രങ്ങൾ മാത്രം നിറഞ്ഞൊരു വാനം കാണാൻ എന്താ ഭംഗി. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയാണിത്.

അങ്ങനെ മുകളിൽ ഒരു തടസ്സവുമില്ലാതെ, നക്ഷത്രങ്ങളെ നോക്കി കഥകൾ മെനഞ്ഞു..

സമയം ചെല്ലും തോറും തണുപ്പ് കൂടി വരുന്നുണ്ട്. ഇടയ്ക്കിടെ ശക്തിയായി കാറ്റടിക്കുമ്പോ താടിയെല്ലുകൾ കൂട്ടിയിടിക്കുമ്പോഴും കൈമുട്ടുകൾ വയറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അൽപ്പം പിന്നിലേക്ക് ചരിഞ്ഞു പാറയിൽ തലവെച്ചു മുകളിലേക്ക് നോക്കി കിടന്നപ്പോ അവയുടെ ഇടയിലായി ആ മുഖം കാണുന്നു. എന്റെ മനസ്സിന്റെ സങ്കല്പങ്ങളിൽ, ഞാൻ കടഞ്ഞ മിഴികൾ. അവ എന്നോട് സംസാരിക്കുകയാ.. ഞാൻ തിരിച്ചും..

വിശ്വാസം വരുന്നില്ല അല്ലേ, എനിക്കും ആദ്യം വിശ്വാസമില്ലായിരുന്നു. ഏതൊരു കാര്യവും, അനുഭവിക്കുമ്പോഴാണ് പഠിക്കുക. അതെ, ഞാൻ അനുഭവിച്ചു.. ഒന്നല്ല.. പലവട്ടം.. പിന്നീടൊരിക്കൽ കൂടി ഇവിടെ വരണം. തോളോട് തോൾ ചേർന്ന്, മാനം നോക്കി കിടക്കണം. അന്നു ഞാൻ പറയും, പണ്ടിങ്ങനെ ആകാശം നോക്കി സംസാരിച്ച കഥകൾ..

എന്റെ സ്വപ്നങ്ങൾക്ക് ചിറകു തിരയുന്ന ഈ നിമിഷങ്ങളിൽ, രാത്രിയുടെ മനോഹരമായ പശ്ചാത്തല സംഗീതം കാതിലൊരു താളമായി തൊടുന്നത് ഞാനറിയുന്നു. എങ്ങനെ ഞാനിത് പറയും? അറിയില്ല. ഒരു വാക്കിനാലും വിവരിക്കാനാവില്ല ഈ താളം. അങ്ങു ദൂരെ നിന്നാണത് കേൾക്കുന്നത്. പക്ഷികളെ കുറിച്ചുള്ള വിജ്ഞാനം കുറവായതിനാൽ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. രാവിൽ ഉണർന്നിരിക്കുന്ന ആ കിളിയും എന്നെ പോലെ ഈ നിമിഷങ്ങൾ ആസ്വദിക്കുകയാണോ. അതിന്റെ ഇണക്കിളിയുടെ ഓർമ്മകൾ ഈ രാവിലും അതിനെ പാട്ടു പാടാൻ പ്രേരിപ്പിക്കുന്നുണ്ടാവാം.

ഹൃദയാന്തരങ്ങളെ നേർപ്പിക്കുന്ന..
നിമിഷങ്ങളെ വിലപ്പെട്ടതാക്കുന്ന..
പ്രണയം, പാതിരാവിന്റെ മറവിൽ ഈ പാറപ്പുറത്തിങ്ങനെ ഇരിക്കും നേരം, ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ. അതിനു കൂട്ടായി രാത്രിയിലെ ഈ സംഗീതവും..

ഇങ്ങനെ അൽപ്പ നേരം ചെവി കൂർപ്പിച്ചതു കൊണ്ടാവാം, മറ്റു പല ശബ്ദങ്ങളും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ മുഖം കഴുകിയ അരുവിയിലെ വെള്ളം പാറകളിൽ തട്ടിത്തടയുന്ന നാദം കാതിനു വല്ലാത്തൊരു സുഖം തന്നെ. കൂടാതെ ദൂരെയേതോ താഴ്‌വരയിൽ ചീവീടുകൾ കൂട്ടത്തോടെ പാട്ടുപാടുന്നത് പോലും എനിക്കറിയാൻ കഴിയുന്നു.

  ഇതു വരെ ഞാനിരുന്ന ദിശയിൽ നിന്നും നേരെ തിരിഞ്ഞു പിന്നിലേക്കൊന്നു തിരിഞ്ഞിരുന്നു, ഇങ്ങനെ നേരെ നോക്കുമ്പോ പാറക്കെട്ടുകൾ ആകാശത്തെ തൊടുന്ന മനോഹരമായ ദൃശ്യം കണ്മുന്നിൽ. വാനത്തിന്റെ നീല നിറത്തെ കവരുന്ന കറുത്ത നിറമുള്ള മുനമ്പുകൾ. അതിങ്ങനെ നോക്കിയിരിക്കും നേരം പുക പോലെ കോടമഞ്ഞു വന്നു ഈ കാഴ്ചകൾ മറച്ചു.

ഇപ്പോ ഞാനിരിക്കുന്ന പാറയ്ക്കു താഴെ നിന്ന് വിചിത്രമായ ഒരു നാദം കേൾക്കുന്ന പോലെ. വെറും തോന്നലാണോ ?? അല്ല, കേൾക്കുന്നുണ്ട്. അങ്ങനെ വീണ്ടും തിരിഞ്ഞിരുന്നു. മൂങ്ങയുടേത് പോലെ തോന്നിയ ഈ പുതിയ ശബ്ദവും രാത്രിയുടെ നിശബ്ദതയിൽ വല്ലാത്തൊരു രസം തന്നെയായിരുന്നു.

ഒന്നു കൂടി കിടക്കാൻ തോന്നിയപ്പോ ഞാൻ കിടന്നു, മാനം നോക്കി തന്നെ. ആകാശത്തിലെ അത്ഭുതങ്ങൾ എത്ര കണ്ടിട്ടും അങ്ങ് മതിയാവുന്നില്ല. അതു മാത്രമല്ല, ഇവിടെയിങ്ങനെ കിടക്കുമ്പോ മനസ്സു കാലിയാവുന്നത് പോലെ തോന്നുന്നു. അതെ, ഉള്ളിലെ വിചാരങ്ങളെല്ലാം ഞാൻ മറന്നു പോകുന്നു, കണ്ണ് തുറന്നാൽ എന്തു കാണുന്നുവോ അതു മാത്രമേ മനസ്സിലും ഉള്ളൂ..

ജീവിതം മുഴുവൻ ഈയൊരു നിലയിൽ ജീവിക്കാൻ കഴിഞ്ഞാൽ അവനായിരിക്കും ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ..
നമ്മുടെ മനസ്സിന്റെ ചില ചിന്തകൾ മാറ്റിവച്ചാൽ ജീവിതം എത്രത്തോളം സുന്ദരമാകുമെന്ന് എന്നെ പഠിപ്പിച്ചത് യാത്രകളാണ്. ഇപ്പോ, ഇവിടെ എന്ത് ഞാൻ അനുഭവിക്കുന്നുവോ, അത് മുഴുവൻ എനിക്ക് സ്വന്തം.. മറിച്ചു ഇപ്പൊ ആവശ്യമില്ലാത്ത പലതും ആലോചിച്ചു ഈ നിമിഷം കളഞ്ഞാൽ അതെന്റെ വലിയ നഷ്ടം..

സമയം കുറെ കഴിഞ്ഞിരിക്കുന്നു..
കണ്ണടയിൽ മഞ്ഞു വന്നിരുന്ന് കാഴ്ചകൾ മറച്ചു തുടങ്ങി..

പതുക്കെ എഴുന്നേറ്റു,
പതിരാത്രിയിലെ തണുപ്പിൽ ശരീരത്തിലാകെ ഈർപ്പം നിറഞ്ഞിരിക്കുന്നു.. മനം മയക്കിയ ആകാശക്കാഴ്ചയിൽ പരിസരം മറന്നതിന്റെ ബാക്കിയാണത്. തിരിഞ്ഞു ടെന്റിലേക്കു നോക്കിയപ്പോൾ ബാക്കി മൂന്നു പേരും നല്ല ഉറക്കമാണ്. എനിക്കെന്തോ, ഇപ്പോ ഉറക്കം വരുന്നില്ല..

സമയം നോക്കി,
രണ്ടര കഴിഞ്ഞിരിക്കുന്നു:

ഈ കാഴ്ചകൾ കണ്ട് ഇവിടെയിരുന്നും കിടന്നും നേരം പോയതറിഞ്ഞില്ല. എഴുന്നേറ്റു നിന്നപ്പോൾ തണുത്തിട്ടു താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു, പോരാത്തതിന് അതിശക്തിയായ കാറ്റും. നോക്കി നിന്നില്ലെങ്കിൽ അഗാധമായ ആഴങ്ങളിലേക്ക് എന്നെയും കൊണ്ടാ കാറ്റു പോകും. എന്തായാലും നല്ലൊരു ടെന്റ് തന്നെ വാങ്ങിയത് കാര്യമായി. അല്ലെങ്കിലീ കാറ്റിൽ എല്ലാം പറന്നു പോയേനെ.

അവന്മാരെ ഉണർത്താതെ, ടെന്റിനുള്ളിൽ നിന്നും അൽപ്പം വെള്ളമെടുത്ത് കുടിച്ചു.

സമയം നോക്കി,
രണ്ടര കഴിഞ്ഞിരിക്കുന്നു:

ഈ കാഴ്ചകൾ കണ്ട് ഇവിടെയിരുന്നും കിടന്നും നേരം പോയതറിഞ്ഞില്ല. എഴുന്നേറ്റു നിന്നപ്പോൾ തണുത്തിട്ടു താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു, പോരാത്തതിന് അതിശക്തിയായ കാറ്റും. നോക്കി നിന്നില്ലെങ്കിൽ അഗാധമായ ആഴങ്ങളിലേക്ക് എന്നെയും കൊണ്ടാ കാറ്റു പോകും. എന്തായാലും നല്ലൊരു ടെന്റ് തന്നെ വാങ്ങിയത് കാര്യമായി. അല്ലെങ്കിലീ കാറ്റിൽ എല്ലാം പറന്നു പോയേനെ.

 അവന്മാരെ ഉണർത്താതെ, ടെന്റിനുള്ളിൽ നിന്നും അൽപ്പം വെള്ളമെടുത്ത് കുടിച്ചു. സത്യം പറഞ്ഞാൽ ഇന്നലെ വൈകുന്നേരം ഞാനും സാനിബും ജാസിറും ഒരു പതിവ് സംഭാഷണത്തിലായിരുന്നു. സാനിബിനോട് ഞാൻ പറഞ്ഞു,

ഡാ.. എന്തായാലും മനസ്സ് കൊണ്ട് ആഗ്രഹിച്ചു, നമുക്കങ്ങു പോയാലോ ??

"അതിന് ടെന്റ് എവിടുന്നാടാ ജാബീ.."

ശരിയാ, നമ്മുടെ കയ്യിൽ ടെന്റില്ലാല്ലേ. ഒരെണ്ണം വാങ്ങിയാലോ ?

"ക്യാഷ് എവിടുന്നാ.." - ജാസിർ

"ഒരു പണി ചെയ്യാം, ആസിഫിനെ പൊക്കാം. അപ്പൊ നാലു പേരായി, ഒരാൾ 1000 ഇട്ട് ടെന്റ് വാങ്ങാം.." ഞാൻ പറഞ്ഞു..

അങ്ങനെ 10 മിനിറ്റു കൊണ്ട് തീരുമാനിച്ചു, നേരെ കളമശ്ശേരി ഡെക്കാതെലോണിൽ പോയി നല്ലൊരു ടെന്റ് വാങ്ങി. ഒറ്റ നിമിഷത്തെ തീരുമാനത്തിൽ ഞങ്ങളപ്പോൾ ടെന്റ് മുതലാളിമാരായിരിക്കുന്നു.

"അപ്പോ.. പറഞ്ഞ പോലെ രാവിലെ 5 മണി"

അങ്ങനെ ഇന്നലെ രാത്രി ഞങ്ങൾ പിരിയും നേരം, എവിടെയെങ്കിലും വന്നു ടെന്റടിക്കണം എന്നതിലുപരി വലിയ പ്രതീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു. ഈ ദിവസം ഒരു യാത്ര നേരത്തെ തീരുമാനിച്ചിരുന്നു. കണ്ണൂരുള്ള ശബുവും അഫ്സലും ടെന്റുകളുമായി വരാമെന്നൊക്കെ പറഞ്ഞു ഉറപ്പിച്ചു, അവസാനം എന്തോ അത്യാവശ്യം കാരണം അവർ പിൻവാങ്ങി. ഒരുപക്ഷേ അവർ വന്നിരുന്നെകിൽ ഞങ്ങളീ ടെന്റ് വാങ്ങില്ലായിരുന്നു. എന്തായാലും നന്നായി.

"നാമൊരു കാര്യം അതിയായി ആഗ്രഹിച്ചാൽ അവ നമ്മെ തേടി വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ ഈ അനുഭവം..."

  അങ്ങനെ ആലുവയിൽ നിന്ന് ഞങ്ങൾ തൊടുപുഴ വഴി വാഗമൺ ഭാഗത്തേക്ക് നീങ്ങി. നിർത്താൻ തോന്നിയാൽ നിർത്തിയും ഇറങ്ങിയും മറ്റും പതുക്കെ വാഗമൺ എത്തി. ഇനി നേരെ കോലാഹലമേട്ടിലോട്ട്. മാനസികമായി ഒരുപാട് അടുപ്പമുള്ള സ്ഥലമാണ്. ചെറുപ്പം മുതൽ എനിക്ക് സുപരിചിതമാണിവിടം. ഞങ്ങളങ്ങനെ നേരെ തങ്ങൾ പാറയിൽ വന്ന് ഷെയ്ഖ് ഫരീദുദ്ധീൻ ഔലിയയുടെ ഹൽറത്തിലേക്ക് യാസീൻ ഓതി.

  അവിടുന്ന് എങ്ങോട്ടെന്നില്ലാതെ നടപ്പ് തുടങ്ങി. അതേ മലനിരയിലുള്ള ഒരു പർവ്വതമായിരുന്നു ലക്ഷ്യം. തടസ്സമായി മുന്നിൽ കണ്ടതെല്ലാം ഞങ്ങൾ വഴികളാക്കുകയായിരുന്നു. പുൽക്കാടുകളും പാറക്കെട്ടുകളും കടന്ന് മുകളിലേക്ക് നടക്കും തോറും ഞങ്ങൾ കണ്ട ആ ലക്ഷ്യം അകന്നു കൊണ്ടേയിരുന്നു. ഒന്നു കഴിഞ്ഞാൽ മറ്റൊരു മല. അതു കഴിഞ്ഞാൽ മറ്റൊന്ന്. ഇരുവശവും അതിമനോഹരമായ കാഴ്ചകളും കണ്ടു നടക്കും നേരം ഉയരവും ബുദ്ധിമുട്ടുകളും ഞങ്ങൾക്കൊരു പ്രശ്നമേ അല്ലായിരുന്നു.

 നല്ലൊരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളവിടെ ഇരുന്നു. വല്ലാത്തൊരു സുഖം തന്നെയായിരുന്നു ആ ഇരിപ്പ്. ചുറ്റും വിരുന്നൊരുക്കിയ വിശാലമായ കാഴ്ച്ചകൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം പകർന്നു. അങ്ങനെ അവിടെയിരുന്ന് പ്രകൃതിയിലെ മനോഹരമായ മായക്കാഴ്ചകൾ ക്യാമറയിൽ പകർത്തിയ ശേഷം വീണ്ടും നടപ്പ് തുടങ്ങി. അവസാനം കയറൽ അസാധ്യമെന്നു കയറിയ ഒരു പാറക്കെട്ടു കൂടി കയറിയപ്പോൾ വീണ്ടും മുന്നിൽ നാലഞ്ചു മലകൾ. ഇനി പോകണോ എന്ന സംശയത്തിൽ ജാസിർ അവിടെയിരുന്നപ്പോഴും, ഞാനും സാനിബും ആസിഫും നടക്കുകയായിരുന്നു.

 എങ്ങനെയെങ്കിലും ഇതിന്റെ ഉച്ചിയിൽ കയറണം, അവിടെയിരുന്ന് ഭൂമി കാണണം. താഴെയിരുന്നു കാണാനല്ല, മുകളിലിരിക്കാനാണ് ഞങ്ങൾക്കിഷ്ടം. ആ ഒരു ആഗ്രഹം മാത്രം മനസ്സിലിട്ടു നടക്കുകയാണ്. അൽപ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ജാസിർ പിന്നിൽ ദൂരെ ആ പാറയിൽ കണ്ണടച്ചിരിക്കുന്നു. അവനവിടെ ആസ്വദിച്ചിരിക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു. പല പാറയിടുക്കുകളിലും ഓടി വന്നു ചാടേണ്ടതായും വന്നു. കാലൊന്നു പിഴച്ചാൽ, ഒരുപക്ഷേ മരണമായിരിക്കും ശിക്ഷ. ചില  വിടവുകളിലൂടെ താഴേക്ക് നോക്കിയാൽ കാൽപാദത്തിനു നേരെ താഴെയായി വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകൾ കാണാം. സ്ഥലം കണ്ട് ആവേശം മൂത്ത് പരിസരം മറന്നാൽ, നേരെ ചെന്ന് പതിക്കുന്നത് ആ മൊട്ടക്കുന്നുകളിലായിരിക്കും. എന്തായാലും ഓരോ ബുദ്ധിമുട്ടുകളും ഞങ്ങൾ യുക്തിപൂർവ്വം പിന്നിട്ടു. നടക്കാൻ പറ്റുന്നിടം വരെ നടക്കും എന്ന് ഉറച്ചു വിശ്വസിച്ച മൂന്നു പേർക്ക് എന്ത് പാറയിടുക്ക്, എന്ത് തടസ്സങ്ങൾ. ഓരോ തടസ്സങ്ങളും ഓരോ പാഠങ്ങളാണ്. എങ്ങനെയത് തരണം ചെയ്യണമെന്നുള്ള വെല്ലുവിളികൾ. അതെല്ലാം മറികടന്നു ഞങ്ങളും.

 അവസാനം ഞങ്ങളാ മുനമ്പിൽ കയറിയെത്തി താഴേക്കു നോക്കി. അതിമനോഹരം ഈ ലോകം. ഈ ലോകത്തിപ്പോൾ ഞങ്ങൾ മാത്രം. ബാക്കിയുള്ള ഓരോ പുൽനാമ്പു പോലും ഞങ്ങൾക്ക് താഴെയായി കഴിഞ്ഞിരിക്കുന്നു. കാഴ്ച്ചയിൽ ഇനി ഞങ്ങൾക്ക് മേലെ നീലാകാശം മാത്രം. അൽപ്പ നേരം അത്ഭുതം അടക്കാനാവാതെ അവിടെ നിന്നു പോകുകയായിരുന്നു.

"അതെ,   താഴെ നിന്നു കൊതിക്കാനല്ല...
മുകളിൽ നിന്ന് കാണാനാ ഇഷ്ടം"

നീലാകാശത്തെ തൊട്ട് നിന്നു കൊണ്ട് ഭൂമിയെ കാണണം. ഈ ഭൂമിയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് നന്ദി പറഞ്ഞ നിമിഷങ്ങൾ. നമ്മുടെ കുറ്റവും കുറവുകളും മറന്നു കളഞ്ഞ നിമിഷങ്ങൾ. ഇവിടെയിങ്ങനെ നിൽക്കുമ്പോൾ ഞങ്ങളാണ്, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ എന്നോർത്ത് അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ.

മറക്കില്ലൊരിക്കലും,
വാനമേ നിൻ ചാരുതയും
ഈ ഭൂമി തൻ വശ്യതയും..

അങ്ങനെ അത്ഭുതം അടങ്ങിയ ശേഷം താഴെയുള്ള കാഴ്ചകളിലേക്ക് കണ്ണോടിച്ചു. കിലോമീറ്ററുകൾ താഴെയായി പച്ചപുതച്ച താഴ്‌വര. അത് ഞങ്ങൾ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം. അതിനപ്പുറം ഏന്തയാറിലേക്കുള്ള ഓഫ്‌റോഡ് കാണാം. ആ റോഡിനപ്പുറം വീണ്ടും അഗാധമായ താഴ്ച്ച. സൂക്ഷിച്ചു നോക്കിയാൽ അങ്ങു താഴെ, അവ്യക്തമായി ഒരു വെള്ള കെട്ടിടം കാണാം. അതാണ് ഏന്തയാർ JJ മർഫി സ്കൂൾ. അങ്ങോട്ടാണ് നമുക്ക് പോകേണ്ടതെന്നു ഞാനവർക്ക് കാണിച്ചു കൊടുത്തു. അങ്ങനെ എല്ലാം ആസ്വദിച്ച് ഏറെ നേരം ഞങ്ങളവിടെ നിന്നു. പ്രകൃതിയുടെ 360 ഡിഗ്രി കാഴ്ചകൾ അവിടെ നിന്നു കാണൽ ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. കൂട്ടിനു തണുത്ത കാറ്റും.

"ഡാ...."

വിളി കേട്ട് തിരിഞ്ഞു നോക്കി, സാനിബാണ്.
:എന്താടാ ??

-ടെന്റ് സേഫ് ആണോ, നല്ല സൗണ്ട് കേൾക്കുന്നു അളിയാ, പേടിയാകുന്നു. ഇത് നമ്മളെയും കൊണ്ട് താഴേക്ക് പോകുമോ ???

പിന്നിട്ട വഴികൾ ഓർത്തിരിക്കുന്നതിനിടയിൽ അവനിതു പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു.
ടെന്റിന്റെ അവസ്ഥ നോക്കാനായി ഞങ്ങൾ ചുറ്റും നടന്നു നോക്കി. പടച്ചോനേ.. ആ കാഴ്ച കണ്ടു ഞങ്ങൾ രണ്ടും ഒരുപോലെ ഞെട്ടി. നേരത്തേ സേഫ്റ്റിക്കായി വലിച്ചു കെട്ടിയ കല്ലുകളിൽ ഒരെണ്ണം ശക്തമായ കാറ്റിൽ നിരങ്ങി, പാറയുടെ ഒരു വശത്തേക്ക് നീങ്ങിയിരിക്കുന്നു. ഈയവസ്ഥയിൽ ഇനി കിടക്കുന്നത് ബുദ്ധിയല്ല.

 അങ്ങനെ എല്ലാവരും എഴുന്നേറ്റു. എന്തു ചെയ്യും? ആലോചനയായി. അങ്ങനെ അവസാനം ഞാനും ഉറക്കച്ചടവോടെ ആസിഫും, രാത്രിമഞ്ഞിൽ നനഞ്ഞു കിടക്കുന്ന ഈ പാറയിൽ നിന്ന് നിരങ്ങി താഴെയിറങ്ങി പറ്റിയ കല്ലു തേടി നടപ്പു തുടങ്ങി. ഇവിടെ നല്ല മഞ്ഞുണ്ട്. തലയിൽ ഹെഡ്ലൈറ്റുണ്ടെങ്കിലും ഒന്നും കാണാൻ വയ്യ. അരപ്പൊക്കത്തിൽ നിൽക്കുന്ന പുൽച്ചെടികൾ വകഞ്ഞു മാറ്റി എങ്ങനെയോ താഴെയെത്തി. വലിയ രണ്ടു കല്ലുകൾ ചുമലിലേന്തി തിരിച്ചു നടന്നു. മുകളിൽ പാറയിൽ നിന്ന് സാനിബ് ടോർച്ചടിച്ചു സിഗ്നൽ തരുന്നുണ്ട്. ആ വെളിച്ചം ലക്ഷ്യം വെച്ച് ഞങ്ങളും, കൂരിരുട്ടിൽ എങ്ങനെയോ തപ്പിത്തടഞ്ഞു പാറയുടെ താഴെയെത്തി. വളരെ കഷ്ടപ്പെട്ട് രണ്ടു കല്ലും മുകളിൽ കയറ്റിയ ശേഷം നാലുഭാഗവും സുരക്ഷിതമായി വലിച്ചു കെട്ടി.

 കുറച്ചു വെള്ളമെടുത്ത് കുടിച്ച ശേഷം അൽപ്പം മയങ്ങാനായി ടെന്റിൽ പ്രവേശിച്ചു. എന്തായാലും സൂര്യനുദിക്കും മുന്നേ എഴുന്നേൽക്കണം. മഞ്ഞു കാരണം ഉദയം കാണാൻ പറ്റുമോ എന്നറിയില്ല. എങ്കിലും എന്തെങ്കിലും കാഴ്ച കാണാതിരിക്കില്ല എന്ന വിശ്വാസത്തിൽ വന്നു കിടന്നു. ടെന്റിൽ തൂക്കിയിരുന്ന റാന്തൽ മോഡൽ ലൈറ്റിൽ നോക്കി കിടക്കും നേരം ഈയൊരു ദിവസം അനുഭവിച്ച കാര്യങ്ങൾ മനസ്സിൽ വന്നു നിറഞ്ഞു.

  വാഗമണ്ണിൽ ഞങ്ങൾ കയറിയ ആ പേരറിയാ മലയിൽ നിന്നിറങ്ങിയതും, അവിടുന്ന് വല്യന്ത വഴി ഓഫ്‌റോഡ് ഇറങ്ങി എന്തയാർ വന്നതും, ഉമ്മയുടെ വീട്ടിൽ കയറി ഭക്ഷണം കഴിച്ചതും, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അതെ, സ്വപ്നം പോലെയൊരു ദിനം. അതങ്ങനെയാണ്, ചിലപ്പോൾ നമ്മൾക്ക് തോന്നുന്ന ചില തീരുമാനങ്ങൾ. അവ നമ്മെ വിചാരങ്ങൾക്കും അപ്പുറം എത്തിക്കും. അല്ലെങ്കിൽ ഇന്നലെ രാത്രി HMTയിൽ സൊറ പറഞ്ഞിരുന്ന ഞങ്ങൾ ഇന്നിപ്പോ ഇവിടെ ഇങ്ങനൊരു സുന്ദരമായ അന്തരീക്ഷത്തിൽ, ഈ ഉറുമ്പിക്കര മലയിൽ കിടന്നുറങ്ങുമായിരുന്നോ ??

സമയം 5:30  -

  ശക്തിയായി കാറ്റടിക്കുന്നത് കേട്ടാണ് ഉറക്കമുണർന്നത്. ചാടിയെണീറ്റു വേഗം ടെന്റിന്റെ സിബ്ബ് വലിച്ചു തുറന്ന് പുറത്തിറങ്ങി. ഹാവൂ....!! എന്താ തണുപ്പ്. കൈകാലുകൾ വിറച്ചിട്ടു നിൽക്കാൻ വയ്യ. ഇരുട്ടാണെങ്കിലും താഴെ കോടമൂടിക്കിടക്കുന്നത് കാണുന്നുണ്ട്. സൂര്യോദയം കാണണേയെന്ന ആഗ്രഹവും മനസ്സിലിട്ടു വേഗം തന്നെ താഴെ പോയി ശുദ്ധി വരുത്തി സുബ്ഹി നിസ്കരിച്ചു. അങ്ങ് കിഴക്കു നിന്നും ആ മഹാത്ഭുതത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതും എല്ലാവരെയും കുലുക്കി എഴുന്നേൽപ്പിച്ചു.

 എന്തു മനോഹരമായ നിമിഷങ്ങൾ. കോടമഞ്ഞിന്റെ മേലാപ്പണിഞ്ഞ താഴ്‌വാരങ്ങൾ സുന്ദരമായ നിദ്രയിലായിരിക്കണം. ഇരുട്ടിന്റെ നീലിമയിൽ നിന്നും പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ വരാൻ പോകുന്നത് സന്തോഷത്തോടെ ഞങ്ങൾ മനസ്സിലാക്കി. മഞ്ഞിന്റെ പുതപ്പിനു നിറം മാറിത്തുടങ്ങുന്നു. സുഖകരമായ തണുപ്പും കൊണ്ട്, ഇവിടെയീ മലമുകളിൽ നിൽക്കുമ്പോ ലോകം ഒരത്ഭുതമായി മുന്നിൽ തെളിയുന്നു.

 എന്തു രസമാണീ കാഴ്ച്ച. ജീവിതത്തിൽ ഒരുവട്ടമെങ്കിലും ഇതൊക്കെ കാണണം. ഭൂമിയിലെ അത്ഭുതങ്ങൾ വായിച്ചറിയുന്നതിനേക്കാൾ സുന്ദരമാണ് കണ്ടറിയൽ. ഇവിടെയിപ്പോ ഞങ്ങൾ കൺ നിറയെ കാണുകയാ. മൂടിക്കിടക്കുന്ന കോടമഞ്ഞിന്റെ നിറം വെള്ളയിൽ നിന്ന് ഇളംചുവപ്പാകുന്ന കാഴ്ച. ഇതിങ്ങനെ നോക്കി നിൽക്കാൻ വല്ലാത്ത രസമാ. നിമിഷങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ഈ അത്ഭുതം അതിവേഗം ക്യാമറയിലാക്കി. ഞങ്ങളുടെ പിന്നിൽ നിന്നാണ് സൂര്യനുദിക്കുന്നത്. അതിനാൽ താഴ് വാരങ്ങളിൽ സൂര്യപ്രകാശം വന്നു പതിക്കുന്ന കാഴ്ച്ച വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.

 പിന്നിലെ മലകളുടെ നിഴൽ മുന്നിലെ കോടമഞ്ഞിൽ തെളിഞ്ഞു കണ്ടു തുടങ്ങി. അതെ, ആ മലയ്ക്കപ്പുറത്തു നിന്നും സൂര്യനുദിക്കുകയാണ്. ഇതു വരെ കണ്ട ഉദയക്കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായി പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് ഞങ്ങളീ അത്ഭുതം ആസ്വദിക്കുകയാ. എന്തു പറഞ്ഞു വിവരിച്ചാലും, ഞങ്ങളീ കാണുന്ന കാഴ്ചയ്ക്ക് പകരമാവില്ല. ഒരു രാത്രി ഏകാന്തമായി ആസ്വദിക്കാനായി മാത്രം വന്ന ഞങ്ങൾക്കാദ്യം വാനലോകത്തെ അത്ഭുതങ്ങൾ കാണിച്ചു തന്നു. പിന്നെയിപ്പോ സൂര്യോദയത്തിന്റെ വ്യത്യസ്ത കാഴ്ചയും. വലിയ പ്രതീക്ഷകളൊന്നും മനസ്സിൽ വയ്ക്കാതെ ഉറുമ്പിക്കര കാണാൻ വന്ന ഞങ്ങളുടെ കണ്മുന്നിൽ കാഴ്ചകളുടെ തീരാ വസന്തം നിറഞ്ഞു കവിയുകയാ.

അതെ,
"എന്തെങ്കിലും കാര്യം നമ്മൾ അതിയായി ആഗ്രഹിച്ചാൽ..
ഈ ലോകം മുഴുവനും നമ്മുടെ കൂടെ നിൽക്കും..."

പുലർ മഞ്ഞു മൂടിയ കൂട്ടിക്കലും ഏന്തയാറും പരിസര പ്രദേശങ്ങളും പ്രഭാത വെയിലിന് വഴി മാറുന്ന മനോഹര കാഴ്ച്ച, കിലോമീറ്ററുകൾ മുകളിൽ നിന്ന് ഞങ്ങൾ കാണുന്നു. വിവരണാതീതമായ ഈ നിമിഷങ്ങൾ എങ്ങനെയാ ഞാൻ പറയുക. അറിയില്ല.. ഈ സുഖമുള്ള തണുപ്പും, ശരീരത്തെ വിറപ്പിക്കുന്ന കാറ്റും, പുലരിയിലെ കിളികളുടെ ശബ്ദങ്ങളും, ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം ഞാനിപ്പോ അനുഭവിക്കുകയാണ്. അൽപ്പ നേരം താഴേക്ക് നോക്കിയിങ്ങനെ നിന്നു. കണ്ണിൽ കണ്ടതൊന്നും ഒരിക്കലും മറക്കാതിരിക്കാനുള്ള സൂത്രപ്പണി.

  നിശബ്ദമായ അന്തരീക്ഷത്തിൽ കാതുകൾ തുറന്നു വച്ചു കണ്ണിൽ കാണുന്നത് മാത്രം നോക്കി നിൽക്കുമ്പോ, ശരീരത്തിന്റെ മുഴുവൻ ആസ്വാദനവും ഈ ഒരു നിമിഷത്തേക്ക് കടന്നു വന്നിരിക്കുന്നു. അതെ ഞാനറിയുകയാണ്. ഈ തണുത്ത കാറ്റിന്റെ മണം. പിൻ കഴുത്തിൽ മൃദുവായി തൊടുന്ന ഇളം വെയിലിന്റെ ചൂട്. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന സഹ്യപർവ്വത നിരകൾ. അവയ്ക്കു താഴെ അങ്ങിങ്ങായി, മായാനൊരുങ്ങുന്ന മഞ്ഞു കണങ്ങൾ. ഇടക്കിടെ ശക്തിയായി വീശിയടിക്കുന്ന കാറ്റിന്റെ നേർത്ത ചൂളം വിളി. ഇതെല്ലാം കാണാനും അനുഭവിക്കാനും കഴിഞ്ഞ ഞാനെത്ര ഭാഗ്യവാൻ. ജീവിതത്തോട് വിരക്തി തോന്നുന്നു എന്നു പറയുന്നവരോടെനിക്ക് സഹതാപം തോന്നാറുണ്ട്.

ഒരിക്കലെങ്കിലും......!!
ഒരിക്കലെങ്കിലും അവരീ കാഴ്ചയൊക്കെ കണ്ടിരുന്നെങ്കിൽ അങ്ങനെ പറയില്ലായിരുന്നു സുന്ദരമായ ഈ ലോകത്ത് ജീവിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും "ജീവിക്കുക"..

ഭൂതകാലം മറക്കുക, ഭാവി ആലോചിച്ച് ആശങ്കപ്പെട്ട് വർത്തമാനം നഷ്ടപ്പെടുത്താതിരിക്കുക. പണ്ടൊക്കെ യാത്രകൾ ഞാനിതു പോലെ ആസ്വദിക്കാറില്ലയിരുന്നു. കൂടുതൽ സമയവും സംസാരവും ഫോട്ടോ എടുക്കലും മറ്റുമായി ചിലവഴിക്കും. പിന്നീട് വീട്ടിൽ വന്നു കഴിയുമ്പോൾ ആകെ ഒരു കുറ്റബോധം തോന്നും. ആ നിമിഷങ്ങൾ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്തു കൊണ്ട്. എന്നാൽ ഇപ്പോ ഞാനീ നിൽക്കുന്ന പോലെ നിന്ന ഒരു യാത്രയും ഇന്നേ വരെ മറന്നിട്ടില്ല. മനസ്സിലെ മറ്റെല്ലാ ചിന്തകളും മാറ്റി നിന്നു നോക്കൂ.. ഒരിക്കലും മാഞ്ഞു പോകില്ല, ആ നിമിഷങ്ങൾ..

  ഇവിടെയിപ്പോ സൂര്യൻ ഉദിച്ചു പൊങ്ങി തുടങ്ങി. തണുത്തു വിറച്ച ശരീരത്തിൽ ഉദയകിരണങ്ങൾ സ്പർശിച്ചപ്പോൾ വല്ലാത്ത സുഖം തോന്നുന്നു. താഴേക്കു നോക്കിയപ്പോ, മഞ്ഞു മേലാപ്പുകൾ തെളിയാൻ തുടങ്ങുന്ന കാഴ്ച്ച കാണാം. ഈ ഒരവസ്ഥയിൽ കൂടുതൽ ദൃശ്യങ്ങൾ കാണാനായി വേഗം തന്നെ ടെന്റ് മടക്കി ഞങ്ങൾ പാറയുടെ താഴെയിറങ്ങി.

 ഇവിടുന്നങ്ങോട്ട് പുൽക്കാടുകളും വള്ളിപ്പടർപ്പുകളും തിരിച്ചു വരാനുള്ള അടയാളമാക്കി നടക്കുകയാണ്. ഇരുമുലച്ചി കല്ലിനു നടുവിലെ ആ വ്യൂ കാണാനായി. വലിയ പാറകൾക്കിടയിലൂടെ മരക്കൊമ്പുകളിൽ പിടിച്ചു, ശരീരം വളച്ചു, ഊർന്നിറങ്ങിയിങ്ങനെ വടക്കേ ചരിവു വഴി ഇരുമുലച്ചി കല്ലിന്റെ നടുവിലേക്ക്.

ഇരുവശവും ഉയർന്നു നിൽക്കുന്ന വലിയ പാറകൾക്ക് ആരാണാവോ ഈ പേരു കൊടുത്തത്. എന്തായാലും കല്ലുകൾക്കു നടുവിലെ പാറയിടുക്കിൽ അൽപ്പ നേരം നിശബ്ദമായി ഇരുന്ന് ഈ നിമിഷങ്ങൾ മനസ്സിൽ കോറിയിട്ടു. കണ്ണിൽ കാണുന്ന കാഴ്ചകളും കാതിൽ കേൾക്കുന്ന ശബ്ദങ്ങളും മാത്രം അനുഭവിച്ചു കൊണ്ട്. ഒരുതരം നാച്ചുറൽ മെഡിറ്റേഷൻ. അങ്ങനെ, ഇരുമുലച്ചി കല്ലിന്റെ നടുവിൽ താഴേക്ക് കാലിട്ടിരുന്നു പ്രകൃതിയിലെ മായക്കാഴ്ചകൾ നെഞ്ചോട് ചേർത്ത് മിഴികളടച്ചു. മുഖത്ത് മൃദുവായി സ്പർശിക്കുന്ന കാറ്റ് എന്നോടെന്തോ പറയുന്ന പോലെ തോന്നിയപ്പോൾ പതിയെ കണ്ണു തുറന്നു. വീണ്ടും അടച്ചു, കാറ്റു വന്നു വിളിച്ചപ്പോൾ തുറന്നു.. അങ്ങനെ കുറെ നേരം കണ്ണടച്ചും തുറന്നും ഈ നിമിഷങ്ങൾ വളരെ പ്രിയപ്പെട്ടതാക്കി..

  മനസ്സ് ആഗ്രഹിച്ച നേരം വരെ ആയിരിപ്പ് തുടർന്ന ശേഷം പതുക്കെ എഴുന്നേറ്റു തിരിഞ്ഞു നടന്നു. അവിടുന്ന് വേറൊരു വഴി താഴെയിറങ്ങിയ ഞങ്ങൾ അരുവിയിലെത്തി വെള്ളം കുടിച്ചു ഉഷാറായി. അവിടുന്ന് ഞാനും ആസിഫും പാപ്പാനിത്തോടിന്റെ ഉത്ഭവം തേടി കുറെ മുകളിലേക്കൊരു പ്രഭാത നടത്തം നടന്നു. പ്രകൃതി പൊതിഞ്ഞു കെട്ടിയ വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി, മുട്ടോളം വെള്ളത്തിൽ വീണും, നനയാതിരിക്കാൻ പാറകളിൽ ബാലൻസ് ചെയ്തും മുന്നോട്ടു നീങ്ങി.  മുകളിലെ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വല്ലാത്തൊരു രസം തന്നെയാ കേട്ടോ. പല വലിപ്പത്തിലുള്ള പാറക്കല്ലുകളിൽ തഴുകി താഴേക്ക് പോകുന്ന അരുവിയുടെ ശബ്ദവും പുലരിയിലെ കിളിനാദങ്ങളും എല്ലാം കൂടി നല്ല രസം. കുറെ നടന്നു. എവിടെയും എത്തുന്നില്ല. അവസാനം നല്ല ആഴം തോന്നിയ ഒരു ഇടുക്ക് കണ്ടപ്പോൾ ഞങ്ങൾ നടപ്പ് നിർത്തി. ഉദ്ദേശിച്ച പോലെയല്ല, നല്ല സമയമെടുക്കും. നേരം കുറെ കഴിഞ്ഞിട്ടും ഞങ്ങളെ കണ്ടില്ലെങ്കിൽ അവന്മാർ ടെൻഷൻ ആയാലോ എന്നോർത്തു ഞങ്ങൾ തിരിച്ചു നടന്നു. പിന്നീടൊരിക്കൽ അത് കാണുമെന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട്..

സമയം 10 മണി ആയി :

  ഒരായുസ്സു മുഴുവൻ ഓർക്കാൻ കുറെ അനുഭവങ്ങൾ തന്ന ഉറുമ്പിക്കരയോട് വിട പറയാൻ സമയമായിരിക്കുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ പതുക്കെ ബൈക്കുകൾ ഓണാക്കി വന്ന വഴി താഴേക്കിറങ്ങി തുടങ്ങി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കുമ്പോ ആ കല്ലുകൾ കാണാം. അവസാനമായി കണ്ണടച്ചിരുന്ന ആ പാറയിടുക്ക്. ദുർഘടമായ ഈ വഴിയിലൂടെ ഓരോ വളവു തിരിയുമ്പോഴും ഇരുമുലച്ചി കല്ല് ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു.

 ഓഫ്‌റോഡിലൂടെ സാവധാനം എങ്ങനെയോ ഉരുണ്ടു നിരങ്ങി താഴേക്കിറങ്ങിയ ഞങ്ങൾ വന്നതിൽ നിന്ന് വ്യത്യസ്തമായി വെംബ്ലി വഴിയിലേക്ക് തിരിഞ്ഞു. പാപ്പാനി വെള്ളച്ചാട്ടമാണ് ലക്ഷ്യം. ഒരുപാട് തവണ വന്ന പരിചയത്താൽ ആ ഭാഗത്ത് വഴിയരികിൽ ബൈക്കുകൾ ഒതുക്കി വച്ച് തോട്ടത്തിലൂടെ കുത്തനെ കുറേ താഴേക്കു നടന്ന് അവിടെയെത്തി. ഇവിടുത്തെ പ്രധാന മൂന്നു വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. ഇതും, താഴെ വളവിലുള്ള വേറൊന്നും, പിന്നെ വെള്ളപ്പാറ എന്ന നെടുനീളൻ വെള്ളച്ചാട്ടവും. കൂടാതെ മഴക്കാലത്ത് അങ്ങിങ്ങായി കാണുന്ന ചെറു ചാട്ടങ്ങളുമുണ്ട്. പല തവണ വന്നും പരിസരവാസികളോട് അന്വേഷിച്ചുമൊക്കെയാണ് ഇവയെല്ലാം കണ്ടെത്തിയത്.

 അങ്ങനെ മനോഹരമായ പാപ്പാനിച്ചാട്ടത്തിൽ ഒരു നാച്ചുറൽ ബോഡി മസാജിംഗും കഴിഞ്ഞ ശേഷം തിരികെ ഏന്തയാർ വന്ന് ഉമ്മയുടെ വീട്ടിൽ കയറി ഭക്ഷണം കഴിച്ച ശേഷം, കൈപ്പള്ളി - പൂഞ്ഞാർ - ഈരാറ്റുപേട്ട വഴി തിരിച്ചു വീട്ടിലേക്കു യാത്രയായി. ഉള്ളിന്റെയുള്ളിൽ എന്നെന്നും ഓർക്കാൻ കുറേ ഓർമ്മകൾ തന്ന യാത്ര കഴിഞ്ഞിരിക്കുന്നു..

വാഗമണ്ണും വല്യന്തയും,
നക്ഷത്രങ്ങൾ വിരുന്നൊരുക്കിയ രാത്രിയും..
സൂര്യോദയം ഒരത്ഭുതമായി മാറിയ പ്രഭാതവും..

അങ്ങനെ ഒരു പ്രതീക്ഷയും വെക്കാതെ തെണ്ടാനിറങ്ങിയ ഞങ്ങൾക്ക് അനുഭവങ്ങളുടെ വസന്തമൊരുക്കിയ ദിനരാത്രങ്ങൾ..

ഒരിക്കൽ കൂടി ഞാൻ വരും,
കാടുകൾ വകഞ്ഞു മാറ്റി ആ കയ്യും പിടിച്ച്..

"ആകാശത്തെ അത്ഭുതങ്ങളും സൂര്യന്റെ ഉദയവും കാണിച്ചു കൊടുക്കാനായി...."

____________jabir_dz____________


6 comments:

  1. Nice.Waiting for next part

    ReplyDelete
  2. great........................

    ReplyDelete
  3. നവംബര് - വേഗാനിന് പ്രസ്ഥാനം എത്ര ദൂരം മറികടന്നെന്നത് തിരിച്ചറിയാന് ലോക വേമ്പാന്നിന് ലോകമെമ്പാടും ആഘോഷിക്കുന്നു.
        ആക്സസ് ചെയ്യാവുന്നതും പ്രയോജനകരവുമായ ഒരു വെജിഗൻ ജീവിതശൈലിയും ഉപദേശവും പാചകവും ആശയങ്ങളും പങ്കിട്ടുകൊണ്ട് വെജിഗനിസത്തെ സ്വീകരിക്കുന്നതിന് വെഗൻ-ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കാനും കഴിയും.
     
      നവംബറാണ് - വേഗൻ അവബോധ മാസം - 1994 മുതൽ.
      എന്തുകൊണ്ട്? ആരോഗ്യ ആനുകൂല്യങ്ങൾക്ക് -
        1944 ൽ വൈഗൺ സൊസൈറ്റി ആരംഭിച്ചു!

    ഈ മാസത്തിലൊരിക്കൽ ബോധപൂർവം പ്രചരിപ്പിക്കുക.
    November is - www.vegansociety.com/take-action/campaigns/world-vegan-month

    ReplyDelete