-->
Hot!

Other News

More news for your entertainment

മുഹബ്ബത്തിന്റെ കഥയുള്ള ഹിമാലയം യാത്ര #P3: കിനാവും കണ്ടൊരു നടപ്പ് : റോഘി ഗ്രാമത്തിലേക്ക്


ജൂലൈ എട്ട്- തണുത്തുറഞ്ഞൊരു പ്രഭാതം : "ചൈനാ രാജ്യത്തോടു തൊട്ടു ചേർന്ന് മഞ്ഞു മലകൾക്കു ചാരെ... ചിത്ഗുൽ ഗ്രാമത്തിലെ ബാസ്‌പാ നദിക്കരയിൽ നാട്ടിയ കൂടാരത്തിലെ സുഖനിദ്രയിൽ നിന്നും കണ്ണു തുറന്നു..."

 ഇന്ത്യയുടെ അവസാന ഗ്രാമത്തിലെ സൂര്യോദയം കാണാനായി തണുത്തു മരവിച്ച കൈകളാൽ ടെന്റു തുറന്ന ഞാൻ ഞെട്ടി. നേരം പുലർന്നിരിക്കുന്നു. പടച്ചോനെ, എന്തുറക്കമാ ഞാനുറങ്ങിയത്. റെക്കോങ് പിയോയിലേക്കുള്ള ബസ്സ് പോയിക്കാണുമല്ലോ. ഞെട്ടിപ്പിടഞ്ഞു മൊബൈലെടുത്തു നോക്കിയപ്പോ സമയം അഞ്ചു മണി ആയിട്ടുള്ളൂ. സംശയം തോന്നി വാച്ചിൽ നോക്കിയപ്പോ അതിലും അഞ്ചു തന്നെ. വിശ്വസിക്കാനാവുന്നില്ല. എന്നാലും ഇതെങ്ങനെ ??

എന്റെ സംശയങ്ങൾക്ക് ഉത്തരമെന്നോണം, പാതി തുറന്ന വാതിലിലൂടെ ബാസ്‌പാ നദി പതഞ്ഞൊഴുകുന്നതു വ്യക്തമായി കാണാം. അതിനപ്പുറം ഇന്നലെ ഞങ്ങൾ നടന്ന പാലവും പച്ചപ്പു നിറഞ്ഞ മരക്കൂട്ടങ്ങളും. അതേ..!!! സമയം അഞ്ചായപ്പോഴേക്കും അന്തരീക്ഷം നന്നായി തെളിഞ്ഞിരിക്കുന്നു..

 ടെന്റിൽ നിന്നു പുറത്തേക്കിറങ്ങാൻ കാൽപാദം വച്ചത് രാത്രിമഞ്ഞിനാൽ നനഞ്ഞു കിടക്കുന്ന പുൽത്തകിടിയിലേക്കാണ്. ഐസു പോലെ തണുത്ത ഭൂമിയിൽ ഉള്ളം കാലു പതിഞ്ഞതും, ശരീരമാസകലം ഒരു കോരിത്തരിപ്പ്. അതോടെ ഉറക്ക ക്ഷീണവും മാറി..

 പുലർമഞ്ഞു പെയ്യുന്ന പ്രഭാതത്തിൽ മഞ്ഞുമലകളും കണ്ടു കൊണ്ട് നിൽക്കാൻ എന്താ രസം. ഏതോ സ്വപ്ന ലോകത്തെന്ന പോലെയൊരു പ്രഭാതം. ഈ ഗ്രാമത്തിന് കവചമായി നിൽക്കുന്ന പർവ്വതങ്ങളുടെ ചുവടുഭാഗം മൂടൽ മഞ്ഞിനാൽ മറഞ്ഞു കിടക്കുന്നു. ബാസ്‌പാ നദിക്കപ്പുറമുള്ള മരങ്ങൾ കോടയാൽ കുളിച്ചു നിൽക്കുന്ന കാഴ്ച്ച കണ്ണിന് വല്ലാത്ത കുളിർമ്മ തന്നെ..

 വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയായി, ഈ ഹിമാലയൻ ഗ്രാമത്തിൽ ഞാനിങ്ങനെ നിൽക്കുകയാണ്. തണുത്തിട്ട് കൈകൾ മരച്ചിരിക്കുന്നു. ഓരോ നിശ്വാസത്തിലും പുക പോലെ മഞ്ഞിന്റെ നിർഗ്ഗമനം..

പ്രഭാതത്തിൽ ചിത്ഗുൽ ഗ്രാമം കൂടുതൽ സുന്ദരിയായിരിക്കുന്നു. ഈ മരങ്ങൾക്കു നിറം വർധിച്ചതു പോലെ. നീലാകാശത്തെ പകുത്തു നിൽക്കുന്ന ഹിമാലയൻ നിരകൾ വശ്യമായ ചാരുതയോടെ നിൽക്കുന്നതു കാണാൻ എന്താ ഭംഗി...

ഇതൊക്കെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെ. ഒരു പ്രതീക്ഷയുമില്ലാതെ പുറപ്പെട്ട യാത്രയിൽ വഴിത്തിരിവായത് റെക്കോങ് പിയോ ബസ്റ്റാന്റിൽ കണ്ടൊരു ബോർഡാണ്. അങ്ങനെ ആ ബസ്സു പിടിച്ച് ഞാനിവിടെത്തി..

എന്തായാലും ഇനിയെനിക്കു തിരിച്ചു പോകണം. എന്റേതു മാത്രമായ ആഗ്രഹങ്ങളിലേക്ക്. സ്വപ്നങ്ങളിലേക്ക്.. മനസ്സിന്റെ വിചാരങ്ങളിലൂടെ ഉരുത്തിരിഞ്ഞ തലതിരിഞ്ഞൊരു കിനാവിലേക്ക്.. അതേ...

ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസന്ന നിയ്യത്തുമായി ഇറങ്ങിയ ഒരു മജ്‌നൂനാ. എങ്ങനേലും അവിടെയെത്തണം, പാതി ജീവൻ എനിക്കായി കാത്തുവച്ച..!! ന്റെ പെണ്ണിനൊരു കത്തെഴുത്തണം. ഖൽബിന്റെ ഉള്ളിൽ മുളച്ച മോഹങ്ങൾ, അവയെന്നിൽ വല്ലാത്തൊരു ഊർജ്ജം നിറച്ചിരിക്കുന്നു. ആഗ്രഹങ്ങൾ ഒരു മഴയായി വർഷിച്ചപ്പോൾ ഒന്നും നോക്കാതെ ഇറങ്ങിത്തിരിച്ചവനാ..

ഭാഷയറിയാതെ, ദേശം പിടിയില്ലാതെ, കണ്ണിൽ കാണുന്ന കാഴ്ചകളിൽ മുഴുകി, മനസ്സിന്റെ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് എവിടെ എത്തുമെന്നറിയാത്ത ഈ യാത്ര..!!

 ലക്ഷ്യത്തിലേക്കുള്ള വഴികൾ മാറിയിരിക്കുന്നു, ചുരങ്ങൾ പലതും താണ്ടിയിരിക്കുന്നു. മനസ്സിന്റെ ഇഷ്ടം പിന്തുടർന്നാണ് ഞാനിപ്പോ ചിത്ഗുൽ ഗ്രാമത്തിൽ നിൽക്കുന്നത്. എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ അറ്റത്തായി, ചൈനാ അതിർത്തിയിൽ..

ഇപ്പോഴിങ്ങനെ ഓർക്കുമ്പോ വല്ലാത്തൊരു പേടി പോലെ. ഇത്ര ദൂരം ആദ്യമായിട്ട് യാത്ര ചെയ്യുന്നതു കൊണ്ടാണോ ?? അറിയില്ല.. ചെറിയൊരു ടെൻഷൻ ഫീൽ ചെയ്യുന്നു. മൊബൈലിന് റേഞ്ചു പോയിട്ട് 24 മണിക്കൂർ ആവാൻ പോകുന്നു. ഇനി അതാണോ കാരണം ? അറിയില്ല...!!

എത്രയും പെട്ടെന്ന് ആ ബസ്സു പിടിക്കണം. റെക്കോങ് പിയോയിൽ ചെല്ലണം. സ്പിതി വാലിയിലേക്ക് പോകാൻ വണ്ടി കിട്ടുമോ ? അറിയില്ല. എങ്ങനേലും എനിക്ക് അവിടെയെത്തണം. വേഗം രഘുവിനേയും വിളിച്ചുണർത്തി, തണുത്തു മരവിച്ച കൈകളാൽ എങ്ങനെയോ ടെന്റ് മടക്കി ബാഗിലാക്കി ഈ യാത്ര തുടരുകയാണ്..

 ഒരായുസ്സു മുഴുവൻ ഓർക്കാൻ സുന്ദരമായ ഓർമ്മകൾ തന്ന ഈ ഗ്രാമത്തിലേക്ക് അവസാനമായി ഒന്നൂടെ കണ്ണോടിച്ചു. എന്തു രസമായിരുന്നു ഇന്നലെ അനുഭവിച്ച നിമിഷങ്ങൾ. കിനാവിൽ ഞാൻ കണ്ട ആഗ്രഹങ്ങൾ പുലരുന്ന യാത്രയിലെ അപ്രതീക്ഷിത തീരുമാനം എന്നെയീ ഗ്രാമത്തിലെത്തിച്ചു. കൂട്ടിന് രഘുവിനെ കിട്ടി, ഞങ്ങളൊരുമിച്ചു ബാസ്‌പാ നദിക്കരയിൽ കൂടാരം കെട്ടി..

ഖൽബിൽ ഞാൻ കണ്ട കിനാവുകളും അവളുടെ ഓർമ്മകളും കൂടിയിണങ്ങിയ നിമിഷങ്ങളിൽ ഞാൻ ജീവിക്കുകയായിരുന്നു. ഒരെഴുത്തിലും വിവരിക്കാനാവാത്ത അനുഭവങ്ങൾ, അവയിലൂടെ ഞാൻ നടന്നു..

ബാസ്‌പാ നദിയും കടന്ന്, ചിത്ഗുൽ ഗ്രാമത്തിന്റെ കാണാ കാഴ്ചകൾ തേടി. അവസാനം ഒരു മാന്ത്രിക നിമിഷത്തിൽ കണ്ട ചന്ദ്രോദയവും മഞ്ഞുമലയുടെ പ്രതിഫലനവും ഇപ്പോഴും മനസ്സിൽ തെളിയുന്നു..

സമയം 06:30-

"ചിത്ഗുൽ ഗ്രാമത്തിൽ നിന്നും ഒരുപറ്റം ഗ്രാമവാസികളെയും, ഞങ്ങളെയും വഹിച്ചു കൊണ്ട് റെക്കോങ് പിയോയിലേക്കുള്ള കുഞ്ഞു ബസ്സ് നിരങ്ങി തുടങ്ങി..."

 ബസ്സിൽ നിറയെ ഗ്രാമവാസികളാണ്. ചുവപ്പും പച്ചയും നിറമുള്ള കിന്നോരി തൊപ്പി ധരിച്ച ഗ്രാമീണർ. സാങ്ല വാലിയിലെ കൃഷിയിടങ്ങളിലേക്കു പോകുകയാണിവർ. പൊന്നുവിളയുന്ന വസന്ത കാലത്ത് എല്ലു മുറിയെ പണിയെടുക്കണം. എങ്കിലേ ശൈത്യകാലം തരണം ചെയ്യാനുള്ള ധാന്യങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും തരപ്പെടൂ. പ്രായമായവരുടെ മുഖത്ത് ചുളിവിന്റെ പാടുകൾ കാണാമെങ്കിലും ജ്വലിക്കുന്ന കണ്ണുകളിൽ പതിന്മടങ്ങ് ഊർജ്ജസ്വലത.

ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ സൗഭാഗ്യങ്ങൾ തിരിച്ചറിയുന്നത്. അനുഗ്രഹീതമായൊരു ജീവിതം ലഭിച്ചിട്ടും, ചെറിയ കുറ്റവും കുറവും ചികഞ്ഞു പിടിച്ചു ജീവിതത്തെ പഴിക്കുന്നവർ ഇവിടേക്കൊന്നു വരണം. വർഷത്തിൽ ആറു മാസവും മഞ്ഞിനടിയിലാവുന്ന ഗ്രാമത്തിലെ ആളുകളെ കാണണം. അവരുടെ ജീവിതം അടുത്തറിയണം. നെഞ്ചിൽ കൈ വച്ചു പറയാൻ കഴിയും, നമ്മളൊക്കെ എന്തു മാത്രം ഭാഗ്യം ചെയ്തവരാണെന്ന്..

 വിരസമായ പകലുകളിൽ ഞാൻ കണ്ടിരുന്ന കിനാവുകളിൽ ഇങ്ങനൊരു യാത്രയുണ്ടായിരുന്നു. നൂലു പൊട്ടിയ പട്ടം പോലൊരു യാത്ര.. പരിമിധികളില്ലാത്ത യാത്ര.. എങ്ങോട്ടാണോ മനസ്സു പറയുന്നത്, അവിടം നേരിൽ കാണാനായി ഒരു യാത്ര..

 അന്നൊക്കെ എനിക്കതെല്ലാം നടക്കാ സ്വപ്നങ്ങളായിരുന്നെങ്കിൽ, ഇന്നിപ്പോ അതെല്ലാം യാഥാർഥ്യമാവുകയാണ്. സ്വപ്നവും സത്യവും തിരിച്ചറിയാനാവാത്ത അനുഭൂതിയിൽ കർച്ചം പാസ്സിന്റെ ഭീതിപ്പെടുത്തുന്ന ഓരോ വളവുകളും വിടർന്ന കണ്ണുകളോടെ അനുഭവിക്കുകയാണ്. വലതു വശത്ത് തൂവെള്ള നിറമുള്ള പാറക്കെട്ടുകൾ, ഇടതു ഭാഗത്തേക്ക് നോക്കിയാൽ ചെങ്കുത്തായ താഴ്ച്ചയും താഴെ അരഞ്ഞാണം പോലെ ബാസ്‌പാ നദിയും കാണാം.

 ഡ്രൈവറിപ്പോ നല്ലൊരു കിന്നോരി ഗാനം വച്ചിരിക്കുന്നു. ഈ യാത്രയ്ക്ക് പറ്റിയ പാട്ടു തന്നെ. വണ്ടി ഓരോ കുഴികളിൽ ചാടുമ്പോ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നത് പോലും ഈ പാട്ടിന്റെ താളത്തിന് ചേർന്നത് പോലെ. അപകടകരമായ വഴിയും, ഈ പഴയ ബസ്സും, ഡ്രൈവറുടെ ചാരെ എരിയുന്ന ചന്ദനത്തിരിയുടെ ഗന്ധവും, കിന്നോരി ഗാനത്തിന്റെ ഈണവും ഈ ഗ്രാമീണരുടെ സംസാരവും ചിരിയും തമാശകളും, എല്ലാം കൂടെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയിലേക്ക് ഈ യാത്രയെത്തിരിക്കുന്നു...

 ബസ്സിന്റെ ജനലിലൂടെ തലയിട്ടു താഴേക്ക് നോക്കുമ്പോ ടയറിന്റെ നേരെ താഴെയായി നേർത്ത വര പോലെ ബാസ്‌പാ നദി കാണാം. അതായത് വണ്ടിയുടെ നിയന്ത്രണം തെറ്റിയാൽ വേറെ എവിടെയും തട്ടാതെ നേരെ നദിയിൽ പോയി പതിക്കും. പേടിയോടെയാണെങ്കിലും യാത്ര ആസ്വദിച്ചു തന്നെ ഇരിക്കുകയാണ്. പതുക്കെ കൈ പുറത്തേക്കിട്ടപ്പോൾ സൂചി കുത്തുന്ന പോലെ സ്പർശിക്കുന്ന തണുത്ത നൂൽമഴ...

 കയ്യിൽ മുത്തുന്ന ഓരോ തുള്ളികളും സിരകളിലൂടെ പടർന്ന് നെഞ്ചിൽ പതിക്കുന്ന പോലെ. നിമിഷങ്ങളെ വിലപ്പെട്ടതാക്കുന്ന, പ്രണയാർദ്രമായ ഓർമ്മകൾ.. അവയിലൂടെ ഞാനിങ്ങനെ നീങ്ങുകയാണ്...

കിനാവിലെ സ്വപ്നങ്ങൾ പുലരുന്ന വേളയിൽ ഒരു നേർത്ത നിലാവ് പോലെയാ മുഖം നെഞ്ചിൽ തെളിഞ്ഞപ്പോ, കണ്ണുകൾ വിടരുന്നു, ഇടനെഞ്ചിൽ ഒരു തുടിപ്പ്... അതേ, നിക്കാഹും കാത്തിരിക്കുന്ന അവൾ ഒരു അദൃശ്യ ശക്തിയെ പോലെ ഓരോ നിമിഷവും എന്റെ ചാരെയുള്ള പോലെ. ഓർമ്മകളിൽ ഒരു കൂട്ടായി, ചിന്തകളിൽ സഹായിയായി, വിഷമങ്ങളിൽ തലോടലായി...

മായികമായ ആ ലോകത്തേക്ക് മനസ്സിന്റെ ചിന്തകൾ മാറിയത് പെട്ടെന്നായിരുന്നു.. മനസ്സിലെ പ്രണയ ചിന്തകളിൽ ഞാൻ മെനഞ്ഞ, മറ്റാർക്കും കാണാനാവാത്ത കിനാവുകൾ..

മനോഹരമായ വഴിയോരങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾക്കിടയിലൂടെ ഒരു ഗസലിന്റെ താളത്തിൽ ആടിയാടി വരുന്നൊരു ബസ്സ്. അതിൽ ഗ്രാമവാസികളോടൊപ്പം, കിന്നോരി തൊപ്പിയും വച്ചു രണ്ട് ഇണ കുരുവികൾ.. അവർക്ക് താളം പിടിച്ചു കൊണ്ട് കയ്യിൽ ദഫും കൊട്ടികൊണ്ടൊരു സൂഫി ഗായകൻ..

"മുഹബ്ബത്ത് മുഹബ്ബത്ത്...
ക്യാഹേ മുഹബ്ബത്ത്...

ജുനൂൻ ഹൈ യദാലത്ത്..
ക്യാഹേ മുഹബ്ബത്ത്..."

അനുഭവിക്കുന്ന നിമിഷങ്ങളും ചിന്തകളിൽ വിരിഞ്ഞ കാര്യങ്ങളും ഒന്നായപ്പോ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന മായികമായ അനുഭൂതിയിലേക്ക് അറിയാതെ മയങ്ങി വീഴുകയായിരുന്നു..

 യാത്രയോടൊപ്പം പ്രണയവും ഇഴചേർന്നുവെന്നു പറഞ്ഞാലാരാ വിശ്വസിക്കുക. വേണ്ട, എന്തിനാ ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത്. ഇതെന്റെ നിമിഷങ്ങളാണ്. എന്റേതു മാത്രമായ ചിന്തകൾ.. നൂറു കോടി രൂപ കൊടുത്താൽ പോലും തരാൻ കഴിയാത്ത മായികമായ അനുഭവങ്ങൾ..!! അതെന്റെ മനസ്സിൽ ഭദ്രം...

 അങ്ങനെ മനോഹരമായ ചിന്തകളിലൂടെ, സുന്ദരമായ കാഴ്ചകളിലൂടെ, ന്റെ കിനാവിലേക്കുള്ള യാത്ര തുടരുകയാണ്. ഇന്നിനി റെക്കോങ് പിയോയിൽ ചെന്ന് അവിടെ സമയം ചെലവഴിക്കണം. നാളെ രാവിലെ കാസയിലേക്കുള്ള ബസ്സ്‌ പിടിക്കണം. കഴിയുമെങ്കിൽ നാക്കോ ഗ്രാമത്തിൽ ഒരു രാത്രി താമസിക്കണം. ശേഷം സ്പിതി വാലിയിലെത്തണം, അവിടുന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് കണ്ടു പിടിക്കണം.

  സാങ്ല വാലിയും, പാറമലകൾ തുരന്നുണ്ടാക്കിയ അപകടകരമായ കർച്ചം പാസം കടന്ന് പത്തുമണിയോടെ ബസ്സ് റെക്കോങ് പിയോ ടൗണിൽ എത്തുവോളം ചിന്തകൾ ഇതൊക്കെയായിരുന്നു. രഘു വിളിച്ചപ്പോഴാണ് ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് മനസ്സിലായത്. അങ്ങനെ പിയോ ബസ്റ്റാന്റിന് മുൻപായി ഞങ്ങളിറങ്ങി, അടുത്തു കണ്ടൊരു ഹോട്ടലിൽ കയറി ആലു പറാത്ത കഴിഞ്ഞു വിശപ്പടക്കി. ഇനിയെങ്ങോട്ട് ??? അറിയില്ല....!!

 രഘുവിന് ഇന്ന് വൈകിട്ടു തന്നെ ഷിംലയ്ക്ക് തിരിച്ചു പോകണം. ഞാനെന്തായാലും കിട്ടിയ സമയം കൊണ്ട് ഗൂഗിളിൽ ഒന്ന് പരത്തിയപ്പോൾ ഇവിടുന്ന് 15 കിലോമീറ്റർ അകലെയായി കൽപ്പ എന്നൊരു ഗ്രാമം കണ്ടു. ശേഷം അവിടുന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിൽ റോഘി ഗ്രാമവും. അവിടേക്കുള്ള റോഡിന്റെ ഫോട്ടോ കണ്ടപ്പോ വല്ലാതെ ഇഷ്ടമായി. എന്തായാലും രഘുവിനെ കാണിച്ചപ്പോ അവനും റെഡി. അങ്ങനെ ഞങ്ങൾ രണ്ടും റെക്കോങ് പിയോ ടൗണിൽ നിന്നും കൽപ്പയിലേക്കുള്ള ബസ്സിൽ കയറി..

 ഒരു പ്രതീക്ഷയും വെക്കാതെ തുടങ്ങിയ യാത്രയിൽ വീണ്ടും ഒരോ വഴിത്തിരിവുകൾ. ഇപ്പൊ ഞങ്ങളൊരു മിനി ബസ്സിലാണ്. ഇതിലും നിറയെ കിന്നോരി തൊപ്പി വച്ച ഗ്രാമീണർ. ബസ് നീങ്ങി അൽപ്പം കഴിഞ്ഞതും ഇടതു വശത്തായി കിന്നർ കൈലാസ മലനിരകളുടെ മോഹിപ്പിക്കുന്ന ദൃശ്യം കാണാൻ തുടങ്ങി..

 തെളിഞ്ഞ നീലാകാശത്തിൽ തല ഉയർത്തി നിൽക്കുന്ന ഭീമാകാരമായ പർവ്വതനിരകൾ. അധികം ദൂരെയല്ലാതെ നിലകൊള്ളുന്ന ആ മലനിരകളോട് സമമായി, ഇപ്പുറത്തുള്ള വേറൊരു മലയുടെയാണ് ഞങ്ങളുടെ യാത്ര. വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന വഴിയിൽ ഇരുവശവും ആപ്പിൾ മരങ്ങൾ കാണാം. സുന്ദരമായ പൂച്ചെടികൾ, ആപ്രിക്കോട്ട് മരങ്ങൾ, മഞ്ഞ നിറത്തിലുള്ള ഇലകൾ നിറഞ്ഞ കുഞ്ഞു ചെടികൾ, ദേവദാരു മരങ്ങൾ.. അങ്ങനെ എല്ലാം കൂടെയായപ്പോ എന്താ രസം..

 ജീവിതത്തിൽ ആദ്യമായിട്ടാ ഇത്തരം കാഴ്ചകളൊക്കെ കാണുന്നത്. പരിമിതികളിൽ പരിഭവപ്പെട്ട് വീട്ടിൽ ഇരുന്നെങ്കിൽ ഞാനൊരിക്കലും ഇവിടെ എത്തില്ലായിരുന്നു. അതു പോലെ ഒരു യാത്രയിൽ ഏറ്റവും വേണ്ട ഒരു കാര്യം, മനസ്സിന്റെ ഇഷ്ടത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുക എന്നതാണ്. ഇന്നലെ ചിത്ഗുൽ ഗ്രാമത്തിലേക്ക് പോയില്ലായിരുന്നെങ്കിൽ, ഇന്നീ കാഴ്ചകളൊക്കെ എനിക്കു നഷ്ടമാകുമായിരുന്നു..

  ഇന്നിപ്പോ ഇതു വരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നിയ ഭൂപ്രദേശത്തൂടെ ഈ യാത്ര തുടരുകയാണ്. ഇടയ്ക്കിടെ ഓരോ സ്റ്റോപ്പിൽ നിർത്തുന്നു. ആളുകൾ കയറുന്നു, ഇറങ്ങുന്നു. അങ്ങനെ മനോഹരമായ പാതകൾ താണ്ടി, ഏകദേശം മുപ്പതു മിനിറ്റു കൊണ്ട് ഞങ്ങൾ കൽപ്പയിൽ ബസ്സിറങ്ങി..

 ബസ്സു തിരിക്കാൻ കഴിയുന്ന ചെറിയൊരു സ്ഥലം, ഒരു കടയും മാത്രം. മറ്റൊന്നും ഇവിടെ കാണുന്നില്ല. മരങ്ങൾക്കിടയിലൂടെ തെളിഞ്ഞ മലനിരകൾ എന്നിൽ പ്രതീക്ഷ നൽകിയെങ്കിലും രഘു ആകെപ്പാടെ സംശയിച്ചു നിൽക്കുകയാണ്. എന്തായാലും ബസ്സിൽ നിന്നിറങ്ങിയ ഒരു പയ്യനോട് ഇവിടെ കാണാൻ എന്താണുള്ളതെന്ന് ചോദിച്ചപ്പോ അവൻ ഇവിടെ പ്രത്യേകിച്ചൊന്നും ഇല്ല. ഇന്ത്യയിലെ ആദ്യത്തെ വോട്ടറുടെ വീടുണ്ട്. അത്ര മാത്രം..

റോഘി ഗ്രാമത്തെ കുറിച്ചു ചോദിച്ചപ്പോ, അങ്ങോട്ട് പോകൽ വലിയ പാടാന്. ഇപ്പോഴൊന്നും ബസ്സില്ല, പിന്നെ അഞ്ചു നടക്കേണ്ടി വരും. പോകുന്ന വഴി മനോഹരമാണെന്നും പറഞ്ഞു. ഇതു കേട്ടതും രഘു, വന്ന ബസ്സിൽ തന്നെ തിരിച്ചു പിയോയിലേക്ക് പോകുവാണെന്നു പറഞ്ഞു. ഞാനാകെ സംശയത്തിലായി. ഇവിടം വരെ വന്നിട്ടിനി തിരിച്ചു പോകണോ ?

എന്തായാലും ഇന്ന് സമയമുണ്ട്. എങ്കിൽ ഇന്ത്യയിലെ ആദ്യത്തെ വോട്ടറുടെ വീട്ടിൽ കയറി അദ്ദേഹത്തെ കണ്ട ശേഷം പിയോയിലേക്കു മടങ്ങാമെന്നു കരുതി, രഘുവിനോട് യാത്ര പറഞ്ഞ ശേഷം ആ പയ്യൻ കാണിച്ചു തന്ന കരിങ്കല്ലു പാകിയ ഇടവഴിയിലൂടെ മുകളിലേക്കു നടപ്പു തുടങ്ങി..

 ഞാൻ വീണ്ടും ഒറ്റയ്ക്കായിരിക്കുന്നു. അവനും കൂടെ ഉണ്ടായിരുന്നെങ്കിൽ..!! ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന രഘുവിന്റെ കൂടെയുള്ള യാത്ര രസകരമായിരുന്നു. എന്തായാലും ഒറ്റയ്ക്കാണല്ലോ ഇറങ്ങിത്തിരിച്ചത്, മുന്നോട്ടും ഒറ്റയ്ക്കു തന്നെ എന്ന് മനസ്സിലുറപ്പിച്ചു മുകളിലേക്ക് നടപ്പ് തുടരുകയാണ്..

പ്രത്യേക രീതിയിൽ മേഞ്ഞ വീടുകൾക്കിടയിലൂടെ കയറിപ്പോകുന്ന വഴിയിൽ ഒരുപാട് അലഞ്ഞിട്ടും അദ്ദേഹത്തിന്റെ വീടു മാത്രം കണ്ടുപിടിക്കാനായില്ല. മുറി ഹിന്ദിയിൽ ആരോടു ചോദിച്ചിട്ടും ഒരു പിടിയുമില്ല. അങ്ങനെ അലഞ്ഞു തിരിഞ്ഞ് എങ്ങനെയോ മേലെയെത്തിയ എന്നെ കാത്തിരുന്നത് കൽപ്പ ഗ്രാമത്തിന്റെ മുകൾ കാഴ്ചയായിരുന്നു..

  പ്രതീക്ഷയില്ലാത്ത യാത്രയിലെ അപ്രതീക്ഷിത കാഴ്ച്ചകൾ. സാക്ഷാൽ കിന്നർ കൈലാസ മലനിരകളുടെ താഴെയായി മേഘങ്ങൾ താലോടിയൊഴുകുന്ന ഒരു സുന്ദര ഗ്രാമം. ഈ മുകൾ കാഴ്ചയും കണ്ടിങ്ങനെ നിൽക്കാൻ എന്താ ഫീൽ. ഇവിടുത്തെ വീടുകളുടെ മേൽക്കൂരകൾ കാണാൻ പ്രത്യേക രസമാണ്. ഏകദേശം ഒരേ പോലെ തോന്നുന്ന ഒരു കൂട്ടം വീടുകൾ, ചുറ്റും ഭീമാകാരമായ പർവ്വത നിരകൾ. ഇതാണ് കൽപ്പ ഗ്രാമം..

 കൽപ്പയിലെ ആപ്പിൾ വളരെ പ്രശസ്ഥമാണ്. പൂർവ്വികമായ പുരാണങ്ങളിൽ ഏറെ വിശ്വാസം പുലർത്തുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ഈ ഗ്രാമത്തിന്റെ പരിസരങ്ങളിലായി ഒട്ടനേകം ക്ഷേത്രങ്ങളും ബുദ്ധ മൊണാസ്റ്ററിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുന്ന് മൂന്നു ദിവസം നടന്നാൽ ദാ ആ കാണുന്ന കിന്നർ കൈലാസ മലനിരകളുടെ മുകളിലേക്ക് എത്താൻ കഴിയുമെന്ന് താഴെ കണ്ട ആ പയ്യൻ പറഞ്ഞിരുന്നു. "കൈലാഷ് യാത്ര" എന്നാണ് അറിയപ്പെടുന്നത്. പിന്നെ ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ചാക്ക എന്നൊരു ട്രെക്കിങ്ങ് റൂട്ടും ഉണ്ട്.. കൽപ്പയിൽ വന്നാൽ താമസിക്കാൻ ഒരുപാട് ഹോംസ്റ്റേകളും ലഭ്യമാണ്. വിദേശികളാണ് ഇവിടെ കൂടുതലും വരുന്നത്.. കാമ്രി, സപനി എന്നീ രണ്ടു ഫോർട്ടുകളും കൽപ്പയിലേക്ക് വിദേശ സഞ്ചാരികളെ എത്തിക്കുന്നു..

 കൽപ്പയിൽ ഇങ്ങനെയാണെങ്കിൽ റോഘി ഗ്രാമത്തിൽ ഇതിലും മനോഹരമായ കാഴ്ചകൾ കാണാൻ കഴിയുമെന്ന വിശ്വാസത്താൽ ഞാൻ നടപ്പ് തുടങ്ങുകയാണ്. വഴിയിൽ ആദ്യം കണ്ട കടയിൽ കയറി ബിസ്കറ്റ് വാങ്ങി, വെള്ളക്കുപ്പി നിറച്ചു. റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം. ഇവിടെയൊക്കെ എന്തു കാണാനിരിക്കുന്നു എന്ന ഭാവത്തിൽ അവരെന്നെ യാത്രയാക്കി..

 ഹൈ ആൾറ്റിറ്റുഡിൽ നടക്കുന്നതിന്റെ ചെറിയ വിഷമങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ തണുപ്പും കാഴ്ചകളും ആപ്പിൾ മരങ്ങളുടെ തണലും എന്നെ വീണ്ടും ഊർജസ്വലനാക്കുന്നു. അങ്ങനെ രണ്ടു കിലോമീറ്റർ നടന്ന ശേഷവും പ്രത്യേകിച്ചു കാഴ്ചകളൊന്നും കാണാത്തതിനാൽ ചെറിയ നിരാശ തോന്നി തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് എതിരെ നിന്നും രണ്ടു സായിപ്പന്മാർ നടന്നു വരുന്നത്..

 ഇസ്രായേലിൽ സ്വദേശികളായ ആദമും ഹിലറിയുമാണ്. രണ്ടു പേരും റോഘി ഗ്രാമത്തിൽ നിന്ന് നടന്നു വരികയാണ്. ഞാനവരോട് കുശലം പറഞ്ഞു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോ വളരെ സന്തോഷം. സ്പിറ്റി വാലി വഴി ഇന്ത്യയിലെ ഇസ്രായേലായ കസോളിലേക്കാണിവരുടെ യാത്ര. റോഘി ഗ്രാമം എങ്ങനുണ്ടെന്നു ചോദിച്ചപ്പോ, "ജീവിതത്തിലെ ഏറ്റവും മനോഹരമായ നടപ്പ്" എന്നാണ് ആദം വിശേഷിപ്പിച്ചത്. സന്തോഷമായി... അങ്ങനെ ഇവരോടുള്ള സംസാരത്തിൽ നിന്നും വീണ്ടും ഊർജ്ജം ഉൾക്കൊണ്ട് ഞാൻ മുന്നോട്ടു നടക്കുകയാ..

എന്തായാലും നിരാശയ്ക്ക് വിരാമം കുറിച്ചു കൊണ്ട് ഇടതു വശത്തു മനോഹരമായ കാഴ്ചകൾ കാണാൻ തുടങ്ങി. ഒന്നു രണ്ടു വളവുകൾ കഴിഞ്ഞതും വിശ്വസിക്കാനാവാത്ത മനോഹരിതയിലേക്ക് ഒരു ഭൂപ്രദേശം മുഴുവൻ മാറിയിരിക്കുന്നു..

ദേവദാരു മരങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ വെട്ടിയുണ്ടാക്കിയ വഴിയാണ്. ഇടതു വശം അഗാധമായ താഴ്ച്ച, അതിലേക്ക് എത്തിവലിഞ്ഞു നോക്കുമ്പോ ദൂരെ താഴെയായി സത്-ലജ് നദി ഒഴുകുന്നത് കാണാം..

 കുറേ കൂടി മുന്നോട്ടു നടന്നതും, വലതു ഭാഗത്ത് പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ. അതു പൊട്ടിച്ചുണ്ടാക്കിയ കുഞ്ഞു വഴി. ഈ വഴിയുടെ കിടപ്പ് കാണുമ്പോ തന്നെ ഭയമേറുന്നു. ഒരു വാഹനം വന്നാൽ ഒഴിഞ്ഞു മാറാൻ പോലും വീതിയില്ലാത്ത റോഡും. ഈ ഭാഗത്തൂടെ വളരെ സൂക്ഷിച്ചാണ് നടപ്പ്.. ഇവിടുത്തെ പാറക്കെട്ടുകൾ ഭീതിപ്പെടുത്തുമ്പോഴും, ഇടതു വശത്തേക്കു നോക്കുമ്പോ മനോഹരമായ കാഴ്ചകൾ മനം കവരുന്നു.

നേരത്തെ കണ്ട കിന്നർ കൈലാസ മലനിരകൾ ഒരു സ്വപ്നത്തിലെന്ന പോലെ മുന്നിലിങ്ങനെ കാണുകയാണ്. റോഡിൽ നിൽക്കുമ്പോ വേറെ തടസ്സങ്ങളൊന്നുമില്ലാതെ മുന്നിൽ ഹിമാലയം മാത്രം. ഈ കാഴ്ച്ച നന്നായി ആസ്വദിക്കാനായി ബാഗെല്ലാം ഇറക്കി വഴിയോരത്തെ സർവ്വേ കല്ലിൽ ഞാനിങ്ങനെ ഇരിക്കുകയാ..

പരിപൂർണ്ണ നിശബ്ദതയിൽ കണ്ണും കാതും മാത്രം തുറന്നു വച്ചിങ്ങനെ ഇരിക്കുമ്പോ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു സുഖം തോന്നുന്നു. സാധാരണ ശ്രദ്ധിക്കാത്ത പല ശബ്ദങ്ങളും കേൾക്കുന്നു. തണുത്ത അന്തരീക്ഷത്തിൽ പതിയെ കവിളിൽ തലോടുന്ന കാറ്റു പോലും എനിക്കായി വീശുന്ന പോലെ..

 നിമിഷങ്ങൾ നീങ്ങും തോറും, ഈ മലനിരകൾ തലോടിയൊഴുകുന്ന മേഘങ്ങളുടെ വേഗം വർധിക്കുന്ന പോലെ, ഒരേ ദിശയിലിങ്ങനെ നോക്കിയിരിക്കുന്നത്‌ കൊണ്ടാണോ ?? അറിയില്ല. ക്യാമറയിൽ പകർത്തുന്ന ടൈംലാപ്‌സ് വിഡിയോ പോലെ ഒരു യഥാർത്ഥ അനുഭവം.. മറക്കില്ല, ജീവിതത്തിലൊരിക്കലും ഈ ഇരിപ്പു മറക്കില്ല, അത്ര മാത്രം മനസ്സിൽ പതിഞ്ഞിരിക്കുന്നു ഈ നിമിഷങ്ങൾ..

 ഒരു നിലാവിൽ കണ്ട സ്വപ്നം യാഥാർഥ്യമാകാൻ ഇറങ്ങിയതാ..!! ഏതോ നിമിഷത്തെ തീരുമാനത്തിൽ എവിടെയൊക്കെയോ പോയി, അലഞ്ഞു തിരിഞ്ഞ് ഇവിടെയെത്തി, ദേ.. ഈ കല്ലിൽ ഇരിക്കുകയാണ്..

നിയന്ത്രങ്ങളില്ലാത്ത യാത്രയുടെ സുഖം, അതൊരു വല്ലാത്ത സുഖമാ.. Freedom.. absolute Freedom...!!!

 "സ്വപ്നങ്ങൾ കാണണം. ദേ, ഈ കാണുന്ന മലയേക്കാൾ ഉയരത്തിൽ സ്വപ്നങ്ങൾ കാണണം. മറ്റുള്ളവർ നിങ്ങളെ കളിയാക്കിയേക്കാം, അതൊന്നും മൈൻഡ് ചെയ്യരുത്. കാരണം ആ സ്വപ്നങ്ങൾ നിങ്ങളുടേത് മാത്രമാണ്..."

സ്കൂളിൽ പഠിക്കുന്ന കാലത്ത് യാത്രാ മാഗസിനുകളിലൂടെ, ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ, ഞാൻ ഹിമാലയം സ്വപ്നം കണ്ടിട്ടുണ്ട്. ഒരു ദിവസം ഞാനും പോകുമെന്നു പറയുമ്പോ കൂട്ടുകാർ കളിയാക്കുമായിരുന്നു. പക്ഷെ അന്നത്തെ പതിനാലു വയസ്സുകാരൻ കണ്ട കിനാവിന്റെ യാഥാർഥ്യമാണ് ഇന്നത്തെ ഈ യാത്ര..

 സ്വപ്നങ്ങൾ കൊണ്ട് കോപ്പു കൂട്ടിയ യാത്ര. നിലാവിനെ സാക്ഷിയാക്കി മനസ്സിലുറപ്പിച്ച കിനാവ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്. അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ കിടക്കുവാണ്. എങ്ങനെ എത്തുമെന്നറിയില്ല. പക്ഷെ എനിക്കെത്തണം.

കടലോളം ഇഷ്ഖുമായി പുതുമാണവാട്ടി ചമയാൻ കാത്തിരിക്കുന്ന പാത്തൂനൊരു കത്തയക്കണം. ഇന്നേ വരെ ആരും നൽകാത്തൊരു സമ്മാനം..

 നിമിഷങ്ങളെ ധാന്യമാക്കുന്ന ഓർമ്മകളിലൂടെ നൂറായിരം കിനാവുകളും കണ്ടു കൊണ്ട് ഒരു മണിക്കൂറോളം ഞാനിരുന്നു. മനസ്സു മതിയെന്ന് പറയുന്ന നേരം വരെ ഇരുന്ന് ആസ്വദിച്ച ശേഷം പതുക്കെ എഴുന്നേറ്റ് നടപ്പ് തുടരുകയാണ്..

 ഇടയ്ക്കിടെ മലനിരകൾ നോക്കി നിൽക്കും. നിന്നു മതിയാവുമ്പോ വീണ്ടും നടക്കും, ഉച്ചത്തിൽ പാട്ടു പാടും, റോഡിൽ കിടക്കുന്ന കല്ലുകൾ പെറുക്കി സത്-ലജ് നദിയെ ലക്ഷ്യമാക്കി എറിയും. ദേവദാരു മരത്തിന്റെ ചുവട്ടിലിരുന്നു ദാഹം തീർക്കും.. കിടക്കാൻ തോന്നിയാൽ കിടക്കും, എഴുന്നേറ്റു വീണ്ടും നടക്കും.. പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കും..

"കാഹളങ്ങൾ... കാതിലാടും.....
കൈത്തരങ്ങൾ വാതിയാടും ഭൂമി..
ചുവന്ന ഭൂമി........"

അതേ ഈ ഭൂമിയൊരു അത്ഭുതാ കേട്ടോ. അതിങ്ങനെ നടന്നു കാണാൻ എന്താ രസം. അതിനിടയ്ക്ക് ഓർക്കാൻ പ്രണയാർദ്രമായ ഒരുപിടി ഓർമ്മകളും കൂടി ഇണങ്ങിയപ്പോ മാന്ത്രികമായ അനുഭൂതിയിലേക്ക്‌ എങ്ങനെയോ ഞാനെതിയിരിക്കുന്നു...

അറിയില്ല.. കഴിയുന്നില്ല.. എങ്ങനെ ഞാനിതു പറയും. കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ, എന്റെ മനസ്സിൽ പടുത്തുയർത്ത കിനാവുകൾ, അവയിലേക്കുള്ള ഓരോ കാലടികളിലും ഓരോരോ അത്ഭുതങ്ങൾ സംഭവിക്കുകയാണ്..

നിനച്ചിരിക്കാതെ വന്നു ചേരുന്ന ഓരോ അനുഭവങ്ങളും വീണ്ടും വീണ്ടും ആ മായാലോകത്തേക്ക് വലിച്ചിഴക്കുകയാണ്.. യാത്രയും പ്രണയവും ഇണചേർന്ന സുന്ദരമായൊരു ലോകത്തേക്ക്..

അങ്ങനെ നടന്നു നടന്ന് നല്ല ശക്തിയായി കാറ്റു വീശുന്ന ഭാഗത്തെത്തി. നേരെ മലനിരകളിലേക്ക് നോക്കി രണ്ടു കയ്യും വിടർത്തി അങ്ങു നിന്നപ്പോ എന്താ രസം, യാത്രയുടെ പരമമായ സുഖം അറിയുകയാണ്. ഈ കാറ്റായി, ഇവിടുത്തെ തണുപ്പായി, കണ്ണിൽ കാണുന്ന കാഴ്ചകളായി..

 കാണുന്ന ഓരോന്നും മനസ്സു കൊണ്ടാസ്വദിച്ചു മുന്നോട്ടുള്ള നടപ്പ് തുടരുകയാണ്. ഇടയ്ക്കൊരു സ്ഥലമെത്തി. ഇതായിരിക്കണം ഗൂഗിളിൽ കണ്ട സൂയിസൈഡ് പോയിന്റ്. പുറത്തേക്കു തള്ളി നിൽക്കുന്നൊരു പാറയിൽ കയറി നിന്നാൽ കുത്തനെ താഴേക്ക് അഗാധമായ കൊക്ക.

താഴെ കാണുന്ന കാഴ്ചകൾ കണ്ടാൽ ആർക്കും ഒന്ന് ചാടാൻ തോന്നും, അതായിരിക്കാം ഈ പേരു വരാൻ കാരണം. എന്തായാലും ഹിമാചൽ പ്രദേശിലെ ഉൾഗ്രാമത്തിലേക്കുള്ള ഈ വഴിയെ പറ്റി ഗൂഗിളിൽ കണ്ട കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്ന് ഈ അനുഭവങ്ങളിലൂടെ മനസ്സിലായി.

ഒന്നും കാണാനില്ല എന്നു കരുതി രഘുവിനോടൊപ്പം തിരിച്ചു പോയിരുന്നെങ്കിൽ ഇതൊക്കെ എനിക്കു നഷ്ടമായേനെ എന്നോർക്കുമ്പോ സ്വയം അഭിമാനം തോന്നുന്നു..

 അങ്ങനെ ഓരോന്നാലോചിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. എടുത്തു നോക്കിയപ്പോ സന്തോഷം കൊണ്ട് മനസ്സു നിറഞ്ഞു. അവളാണ്, ന്റെ പാത്തു. ദേവദാരു മരങ്ങൾ തണലൊരുക്കിയ സുന്ദരമായ മലഞ്ചെരിവിലൂടെ ഞങ്ങൾ നടക്കുകയാണ്. ഫോണിലാണെങ്കിലും അവളെന്നോടൊപ്പം കയ്യും പിടിച്ചു നടക്കുന്ന ഫീൽ. അങ്ങനെ അവിടുന്ന് റോഘി ഗ്രാമം എത്തുന്നതു വരെ അവളോട്‌ സംസാരിച്ചു നടന്നു..

ഇഷ്‌കിന്റെ അലയൊലികൾ മനസ്സിൽ ഗസൽ പാടും നേരം പ്രണയിനിയുടെ ശബ്ദം എന്റെ യാത്രയ്ക്ക് വല്ലാത്തൊരു ഈണം പകരുന്നത് ഞാനറിയുന്നു. ജീവിതമാകുന്ന തോണിയുടെ അമരത്തിലേക്ക് എന്നെ തിരഞ്ഞെടുത്ത കൂട്ടുകാരീ. ഒരു നിഴലായി, നിലാവായി നീയെന്റെ കൂടെയുണ്ടല്ലോ. മനസ്സിലേക്കു നീ വന്ന ദിവസം മുതൽ ജീവിതം വല്ലാത്ത സന്തോഷമായിരിക്കുന്നു..

ഇന്നിപ്പോ, ഈ യാത്രയിൽ.. ജീവിതത്തിലാദ്യമായി മായികമായ പല അനുഭവങ്ങളും നീ തന്നിരിക്കുന്നു. ഖൽബിലേക്ക് പ്രണയത്തിന്റെ കൂരമ്പുകൾ തൊടുത്ത പെണ്ണേ.. നിനക്കായി എന്റെയീ യാത്ര തുടരുന്നു..

പക്ഷേ നീ അതറിയുന്നത്, നിന്റെ വീട്ടിലേക്ക് ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ആ കത്ത് വരുമ്പോഴായിരിക്കും. അതിലെനിക്ക് എഴുതണം. ഒരായുസ്സ് മുഴുവൻ ഓർത്തിരിക്കേണ്ട വരികൾ...

ഇതൊക്കെ മനസ്സിൽ ചിന്തിച്ചു കൊണ്ട്, അവളോട് ഇന്നലത്തെ വിശേഷങ്ങൾ പറഞ്ഞു കൊടുത്ത് ഞാനിങ്ങനെ ഓരോ കാലടിയും വെക്കുകയാണ്..

അങ്ങനെ നടന്നു നടന്ന് ഈ റോഡവസാനിച്ചിരിക്കുന്നു. ഇതാണ് റോഘി. അധികം വീടുകളില്ലാത്തൊരു കുഞ്ഞു ഗ്രാമം. ആപ്പിൾ കൃഷിയാണ് ഗ്രാമവാസികളുടെ പ്രധാന ജീവിത മാർഗം. പരമ്പരാഗതമായ വിശ്വാസങ്ങൾ കൈവെടിയാതെ ലളിതമായ ജീവിതം നയിക്കുന്ന ഒരു പറ്റം മനുഷ്യരുള്ള ഗ്രാമത്തിലൂടെ അൽപ്പം മുന്നോട്ടു നടന്നു.

 കിന്നോരി മാതൃകയിലുള്ള വീടുകൾക്കിടയിലൂടെ, നടന്നു നടന്ന് മനോഹരമായൊരു കാഴ്ചയുള്ള ഭാഗത്തിരുന്നു കയ്യിൽ കരുതിയിരുന്ന ബിസ്കറ്റ് കഴിച്ചു, അൽപ്പം വെള്ളവും കുടിച്ച ശേഷം വീണ്ടും കുറേ ചുറ്റി നടന്നു.. കിന്നോരി ഭാഷയിൽ സംസാരിക്കുന്ന, വ്യത്യസ്തമായ ജീവിത ശൈലികൾ പുലർത്തുന്ന ഗ്രാമവാസികൾക്കിടയിലൂടെ റോഘി ഗ്രാമം കണ്ടു..

 ഇനിയിപ്പോ എന്താ പരിപാടി ?? ഞാൻ എന്നോട് തന്നെ ചോദിക്കുകയാ.. എന്താ, ഒന്നുമില്ല.. തിരിച്ചു പോകണം, റെക്കോങ് പിയോയിൽ റൂമെടുക്കണം.. വാഹനമെന്ന പ്രതീക്ഷ തീരെ ഇല്ലാത്തതിനാൽ പതിയെ നടക്കുകയാണ്, കണ്ട കാഴ്ചകളിലൂടെ വീണ്ടുമൊരു എത്തിനോട്ടം.. എത്ര മനോഹരമായ കാഴ്ചകൾ..

ഡൽഹിയിൽ നിന്ന് വെറും അറുന്നൂറ്റി അൻപത് രൂപാ വണ്ടിക്കൂലിയിൽ ഈ മനോഹരമായ ഹിമാലയൻ ഗ്രാമത്തിലേക്ക് എത്താൻ കഴിയും.. ഡൽഹി - ചണ്ഡീഗഡ് - ഷിംല വഴി റെക്കോങ് പിയോ. അവിടുന്ന് കൽപ്പയിലേക്ക്. കൽപ്പയിൽ നിന്ന് അഞ്ചു കിലോമീറ്റർ നടപ്പ്...

ഞാനിപ്പോ തിരിച്ചു നടക്കുകയാണ്. അങ്ങനെ ഏകദേശം രണ്ടു കിലോമീറ്ററോളം നടന്നപ്പോ പിന്നിൽ നിന്നൊരു ശബ്ദം കേൾക്കുന്നു. തിരിഞ്ഞു നോക്കിയപ്പോ ഒരു പിക്കപ്പ് വാൻ വരുന്നു..

യാതൊരു മടിയും കൂടാതെ അതിനു കൈ കാണിച്ചു. വളരെ വേഗത്തിൽ വന്ന വണ്ടി സ്ലോ ചെയ്ത് കുറച്ചു മുന്നിലായി നിർത്തി. ഓടിച്ചെന്ന് പിന്നിൽ വലിഞ്ഞു കയറി ബാഗെടുത്തു കാരിയറിൽ വച്ച ശേഷം വിരിഞ്ഞങ്ങു നിന്നു. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾ നിൽക്കുന്ന പോലെയൊരു നിൽപ്പ്..

ശക്തിയായ കാറ്റും കൊണ്ട്, കിന്നർ കൈലാസ മലനിരകളെ സാക്ഷിയാക്കി, ഗട്ടറുകളിൽ ചാടിക്കുലുങ്ങി, വളവുകളിൽ അങ്ങോട്ടുമിങ്ങോട്ടും ആടിയൊരു യാത്ര. നേരത്തെ കണ്ട കാഴ്ചകൾ വേറൊരു ആംഗിളിൽ നിന്നും കാണാൻ എന്താ രസം . പിന്നെ പ്രധാന വ്യത്യാസം എന്തെന്നാൽ,

നടന്നു വന്നപ്പോ വഴിയുടെ 'മനോഹാരിത' മാത്രമാണ് ശ്രദ്ധിച്ചതെങ്കിൽ, ഇപ്പൊ ഇതിന്റെ 'ഭീകരതയാണ്' കാണുന്നത്...!! അത്യന്തം അപകടകരമായ ഓരോ വളവുകളും അനായാസമായി അയാൾ വളച്ചെടുക്കുമ്പോ നെഞ്ചില് പാണ്ടിമേളം മുറുകുന്നത് നന്നായി ഫീൽ ചെയ്യുന്നു. എന്തായാലും ഇതും ഒരനുഭവം തന്നെ..

അങ്ങനെ സൂയിസൈഡ് പോയിന്റും, അപകടകരമായ ചുരവും, ആപ്പിൾ മരങ്ങൾ നിറഞ്ഞ വഴിയോരങ്ങളും താണ്ടി, ഈ വാഹനമിപ്പോ കൽപ്പയിൽ എത്തിയിരിക്കുന്നു..

മുന്നിലെ സീറ്റിലിരുന്നയാൾ ഇറങ്ങും നേരം, ഡ്രൈവർ തല പുറത്തേക്കിട്ട് റെക്കോങ് പിയോയിലേക്കാണോയെന്നു ചോദിച്ചു.. ഭാഗ്യം, ഇദ്ദേഹം അങ്ങോട്ടു തന്നെ. അങ്ങനെ അദ്ദേഹത്തോടൊപ്പം ഞാനെന്റെ യാത്ര തുടരുകയാണ്..

ഒരു ഹെലിക്യാം ആംഗിളിൽ നോക്കിയാൽ..

"പച്ചപ്പു നിറഞ്ഞ മനോഹരമായ മലഞ്ചെരിവിലൂടെ... ദേവദാരു മരങ്ങൾ നിരന്നു നിൽക്കുന്ന വഴികൾ താണ്ടി...  അതിവേഗം സഞ്ചരിക്കുന്നൊരു പിക്കപ്പ് വാനിന്റെ പിന്നിൽ നിന്നു കൊണ്ട്...

ഒരു കുന്നു കിനാവുകളും പേറി.. ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസ് തേടിയുള്ള, ഈ മജ്‌നൂന്റെ യാത്ര തുടരുകയാണ്..."




_______________________________________