-->
Hot!

Other News

More news for your entertainment

ഒറ്റയ്ക്കൊരു യാത്ര

സോളോറൈഡിന്റെ എല്ലാ രസങ്ങളും അറിഞ്ഞൊരു യാത്ര. അട്ടപ്പാടി ചുരത്തിലൂടെയുളള രാത്രി യാത്രയും, താവളം പള്ളിയും, വിജനമായ മുള്ളി വനവും, 3 ചുരങ്ങളിലായി എണ്ണിത്തീർത്ത 113 ഹെയർപിൻ വളവുകളും, അത്ഭുതങ്ങളുടെ താഴ്വരയായ അവലാഞ്ചിയും, അവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങളും, കൂനൂർ, വെല്ല്ലിംഗ്ട്ടൺ, മസിനഗുടി, ഗൂഡല്ലൂർ. . . . ഇങ്ങനെ 3 ദിവസങ്ങളിലായി വ്യത്യസ്ഥ തരത്തിലുളള അനുഭവങ്ങൾ തന്നൊരു സഞ്ചാരമായിരുന്നു ഇത്.


  പുതിയ അനുഭവങ്ങൾ തേടി ഒറ്റയ്ക്കൊരു ദൂരയാത്ര, ഏറെ നാളായി മനസ്സിലുള്ളൊരു ആഗ്രഹമായിരുന്നു അത്. അങ്ങനെ 2015ലെ ക്രിസ്തുമസ് സമയത്തെ അവധികൾ മുന്നിൽ കണ്ട് ഞാനാ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചു. എങ്ങോട്ട് യാത്ര തിരിക്കണമെന്നായി പിന്നീടുളള ചിന്തകൾ. ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം ലഡാക്കും ലേയും കാശ്മീരുമൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ സ്വപ്നമായ മസിനഗുടി വഴിയൊരു യാത്ര പോകാൻ തീരുമാനിച്ചു. ചെറിയ ചെറിയ ആഗ്രഹങ്ങൾ തീർത്തിട്ട് വലുതിലേക്ക് ചാടുന്നതല്ലേ അതിന്റെയൊരു ശരി. വരും നാളുകളിൽ എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെ ആരോടും പറയാതെ ഞാനീ യാത്രയ്ക്കുളള മുന്നൊരുക്കങ്ങൾ തുടങ്ങി. അട്ടപ്പാടി, മുള്ളി വഴി ഊട്ടി, കൂനൂർ, അവലാഞ്ചി... മനസ്സിലുളള ലിസ്റ്റ് ഇങ്ങനെ നീളുന്നു. ഫേസ്ബുക്കിൽ പരിചയമുളള സഞ്ചാരികളോടൊക്കെ ചോദിച്ച് ഈ പറഞ്ഞ സ്ഥലങ്ങളെക്കുറിച്ചുളള കാര്യങ്ങളൊക്കെ മനസ്സിലാക്കി. സമയവും സന്ദർഭവും അനുസരിച്ച് മസിനഗുടിയിൽ നിന്ന് വയനാട് - തിരുനെല്ലി വഴി നാഗർഹോള - കുടഗ് വരേയുളള വഴികൾ നോക്കി വച്ചു. മനസ്സ് പറയുന്നിടം വരെ യാത്ര ചെയ്യണമെന്നുറപ്പിച്ചായിരുന്നു ഈ പ്ളാനിംഗ് അത്രയും. ആദ്യ ദിനം താമസത്തിന് ഊട്ടി യൂത്ത് ഹോസ്റ്റലിൽ ഡോർമിറ്ററി ബുക്ക്‌ ചെയ്തു. 200 രൂപയേ ആയുള്ളൂ. ചെലവ് ചുരുക്കി യാത്ര ചെയ്യുന്നവർക്ക് വലിയൊരാശ്രയമാണ് ഇത്തരം സൗകര്യങ്ങൾ.

  അങ്ങനെ ഡിസംബർ 25ആം തിയതി രാത്രി 12 മണിയോടെ ആലുവയിൽ നിന്നും യാത്ര തുടങ്ങി. രാത്രിയിലും തിരക്കിനു കുറവില്ലാത്ത തൃശൂർ ഹൈവേയിലൂടെ സാമാന്യം വേഗത്തിൽ ഞാൻ മുന്നോട്ട് നീങ്ങി. മണ്ണുത്തി കഴിഞ്ഞ് ആദ്യം കണ്ട ചായക്കടയിൽ നിർത്തി കടുപ്പത്തിൽ ഒരു ചായ കുടിച്ചു. രാത്രി യാത്രയിൽ എനിക്കിങ്ങനെയൊരു ശീലമുണ്ട്. ചായ കുടിച്ചതിന് ശേഷം വീണ്ടും റോഡിലേക്കിറങ്ങി. നിര നിരയായി പോകുന്ന വലിയ പാണ്ടി ലോറികൾ നിറഞ്ഞ പാലക്കാടൻ പാതയിലൂടെ വളരെ സൂക്ഷിച്ച് തന്നെ യാത്ര തുടർന്നു. കുറച്ചങ്ങു ചെന്നപ്പോൾ മുന്നിലുളള വാഹനങ്ങൾ നിന്നു. മറു വശത്ത്‌ നിന്നും വണ്ടികൾ വരുന്നുണ്ട്. ഒരു 10 മിനുട്ട് നിന്നിട്ടും അനക്കമൊന്നും കാണാഞ്ഞതിനാൽ ഞാൻ പതിയെ ബൈക്ക് മുന്നോട്ടെടുത്തു. അപ്പോളവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ശബരിമല ഭക്തന്മാർ സഞ്ചരിച്ച ബീറ്റ് കാർ എതിരേ വന്ന ലോറിയിലിടിച്ച് തരിപ്പണമായി കിടക്കുന്നു. സംഭവം നടന്നിട്ട് 15 മിനിറ്റ് ആയതേ ഉള്ളു. റോഡിലാകെ രക്തം തളം കെട്ടി നിൽക്കുന്നു. ആ കാറിന്റെ അവസ്ഥ കണ്ടിട്ട് അതിലുണ്ടായിരുന്ന ആരും രക്ഷപ്പെടുമെന്നു തോന്നുന്നില്ല. അധിക സമയം അവിടെ നിന്നാൽ എനിക്ക് യാത്ര തുടരാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പേടിച്ച് ഞാൻ വേഗം തന്നെ വണ്ടിയെടുത്തു.
അർദ്ധരാത്രിയിലെ ആ കാഴ്ച്ച ഭീകരമായിരുന്നെങ്കിലും എന്റെ ലക്ഷ്യങ്ങളിലേക്കുളള ചിന്തകൾ എന്നെ മുന്നോട്ട് തന്നെ നയിച്ചു, യാതൊരു പേടിയും കൂടാതെ.

  രാത്രിയുടെ യാമങ്ങളിൽ എല്ലാവരും നിദ്രയിലാണ്ട നേരമത്രയും ഞാൻ പാലക്കാടൻ വഴികളിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇടയ്ക്കിടക്ക് ചായ കുടിക്കാൻ നിർത്തിയും ഓട്ടത്തിനിടയിൽ ഖുറാൻ ഓതിയും ഉച്ചത്തിൽ പാട്ടു പാടിയും ഞാനാ രാത്രിയാത്രയെ പരമാവധി ആസ്വദിച്ചു. ഒരിക്കൽ പോലും മടുപ്പുളവാക്കുന്ന ഒരു നിമിഷം പോലും വന്നില്ലെന്നതാണ് സത്യം. പാലക്കാട് കഴിഞ്ഞതും വിജനമായ വഴികളായിരുന്നു ഏറെയും. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മണ്ണാർക്കാട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. അങ്ങനെ ഏകദേശം 4 മണിയോടെ മണ്ണാർക്കാട് എത്തിച്ചേർന്നു.

ആദ്യം കണ്ടൊരു ചായക്കടയിൽ കയറി അട്ടപ്പാടിയിലേക്കുള്ള വഴിയേക്കുറിച്ചന്വേഷിച്ചു. അഫ്‌സൽ എന്നൊരു പയ്യനായിരുന്നു ആ കടക്കാരൻ. അവൻ എനിക്ക്‌ കൃത്യമായ വഴി പറഞ്ഞു തന്നു. എന്റെ സംസാരം ശ്രവിച്ച മറ്റൊരാൾ അഫ്സലിനോട്‌ പറഞ്ഞു, ഈ സമയത്ത്‌ ചുരത്തിൽ ആനയുണ്ടാവുമെന്ന്. പക്ഷേ അഫ്സൽ തറപ്പിച്ചു പറഞ്ഞു, ഒന്നും പേടിക്കാനില്ല.. ധൈര്യമായി പൊയ്‌ക്കോളാൻ. ആ ഒരു വാക്കിന്റെ ബലത്തിൽ ഞാൻ അവിടുന്ന് ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ സമയം 4:30.

  മണ്ണാർക്കാട്‌ ടൗൺ പിന്നിട്ട്‌ അട്ടപ്പാടി വഴിയിൽ കയറി. മുന്നോട്ട്‌ ചെല്ലും തോറും തണുപ്പ്‌ കൂടി വരുന്നു. കുറച്ചങ്ങു ചെന്നപ്പോൾ സൈലന്റ്‌ വാലിയിലേക്ക്‌ സ്വാഗതം എന്ന ബോർഡ്‌ കണ്ടു. ഏകദേശം 4:45നു ഞാൻ വനമേഘലയിലേക്ക്‌ പ്രവേശിച്ചു. ജാക്കറ്റിനുള്ളിലൂടെ അരിച്ചരിച്ചു കയറുന്ന തണുപ്പ്‌ വല്ലാത്ത ഒരു രസം തന്നെയായിരുന്നു. ഒരു വളവു കഴിഞ്ഞതും എതിരേ വരുന്നൊരു ലോറിക്കാരൻ വല്ലാതെ ലൈറ്റ്‌ ഡിം ചെയ്യുന്നു. എന്നോടെന്തോ പറയാനാവണം, ഞാൻ ബൈക്ക്‌ നിർത്തി, അയാളും. മുകളിൽ ആന നിൽക്കുന്നു, ഒറ്റയ്ക്ക്‌ അങ്ങോട്ട്‌ പോകണ്ടാ.. ഏതെങ്കിലും വണ്ടിവരുമ്പോൾ അതിന്റെ കൂടെ പോയാൽ മതിയെന്നു പറഞ്ഞ്‌ അയാൾ വണ്ടിയെടുത്തു. ഞാനാണെങ്കിൽ എന്തു ചെയ്യണമെന്ന അവസ്തയിലായി. പിന്നിലേക്ക്‌ നോക്കിയപ്പോൾ ഒരു വണ്ടി പോലും വരുന്നുമില്ല. ഇരു വശത്ത്‌ നിന്നും പല ശബ്ദങ്ങളും കേൾക്കുന്നു. എന്തായാലും വരുന്നത്‌ വരട്ടെ എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ തന്നെ നിന്നു. കാറ്റടിക്കുമ്പോൾ മരക്കൊമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദം പോലും ഭയാനകമായി തോന്നി. ഒരു 10 മിനിറ്റ്‌ കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും ഒരു വെളിച്ചം, ഹാവൂ.. ആശ്വാസമായി. ഒരു കാർ ആയിരുന്നു. ഊട്ടിയിലേക്ക്‌ പോകുന്ന 5 പേർ. അവരും ആനപ്പേടിയിലാണു വരവ്‌. എന്തായാലും ഒരു കൂട്ട്‌ കിട്ടിയ സന്തോഷത്തിൽ അവരുടെ കൂടെ യാത്ര തുടർന്നു. ഈ സമയം കൊണ്ട്‌ ആ ലോറിക്കാരൻ പറഞ്ഞ ആന സ്ഥലം വിട്ടു കാണണം. അങ്ങനെ കോടമഞ്ഞിറങ്ങിയ അട്ടപ്പാടി ചുരത്തിൽ ആ കാറിന്റെ പിന്നാലെ സഞ്ചാരം തുടർന്നു.

  ഏകദേശം 5:30 നു താവളം എന്ന സ്ഥലമെത്തി. അവിടുന്ന് ഒരു മണിക്കൂറിനകം മുള്ളി ചെക്ക്‌ പോസ്റ്റ്‌ എത്തും. 7 മണിക്കേ അതു വഴി പ്രവേശനം അനുവദിക്കൂ എന്നാരോ പറഞ്ഞതോർമ്മ വന്നു. അതിനാൽ താവളം പള്ളിയിൽ കയറി സുബ്‌ഹി നിസ്കരിക്കാൻ തീരുമാനിച്ചു. പ്രഭാതകൃത്യങ്ങൾ ചെയ്ത്‌ ഐസു പോലെ തണുപ്പുള്ള വെള്ളത്തിൽ വുലൂഅ് എടുത്ത്‌ ഞാനും ആ പള്ളിയിലെ ഉസ്താദും ജമാഅത്തായി നിസ്ക്കരിച്ചു. വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത്‌. മനസ്സിനും ശരീരത്തിനും നല്ലൊരു വിശ്രമം അതുമൂലം ലഭിച്ചു.

 6:15 ഓടെ ഞാൻ പള്ളിയിൽ നിന്നും ഇറങ്ങി. താവളം ജങ്ക്ഷനിൽ കണ്ട ഹോട്ടലിൽ കയറിയപ്പോൾ പൊറോട്ടയ്ക്കുള്ള മൈദ കുഴയ്ക്കുന്നേ ഉള്ളൂ. പക്ഷേ എന്റെ വരവിന്റെ ഉദ്ദേശം അറിഞ്ഞ ഷെരീഫ്‌ ഇക്ക എനിക്ക്‌ വേണ്ടി അതിവേഗത്തിൽ ഭക്ഷണം റെഡിയാക്കി തന്നു. വീട്ടിൽ കയറി വന്ന അതിഥിയെപ്പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടത്‌.


നല്ല സ്വാദുള്ള പൊറോട്ടയും കറിയും കഴിച്ച്‌ ചൂടൻ കട്ടൻ ചായയും കുടിച്ച്‌ ഷെരീഫിക്കായോട്‌ യാത്ര പറഞ്ഞു.


  ഭവാനിപ്പുഴ കടന്ന് വിജനമായ മുള്ളി റോഡിലൂടെ മുന്നോട്ട് നീങ്ങി. വലതു വശത്തൊരു മലയുടെ പിന്നിൽ നിന്ന് സൂര്യനുദിച്ചുയരുന്നത് സുന്ദരമായൊരു കാഴ്ച്ചയായിരുന്നു. അതും നോക്കിയവിടെയങ്ങനെ നിന്നു. സൂര്യൻ പൂർണ്ണമായി ഉദിച്ചുയർന്നതിനു ശേഷമാണ് ഞാൻ യാത്ര തുടർന്നത്.



 വീതി കുറഞ്ഞ ആ പാതയ്ക്കിരുവശവും മരങ്ങളും ചെറിയ കൃഷിയിടങ്ങളും മാത്രം. പ്രഭാത വെയിലിന്റെ സ്വർണ്ണ നിറത്തിൽ ആ കാഴ്ചചകളെല്ലാം തിളങ്ങി നിൽക്കുന്നു. ഏറ്റവും നല്ല സമയത്തു തന്നെയാണ് ഞാനാ വഴി സഞ്ചരിച്ചത്. അങ്ങനെ വളരെ ആവേശപൂർവ്വം മുന്നോട്ട് നീങ്ങി.



അങ്ങിങ്ങായി വഴിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ധാരാളം കഴുതകളെ കണ്ടു. കുറച്ചങ്ങ്‌ ചെന്നതും റോഡ്‌ മോശമായി തുടങ്ങി. ഒരു 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ ശെരിക്കും ഓഫ്‌റോഡ്‌ ആയി മാറി. റോഡ്‌ പണിയാനുളള ഉദ്ദേശം ആണെന്നു തോന്നുന്നു. വിജനമായ ആ കാട്ടുവഴിയിൽ കുറച്ച് നേരം ചിലവഴിക്കാനായി ഞാൻ ബൈക്ക് നിർത്തി. പരിപൂർണ്ണ നിശബ്ദതയിൽ ഒരു 15 മിനിറ്റ് അവിടെയങ്ങനെ ഇരുന്നു. പലതരം പക്ഷികളുടെ ശബ്ദങ്ങൾ വേർതിരിച്ച് കേള്ക്കാമായിരുന്നു. മനസ്സിന്റെ മറ്റു ചിന്തകളെ ഒരു മൂലയിലൊതുക്കി കണ്ണിൽ കാണുന്ന കാഴ്ച്ചകൾ മാത്രം നോക്കിയിരുന്നു. എവിടുന്നോ അത്ര പന്തിയല്ലാത്ത വേറേതോ ശബ്ദം കേട്ടു തുടങ്ങിയപ്പോൾ ഞാൻ ആ ഇരിപ്പ് മതിയാക്കി ബൈക്കിൽ കയറി.




 മുന്നോട്ട് ചെല്ലും തോറും വഴിയിൽ നിറയെ നായകളെ കാണാൻ തുടങ്ങി. യാത്രയിൽ ആദ്യമായി എനിക്ക് പേടി തോന്നിയ നിമിഷങ്ങൾ. കാരണം അട്ടപ്പാടി ഭാഗത്ത് പേപ്പട്ടികൾ ഒരുപാടുണ്ടെന്ന് കേട്ടിട്ടുണ്ട്. ദിവസത്തിൽ ഒരാളെയെങ്കിലും പേപ്പട്ടി കടിക്കുമത്രേ. കാട്ടിലുളള കുറുക്കൻ, ചെന്നായ്, ഇവയുടെ കടിയേൽക്കുന്ന നായ്ക്കൾക്ക് പേ പിടിക്കും. അങ്ങനെ നാട്ടിലെത്തുന്നവ കണ്ണിൽ കണ്ടവരെയൊക്കെ കടിക്കും. വഴിയിൽ വച്ച് പല തവണ അവറ്റകൾ ബൈക്കിന്റെ പിന്നാലെ ഓടി വരുകയുണ്ടായി. എന്തായാലും ഞാൻ ഒരു കമ്പൊടിച്ച് കയ്യിൽ പിടിച്ച് മുന്നോട്ട് നീങ്ങി. കയ്യിൽ വടി കണ്ടാൽ അവറ്റകൾ അടുത്തേക്ക് വരുന്നില്ലെന്ന് മനസ്സിലായി. അങ്ങനെ പേടിച്ച് പേടിച്ച് എങ്ങനെയോ മുള്ളി ചെക്ക്പോസ്റ്റ് എത്തിച്ചേർന്നു.




 അവിടെ പേരും വണ്ടിനമ്പരും എഴുതി 30 രൂപയും കൊടുത്ത് അപ്പുറം കടന്നു. ചെക്ക്പോസ്റ്റ് തുറന്നു തന്ന അണ്ണന്റെ വക ഉപദേശവും, "പാത്തു പൊങ്ക, 30 കിലാമീറ്റർ ഫാരസ്റ്റ് ഏരിയ.. ചിന്ന രാഡ്, എങ്കെയും സ്റ്റാപ് പണ്ണാതിങ്ക.." ഇതും കൂടി കേട്ടതും വല്ലാത്തൊരു ആകാംക്ഷ രൂപപ്പെട്ടു. അതു മാറാൻ അധികസമയം വേണ്ടി വന്നില്ല. കാടിനു നടുവിലൂടെ ഒന്നിനു പിറകെ മറ്റൊന്നായി ഹെയർപിൻ വളവുകൾ നിറഞ്ഞ ആ വഴിയിലൂടെ ഞാൻ ഒറ്റയ്ക്ക് . എന്തൊരു ഫീലായിരുന്നു അത്. സോളോറൈഡിന്റെ ഏറ്റവും വലിയ സുഖം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.


 കേരളത്തെ അപേക്ഷിച്ച് തമിഴ്നാട് എത്തിയപ്പോൾ വഴി സാമാന്യം നന്നായിരിക്കുന്നു. വഴിലുടനീളം അപ്പർഭവാനി ജലവൈദ്യുത പദ്ധതികളുടെ ബോർഡുകൾ കാണാം. പില്ലൂർ ഡാമിലേക്കുളള ബോർഡ് കണ്ടെങ്കിലും പോയി നോക്കിയില്ല. ഈ ഡാമിലേക്കുളള വഴിയിൽ പെർളിക്കടവ് എന്നൊരു സ്ഥലമുണ്ട്. കെട്ടുവളളങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഞായറാഴ്ച്ചകളിൽ ചെന്നാൽ കെട്ടുവളളത്തിൽ കയറാം. കുറച്ചങ്ങ്‌ ചെന്നപ്പോൾ ഗദ്ദ ഡാമിന്റെ പവർ ഹൗസ് കണ്ടു. വലതുവശത്തായി പവർഹൗസിലേക്ക് വെളളമെത്തിക്കുന്ന കൂറ്റൻ പെൻസ്റ്റോക്ക്‌ പൈപ്പുകളും കാണാം.



   കയറ്റം തുടങ്ങിയതും ഒരു വശത്ത് മനോഹരമായ കാഴ്ച്ചകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്കായതിനാൽ എനിക്ക് യാതൊരു ധൃതിയും ഇല്ലായിരുന്നു. നീലഗിരിയുടെ ഭാഗമായ വനമേഘലയിലൂടെ പരമാവധി കാഴ്ച്ചകൾ ആസ്വദിച്ച് തന്നെ മുന്നോട്ട് നീങ്ങി.


ഇടയ്ക്കിടക്ക് ഓരോ വളവുകളിൽ നിർത്തും. വേറെ ക്യാമറമാൻ ഇല്ലാത്തത് കൊണ്ട് സെൽഫിസ്റ്റിക്ക് തന്നെയായിരുന്നു ഫോട്ടോഗ്രാഫർ.



ആവശ്യത്തിന് ഫോട്ടോകൾ എടുത്തും, ദൂരെ മലനിരകളിലേക്ക് നോക്കിയിരുന്നും, ബൈക്ക് സ്റ്റാൻഡിൽ വച്ച് അതിനു മുകളിൽ കിടന്നും, അങ്ങനെ കുറെയേറെ സമയം ആ വഴിയിൽ ചിലവഴിച്ചു.



കൂട്ടുകാരോടൊപ്പമായിരുന്നെങ്കിൽ ആ സമയം കൊണ്ട് ഊട്ടി എത്തിയേനെ. നേരത്തേ പറഞ്ഞ പോലെയുളള അനുഭവങ്ങൾ, അതിനു വേണ്ടിയാണ് ഞാനീ വഴിയിലൂടെ ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചത്.





  ഇടക്കൊരു വളവിൽ നിർത്തിയപ്പോൾ കുറേ താഴെയായി ഒരു മരത്തിൽ ഒരു തത്തയെ കണ്ടു. ഏതിനമാണെന്നറിയില്ല, ചുവന്ന തലയുളള ഒരു സുന്ദരി. നവീൻ'ന്റെ കാനോൺ ക്യാമറ കടം വാങ്ങിയാണ്‌ വന്നതെങ്കിലും 50mm ലെൻസ്‌ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ആ തത്തയെ ക്യാമറയിലാക്കാൻ കഴിഞ്ഞില്ല. ഒരുപാട് സമയം അവളെ നോക്കിയിരുന്ന ശേഷം ഞാൻ പോകാനായി ബൈക്കിൽ കയറിയപ്പോൾ അവളുടെ ഇണ തത്ത വായിൽ എന്തോ ഭക്ഷണവുമായി പറന്നു വന്നിരുന്നു. കുറച്ചേയുള്ളൂ, എങ്കിലും ഉളളത് അവർ രണ്ടു പേരും പങ്കു വച്ച് കഴിച്ചു. കയ്യിൽ നല്ലൊരു ക്യാമറ ഇരുന്നിട്ടും ആ കാഴ്ച്ച ഒപ്പിയെടുക്കാൻ കഴിയാത്ത ആ അവസ്ഥ ഉണ്ടല്ലോ.. ഹോ. നല്ലൊരു ലെൻസ്‌ കൂടെ കരുതാത്തതിൽ ഞാൻ സ്വയം പരിതപിച്ചു.




 അവിടുന്നങ്ങോട്ട് മുന്നോട്ട് ചെല്ലും തോറും തണുപ്പ് കൂടി കൂടി വരുന്നു. ഇടക്ക് കുറച്ച് ഭാഗത്ത്
പുതിയതും പഴയതും ചെറുതും വലുതുമായ കുറേ ആനപ്പിണ്ടങ്ങൾ കണ്ടു. സ്ഥിരമായി ആനയിറങ്ങുന്ന ഭാഗമായിരിക്കാം. ഞാനെന്തായാലും ആ ഏരിയ കഴിയുന്നത് വരെ സ്പീഡ് കൂട്ടി. ഒറ്റയ്ക്കല്ലേ ഒള്ളൂ. എന്തെങ്കിലും സംഭവിച്ചാൽ ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല. ഇത്രയും ദൂരം സഞ്ചരിച്ചിട്ടും എതിരെ നിന്ന് വന്ന ഒരു ജീപ്പല്ലാതെ വേറെ ഒരു വാഹനവും അവിടെ കണ്ടില്ല. കുറേയങ്ങ് ചെന്നപ്പോൾ കോഴിക്കോട് നിന്നും വന്ന കുറച്ച് പ്രായമായ സഞ്ചാരികൾ കൂട്ടമായി ബൈക്കിൽ പോകുന്നത് കണ്ടു. കുറച്ച് നേരം അവരുടെ കൂടെ ഓടിച്ച ശേഷം ഞാൻ സ്പീഡ് കൂട്ടി. ഒറ്റയ്ക്ക് പോകുമ്പോളുളള ആ ഫീലിനു വേണ്ടി.

 അങ്ങനെ 43 ഹെയർപിൻ വളവുകൾ താണ്ടി ഊട്ടിയുടെ കവാടമായ മഞ്ചൂരിൽ എത്തിച്ചേർന്നു.



ബ്രിട്ടീഷ് ഭരണകാലത്ത് ജയിൽത്തോട്ടങ്ങളുടെ പേരിലാണ് മഞ്ചൂർ അറിയപ്പെട്ടിരുന്നത്. സമീപ പ്രദേശമായ കിണ്ണക്കരയിലായിരുന്നു അവ. അവിടുത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നത് കുറ്റവാളികളായിരുന്നത്രേ. സത്യം പറഞ്ഞാൽ ഊട്ടിയെക്കാൾ സുന്ദരിയാണ് മഞ്ചൂർ, കാരണം ഊട്ടിയെ അപേക്ഷിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ കുറവാണിവിടെ. റോഡിൽ നിന്ന് നോക്കിയാൽ അതീവ സുന്ദരമായ കാഴ്ച്ചകളാണിരുവശവും.





ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയൊരു കാര്യമുണ്ട്, ക്യാമറ ഓണാക്കി ഏത് ആങ്കിളിലും എങ്ങനെ ഫോട്ടോ എടുത്താലും അതൊരു നല്ല ഫോട്ടോ ആയിരിക്കും. അത്ര സുന്ദരമായിരുന്നു ആ ചുറ്റുപാട്. ആ തണുപ്പിൽ അവിടെ നിന്നൊരു കട്ടൻചായ കുടിച്ച ശേഷമാണ് ഇനിയെങ്ങോട്ടെന്ന് ആലോചിക്കുന്നത്. നേരെ ഊട്ടിയിൽ ചെന്ന് കൂനൂർ, അല്ലെങ്കിൽ കോതഗിരി അങ്ങനെ എവിടെയെങ്കിലും കറങ്ങാനായിരുന്നു പ്ലാൻ. സമയം അപ്പോൾ 10 30. പെട്ടെന്നാണൊരു പ്ലാൻ തെളിഞ്ഞത്. അപ്പർ ഭവാനി വഴി അവലാഞ്ചിക്ക് വിട്ടാലോ ? അത്ഭുതങ്ങളുടെ താഴ്വരയായ അവലാഞ്ചിയിൽ രണ്ടാം ദിവസം രാവിലെ പോകാനായിരുന്നു ആദ്യ പ്ലാൻ. മനസ്സ് പറഞ്ഞതല്ലേ, എങ്കിൽ പോയേക്കാം..
അങ്ങനെ ഞാൻ അവലാഞ്ചിയിലെക്ക് ബൈക്ക് തിരിച്ചു...

     - തുടരും







അത്ഭുതങ്ങൾ ഒളിപ്പിച്ച് കളക്കാട് മുണ്ടൻതുറ. .

കുളത്തൂപ്പുഴ വനാന്തരങ്ങളിൽ തുടങ്ങി പാലരുവിയുംകണ്ട് തെന്മല - തെങ്കാശി - പാപനാശം വഴി കളക്കാട്‌ മുണ്ടൻതുറ കടുവാ സങ്കേതത്തിലേക്കൊരു യാത്ര. .

കടുവയെ കാണാൻ കഴിഞ്ഞില്ലെങ്കിലും, സഞ്ചാരികളുടെ തിരക്കുകളും ബഹളങ്ങലുമില്ലാത്ത ആ വനവും പരിസരവും ഒരു വ്യത്യസ്ഥ അനുഭവമണ് തന്നത്. ശാന്തമായ ആ വനത്തിൽ ക്യാൻവാസിൽ വരച്ച പോലെയുളള കാഴ്ചയൊരുക്കി നമ്മെ വരവേൽക്കാൻ 2 മനോഹരമായ ഡാമുകളും ഉണ്ടെന്ന് അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്..






  യാതൊരു മുന്നൊരുക്കവുമില്ലാതെയായിരുന്നു ഈ സഞ്ചാരം. 2016 ജനുവരി 8ആം തിയതി ഉച്ചയ്ക്‌ ഓഫിസിൽ വച്ച്‌ ശ്രീജിത്ത്‌ പറഞ്ഞു ഒരു റൈഡ് പോകാമെന്നു. അവന്റെ കൂട്ടുകാരന്റെ ബുള്ളറ്റ്‌ കയ്യിലുണ്ട്‌. എങ്കിൽ പിന്നെ പോയേക്കാം. യാത്ര മാഗസിൻ സഹ്യപർവ്വതങ്ങളേക്കുറിച്ചുള്ള പ്രത്യേക എഡിഷനിൽ കളക്കാട്‌ മുണ്ടൻതുറയേപ്പറ്റി വായിച്ച തോർത്തു. പോകണമെന്ന് ആഗ്രഹിച്ച സ്ഥലമാണ്‌. അവനോട്‌ പറഞ്ഞപ്പോൾ പൂർണ്ണ സമ്മതം. പിന്നെ വേറൊന്നും ആലോചിച്ചില്ല. 2 ദിവസം അവധിക്ക്‌ റൂമിലെ എല്ലാവരും നാട്ടിൽ പോകാൻ തീരുമാനിച്ചു, ഞാൻ കാട്ടിലേക്കും.

      9ആം തിയതി അതിരാവിലെ കഴക്കൂട്ടത്ത്‌ നിന്നും യാത്രയാരംഭിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ MC റോഡിൽ നിലമേൽ നിന്നും വലത്തേക്ക്‌ തിരിഞ്ഞു. പ്രഭാതം പൊട്ടി വിടരുമ്പോൾ ഞങ്ങൾ മടത്തറ വഴി കുളത്തൂപ്പുഴ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇടക്കിടെ വലതു ഭാഗത്ത്‌ ഒരു പുഴ കാണാം. അതാണോ കുളത്തൂപ്പുഴ? അങ്ങനെ ആലോചിച്ച്‌ പോകുന്നതിനിടയിൽ ആ പുഴയ്ക്ക്ക്‌ കുറുകേ ഒരു ചെറിയ നടപ്പാലം കണ്ടു. ബൈക്ക്‌ നേരെ ആ പാലത്തിൽ കയറ്റി.



 റോഡിൽ നിന്നു കാണുന്ന വ്യൂ അല്ല പാലത്തിൽ നിൽക്കുമ്പോൾ. മനോഹരമായ ഒരു ആറും അതിനപ്പുറം കാടും. ഞങ്ങൾ നേരെ ബൈക്ക്‌ ആ കാട്ടുവഴിയിലേക്ക്‌ ഇറക്കി കുറച്ച്‌ മുന്നോട്ട്‌ ഓടിച്ചു. വഴി എങ്ങോട്ടാണെന്ന് ഒരു ഐഡിയയും ഇല്ലാത്തതിനാൽ ഞങ്ങൾ അവിടെ നിർത്തി.



പരിപൂർണ്ണ നിശ്ശബ്ദത. പുലരിയിലെ പക്ഷികളുടെ ചിലമ്പൽ കാതിന്‌ വല്ലാത്തൊരു ആനന്ദം തരുന്നുണ്ടായിരുന്നു. അങ്ങനെ നിൽക്കുന്നതിനിടയിൽ ഒന്നു രണ്ടു പേർ അതുവഴി നടന്ന് വന്നു. ചതുപ്പിലേക്കുള്ള വഴിയാണത്‌. ബൈക്ക്‌ പോകും, പക്ഷേ നടന്ന് പോകലാണ്‌ നല്ലത്‌, ഇവിടെ ആനയുണ്ട്‌. അവർ പറഞ്ഞ്‌ നിർത്തി. ചതുപ്പ്‌ എന്നത്‌ സ്ഥലപ്പേരായിരിക്കണം. അവരുടെ സംസാരത്തിൽ അവിടെ ആൾതാമസം ഉണ്ടെന്നും അറിയാൻ കഴിഞ്ഞു. സ്വന്തം ബൈക്കായിരുന്നെങ്കിൽ അതവിടെ വച്ച്‌ ഞങ്ങൾ കാട്ടിലേക്ക്‌ നടക്കുമായിരുന്നു. വേറൊരാളുടെ വണ്ടിയായതിനാൽ ഞങ്ങൾക്കതിനു ധൈര്യം വന്നില്ല. തിരിച്ച്‌ വരുമ്പോൾ ആറ്റിൽ ഇറങ്ങി മുഖം കഴുകി കുറച്ച്‌ ഫോട്ടോസ്‌ എടുത്ത്‌ ഞങ്ങൾ യാത്ര പുനരാരംഭിച്ചു.



      കുളത്തൂപ്പുഴ കഴിഞ്ഞ് കുറച്ചങ്ങു ചെന്നപ്പോൾ വലത് വശത്ത് ഒരു പാലം കണ്ടു. ശ്രീജിത്ത് ബൈക്ക് അങ്ങോട്ടേക്ക് തിരിച്ചു. ടാറിട്ട വഴി കണ്ടപ്പോൾ കൗതുകം തോന്നി മുന്നോട്ട് തന്നെ നീങ്ങി. ഇരുവശവും മരങ്ങൾ മാത്രം. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ തെന്മല ഡാമിന്റെ ഏതോ ഒരു ഭാഗത്തേക്കാണീ വഴി. വനത്തിലേക്കാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്ന് അറിയാതെയായിരുന്നു പോയത്. ഇടക്ക് കുറച്ച് വീടുകൾ കണ്ടു. കുറച്ചങ്ങു ചെന്നതും വഴി മൂന്നായി പോകുന്നു. അവിടെ കണ്ടവരോട് ഡാമിന്റെ കരയിലേക്കുളള വഴി ചോദിച്ചപ്പോൾ അവർ ഞങ്ങളോടങ്ങോട്ട് പോകണ്ടാ എന്ന് പറഞ്ഞു. ആന തന്നെ ഇവിടെയും പ്രശ്നം.ആ ചേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ 'ഓടി ഓടി നിങ്ങളുടെ ഊപ്പാട് ഇളകും...' . ഈറ്റ വെട്ടാൻ പോകുന്ന നാരായണൻ ചേട്ടനും സംഘവും ആയിരുന്നു അത്.




 എന്തായാലും പരീക്ഷിക്കാൻ നിന്നില്ല. വണ്ടി തിരിച്ച് വന്ന വഴി പോന്നു. പോയപ്പോൾ വലത് സൈഡിൽ ഒരു ഓഫ്‌ റോഡ്‌ കണ്ടിരുന്നു. തിരിച്ച് വന്നപ്പോൾ ഞങ്ങൾ ആ വഴി കയറി. കാടല്ലേ, ചുമ്മാ പോയി നോക്കാമെന്നു കരുതി കയറിയതാ... കല്ലുകൾ നിറഞ്ഞ അസ്സൽ കാട്ടുവഴി. അങ്ങനെ പ്രതീക്ഷിക്കാതെ ഓഫ്‌റോഡും കിട്ടി.

ഒരു ഒരു10 മിനിറ്റ് അങ്ങനെ പോയിക്കാണും. മുന്നിൽ ചൂട് പറക്കുന്ന ആനപ്പിണ്ടം കണ്ടപ്പോൾ ശ്രീജിത്ത് ബൈക്ക്‌ നിർത്തി.

 ഇനിയും മുന്നോട്ട് പോകുന്നത് പന്തിയല്ലെന്നു മനസ്സിലായപ്പോൾ വണ്ടി തിരിച്ചു. അങ്ങനെ ഒരു മണിക്കൂറിനു ശേഷം വീണ്ടും ഞങ്ങൾ റോഡിലെത്തി. ആദ്യം കയറി വന്ന പാലം കടന്ന് ഞങ്ങൾ തെന്മല റൂട്ടിൽ യാത്ര തുടർന്നു.

     കുറച്ചങ്ങു ചെന്നപ്പോൾ തെന്മല ഡാമിന്റെ അരികിലെത്തി. റോഡിൽ നിന്നും അൽപ്പം മുകളിലേക്ക് കയറിയാൽ ഡാം കാണാം. കായലിലെന്ന പോലെ ഓളങ്ങൾ ഉളള ഡാമിലേക്ക് നോക്കി കുറേ നേരമിരുന്നു.



  അപ്പുറത്ത് കാറിൽ വന്ന ഒരു കുടുമ്പം എന്തോ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരത് കഴിഞ്ഞ് പോയപ്പോൾ ആ കാർ കിടന്ന സ്ഥലം പൂരം കഴിഞ്ഞ പറമ്പു പോലെയായിരിക്കുന്നു. കഴിച്ചത്തിന്റെ വേസ്റ്റും പ്ലാസ്റ്റിക് പ്ലേറ്റുകളും കവറുകളും അവിടെ തന്നെ നിക്ഷേപിച്ച് അവർ 'ടൂർ' തുടർന്നു. ഇത്തരം ആളുകളുടെ 'സൽപ്രവൃത്തി' കാരണം ആ ഡാമിന്റെ പരിസരമാകെ പ്ലാസ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു. വരും തലമുറയ്ക്ക് വേണ്ടി ഒരു വൃക്ഷത്തൈ വെച്ചില്ലെങ്കിലും, ഉളള പ്രകൃതിയെ നശിപ്പിക്കാതെ നോക്കാനെങ്കിലും ശ്രമിച്ചു കൂടെ ????

  അങ്ങനെ അവിടുന്ന് ഞങ്ങൾ 8 മണിയോടെ തെന്മല ഇകോ-ടൂറിസം ഭാഗത്തെത്തി. 9 മണിയാണ് അവിടെ പ്രവേശന സമയം. അതു കൊണ്ട് ഞങ്ങൾ മുന്നോട്ട് തന്നെ പ്രയാണം തുടർന്നു. അൽപ്പം കഴിഞ്ഞതും ഫോട്ടോകളിലൊക്കെ കണ്ടു പരിചയമുളള ആ റെയിൽവേ മേൽപ്പാലത്തിനു താഴെയെത്തി.



 പഴയകാലത്തെ ബ്രിട്ടീഷ് നിർമിതിയുടെ മനോഹാരിത ഒന്നു വേറെ തന്നെ. പാലം നന്നായി കാണാനായി ഞങ്ങൾ ബൈക്ക് വഴിയിലൊതുക്കി മുകളിലേക്ക് പിടിച്ചു കയറി. നേരത്തേ പറഞ്ഞ പോലെ, താഴെ നിന്ന് കാണുന്ന വ്യൂ അല്ല മുകളിൽ കയറിയാൽ. കണ്ണു കൊണ്ട് ആ പനോരമ വ്യൂ ഞാൻ ആവോളം ആസ്വദിച്ചു.



 അവിടെ  പുതിയ പാളത്തിന്റെ പണികൾ നടക്കുന്നുണ്ട്. ഇത് വഴി ട്രെയിൻ ഓടിത്തുടങ്ങിയാൽ അതിൽ കയറി ഒന്നു വരണമെന്ന് പറഞ്ഞുറപ്പിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.



  അവിടുന്ന് നേരെ പോകുമ്പോൾ വലത്തേക്ക് പാലരുവി വെളളച്ചാട്ടത്തിലേക്കുളള ബോർഡ് കണ്ടു. അതും കണ്ടേക്കാമെന്നു കരുതി ടിക്കറ്റ്‌ എടുത്തു പാലരുവിക്കു സമീപത്തേക്ക് ബൈക്കോടിച്ചു. മനോഹരമായൊരു വെളളച്ചാട്ടമാണത്. കുറച്ചു പടികൾ കയറിയാൽ മുകളിൽ നിന്ന് വെളളം കുത്തിയൊലിച്ച് വരുന്ന കാഴ്ച്ച നന്നായി ആസ്വദിക്കാം.



 പക്ഷേ അതിനു താഴെ നിന്ന് കുളിക്കുന്ന തമിഴന്മാരുടെ ഭാവം കണ്ടാൽ ആദ്യമായിട്ട് വെളളം കാണുന്ന പോലെ. ഒച്ചയും ബഹളവും കൂവലും. പ്രകൃതിയുടെ മായക്കാഴ്ച്ച ഒന്നാസ്വദിക്കാൻ പോലുമവന്മാർ സമ്മതിക്കുന്നില്ല. അതു കൊണ്ട് അധികസമയം അവിടെ നില്ക്കാൻ തോന്നിയില്ല. വേഗം തന്നെ അവിടുന്ന് മടങ്ങി.

  പിന്നെ വേറെയെവിടെയും നിർത്തിയില്ല. തെന്മലയിൽ നിന്നും ചുരമിറങ്ങി തെങ്കാശി ഭാഗത്തേക്ക് നീങ്ങി. റോഡിനിരുവശവും പച്ചപുതച്ച വയലുകൾ കാണാം. അങ്ങിങ്ങായി തെങ്ങിൻതോപ്പുകളും. വയലുകൾക്കപ്പുറം സഹ്യപർവതനിരകളുടെ ദൂരക്കാഴ്ച്ച മനോഹരം തന്നെ.



ബൈക്കോടിച്ചിരുന്നത് ഞാനായതിനാൽ അവ അധികം ആസ്വദിക്കാൻ കഴിഞ്ഞില്ല. ചെങ്കോട്ട കഴിഞ്ഞു പിറനൂരിൽ നിന്നും വലത്തേക്ക് തിരിഞ്ഞു കുറ്റാലം വഴിയാണ് പോയത്. കുറ്റാലം വെളളച്ചാട്ടത്തിനെ കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷെ അവിടെയും 'വെളളം കാണാത്തവരുടെ' കുളി കാണേണ്ടി വരുമെന്ന് പേടിച്ച് അങ്ങോട്ട്‌ പോയില്ല. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഞങ്ങൾ പാപനാശം ഭാഗത്തേക്ക് തിരിച്ചു.

    വിജനമായ പാതയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അവിടുന്നങ്ങോട്ട് കാഴ്ച്ചകളുടെ വേലിയേറ്റമായിരുന്നു. നോക്കെത്താ ദൂരത്തോളം കൃഷിയിറക്കിയ വയലുകൾ, സൂര്യകാന്തി പാടങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, അങ്ങിങ്ങായി തല പൊക്കി നില്ക്കുന്ന കരിമ്പനകൾ, മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. പഴയമയുടെ സംസ്കാരങ്ങൾ ഇന്നും അതേപടി കാത്തു സൂക്ഷിക്കുന്നവരാണാ നാട്ടുകാർ. അതു വഴി ബൈക്കോടിക്കുമ്പോൾ ഇളയരാജ സംഗീതം മനസ്സിൽ വന്നു നിറയുന്നു.






   മുന്നോട്ട് പോകുമ്പോൾ ഇടക്കിടെ ചെറിയ മലനിരകൾ കാണാം. ആ കൂട്ടത്തിലെ നേതാവെന്ന പോലെ വലതു വശത്ത്‌ ഒരു വലിയ മല കണ്ടു. ആ മലയുടെ മുകളിൽ കയറിയാലോ ശ്രീജിത്തേ, ഞാൻ ചോദിച്ചു. അതിനങ്ങോട്ട് വഴിയുണ്ടോ എന്നറിയണ്ടേ. അതിനായി ഞങ്ങൾ അടുത്തു കണ്ട ഒരു കടയിൽ നിർത്തി അന്വേഷിച്ചു. തോരണമല എന്നാണതിന്റെ പേര്. അതിനു മുകളിൽ ഒരു കോവിലുണ്ടത്ത്രെ. എന്തായാലും അയാൾ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ തോരണമലയിലേക്ക് നീങ്ങി.



 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ അവിടെയെത്തി. അപ്പോഴാണ്‌ മനസ്സിലായത് ദൂരെ നിന്ന് കാണുന്നതിനേക്കാൾ എത്രയോ വലുതാണാ മലയെന്ന്. 1 മണിക്കൂറോളം നടന്നാൽ മലയുടെ മുകളിലെത്താം. ആ സമയം വെയിൽ നന്നായി കനത്തിരുന്നു, ഇത്ര ഭംഗിയുളള മലയിൽ ആ വെയിലത്ത് കയറിയാൽ അതിന്റെ പൂർണ്ണ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല എന്നതിനാൽ ഞങ്ങളാ ഉദ്യമം തല്ക്കാലം ഉപേക്ഷിച്ചു. പിന്നീടൊരിക്കൽ (ഉടൻ തന്നെ) അവിടെ വന്ന് സൂര്യോദയം കാണാനായി മനസ്സിലുറപ്പിച്ചു ഞങ്ങൾ കളക്കാടേക്കുളള യാത്ര പുനരാരംഭിച്ചു.



   ഏകദേശം 12 മണിയോടെ സഹ്യപർവതനിരയുടെ തെക്കേയറ്റത്തെത്തി. അവിടുന്നങ്ങോട്ട് കയറ്റം തുടങ്ങി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികൾ താണ്ടി 12:30ന് കളക്കാട്‌-മുണ്ടൻതുറ കടുവാ സങ്കേതത്തിന്റെ കവാടത്തിൽ ബൈക്ക് നിർത്തി. 2 പേർക്ക് അകത്തു കടക്കാൻ വെറും 35 രൂപയേ ആയുള്ളൂ. എവിടെയും ബൈക്ക് നിർത്തരുതെന്നു ഉപദേശവും. അങ്ങനെ അതും കൊടുത്ത് ഞങ്ങൾ വനത്തിലേക്കു കടന്നു. വഴിയരികിൽ കടുവയുടെ ചിത്രങ്ങൾ വച്ചിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ ചെറിയ പേടി തോന്നി. കാരണം, ആ പാതയിൽ ഞങ്ങൾ 2 പേർ മാത്രമായിരുന്നു ആ സമയം. താരതമ്യേന സഞ്ചാരികൾ കുറവുളള സ്ഥലമാണ് ഇവിടം. ആളൊഴിഞ്ഞ ആ വഴിക്കിരുവശവും തിങ്ങി നില്ക്കുന്ന കാടിന്റെ ആ നിശബ്ദതയിൽ നിന്നും ഒരു ഗർജ്ജനം പ്രതീക്ഷിച്ചങ്ങനെ മുന്നോട്ട് നീങ്ങി.



   GPS'നെ വിശ്വസിച്ച് പ്രധാന വഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സെർവലാർ ഡാമിന്റെ ദിശയിലേക്ക് ബൈക്കോടിച്ചു. അൽപ്പം കഴിഞ്ഞതും റോഡിനു വീതി കുറഞ്ഞു വരുന്ന പോലെ തോന്നി. ഇതുവഴി പോയാൽ എവിടെയെത്തുമെന്നു ഒരെത്തും പിടിയുമില്ല. ആരോടെങ്കിലും ചോദിക്കാനാനെങ്കിൽ ഒരു മനുഷ്യ ജീവിയെപോലും കാണാനുമില്ല. വഴിയരികിലെ മരങ്ങളിലിരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നുന്നു. എപ്പോൾ വേണമെങ്കിലും ബൈക്ക് തിരിക്കാവുന്ന വേഗതയിൽ ഒരു വശം ചേർന്ന് വളരെ പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. വല്ല കടുവയോ കാട്ടാനയോ മുന്നിൽ വന്നു പെട്ടാൽ.. ആ ഒരു പേടി മനസ്സിൽ വന്നപ്പോൾ യാത്രയുടെ രസം വർധിച്ചു. ഒരു വളവ് കഴിഞ്ഞതും റോഡിൻറെ ഒത്ത നടുക്ക് എന്തോ നിൽക്കുന്നു. കറുത്ത കടുവയാണോ ?? ഹേയ് അല്ല. അതൊരു കാട്ടുപന്നിയാ, ആശ്വാസമായി. മൂപ്പർ അൽപ്പം ദേഷ്യത്തിലാണെന്നു തോന്നുന്നു. വഴിയിൽ നിന്ന് മാറാതെ നിൽക്കുകയാണ്. ഞങ്ങളവിടെ ബൈക്ക് നിർത്തി ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ആശാൻ വഴി മാറിതന്നത്.



  അവിടുന്ന് നേരെ ചെന്നെത്തിയത് വർഷങ്ങൾ പഴക്കമുള്ളൊരു പാർപ്പിട സമുച്ചയത്തിനരികിലേക്കാണ്. അവിടെയൊരു കാവും, അടുത്തടുത്തായി അടഞ്ഞു കിടക്കുന്ന മുസ്ലിം പളളിയും ക്രിസ്ത്യൻ ദേവാലയവും കാണാൻ കഴിഞ്ഞു. ആൾതാമസമില്ലാത്ത കെട്ടിടങ്ങൾ പലതും  നാശത്തിന്റെ വക്കിലാണ്. അവിടവും കഴിഞ്ഞു വീണ്ടും മരങ്ങള്ക്കിടയിലൂടെയായി വഴി.

  ഒരു വളവ് കഴിഞ്ഞപ്പോൾ അതിമനോഹരവും വിവരണാതീതവുമായ ഒരു കാഴ്ച്ച കണ്ടു. ഇലകള്ക്കിടയിലൂടെ നേരിയ സൂര്യപ്രകാശം ഇറ്റു വീഴുന്നൊരു മരക്കൂട്ടത്തിലിരുന്ന് കഴുത്തുരുമ്മി പ്രണയം പങ്കുവെക്കുന്ന രണ്ട് മയിലിണകൾ. ആ അന്തരീക്ഷത്തിലാ കാഴ്ച്ച മനസ്സിന് വളരെ സന്തോഷം നൽകി. ഞങ്ങളുടെ ബൈക്കിന്റെ ശബ്ദം കേട്ടതും അവ അതിവേഗം ഓടിമറഞ്ഞു. ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന്റെ ക്യാൻവാസിൽ എന്നെന്നും ആ ഫ്രെയിം നിറഞ്ഞു നിൽക്കും.



  അങ്ങനെ അവസാനം ഞങ്ങൾ സെർവലാർ ഡാമിന്റെ അരികിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് ഓഫീസർമാർ അടുത്തു വന്ന് ഞങ്ങളുടെ വരവിന്റെ ഉദ്ദേശം ആരാഞ്ഞു. ഡാം കാണാനാണെന്നു പറഞ്ഞപ്പോൾ 'ഹോ ഇവിടെന്തിരിക്കുന്നു കാണാൻ' എന്ന ഭാവത്തിൽ ഞങ്ങളെ നോക്കിയ ശേഷം ബൈക്ക് ഒതുക്കി വച്ചിട്ട് ഡാമിലേക്കുളള വഴി കാണിച്ചു തന്നു.. കൂടാതെ ഫോട്ടോ എടുക്കരുതെന്നുളള കർശന നിർദേശവും. അയാൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങൾ ഡാമിലേക്കു നീങ്ങി.

       കണ്മുന്നിൽ കാണുന്നത് സ്വപ്നമോ അതോ സ്വർഗമോ എന്നാലോചിച്ച് ഞങ്ങൾ രണ്ടും അവിടെ മിഴിച്ചു നിന്നു പോയി. കാരണം അത്ര മനോഹരമായിരുന്നു ഡാമിലെ കാഴ്ച്ച. പ്രകൃതിയെന്ന ക്യാൻവാസിന്റെ വിരിമാറിൽ വരച്ചുവച്ചൊരു പെയിന്റിംഗ്, അതിലേക്ക് കണ്ണുംനട്ട് ഞങ്ങളങ്ങനെ നിന്നു. ആ സമയത്ത് ഇമവെട്ടാൻ പോലും മറന്നു പോയെന്നതാണ് സത്യം. നിരനിരയായി നിലകൊള്ളുന്ന പർവ്വതനിരകൾ, ഇടയ്ക്കിടെ അവയെ മറച്ചും തെളിച്ചും കടന്നു പോകുന്ന മേഘങ്ങൾ, ഇടതുവശത്തൊരു പാറക്കെട്ട്, കണ്ണാടി പോലെയുളള വെളളത്തിൽ ഇതിന്റെയെല്ലാം പ്രതിഫലനം കൂടി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ. എത്ര നേരമങ്ങനെ നിന്നുവെന്ന് ഓർമ്മയില്ല. ഞങ്ങൾ ഫോട്ടോ എടുക്കുന്നുണ്ടോയെന്നു നോക്കി ആ ഓഫിസർ മുകളിൽ നിൽക്കുന്നുണ്ടായിരുന്നു. ഇത്രയും നല്ലൊരു സ്ഥലത്ത് വന്നിട്ടൊരു ഫോട്ടോ പോലും എടുക്കാതെ പോകാൻ മനസ്സൊട്ട് അനുവദിക്കുന്നുമില്ല. എന്തു ചെയ്യും ? അങ്ങനെ ഞാനാ അവസാന അടവും പയറ്റി. ഞങ്ങൾ ആനിമേഷൻ ആർട്ടിസ്റ്റുകളാണെന്നും ഈ ഡാമിന്റെ പെയിന്റിംഗ് ചെയ്യാനാണെന്നുമൊക്കെ പറഞ്ഞ് അണ്ണന്റെ കാലു പിടിച്ചു. അവസാനം അയാളതിനു സമ്മതിച്ചു. ഡാമിന്റെ പ്രധാന ഭാഗങ്ങൾ എടുക്കില്ലെന്ന വ്യവസ്ഥയിൽ ഞാൻ മോബൈലെടുത്ത് വേഗത്തിൽ ആ കാഴ്ച്ചകൾ ഒപ്പിയെടുത്തു.




  അണ്ണനോട് നന്ദി പറഞ്ഞ് അവിടുന്ന് ഞങ്ങൾ ബൈക്ക് തിരിച്ചു. വരുന്ന വഴി ഇടതുവശത്ത് കണ്ട ഇരുമ്പുപാലത്തിലേക്ക് ബൈക്ക് കയറ്റി കുറേ ഫോട്ടോസ് എടുത്തു. അവിടെ നിന്നാൽ സെർവലാർ ഡാമിന്റെ ദൂരക്കാഴ്ച്ച കാണാം.

ചെറിയൊരു ഫോട്ടോഷൂട്ടിനു ശേഷം അവിടുന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. കുറച്ചു ചെന്നപ്പോൾ വീണ്ടും വണ്ടി നിർത്തി. റോഡിനരികിലൂടെയൊഴുകുന്ന ആറ്റിലിറങ്ങി കയ്യും മുഖവുമൊക്കെ കഴുകി കുറച്ച് സമയം അവിടെയിരുന്നു. മുകളിലേക്ക് നോക്കിയാൽ ഞങ്ങൾ നേരത്തെ കയറിയ പാലവും അതിനപ്പുറം ഡാമും കാണാം.


കാടിന്റെ ശാന്തതയിൽ അലസമായൊഴുകുന്ന ആ ആറിന്റെ കളകള നാദം മനസ്സിന് വല്ലാത്തൊരു സുഖം ചൊരിഞ്ഞു. തെളിഞൊഴുകുന്ന ആറ്റിൻ തീരത്തിരുന്ന് കുറേ ഫോട്ടോസ് എടുത്ത ശേഷം ഞങ്ങളവിടുന്ന്  യാത്ര തുടർന്നു. വന്നപ്പോൾ തോന്നിയ പേടിയൊന്നും തിരിച്ചു പോയപ്പോൾ ഇല്ലായിരുന്നു. നേരത്തെ തിരിഞ്ഞു സഞ്ചരിച്ച വഴിയെത്തിയപ്പോൾ വലത്തേക്ക് തിരിഞ്ഞ്
 കരയാർ ഡാം ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ആ വഴിയരികിലൊരു 'കാണി സ്കൂൾ' കാണാം. ആദിവാസി ഗോത്രമായ കാണിയായിരിക്കണം അത്. അവിടെ കുട്ടികൾ ഉച്ചക്കഞ്ഞി കഴിക്കാനായി പ്ലേറ്റുമായി പോകുന്നത് കണ്ടു.

  ആ വഴി നേരെ ചെന്നൊരു ചെക്ക്‌ പോസ്റ്റിന്റെ അടുത്താണ് നിന്നത്. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഒരു കിലോമീറ്ററോളം നടന്നാൽ കരയാർ ഡാമിലെത്താം. ഇതും വളരെ മനോഹരമായൊരു ഡാമാണ്. അതിനപ്പുറം മഞ്ഞു പുതച്ച് തലയുയർത്തി നിലകൊള്ളുന്ന അഗസ്ത്യമല കാണാം. അഗസ്ത്യാർകൂടം കീഴടക്കിയ സഞ്ചാരികൾ അവരുടെ അനുഭവത്തിൽ പറയുന്നുണ്ട്, മലയുടെ മുകളിൽ നിന്നാൽ ഒരു ഡാം കാണാമെന്ന്. അതാണീ ഡാം. എന്റെ വലിയൊരാഗ്രഹങ്ങളിൽ ഒന്നാണ് അഗസ്ത്യമല കീഴടക്കണം എന്നത്. അടുത്ത് തന്നെ അത് സാധിക്കണമെന്നു മനസ്സിലുറപ്പിച്ചു മലയിൽ നിന്നും ഞാൻ കണ്ണെടുത്തു.







  ഡാമിന്റെ വശത്ത്‌ കൂടി നടന്നെത്തിയത്‌ മനോഹരമായൊരു കാഴ്ച്ചയിലേക്കായിരുന്നു. ഏറെക്കാലമായി കാണാൻ കൊതിച്ചൊരു ഫ്രെയിം. കണ്ണാടി പോലെ പ്രതിഫലിക്കുന്ന വെളളവും, കരയിൽ കെട്ടിയിട്ട വഞ്ചികളും, അങ്ങ് ദൂരെ അഗസ്ത്യമല ഉള്പ്പെടുന്ന പർവ്വതനിരകളും.. എല്ലാം കൂടി ഒറ്റ ഫ്രെയിമിൽ.





കമ്പ്യൂട്ടർ വാൾപേപ്പർ പോലെയുള്ള
ആ കാഴ്ച്ച ആവോളം ആസ്വദിച്ചു. അവിടെ ഇരുന്നും കിടന്നും മതിവരുവോളം ഫോട്ടോസ്‌ എടുത്തു. പക്ഷികളുടെ ചിലമ്പലും കാറ്റടിക്കുമ്പോളുളള ഇലകളുടെ ശബ്ദവുമൊഴിച്ചാൽ, പരിപൂർണ്ണ നിശ്ശബ്ദതയിൽ അവിടെയങ്ങനെ ഇരുന്നപ്പോൾ മനസ്സിന് വല്ലാത്തൊരു തൃപ്തി തോന്നി. അങ്ങ് ദൂരെ നിന്നും ചൂളക്കാക്കയുടെ പാട്ടു കൂടി കേൾക്കാൻ തുടങ്ങിയപ്പോൾ വേറേതോ ലോകത്ത് ചെന്നൊരു ഫീൽ. നേരത്തെ ഈ വഞ്ചികളിൽ കയറി ഡാം ചുറ്റികാണാൻ സൗകര്യമുണ്ടായിരുന്നത്രേ. ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. അതിനും കൂടി കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ എന്നു മനസ്സിൽ തോന്നി. ആ സുന്ദരമായ അന്തരീക്ഷത്തിൽ രസമുള്ളൊരു കാറ്റും കൊണ്ട് ഓളങ്ങളും നോക്കി എത്ര നേരം അവിടെയിരുന്നെന്ന് ഓർമ്മയില്ല. നോക്കിയപ്പോൾ സമയം 4 മണിയാകുന്നു.. സ്വപ്നതുല്യമായ ഈ സ്ഥലത്തിങ്ങനെ ഇരുന്ന് നേരം പോയതറിഞ്ഞില്ല. എന്തായാലും അധികം വൈകാതെ ഞങ്ങൾ കരയാർ ഡാമിനോട് യാത്ര പറഞ്ഞു.
   തിരിച്ചിറങ്ങുമ്പോൾ പാപനാശം എത്തുന്നതിനു മുൻപ് ഒരു വെളളച്ചാട്ടത്തിന്റെ ബോർഡ് കണ്ട് അവിടേക്ക് പോയി നോക്കി. അത്രയും സമയം പോയത് മിച്ചം. രണ്ടു മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്ന വെളളത്തിൽ കുളിക്കാൻ പത്തിരുപത് ആളുകൾ. ഞങ്ങൾ വേഗം തന്നെ അവിടുന്നു സ്ഥലം കാലിയാക്കി. പിന്നെ വേറെയെവിടെയും നിർത്തിയില്ല. തെങ്കാശിപ്പട്ടണം കടന്ന് അൽപ്പം ചെന്നതും ഞങ്ങള്ക്ക് വഴി തെറ്റി. ഹൈവേയിൽ കയറാനായി ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മുന്നിലെ വഴിയിലൂടെ നീങ്ങിയ ഞങ്ങൾ ഏതോ വയലിലൂടെയൊക്കെ കയറി ഇല്ലാ വഴികളിലൂടെ എങ്ങനെയോ മെയിൻ റോഡിൽ കയറി. അവിടുന്ന് വൈകുന്നേരക്കാറ്റും കൊണ്ട് ചെങ്കോട്ട - തെന്മല വഴി തിരിച്ച് തിരുവനന്തപുരത്തേക്ക് വച്ച് പിടിച്ചു.  അങ്ങനെ ജീവിതത്തിൽ മറക്കാനാവാത്ത ഒരേടും സമ്മാനിച്ച് ആ ദിവസം അവസാനിച്ചു.


വഴി
തിരുവനന്തപുരം - തെന്മല - ചെങ്കോട്ട - തെങ്കാശി - പാപനാശം - കളക്കാട്‌ മുണ്ടൻതുറ

NB - കടുവാ സങ്കേതമാണെങ്കിലും സാധാരണ ഉളളത് പോലെ ഫോറെസ്റ്റ് സഫാരിയൊന്നും ഇവിടെയില്ല. സ്വന്തം വാഹനത്തിൽ തന്നെ ഈ രണ്ട് ഡാമുകളും സന്ദർഷിക്കാം. ഒറ്റയ്ക്ക് ബൈക്കിൽ വരാൻ പറ്റിയ സ്ഥലം തന്നെ.




History

The Kalakkad Mundanthurai Tiger Reserve was created in 1988 by combining Kalakad Wildlife Sanctuary (251 km²) and Mundanthurai Wildlife Sanctuary (567 km²), both established in 1962. Notification of 77 km² of parts of Veerapuli and Kilamalai Reserve Forests in adjacent Kanyakumari district, added to the reserve in April 1996, is pending. A 400 km2 (150 sq mi) core area of this reserve has been proposed as a national park.

The continuation of "Project Tiger" in Kalakkad Mundanthurai Tiger Reserve for fiscal year 2010-2011, at the cost of Rs. 19433,000, was approved by the National Tiger Conservation Authority on 28 August 2010.

Geography

The reserve is located between latitude 8° 25' and 8° 53' N and longitude 77° 10' and 77° 35' E, about 45 km west of Tirunelveli Town, and forms the catchment area for 14 rivers and streams. Among these rivers and streams, the Ganga, Tambraparani, Ramanadi, Karayar, Servalar, Manimuthar, Pachayar, Kodaiyar,Gadananathi River, and Kallar form the backbone of the irrigation network and drinking water for the people of Tirunelveli, Turicorin and part of Kanyakumari District. Seven major dams—Karaiyar, Lower Dam, Servalar, Manimuthar, Ramanadi, Gadananathi River and Kodaiyar—owe their existence to these rivers.

The reserve spans a range of 40 to 1,800 m in elevation. Agasthiyamalai (1681 m.) is in the core zone of the reserve.