-->
Hot!

Other News

More news for your entertainment

Unseen Visuals of spiti valley


First time in youtube.. some Unseen visuals of Spiti valley The Spiti Valley is a cold desert mountain valley located high in the Himalaya mountains in the north-eastern part of Himachal Pradesh. The name "Spiti" means "The Middle Land", The land between Tibet and India.

ചന്ദ്രനുദിക്കുന്ന ദിക്കിൽ - ചിത്ഗുൽ ഗ്രാമം


 സുഖമായ ഉറക്കത്തിലായിരുന്നു ഞാൻ. മുഖത്ത് തണുത്ത വെള്ളത്തുള്ളി വീണപ്പോഴാ ഉണർന്നത്. പതിയെ കണ്ണു തുറന്നപ്പോ ദേവദാരു വൃക്ഷങ്ങൾ തണൽ വിരിച്ച സുന്ദരമായൊരു ദൃശ്യം കണ്മുന്നിൽ. വലത്തോട്ടു തല ചെരിച്ചപ്പോൾ മരങ്ങൾക്കപ്പുറം മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകൾ കാണുന്നു..

ഹേ, കേരളത്തിൽ മഞ്ഞുമലകൾ ഇല്ലല്ലോ ? പിന്നെ ഞാനെവിടെയാണ് ??? സ്വപ്നമാണോ,

അല്ല.. സത്യമാണ്..

ചെറിയ തോതിൽ മഞ്ഞു പെയ്യുന്നത് ഞാനറിയുന്നു. അതെ, ജീവിതത്തിൽ ആദ്യമായി മഞ്ഞുമല നേരിൽ കാണുന്ന നിമിഷമാണിത്. ഇത്ര മനോഹരമായ സ്ഥലത്തായിരുന്നോ ഞാനുറങ്ങിയത്..??

ഹിമാലയ യാത്രയിൽ ആരും കൊതിക്കുന്നൊരു തുടക്കം. ഒരു പ്രതീക്ഷയുമില്ലാതെ, പരിസരമറിയാതെ, കൂരിരുട്ടിൽ കിടന്നുറങ്ങിയ എനിക്ക് കിട്ടിയ സമ്മാനം, പുലരിയിലെ തണുപ്പും, മുഖത്തു തലോടുന്ന നൂൽ മഴയും, കണ്ണിനെ കുളിരണിയിക്കുന്ന ഈ കാഴ്ചയും..

മഞ്ഞു പെയ്യുന്ന പ്രഭാതത്തിന്റെ കുളിർ കാറ്റും കൊണ്ട്, വെള്ള തലപ്പാവണിഞ്ഞ മാമലകൾ കാണാൻ എന്താ രസം. ഖൽബിൽ കാത്തു വച്ചൊരു മോഹം, അതു പൂവണിഞ്ഞ നിമിഷത്തിൽ എല്ലാം മറന്നു ഞാനിങ്ങനെ കിടക്കുകയാ..

എന്റെ സ്വപ്നങ്ങളുടെ അർത്ഥം തേടി അലയുന്ന യാത്രയിൽ ഞാനിപ്പോ ഒരുപാട് സന്തോഷിക്കുന്നു. ഈ ജീവിതം ഒരു ഭാഗ്യമായി തോന്നുന്നു. ഇശ്ഖിന്റെ ഈരടികൾ ഖൽബിലൊരു മഴയായി പെയ്തിറങ്ങുന്നത് ഞാനറിയുന്നു.

ഈ യാത്രയ്ക്കൊരു മുഹബത്തിന്റെ മണമുണ്ട്. അതേ, ഹിമാലയത്തിലെ സുന്ദരഭൂമിയായ സ്പിറ്റി വാലിയുടെ നെറുകയിലുള്ള, ഹിക്കിം ഗ്രാമത്തിലെ കിസ്മത്ത് തേടിയാണെന്റെ യാത്ര. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് അവിടെയാണ്..

എങ്ങനെയെങ്കിലും അവിടെയെത്തണം, എന്റെ ഫാത്തിമയ്ക്കൊരു കത്തെഴുത്തണം. നിക്കാഹുറപ്പിച്ച, പുതുമണവാട്ടി ചമയുവാൻ കാത്തിരിക്കുന്ന അവളുടെ കയ്യിലേക്കാ കത്തു ചെല്ലണം..

യാത്രയ്ക്കിടയിൽ കിനാവുകൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കാണണം. ഉള്ളിന്റെയുള്ളിൽ കിടക്കുന്ന മോഹങ്ങളെ വലിച്ചു പുറത്തേക്കിടണം. അവയെ താലോലിച്ചു കിടക്കണം..

മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിൽ, സ്വപ്ന സമാനമായ അന്തരീക്ഷത്തിൽ ഞാനിങ്ങനെ കിടക്കുകയാണ്. എന്റേതു മാത്രമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട്..

"കിനാവിൽ അവളും വന്നിരിക്കുന്നു. ഈ കാണുന്ന മാമലയുടെ മുകളിലെ മഞ്ഞു പാളികളിൽ ഞങ്ങൾ ചേർന്നിരിക്കുകയാണ്. അതിനുമപ്പുറം ഉദിച്ചുയരുന്ന സൂര്യ രശ്മികൾ, അവളുടെ നെറ്റിയിൽ ചെഞ്ചായം പുരട്ടിയിരിക്കുന്നു. ഭൂമിയിലെ അത്ഭുതങ്ങൾ കാണുമ്പോ, ആ മുഖത്തു മിന്നി മായുന്ന ഭാവങ്ങൾ ഞാൻ ആസ്വദിക്കുകയാണ്..."

"അങ്ങനെ, തോളോട് തോൾ ചേർന്നിരുന്ന് കഥകൾ പറഞ്ഞും, കാറ്റു കൊണ്ടും, മലമുകളിലെ സൂര്യോദയം ആവോളം ആസ്വദിച്ചും, കൊതി തീരുമ്പോ.. സൂഫീ കഥകളിലെ പറക്കും പരവതാനിയിൽ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു യാത്ര തിരിക്കും..."

 പ്രണയാർദ്രമായ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പറക്കുവാൻ എന്താ രസം. ചിന്തകളിൽ നിന്നു തിരിച്ചു വരാൻ മടിക്കുന്നു. എങ്കിലും തിരിച്ചു വന്നല്ലേ പറ്റൂ. കൂടുവിട്ടു പറന്ന മനസ്സിന്റെ വിചാരങ്ങളെ വളരെ കഷ്ടപ്പെട്ടാണ് ഈ കിടപ്പിലേക്ക് തിരികെ കൊണ്ടു വന്നത്..

  
ഈ കാഴ്ചകളൊക്കെ, ഒരു കാലത്ത് എനിക്കു വെറും പാഴ്കിനാവുകളായിരുന്നു. എല്ലാവരും ഹിമാലയം പോകുമ്പോ പരമാവധി അഭിനന്ദിക്കുമെങ്കിലും മനസ്സിലൊരു നീറ്റലുണ്ടായിരുന്നു. എന്നാ പടച്ചോനെ എനിക്ക് പോകാൻ പറ്റുക. കിട്ടുന്ന ശമ്പളം പകുത്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്ന എനിക്ക്, അന്നൊക്കെ സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതെല്ലാം...

ഇന്നിപ്പോ, സ്ലീപ്പിങ് ബാഗിനുള്ളിൽ കിടന്ന് ഈ നിമിഷം ഞാൻ ഉൾകൊള്ളുകയാണ്. അതേ, എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല..


എന്റെ സ്വപ്നങ്ങൾ..
എന്റെ ആഗ്രഹങ്ങൾ..
അവയിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു..

വിളിപ്പാടകലെ നിന്നു മാടി വിളിക്കുന്ന എന്തോ ഒന്ന് ഈ പ്രഭാതത്തെ വല്ലാത്ത രസമാക്കിയിരിക്കുന്നു. പുലരിയിലെ തണുപ്പിൽ സ്ലീപ്പിങ് ബാഗിനുള്ളിൽ ഒന്നൂടെ ചുരുണ്ടു കൂടാൻ ശ്രമിച്ചപ്പോഴാണ് ചില സംസാരങ്ങൾ കേൾക്കുന്നത്. തല തിരിച്ചു നോക്കിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്.

ഞാൻ കിടക്കുന്നതിന്റെ അടുത്തായി, പുലർ തണുപ്പിൽ സുഖമായുറങ്ങുന്ന HRTC ബസ്സുകൾ. തണുപ്പകറ്റാൻ കമ്പിളിപ്പുതപ്പുകൾ ചുറ്റി, വായിലൂടെ പുകയൂതി, മങ്കി ക്യാപ്പും ധരിച്ചു വണ്ടി കാത്തു നിൽക്കുന്ന ആളുകൾ, പതിഞ്ഞ കണ്ണുള്ള കുട്ടികൾ, അങ്ങനെ ആരൊക്കെയോ..

അതേ, റെക്കോങ് പിയോ ബസ്റ്റാന്റിന്റെ ഒത്ത നടുക്കായി, രാത്രിമഞ്ഞിന്റെ നനവുള്ളൊരു തറയിലാണ് ഞാൻ കിടക്കുന്നത്. നോക്കിയപ്പോൾ സമയം ആറു കഴിഞ്ഞിരിക്കുന്നു. വെറും നാലു മണിക്കൂർ ഉറക്കത്തിനു വേണ്ടി, ഒരു റൂമെടുക്കേണ്ടല്ലോ എന്നു കരുതി തറയിൽ കിടന്നതാണ്.


എല്ലാവരും എന്നെ തന്നെ നോക്കുന്നതായി മനസ്സിലായപ്പോൾ, അൽപ്പം ജാള്യതയോടെ എല്ലാം വാരിക്കെട്ടി ബാഗിലാക്കി എഴുന്നേറ്റു നടന്നു. അപ്പോഴും അവളെന്നെ തന്നെ നോക്കി ചിരിക്കുന്നു. കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിക്കുന്ന ഒരു കുഞ്ഞു മാലാഖ. കഷ്ടിച്ച് ഒരു വയസ്സ് കാണും, ഇവളെ കണ്ടപ്പോൾ ഇക്കാക്കാടെ കുഞ്ഞ് ത്വയ്ബൂനെ ഓർമ്മ വന്നു. ഇങ്ങനെ അൽപ്പ സമയത്തേക്ക് വീട്ടിലേക്ക് പോയ ചിന്തകൾ വൈകാതെ തിരിച്ചു പിയോ ബാസ്റ്റാന്റിലേക്ക് വന്നു.

ഞാനിവിടെ ഒരു ബെഞ്ചിലിങ്ങനെ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ ഒരു ഫ്ലാഷ്ബാക്കായി മനസ്സിൽ തെളിയുന്നു. ഡൽഹിയിൽ ഇറങ്ങിയതും, ഉദ്ദേശിച്ച ട്രെയിൻ വൈകിയതിനാൽ ഏതോ വണ്ടിയിൽ അംബാല വന്നതും, സുന്ദരമായ ചണ്ടീഗഢ് നഗരവും, രാംപാൽ ഭയ്യയുടെ സൈക്കിൾ റിക്ഷയും, ഹിമാലയൻ റാണിയായ ഷിംലയിലേക്കുള്ള യാത്രയും, ശേഷം ജീവിതത്തിലെ വലിയ ആഗ്രഹമായ HRTC യാത്രയും കഴിഞ്ഞു ഇപ്പൊ റെക്കോങ് പിയോ എത്തി നിൽക്കുന്നു.

"അല്ല ജാബി ഇനിയെന്താ നിന്റെ പരിപാടി, ഇങ്ങനെ ഇരുന്നാൽ മതിയോ ? പോണ്ടേ .. നിന്റെ ലക്ഷ്യങ്ങളിലേക്ക്..."  മനസ്സാക്ഷി എന്നോട് ചോദിച്ച വലിയൊരു ചോദ്യമായിരുന്നു അത്.

ഇനി എങ്ങോട്ട് ?????

ലോകത്തിലെ ഏറ്റവും ഉയരത്തിലെ തപാലാപ്പീസിലേക്ക് പോകണം. എങ്ങനെ ??  അറിയില്ല. റെക്കോങ് പിയോ വരെ എത്താൻ ഒരു ഐഡിയ ഉണ്ടായിരുന്നു. ഇനി മുന്നോട്ടുള്ള ഓരോ നിമിഷവും അനിശ്ചിതത്വം നിറഞ്ഞതാണ്.. എന്നെക്കൊണ്ട് സാധിക്കുമോ ? അറിയില്ല..

സ്പിറ്റി വാലിയിലെ പ്രധാന ടൗണായ കാസയിലേക്ക് 7 മണിക്കൊരു ബസ്സുണ്ട്. അതിൽ കയറണം. ആ പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമത്തെ കുറിച്ച് കാസയിൽ ചെന്നിട്ട് അന്വേഷിക്കണം. അങ്ങോട്ട് വല്ല ബസും ഉണ്ടാവുമോ ? അറിയില്ല. ഇനി വണ്ടിയൊന്നും കിട്ടിയില്ലെങ്കിൽ നടന്നായാലും പോകണം. എത്ര കഷ്ടപ്പെട്ടാലും യാത്രയുടെ ലക്ഷ്യത്തിൽ എത്തിച്ചേരണം..

"അല്ലടാ, നിനക്ക് ഹിന്ദി അറിയില്ലല്ലോ. പിന്നെയെങ്ങനെ നീ കാസയിൽ ചെന്നിട്ട് ഇതെല്ലാം അന്വേഷിക്കും ???"

മനസ്സാക്ഷി വീണ്ടും ചോദ്യമെടുത്തിട്ടു..

ശരിയാണ്, ഭാഷ അറിയില്ല. പിന്നെ എങ്ങനെ ഞാൻ ഇതെല്ലാം അന്വേഷിക്കും ?

എന്തായാകും നെഗറ്റീവ് ചിന്തിച്ചു കൊണ്ടിരുന്നാൽ ഞാനീ യാത്ര തുടരില്ല എന്നു ഉറപ്പായപ്പോൾ ചിന്തയെ മാറ്റി വിട്ടു. എന്തായാലും ഇറങ്ങിത്തിരിച്ചു. ഇനി വിജയിച്ചു കയറിയിട്ടേ വിശ്രമമുള്ളു എന്ന് മനസ്സിൽ ദൃഢമായി ഉറപ്പിച്ചു.

ഭാഷയുടെ കാര്യം ചിന്തിച്ചപ്പോഴാണ് സെറിങ്ങിനെ ഓർത്തത്. ഏഴു മണിയുടെ കാസ ബസ്സിലാണല്ലോ അവർക്കും പോകേണ്ടത്. ഇവിടെ എവിടേലും കാണും എന്ന പ്രതീക്ഷയിൽ, ബസ്റ്റാന്റിൽ നിൽക്കുന്ന ആളുകൾക്കിടയിൽ ഞാനാ മുഖം തിരയുകയാണ്..

 ആ.. ദാ നിൽക്കുന്നു. നീളൻ മുടിക്കാരനായ, പതിഞ്ഞ കണ്ണുള്ള, അടഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന കൂട്ടുകാരൻ. 
സെറിങ്ങിനോട് ആംഗ്യ ഭാഷയിൽ, ചായ കുടിക്കണം. ഇവിടെ എന്തു കിട്ടുമെന്ന് ചോദിച്ചു. അയാൾ എന്നെയും കൂട്ടി പിയോ ബസ്റ്റാന്റിന്റെ അടുത്തുള്ള ചെറിയൊരു വീട്ടിലേക്ക് കയറി. നല്ല ചൂടുള്ള മോമോസും ചായയും കിട്ടുന്ന ഒരു കടയാണിത്. എന്തായാലും ഇദ്ദേഹത്തെ കിട്ടിയത് നന്നായി. അല്ലെങ്കിൽ ഹോട്ടൽ തപ്പി ഞാൻ അലഞ്ഞേനെ..

  ഇനി സെറിങ്ങിനെയും അനുജനേയും കുറിച്ചു പറയട്ടെ. ഇന്നലെ രാത്രി ഭക്ഷണത്തിനായി നിർത്തിയ ധാബയിൽ വച്ചാണിവരെ പരിചയപ്പെട്ടത്. അതൊരു രസമുള്ള കഥയാ..

ഷിംലയിൽ നിന്നും പിയോയിലേക്കുള്ള യാത്രയിൽ നല്ല മയക്കത്തിലായിരുന്നു. 

ഇടക്ക് വച്ച്, എന്റെ തൊട്ടടുത്തിരുന്ന പയ്യൻ തോണ്ടി വിളിച്ചിട്ട് എന്തോ പറഞ്ഞ ശേഷം ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. കാര്യം മനസ്സിലാവാതെ പുറത്തേക്കു നോക്കിയപ്പോഴാണ് മനസ്സിലായത്. ഭക്ഷണം കഴിക്കാൻ നിർത്തിയതാണെന്ന്..

ഏതോ മലമ്പാതയിലാണ് ബസ്സിപ്പോൾ. താഴേക്കു നോക്കുമ്പോ ചെറിയ നുറുങ്ങു വെളിച്ചങ്ങൾ കാണാം. വണ്ടിയിൽ നിന്നു പുറത്തിറങ്ങിയപ്പോ തണുത്ത കാറ്റു വീശുന്നു..

നല്ല വിശപ്പുണ്ടായിരുന്നു. വലിയ സന്തോഷത്തോടെ കയ്യും കഴുകി നേരെ ധാബയിലേക്ക് ചെന്നു. ചെറിയൊരു കടയായതിനാൽ നല്ല തിരക്കുണ്ട്. ആദ്യം പൈസ കൊടുത്ത് ടോക്കൺ വാങ്ങണം. ആളുകൾ വരി നിന്നാണ് ഓർഡർ ചെയ്യുന്നത്. അതു കണ്ട ഞാനും വരി നിന്നു. അവസാനം എന്റെ ഊഴമെത്തിയപ്പോഴാണ് ഒരു ഭീകര സത്യം മനസ്സിലാക്കിയത്..

എന്തു ഓർഡർ ചെയ്യും ?? ഹിന്ദിയിൽ ഒരു വാക്കു പോലും അറിയില്ല...

ചോറ്..  അല്ല റൈസ്..
ഓർ ചപ്പാത്തി.. കറി..

വായിൽ വന്നതൊന്നും അയാൾക്ക് മനസ്സിലായില്ല. എന്റെ വിക്കൽ കണ്ടപ്പോൾ ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നു..

"വിശക്കുന്നു.. വല്ലതും തായോ..."

എന്നൊക്കെയാണ് മനസ്സിൽ വന്നതെങ്കിലും വാക്കുകൾ പുറത്തേക്കു ചാടുന്നില്ല. പടച്ചോനേ പെട്ടല്ലോ. ചില ആളുകൾ അവിടെയിരുന്ന് വെള്ള ചോറു കഴിക്കുന്നുണ്ട്. അതായാലും മതിയാരുന്നു. പക്ഷേ, ഈ മറുതയോടെങ്ങനെ കാര്യം പറയും. അവസാനം രക്ഷയില്ലാതായപ്പോ ഞാൻ വരിയിൽ നിന്നും പുറത്താക്കപ്പെട്ടു.

എന്തു ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ബസ്സിൽ എന്റെ അടുത്തിരുന്ന ആ രണ്ടു പേർ ഒരു മേശയിലിരുന്നു ചോറു കഴിക്കുന്നത് കണ്ടത്. ഞാൻ പതുക്കെ അവരുടെ അടുത്തു ചെന്നിരുന്നു ചെറിയൊരു ചിരി പാസാക്കി..


തിരിച്ചു എന്നെ നോക്കി പുഞ്ചിരിച്ച രണ്ടു പേരും സാവധാനം ഭക്ഷണ പാത്രം കയ്യിലെടുത്ത്, കണ്ണടച്ചു പിടിച്ച്, പതുക്കെ തല മുകളിലേക്കുയർത്തി, എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിയ ശേഷം വേഗത്തിൽ ഭക്ഷണം കഴിച്ചു തുടങ്ങി. പാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ കഴിക്കുന്ന ഇവരെയും നോക്കി, വിശന്നു വലഞ്ഞ ഞാനും..

എന്നെയൊന്ന് നോക്കുന്നു പോലുമില്ല. തോണ്ടി വിളിച്ചാലോ. വിശ്വാസ പ്രകാരം ഭക്ഷണം കഴിക്കുന്നതിനിടയിൽ മിണ്ടാൻ പാടില്ല എന്ന് വല്ലതും ഉണ്ടാവോ.. തോണ്ടിയാൽ ദേശ്യപ്പെട്ടാലോ..

എന്തായാലും അനുജൻ എന്നെ നോക്കിയപ്പോൾ ഞാൻ ആംഗ്യ ഭാഷയിൽ ഇത് എന്താണെന്നു ചോദിച്ചു. അവനൊന്നു പുഞ്ചിരിച്ച ശേഷം മുടി വളർത്തിയ മനുഷ്യനോട് എന്തോ പറഞ്ഞു. അപ്പോഴാണ് അയാൾ പാത്രത്തിൽ നിന്ന് കണ്ണെടുത്തത്. അവർ തമ്മിൽ എന്തോ സംസാരിച്ച ശേഷം ചിരിച്ചു കൊണ്ട് എനിക്കത് പറഞ്ഞു തന്നു..

 "മിക്സ് ദാൽ"

ഹോ ഇതിനാണോ ഇത്ര കഷ്ടപ്പെട്ടത്. അങ്ങനെ സന്തോഷത്തോടെ വീണ്ടും വരി നിന്നു. കൗണ്ടറിൽ ഇരുന്നയാൾ ഒരു പുച്ഛത്തോടെ എനിക്ക് ടോക്കൻ തന്നു. ഭക്ഷണം കിട്ടി. പച്ചരി ചോറും പരിപ്പു കറിയും ആവശ്യത്തിന് റൊട്ടിയും വാങ്ങി കഴിക്കാം. അങ്ങനെ അവരുടെ കൂടിയിരുന്ന് കഴിച്ചു.

  അദ്ദേഹത്തിന്റെ പേര് സെറിങ്. കൂടെയുള്ളത് അനുജനാണ്. സ്പിറ്റി വാലിയിലെ കുന്ക്രി ഗ്രാമത്തിലാണ് ഇവരുടെ വീട്. നമ്മൾ മൂക്ക് അടച്ചു പിടിച്ചു സംസാരിക്കുന്ന പോലെയാണ് ഇവരുടെ ശബ്ദം. എനിക്ക് ഹിന്ദി അറിയില്ല. അവർക്ക് ഇംഗ്ലീഷും. പക്ഷെ നിമിഷ നേരം കൊണ്ട് ഞങ്ങൾക്കിടയിൽ വളർന്ന സൗഹൃദം ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കുകയായിരുന്നു..

പിന്നീട് ഏകദേശം മൂന്നു മണിയോടെ പിയോയിൽ ഇറങ്ങിയപ്പോൾ കിടക്കാനുള്ള സ്ഥലം അന്വേഷിച്ചു നടന്ന നേരം സെറിങ് തന്നെയാണ് ബസ്റ്റാന്റിന്റെ നടുവിലുള്ള തറ കാണിച്ചു തന്നത്. ഇപ്പൊ ദാ ഭക്ഷണം കഴിക്കാനും സഹായിക്കുന്നു. ചില സൗഹൃദങ്ങൾ യാത്രകളിൽ വലിയ സഹായമാകും. അതു പോലെ കിട്ടിയതാണ് ഈ നല്ല മനുഷ്യനെ..

പിന്നിട്ട വഴികൾ ആലോചിച്ചിങ്ങനെ ഇരിക്കും നേരം മുന്നിൽ ചൂട് പറക്കുന്ന മോമോസ് വന്നു. ഞാൻ ഇന്നേ വരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള മോമോ ഓരോന്നും ആസ്വദിച്ചു തന്നെ കഴിച്ചു..

ഭക്ഷണത്തിന് ശേഷം സെറിങ്ങിന്റെ പിറകെ റെക്കോങ് പിയോ ബസ്റ്റാന്റിലെ ടിക്കറ്റ് കൗണ്ടറിലേക്ക് നടക്കുമ്പോഴാണീ ബോർഡ് കാണുന്നത്. ഇവിടുന്ന് പുറപ്പെടുന്ന ബസ് സമയങ്ങൾ എഴുതി വച്ചിരിക്കുന്നു. ഒരു കൗതുകം തോന്നി വായിച്ചപ്പോഴാണ് ചിത്ഗുൽ എന്ന സ്ഥലത്തേക്ക് ഒൻപത് മുപ്പതിന് ഒരു ബസ്സുള്ളതായി കാണുന്നത്..

"ചിത്ഗുൽ"

എവിടെയോ വായിച്ചു മറന്നൊരു പേര്. ഞാൻ ഉദ്ദേശിച്ചത് ശരിയാണെങ്കിൽ ഇത് മനോഹരമായൊരു ഹിമാലയൻ ഗ്രാമമാണ്‌. പണ്ടെങ്ങോ ഒരു ബ്ലോഗിൽ ഈ ഗ്രാമത്തെ കുറിച്ചു വായിച്ചതോർക്കുന്നു. ഇതു തന്നെയാണോ അത് ? എങ്കിൽ പോയാലോ..?

ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നതിനിടെ സെറിങ് എനിക്കു വേണ്ടി കാസയിലേക്ക് ടിക്കേറ്റെടുക്കാൻ കൗണ്ടറിന്റെ മുന്നിലെത്തിയിരിക്കുന്നു. വേഗം ചെന്ന് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു വലിച്ച്, മാറ്റി നിർത്തി അറിയാവുന്ന പോലെ ചോദിക്കുകയാണ്..

ഭയ്യാ, ഇസ് "ചിത്ഗുൽ" .. അച്ഛാ ഹേ ???
സൈറ്റ് സീയിങ് ?? ഫോട്ടോഗ്രാഫി ??

ഞാനിതു ചോദിക്കുമ്പോ സെറിങ്ങിന്റെ കണ്ണുകൾ വിടരുന്നത് കണ്ടപ്പോഴേ മറുപടി ഊഹിച്ചു...

"ചിത്ഗുൽ, ബഹുത് സുന്ദർ ഗാവ് ഹേ..."

അതു കേട്ടപ്പോ പിന്നെയൊന്നും ആലോചിച്ചില്ല. ആ നിമിഷം തന്നെ കൗണ്ടറിൽ നിന്ന് ഒൻപത് മുപ്പതിനുള്ള ചിത്ഗുൽ ബസ്സിൽ 120രൂപായുടെ ടിക്കറ്റെടുത്തു. രണ്ടു മിനിറ്റു കൊണ്ടു യാത്രയുടെ ഒരു പ്രധാന തീരുമാനം മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസ് തേടിയിറങ്ങിയ ഞാനിപ്പോ, വേറേയേതോ ഗ്രാമത്തിലേക്ക് പോകാൻ തയാറെടുക്കുന്നു. എന്തായാലും ഇവിടം വരെ വന്നതല്ലേ, ഒന്നു പോയി നോക്കാം.

ഖൽബിന്റെ ഇഷ്ടങ്ങൾ പിന്തുടർന്നു യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. നാളെയെ കുറിച്ചു ചിന്തിച്ച് ഇന്നത്തെ നിമിഷം നഷ്ടപ്പെടുത്തുന്നത് എന്തിനാ ???

സ്വതന്ത്രമായ ആഗ്രഹങ്ങളാണ് യാത്രയിലെ ഏറ്റവും വലിയ സംതൃപ്തി. ഇപ്പോ ചിത്ഗുൽ ഗ്രാമത്തിലേക്ക് പോകണമെന്ന് മനസ്സ് വല്ലാതെ കൊതിച്ചു പോയി. അവിടെ എന്താ കാണാനുള്ളതെന്ന ചോദ്യത്തിനിപ്പോ പ്രസക്തിയില്ല. എന്തായാലും പോകുക തന്നെ. ബാക്കി വരുന്നിടത്തു വച്ചു കാണാം.

ഇങ്ങനെ പല ചിന്തയിൽ നിൽക്കുന്നതിനിടെ ഏഴു മണിയുടെ കാസ ബസ്സ് വന്നു നിർത്തി. സെറിങ്ങിനും അനുജനും പോകാൻ സമയമായിരിക്കുന്നു. എന്നോടിവർ യാത്ര പറയുകയാണ്.

ഇവരെന്റെ ആരുമല്ല. പക്ഷെ എന്തോ എനിക്ക് വല്ലാത്തൊരു വിഷമം തോന്നുന്നു. കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടൊരു സൗഹൃദമായിരുന്നു അത്. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച കൂട്ടുകെട്ട്. ചിലയാളുകൾ ഇങ്ങനെയാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സു കീഴടക്കി കളയും. എന്തായാലും പോകേണ്ടവർ പോകുക തന്നെ ചെയ്യുമല്ലോ. അങ്ങനെ അവർ അവരുടെ വഴിക്ക്. ഞാൻ എന്റെയും..

അവിടുന്ന്, നേരത്തെ മോമോസ് കഴിച്ച കടയിലേക്ക് നടന്നു. ഇതിന്റെ ഉടമസ്ഥനായ അപ്പൂപ്പനോട് അനുവാദം ചോദിച്ച ശേഷം മൊബൈലും പവർ ബാങ്കും ചാർജ് ചെയ്യാൻ വച്ചു. ഇപ്പോ അവരുടെ വീടിന്റെ മുന്നിലെ ബെഞ്ചിൽ ഇരിക്കുകയാണ്. ഇവിടുന്ന് നോക്കുമ്പോ റെക്കോങ് പിയോ ബസ്റ്റാന്റിനു മുകളിലായി കാണുന്ന മഞ്ഞു മലകൾ കാണാം..
 ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന പർവ്വതങ്ങൾ ഇപ്പോ കണ്മുന്നിലിങ്ങനെ തെളിഞ്ഞു നിൽക്കുകയാ. ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഈ നിമിഷങ്ങളിപ്പോ ഞാൻ മനസ്സു തുറന്ന് ആസ്വദിക്കുന്നു..

തണുത്തുറഞ്ഞ പ്രഭാതത്തിൽ, സുന്ദരമായ ഓർമ്മകൾ താലോലിച്ചു കൊണ്ട് റെക്കോങ് പിയോയിലെ ഒരു ആപ്പിൾ മരച്ചുവട്ടിൽ ഞാനിരിക്കുകയാണ്. ഡയറിയും പേനയും കയ്യിൽ തന്നെ ഉള്ളതിനാൽ കാണുന്ന കാഴ്ചകളെല്ലാം ചൂടോടെ എഴുതാൻ കഴിയുന്നുണ്ട്.

 ഈ ബെഞ്ചിനു മുന്നിൽ പാകിയിരിക്കുന്ന കരിങ്കൽ പടവുകളിലൂടെ, സന്തോഷത്തോടെ, തുള്ളിച്ചാടി താഴേക്കു നടന്നു പോകുന്ന, സ്വെറ്ററണിഞ്ഞ സ്കൂൾ കുട്ടികൾ..


നേരെ എതിർ ദിശയിൽ നിന്നും പാൽ കുപ്പിയുമായി അവരുടെ തന്നെ പ്രായമുള്ള രണ്ടു സഹോദരങ്ങൾ കയറി വരുന്ന കാഴ്ച്ച മനസിനെ നൊമ്പരപ്പെടുത്തുന്നു. ഇവരെന്തേ സ്കൂളിൽ പോകാത്തത്. ഇവർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ?


നല്ല യൂണിഫോമണിഞ്ഞു ബാഗും തൂക്കി നടന്നു പോകുന്ന കുട്ടികളുടെ ഇടയിലൂടെ കീറ വസ്ത്രങ്ങളണിഞ്ഞ ആ കുരുന്നുകൾ അവരുടേതായ ലോകത്തേക്ക് പടവുകൾ കയറിപ്പോയി..

ഇന്നത്തെ വഴിയോര കച്ചവടം തുടങ്ങാനായി കോപ്പു കൂട്ടുന്ന ആളുകൾ എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു. പ്രധാനമായും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളാണ് വിൽക്കാൻ വച്ചിരിക്കുന്നത്.

ഇങ്ങനെ ഓരോ കാഴ്ചകൾ കണ്ടും, മനസ്സിലെ ഓർമ്മകൾ അയവിറക്കിയും സമയം പോയതറിഞ്ഞില്ല..

ഒൻപത് പതിനഞ്ചായപ്പോൾ ചിത്ഗുൽ ഗ്രാമത്തിലേക്കുള്ള കുഞ്ഞൻ HRTC ബസ്സ് വന്നിരിക്കുന്നു. സമയം കളയാതെ എന്റെ വലിയ ബാഗ് ബസ്സിന്റെ ഡിക്കിയിൽ വെച്ച ശേഷം നേരെ കയറി മുൻ വാതിലിന്റെ അടുത്തായി ഇരുന്നു..

കൃത്യ സമയത്ത് ആളു നിറഞ്ഞ ബസ്സ് ഒൻപത് മുപ്പതിന് തന്നെ സ്റ്റാർട്ട് ചെയ്തു. കൂടുതലും ഗ്രാമവാസികൾ തന്നെയാണിതിലെ യാത്രക്കാർ. ബസ്സിപ്പൊ സാവധാനം പിയോ ടൌൺ വഴി ഇറക്കമിറങ്ങുകയാണ്. മനോഹരമായ കാഴ്ചകൾക്കു നടുവിലാണ് റെക്കോങ് പിയോ എന്ന സ്ഥലം. എങ്ങോട്ടു നോക്കിയാലും ഹിമാലയം മേഘങ്ങളിൽ തൊട്ടു നിൽക്കുന്ന സുന്ദര ദൃശ്യം മാത്രം. വണ്ടി ഓരോ വളവുകൾ തിരിയും തോറും മഞ്ഞിൻ തലപ്പാവണിഞ്ഞ കൂടുതൽ  മലനിരകൾ ദർശനം തന്നു കൊണ്ടിരിക്കുന്നു..

ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ചകൾ മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഈ യാത്ര വെറുതെയാവില്ലെന്നു മനസ്സു പറയുന്ന പോലെ..

നല്ല കാഴ്ചകൾ കാണാനായി, ബസ്സിലെ മുൻ സീറ്റാണ് ഞാൻ നോട്ടമിട്ടതെങ്കിലും ഡ്രൈവർ നേരത്തെയത് പിടിച്ചു വച്ചിരുന്നു. ഇന്നത്തെ യാത്രയിൽ അദ്ദേഹത്തിന്റെ രണ്ടു മക്കൾ കൂടെയുണ്ട്. അവരോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണിയാൾ ബസ്സോടിക്കുന്നത്..

മലകൾ ചെത്തിയുണ്ടാക്കിയ ഇറക്കങ്ങളും ഹെയർപിൻ വളവുകളും ഇറങ്ങി എത്തിയത് കഥകളിൽ മാത്രം കേട്ടു പരിചയമുള്ള, സാക്ഷാൽ "സത്-ലജ്" നദിയുടെ അരികു ചേർന്നുള്ള റോഡിലാണ്. മണ്ണിന്റെ നിറമുള്ള നദി, രൗദ്ര ഭാവത്തിൽ കൂലം കുത്തിയൊഴുകുന്നു..

നദിയുടെ കുറുകേ കെട്ടിയുണ്ടാക്കിയ പഴയ ഇരുമ്പു പാലത്തിലേക്ക് ബസ്സ് കയറി. ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ, പാലത്തിന്റെ വശങ്ങളിൽ കെട്ടിയിരിക്കുന്ന ടിബറ്റൻ സമാധാന പതാകകൾ പാറിപ്പറക്കുന്നു..

തൊട്ടു താഴെ കലി പൂണ്ടൊഴുകുന്ന നദിയിലേക്ക് നോക്കുമ്പോ ഉള്ളിലൊരു ഭയം പോലെ. തന്റെ കുട്ടികൾക്കു കാഴ്ചകൾ കാണാനായി, പാലത്തിലൂടെ, വളരെ പതുക്കെയാണയാൾ ബസ്സോടിക്കുന്നത്..

അവിടുന്ന് അൽപം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ കർച്ചം ഡാമിന്റെ അടുത്തെത്തി. ഇപ്പോഴാണൊരു കാര്യം മനസ്സിലായത്. ഇന്നലെ ഞാൻ ഷിംലയിൽ നിന്നും വന്ന അതേ ദിശയിലാണീ ബസ്സിപ്പോ പോകുന്നത്. ആഹാ...!!! ഇത്ര മനോഹരമായ സ്ഥലത്തെ കുറിച്ചാണോ ഞാൻ ഭീകരമായി ചിന്തിച്ചത് ??

വെളുപ്പിന് ഇതുവഴി വരുമ്പോ, തണുത്തു വിറച്ചു കൊണ്ട് പുറത്തേക്ക് നോക്കും നേരം, അരണ്ട വെളിച്ചത്തിൽ അരികിലൂടെ തൊട്ടുരുമ്മി പോയ പാറക്കെട്ടുകളും, ഹിമാലയൻ ഓഫ്‌റോഡും, ഹെയർ പിൻ വളവുകളും, ആർത്തൊഴുകുന്ന സത്-ലജ് നദിയും ഇരുട്ടിന്റെ മറവിൽ കണ്ട കർച്ചം ഡാമിന്റെ ഭാഗങ്ങളും വല്ലാത്തൊരു ഭീകരാന്തരീക്ഷമാണ് മനസ്സിൽ സൃഷ്ടിച്ചത്..

വല്ലാതെ പേടിപ്പെടുത്തിയ യാത്ര. ഏതോ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്ന പോലെയുള്ള കാര്യങ്ങളാണ് ആ സമയം മനസ്സിൽ വന്നത്. ഇടയ്ക്ക് ഡ്രൈവർക്ക് റെസ്റ്റ് ചെയ്യാനായി ഒരു ഇരുമ്പു പാലത്തിൽ നിർത്തിയപ്പോൾ ഞാനും ചാടി പുറത്തിറങ്ങി..

നല്ല തണുത്ത കാറ്റും നൂൽ മഴയും, നദിയുടെ ശബ്ദവും ആസ്വദിച്ചു കൊണ്ട് പേടിയും ജിജ്ഞാസയും മാറ്റാൻ ശ്രമിച്ചു. സത്യം പറഞ്ഞാൽ വല്ലാതെ ടെൻഷൻ തോന്നിയ നിമിഷങ്ങൾ. എങ്ങനെ എത്തുമെന്നറിയാത്ത ലക്ഷ്യത്തിലേക്ക് പോകുകയാണല്ലോ ഞാൻ.

വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഹിമാലയൻ പാതയിൽ, കുത്തിയൊലിക്കുന്ന നദിയുടെ കുറുകെ, തണുത്തു വിറച്ചു നിൽക്കുകയാണ്..

ഹിന്ദി അറിയില്ലെങ്കിലും ഡ്രൈവറോട് ഹിക്കിം ഗ്രാമത്തിലെ പോസ്റ്റോഫീസിനെ കുറിച്ച്‌ എങ്ങനെയോ ചോദിച്ചു. അവിടേക്ക് ബസ്സൊന്നും ഇല്ലത്രേ. കാസയിൽ ചെന്ന് ടാക്സി വിളിച്ചാൽ മതിയെന്ന് മുറി ഇംഗ്ലീഷിൽ പറഞ്ഞ ശേഷം, അവിടെ നിന്ന ആളുകളോട് എന്നെ പരിചയപ്പെടുത്തുകയും വരവിന്റെ ഉദ്ദേശം പറയുകയും ചെയ്തു.

ഒരു കത്തെഴുതാൻ ഇവിടം വരെയോ, ഇവന് വട്ടാണോ എന്നായിരിക്കും ഇവരുടെ ചിന്ത. ആവോ, എന്തായാലും എല്ലാവരെയും ചേർത്തു നിർത്തി ഒരു പടം പിടിച്ച ശേഷമാണവിടുന്നു യാത്ര തുടർന്നത്..

അങ്ങനെ, ഇന്നലെ വല്ലാതെ പേടിപ്പിച്ച ഈ വഴിയുടെ പ്രഭാത ഭംഗി അസ്വദിച്ചുള്ള ഇന്നത്തെ യാത്ര, വൈകാതെ തന്നെ ഇടത്തോട്ടു തിരിഞ്ഞു. കർച്ചം ഡാമിന്റെ അരികു പിടിച്ച് മുകളിലേക്കു കയറിപ്പോകുന്ന വഴിയിലൂടെ ബസ്സ് സാവധാനം മുന്നോട്ടു നീങ്ങുകയാണ്. ഇരുവശത്തും ഡാമിന്റെ ഭാഗമായ കോൺക്രീറ്റ് നിർമ്മിതികൾ. അതിനു നടുവിലൂടെ ഒന്നു രണ്ടു ഗേറ്റുകൾ കടന്ന ബസ്സിപ്പോ ചെങ്കുത്തായ ചുരത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും അപകരകരമായ വഴികളിലൊന്നായ രക്ച്ചം പാസ്. പാറ തുരന്നുണ്ടാക്കിയതാണീ വഴി. വലതു വശം വലിയ താഴ്ചയും, റോഡിനു നേരെ മുകളിൽ പാറക്കെട്ടുകളും നിറഞ്ഞ ഈ പാതയുടെ താഴ് വാരങ്ങളിൽ സത്-ലജ് നദി നിറഞ്ഞൊഴുകുന്നു..

ആഴങ്ങളിലേക്കു കൂപ്പു കുത്താൻ വെമ്പുന്ന പോലെ ഓരോ വളവുകളും അയാൾ സാഹസികമായി വളച്ചെടുക്കുമ്പോൾ, ശ്വാസം നിലച്ച അവസ്ഥയിൽ ഞാനിരിക്കുകയാണ്..

അറിയാതെ രണ്ടു കൈകളും കമ്പിയിൽ മുറുക്കി പിടിച്ചു പോയി. റോഡിന്റെ നേരെ മുകളിലായി താഴ്ന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ ബസ്സിന്റെ കാരിയർ ഇടിക്കാതിരിക്കാൻ, വളരെ വിദഗ്ദ്ധമായി സ്റ്റിയറിങ് തിരിക്കുന്നത് കാണാൻ രസം തന്നെ..

ചില വളവുകളിൽ തന്റെ മക്കളുടെ മുഖത്തു നോക്കി സംസാരിച്ചു കൊണ്ടാണയാൾ ബസ്സ് വളക്കുന്നത്..

പടച്ചവനേ, ന്റെ പാത്തൂനൊരു കത്തെഴുതാൻ വന്ന ഞാനിപ്പോ ലോകത്തിന്റെ ഏതോ കോണിലേക്കു പോകുകയാണ്. അവിടേക്ക് എത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്ര. ഈ പോക്കിലൊരു പാറയിടിഞ്ഞാൽ, അല്ലെങ്കിൽ ബസ്സിന്റെ നിയന്ത്രണം തെറ്റിയാൽ, പിന്നെ എനിക്കെന്തു സംഭവിച്ചെന്ന് പുറം ലോകമറിയില്ല..

എന്തായാലും കുറേ സമയത്തിനു ശേഷം പേടി പതുക്കെ മാറിത്തുടങ്ങി. കർച്ചം പാസ്സിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമായെങ്കിലും ഡ്രൈവറുടെ പരിചയസമ്പന്നത എനിക്കും നല്ല ആത്മവിശ്വാസം പകർന്നിരിക്കുന്നു. യാത്രയുടെ അസ്വാദനത്തിലേക്കു പൂർണ്ണമായും എത്തിച്ചേർന്ന നിമിഷം, കാതിലൊരു പാട്ടും വച്ചു ഞാനിരിക്കുകയാണ്..

നിലാവിനെ സാക്ഷിയാക്കി മനസ്സിലുറപ്പിച്ച ഒരു ലക്ഷ്യത്തിലേക്ക് ഒന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടപ്പോൾ ഇതു പോലെയുള്ള അനുഭവങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ലയിരുന്നു..

മനോഹരവും അപകടകരവുമായ കർച്ചം പാസ്സിന്റെ ഓരോ വളവുകളും ഞാനിപ്പോ ആസ്വദിക്കുകയാണ്. ഹൃദയാന്തരത്തിൽ പൂവിട്ട പ്രണയത്തിന്റെ ഓർമ്മകൾ, ഹിമാലയൻ പാതയുടെ ഭീകരത വലിയ ആസ്വാദനമായി മാറ്റിയിരിക്കുന്നു..

മനസ്സിലെ ചിന്തകൾക്ക് ജീവൻ വച്ചിരിക്കുന്നു. കണ്ണിൽ കാണുന്ന കാഴ്ച്ചകൾ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കിയിരിക്കാൻ എന്താ രസം. ഹെയർ പിൻ വളവുകളും കയറ്റവും നിറഞ്ഞ ഹിമാലയൻ ചുരത്തിലൂടെ എന്റെ മനസ്സും ശരീരവും ഒന്നായി നീങ്ങുകയാണ്..

ഇടയ്ക്ക് സീറ്റിൽ നിന്നും എഴുന്നേറ്റു വലതു വശത്തെ ആഴങ്ങളിലേക്ക് ഒന്നെത്തി നോക്കി. പടച്ചോനേ, ചങ്കിൽ നിന്ന് വല്ലാത്ത ഒരാന്തൽ. 

 കൈവരി പോലുമില്ലാത്ത ഈ റോഡിന് താഴെയായി, അങ്ങു ദൂരെ വെള്ളിയരഞ്ഞാണം പോലെ, രണ്ടു മലകൾക്ക് നടുവിലൂടെ ഒരു നദി ഒഴുകുകയാണ്. ചില വളവുകളിൽ ബസ്സിന്റെ ബോഡി ഈ കൊക്കയിലേക്ക് ഇറങ്ങി തിരിയുമ്പോൾ വീട്ടുകാരെ മുഴുവൻ ഓർമ്മ വരുന്നു. ഗട്ടറുകളിൽ ബസ് ചരിയുമ്പോൾ അറിയാതെ എതിർ ദിശയിലേക്ക് ബലം കൊടുത്തു പോകുന്നു. 

ചെങ്കുത്തായ പാറക്കെട്ടുകൾ കീഴടക്കി മുന്നോട്ടു കുതിക്കുന്ന HRTC ബസ്സിലെ യാത്രയെന്ന എന്റെ സ്വപ്ന സാക്ഷാത്കാരം ഇത്ര പെട്ടെന്ന് സാധ്യമാവുമെന്നു കരുതിയില്ല. എന്തായാലും ചിത്ഗുൽ ഗ്രാമത്തിലേക്ക് ടിക്കറ്റെടുക്കാൻ തോന്നിയ ആ നിമിഷത്തെ ഞാൻ ഒന്നൂടെ സ്മരിച്ചു..

അതങ്ങനെയാണ്..
ചില തീരുമാനങ്ങൾ, അവ നമ്മെ ചിന്തകളുടെ അപ്പുറത്തേക്കായിരിക്കും നയിക്കുക. അല്ലെങ്കിൽ കാസയിലേക്ക് പോകേണ്ട ഞാനീ ചിത്ഗുൽ ബസ്സിൽ ഇരിക്കുമായിരുന്നോ ??

എവിടെയോ നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുന്നർന്നത്. ഡ്രൈവറും കണ്ടക്ടറും പുറത്തേക്ക് നടക്കുന്നു. ഭക്ഷണം കഴിക്കാനാവണം.

സാങ്ല താഴ്-വരയിലെ ബസ് ഷെൽറ്ററാണിത്. സമയം 12:45. ചെറിയ വിശപ്പ് തോന്നുന്നുണ്ട്. ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴേക്ക് സമയം കുറെ പോയി. 

തൽക്കാലം വയറിനെ പറഞ്ഞു സമാധാനിപ്പിച്ചു ബസ്സിൽ തന്നെ കയറിയിരുന്നു. അര മണിക്കൂറിനു ശേഷം ബസ് ജീവനക്കാർ വന്നു വീണ്ടും യാത്ര തുടരുകയാണ്. സാങ്ല ഗ്രാമം കഴിഞ്ഞ ശേഷം വഴിയുടെ സ്വഭാവം മാറിയിരിക്കുന്നു.

ആപ്രിക്കോട്ട് മരങ്ങളാൽ വസന്തം വിരിഞ്ഞ മനോഹരമായ പാത..

ഇടയ്‌ക്കിടെ ചെറിയ പാലങ്ങൾ, അതിനടിയിലൂടെ തെളിഞ്ഞൊഴുകുന്ന അരുവികൾ. പച്ച പുതച്ച താഴ്‌ വാരങ്ങൾക്ക് ഭംഗി പകർന്നു കൊണ്ട് ദേവദാരു മരങ്ങൾ അഴകോടെ നിരന്നു നിൽക്കുന്നു. കിനാവിനെ തോൽപ്പിക്കും വിധം ഈ കാഴ്ചകൾ നയനങ്ങളെ കുളിരണിയിക്കുന്ന നിമിഷം, നല്ലൊരു പാട്ടും വച്ചു ഞാനിങ്ങനെ ഇരിക്കുകയാണ്..

മനസ്സിന്റെ ഓർമ്മകളും മിഴിയിലെ കാഴ്ച്ചയും സംഗമിക്കുന്ന മനോഹര നിമിഷങ്ങളിൽ, ചിന്തകൾക്ക് വീണ്ടും ജീവൻ വച്ചിരിക്കുന്നു.

"വിവാഹ ശേഷം പാത്തൂന്റെ കയ്യും പിടിച്ച് ഇവിടെ വരണം. ആപ്രിക്കോട്ട് മരങ്ങൾക്കിടയിലൂടെ നടക്കണം, വീശിയടിക്കുന്ന കുളിർകാറ്റു കൊള്ളണം, ആ കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ തട്ടം നേരെയാക്കി കൊടുക്കണം. മഞ്ഞു മലകളിൽ നിന്ന് നേരിട്ടൊഴുകി വരുന്ന തെളിനീർച്ചാലുകളിൽ കാലിട്ടിരിക്കണം.."

"ഞാനിങ്ങനെ ലക്ഷ്യമില്ലാതെ അലഞ്ഞ കഥകൾ അവളെ പറഞ്ഞു കേൾപ്പിക്കണം.."

സ്വപ്നങ്ങൾ മനസ്സിൽ കാണുവാൻ മാത്രമുള്ളതല്ല. അതു ചെയ്തു തീർക്കാൻ കൂടിയുള്ളതാണ്. ഇന്ഷാ അല്ലാഹ്. ഞാൻ വന്നിരിക്കും. ഇപ്പോ കാണുന്ന കിനാവുകൾ അനുഭവിക്കാനായി...

മൊബൈലിൽ പാടുന്ന മോഹിത് ചൗഹാന്റെ പ്രണയഗീതങ്ങൾ ഈ നിമിഷങ്ങളെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. കണ്ണിൽ കാണുന്ന ഓരോ കാഴ്ചയും ഒരു മൂവി ഫ്രയിമിലെന്ന പോലെ ആസ്വദിക്കുകയാണ്. 

ആപ്പിൾ മരങ്ങൾക്കിടയിൽ വെട്ടിയ മൺപാതയിലൂടെ ആടിയുലഞ്ഞു സഞ്ചരിക്കുന്ന ഈ HRTC ബസ് എന്നേയും കൊണ്ട് പോകുകയാണ്. സാങ്ല ഗ്രാമത്തിൽ നിന്നും വലിയ ഭാണ്ഡ കെട്ടുകളുമായി കയറിയ ഗ്രാമീണർ പല സ്ഥലങ്ങളിലായി ഇറങ്ങുന്നു.

ഇടയ്ക്ക് പ്രധാന പാതയിൽ നിന്നും വലത്തെക്കു തിരിഞ്ഞു, കുടുസ്സു വഴിയിലൂടെ താഴേക്കിറങ്ങിയ ബസ് വലിയ വളവുകൾ തിരിഞ്ഞ്, ചെറിയൊരു ഗ്രാമത്തിൽ നിർത്തി. പത്തിരുപത് വീടും ഒരു ക്ഷേത്രവും ഉൾപ്പെടുന്ന താഴ് വാരം. മൂന്നു പേർക്ക് ഇറങ്ങാനാണ് ഇത്രയും കഷ്ടപ്പെട്ട് ഡ്രൈവർ ബസ് ഇവിടേക്കിറക്കിയത്..

കുറേ സാധനങ്ങളുമായി അവരിറങ്ങിയ ശേഷം, പതിയെ മുരണ്ടു നിരങ്ങി വീണ്ടും മുകളിലെത്തിയ ഹിമാചൽ പരിവാഹൻ ബസ് ചിത്ഗുൽ ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ചെറിയ പാലങ്ങളും അരുവികളും തൂവെള്ള നിറമുള്ള പാറക്കൂട്ടങ്ങളും താണ്ടി ഇന്ത്യയുടെ അവസാന ഗ്രാമത്തിലേക്ക് ഈ യാത്ര..

ലക്ഷ്യം എത്താറായെന്ന് തോന്നുന്നു. പാറക്കൂട്ടങ്ങൾ കൃഷിയിടങ്ങൾക്ക് വഴി മാറിയിരിക്കുന്നു. റോഡിനോട് ചേർന്ന്, പ്രത്യേക തരത്തിൽ മേഞ്ഞ മേൽക്കൂരയാൽ മനോഹമായ വീടുകൾ കാണാൻ തുടങ്ങി..

അതേ, സ്വപ്നങ്ങളിൽ ഞാൻ കണ്ട പോലെയുള്ള കുടിലുകൾ. അവയോടു ചേർന്ന് പച്ച പുതച്ച താഴ്‌-വാരങ്ങൾ. അവിടെ പുല്ലു മേയുന്ന പശുക്കൾ. അവയ്ക്ക് വെള്ളം കുടിക്കാനായി തെളിഞ്ഞൊഴുകുന്ന അരുവി. അതിനുമപ്പുറം മനോഹരമായ ഹിമാലയ പർവ്വതങ്ങൾ..

ജീവിതത്തിൽ ആദ്യമായി ഞാൻ ഹിമാലയം എന്തെന്ന് അറിയുകയാണ്. മനസ്സിന്റെ മൂലയിൽ പൊടി പിടിച്ചു കിടന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി പുറത്തു ചാടുകയാണ്. ഈ ഗ്രാമങ്ങളിലൂടെ എനിക്ക് നടക്കണം. ഗ്രാമവാസികളെ കാണണം. അവരുടെ ജീവിതം അടുത്തറിയണം. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത സംസ്കാരങ്ങൾ പഠിക്കണം. ആഗ്രഹിച്ച കാഴ്ചകൾ കാണാൻ കഴിഞ്ഞതിനാൽ നല്ല സന്തോഷം തോന്നുന്നു. ഇനി കണ്ട കാഴ്ചകൾ അനുഭവിക്കണം.

സമയം 2:30

  ഈ സ്വപ്നയാത്രയ്ക്ക് വിരാമം കുറിച്ചു കൊണ്ട് ബസ്സ് ചിത്ഗുൽ ഗ്രാമത്തിൽ നിർത്തി. ഇതേ ബസ്സിൽ റെക്കോങ് പിയോയിലേക്കു പോകാനുള്ള ഗ്രാമവാസികളുടെ തിരക്കിനിടയിലൂടെ എങ്ങനെയോ പുറത്തിറങ്ങി, പരിസരം വീക്ഷിച്ചു നടക്കുകയാണ്.

ആളുകളുടെ സംസാരമൊഴിച്ചാൽ നിശബ്ദമായ അന്തരീക്ഷം. ഞാനിപ്പോ നിൽക്കുന്നതിനു താഴെയായി, വെളുത്ത നിറത്തിൽ പതഞ്ഞൊഴുകുന്ന ബാസ്‌പാ നദി. അതിനപ്പുറം പച്ചപ്പു നിറഞ്ഞ മരക്കൂട്ടങ്ങൾ. വീണ്ടും കണ്ണോടിച്ചാൽ ഇടതു വശത്തായി മഞ്ഞു മൂടി കിടക്കുന്ന ഹിമസാനുക്കൾ. വീണ്ടും ഇടത്തോട്ടു തന്നെ നോക്കുമ്പോ ചിത്ഗുൽ ഗ്രാമവും പിന്നിലായി തലയുയർത്തി നിൽക്കുന്ന ഹിമാലയം.. 

തണുത്ത അന്തരീക്ഷത്തിൽ കൈകൾ ജാക്കറ്റിൽ തിരുകി നിൽക്കും നേരം മനസ്സ് വീണ്ടും മന്ത്രിച്ചു. 

"ഇന്നിനി തിരിച്ചു പോണോ ?"

വലിയൊരു ചോദ്യം...!!
കാരണം ഇതേ ബസ്സിൽ പിയോയിലേക്കു മടങ്ങി, അവിടെ കിടന്ന ശേഷം, നാളെ രാവിലെ കാസ ബസ്സ് പിടിക്കാനായിരുന്നു പ്ലാൻ. ഇത്ര മനോഹരമായ ഗ്രാമത്തിൽ വന്നിട്ട് ഒരു രാത്രിയിവിടെ ചിലവഴിക്കാതെ പോകാൻ തോന്നുന്നില്ല. എന്തു ചെയ്യും ? 

ഇന്നിവിടെ നിന്നാൽ, സ്പിറ്റി വാലിയും, ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസും ലക്ഷ്യം വച്ചുള്ള യാത്രയിൽ വീണ്ടും ഒരു ദിവസം കൂടി കുറയും. എണ്ണി കുറുക്കി വച്ചിരിക്കുന്ന ദിവസങ്ങളിൽ നിന്നും രണ്ടു ദിവസം മാറിയാൽ യാത്രാ പ്ലാനിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കും. 

എന്തു ചെയ്യും ??

നിൽക്കണോ, പോകണോ എന്നാലോചിച്ചു നിന്ന ശേഷം, എന്റെ തീരുമാനം ബസ്സിലേക്കു തന്നെ മടങ്ങാനായിരുന്നു. ബാസ്‌പാ നദിയിലേക്ക് കണ്ണും നട്ട്, ചിത്ഗുൽ ഗ്രാമത്തെ വീണ്ടും വീണ്ടും നോക്കി ഞാൻ പതിയെ ബസ്സിലേക്കു നടക്കുകയാണ്..

റെക്കോങ് പിയോയിലേക്ക് പോകാനായി നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലൂടെ, ബസ്സിൽ കയറി, സീറ്റിൽ വച്ചിരുന്ന സാധനങ്ങളും ഡിക്കിയിലിരുന്ന ബാഗും വലിച്ചെടുത്ത്, HRTC ബസ്സിനോട് ടാറ്റാ പറഞ്ഞു ഞാൻ പുറത്തിറങ്ങി. 

വരുന്നത് വരട്ടെ, മനസ്സിന്റെ ഇഷ്ടങ്ങളാണ് യാത്രയിലെ ഏറ്റവും വലിയ സന്തോഷം. അതിനു വേണ്ടിയാണല്ലോ നമ്മൾ സഞ്ചരിക്കുന്നത്. ഇന്നെന്തായാലും ചിത്ഗുൽ ഗ്രാമത്തെ അനുഭവിക്കാൻ മനസ്സിലുറപ്പിച്ചു മുന്നിൽ കാണുന്ന വഴിയിലൂടെ നടക്കുകയാണ്.

ഇപ്പൊ ചെറിയ ചാറ്റൽ മഴ തുടങ്ങി. നല്ല തണുത്ത സൂചിത്തുള്ളികൾ മുഖത്തു പതിച്ചപ്പോൾ എന്താ സുഖം. അൽപ്പ നേരം ആകാശത്തേക്കു  തലയുയർത്തി മഴയെ പുണർന്ന ശേഷം, കണ്ണടയിൽ നിറഞ്ഞ തുള്ളികൾ തുടച്ചു നിൽക്കുമ്പോഴാണ് അവൻ വന്നു വിളിക്കുന്നത്. 

എന്നെപോലെ ഒറ്റയ്ക്ക് ചിത്ഗുൽ കാണാൻ വന്ന യാത്രികനാണ്. പേര് രഘു, ഇവിടെ റൂം കിട്ടുമോയെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മറുപടിയായി.. എന്റെ കയ്യിൽ ടെന്റുണ്ടെന്നും, ഒരുമിച്ചു പിച്ച് ചെയ്യാമെന്നും പറഞ്ഞു കൊണ്ട് മഴ നനയാതിരിക്കാൻ അരികിൽ കണ്ട കെട്ടിടത്തിലേക്ക് കയറി നിന്നു..

ഈ മഴയത്ത് ക്യാമ്പിംഗ് നടക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. എന്തായാലും ഞങ്ങൾ രണ്ടു പേരും ഓരോ ചൂടൻ ചായയും അകത്താക്കി റൂമന്വേഷിച്ചു നടപ്പു തുടങ്ങി. 

ഡൽഹി സ്വദേശിയാണ് രഘു. എന്നെ പോലെ നിബന്ധനകൾ ഇല്ലാതെ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തി. വളരെ കുറച്ചു നേരത്തെ സംസാരം കൊണ്ടു തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. 

ഇവിടെ ഞങ്ങൾ കയറി നോക്കിയ പല മുറികൾക്കും 500 രൂപ മുതൽ പറഞ്ഞപ്പോ ഞാൻ ഒഴിഞ്ഞു മാറി. നല്ല വൃത്തിയുള്ള മുറിക്ക് 250 രൂപ ഷെയർ അധികമല്ലെങ്കിലും ചിത്ഗുൽ ഗ്രാമത്തിൽ ക്യാമ്പ് ചെയ്യാനുള്ള ആഗ്രഹത്താൽ ഞാൻ രഘുവിനെ എങ്ങനെയോ പറഞ്ഞു മനസ്സു മാറ്റി..

പുഴയോരത്തു ടെന്റടിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഞങ്ങൾ താഴേക്കു നടക്കുകയാണ്. കൃഷിയിടങ്ങൾ കടന്നു താഴേക്കു പോകുന്ന നടപ്പാതയിൽ നിന്നു നോക്കുമ്പോ വലതു വശത്തായി കുറെ ക്യാമ്പിംഗ് ടെന്റുകൾ കാണുന്നു. പോയി നോക്കാമെന്ന ഉദ്ദേശത്തിൽ ഞങ്ങളങ്ങോട്ട് നടന്നു. 

ബാസ്‌പാ നദിയുടെ ചാരെയായി സജ്ജീകരിച്ച  മനോഹരമായൊരു ക്യാമ്പിംഗ് നിലമാണിത്. പരിസരത്ത് ആരേയും കാണാത്തതിനാൽ, തൊട്ടടുത്തു കണ്ട ഒറ്റമുറി കെട്ടിടത്തിൽ മുട്ടി വിളിച്ചപ്പോ ഒരാൾ വന്നു. 300 രൂപ കൊടുത്താൽ സ്വന്തം ടെന്റ് കെട്ടാൻ സമ്മതിക്കും. ഗുണം, ഇവിടെ തന്നെ ഭക്ഷണം കിട്ടും, മൊബൈൽ ചാർജ് ചെയ്യാം, രഘുവിന് ഒരു സ്ലീപ്പിങ് ബാഗും തരാമെന്നു പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കിയില്ല. പരമാവധി സംസാരിച്ചു 200ൽ ഒതുക്കിയ ശേഷം നദിക്കരയിലെ പുൽ തകിടിയിൽ ഞങ്ങൾ കൂടാരം കെട്ടുകയാണ്.

ടെന്റടിക്കാൻ പഠിക്കണമെന്ന രഘുവിന്റെ അവശ്യ പ്രകാരം എല്ലാം കാണിച്ചു കൊടുത്തു. ഞങ്ങളുടെ ബാഗുകളും, സ്ലീപ്പിങ് ബാഗും ടെന്റിൽ ഭദ്രമാക്കി വാതിലടച്ച ശേഷം പരിസരത്തേക്ക് കണ്ണോടിച്ചു..

എന്തു മനോഹരമായ താഴ് വാരം. പുൽത്തകിടിയിൽ കെട്ടിയ ഞങ്ങളുടെ കൂടാരത്തിനപ്പുറം ബാസ്‌പാ നദി പതഞ്ഞൊഴുകുന്നു. അകലേക്ക് നോക്കിയാൽ സാക്ഷാൽ ഹിമാലയം. ഈ ഗ്രാമത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം തന്നെ ക്യാമ്പിങ്ങിന് കിട്ടിയതിൽ നല്ല സന്തോഷം തോന്നുന്നു. 

സമയം നാലേ മുപ്പത്‌:

ഞാനും രഘുവും ആ ഒറ്റ മുറി കെട്ടിടത്തിൽ നിന്ന് ഓരോ മാഗിയും വാങ്ങി ബാസ്‌പാ നദിക്കരയിലിരുന്നു കഴിക്കുകയാണ്. തണുത്ത അന്തരീക്ഷത്തിൽ ചൂടുള്ള മാഗി സൂപ്പ് ആസ്വദിക്കുമ്പോ കാതിലൊരു കിന്നാരം പോലെയീ നദിയിലെ ഓളങ്ങൾ ഒഴുകുന്നു..

ഖൽബിന്റെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചവനാണ് ഞാൻ. ലോകത്തിലെ ഏറ്റവും ഉയരത്തിൽ ചെന്ന് അവൾക്കൊരു സന്ദേശമയക്കണം. അവൾക്കെന്നു പറഞ്ഞാൽ, എന്റെ പാത്തൂന്.

എന്റെ ലക്ഷ്യങ്ങളിൽ നിന്നും അകന്നു മാറിയോ എന്നൊരു തോന്നലുണ്ടെങ്കിലും, ചിത്ഗുൽ ഗ്രാമത്തിലേക്ക് ബസ്സു കയറാൻ തോന്നിയ നിമിഷത്തെ സ്മരിച്ചു. ഒറ്റ ഒരു നിമിഷത്തെ തീരുമാനം കൊണ്ടാണല്ലോ ഞാനിപ്പോ ഈ നദിക്കരയിൽ ഇരിക്കുന്നത്. കൂട്ടിന് ദാ ഇവനും..

ഭക്ഷണത്തിനു ശേഷം, ഞങ്ങൾ ടെന്റടിച്ച സ്ഥലത്ത് നിന്നു നോക്കുമ്പോ കാണുന്ന പാലം ലക്ഷ്യമാക്കി നടക്കുകയാണ്. തണുത്ത കാറ്റു വീശുന്ന സായാഹ്നത്തിൽ, ജീവിതത്തിൽ ആദ്യമായി, ഒരു ഹിമാലയൻ ഗ്രാമത്തിലൂടെ ഓരോ കാലടിയും വെക്കുമ്പോ വല്ലാത്ത അനുഭൂതി പോലെ...

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പകൽ കിനാവുകൾ പുലരുമ്പോൾ ഏതോ സ്വപ്ന ലോകത്തെന്ന പോലെ ഞാൻ നടക്കുകയാ. നദിക്കരയിൽ നിന്നു നോക്കിയാൽ കാണുന്ന വനത്തിൽ നിന്നും കുരുവികളുടെ ശബ്ദം കേട്ടു തുടങ്ങി. ഇളം മഞ്ഞിനാൽ നനഞ്ഞു കുതിർന്ന പഴയ പാലത്തിലൂടെ ഞാനും രഘുവും ബാസ്‌പാ നദിക്കപ്പുറമുള്ള കാണാ കാഴ്ചകൾ തേടി നടപ്പു തുടർന്നു..

ഇപ്പൊ വീണ്ടും നൂൽ മഴ തുടങ്ങി. പാലം കടന്ന് മുന്നിൽ കണ്ട പുൽ തകിടിയിലൂടെ നടക്കും നേരം ആരോ ഞങ്ങളുടെ പിന്നാലെ വരും പോലെ. തിരിഞ്ഞു നോക്കിയപ്പോ, ക്യാമ്പിംഗ് ഓണറുടെ വളർത്തു നായയാണ്. കൂടെ വേറൊന്നും. ഞങ്ങൾ നിൽക്കുമ്പോ അവ നിൽക്കും, മുന്നോട്ടു നടക്കുമ്പോ പിന്നാലെ വരുന്നു. ആദ്യം പേടിച്ചെങ്കിലും ഉപദ്രവിക്കില്ലെന്നു മനസ്സിലായപ്പോ നടപ്പു തുടരുകയാണ്..

പലതും സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്. ഇരുവരുടേയും യാത്രാ അനുഭവങ്ങളാണ് പ്രധാനമായും. ഒരേ മനസ്സുള്ളവർ കണ്ടു മുട്ടിയാൽ അങ്ങനെയാണല്ലോ. എന്തായാലും വലിയ ആഗ്രഹങ്ങളായ Triund , ചന്ദ്രശില തുടങ്ങിയ ട്രെക്കിങ്ങുകൾ നടത്തിയിട്ടുള്ള രഘുവിൽ നിന്നും വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ജോലിത്തിരക്കുകളിൽ നിന്ന് മുക്തി നേടാൻ ഇടക്കിടെ ഒറ്റയ്ക്ക് ഹിമാലയം കറങ്ങുന്ന വ്യക്തിയാണ് ഇദ്ദേഹം. ജോലി ചെയ്ത് സമ്പാദിക്കുന്നത് മനസ്സിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങി ജീവിക്കാൻ കൂടിയാണെന്നാ രഘുവിന്റെ അഭിപ്രായം..

എന്തായാലും ജീവിതത്തിലൊരിക്കലും ഈ നടപ്പു മറക്കില്ല. നൂൽ മഴയുടെ പിന്നാലെ കോടമഞ്ഞും വന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് അന്തരീക്ഷം മാറിയിരിക്കുന്നു. നിരപ്പായ പുൽ മൈതാനിയിലെ വലിയൊരു പാറയിൽ കയറിയിരുന്ന ശേഷം, പൂർണ്ണ നിശബ്ദമായി പരിസരത്തെ ശബ്ദങ്ങൾ ആസ്വദിക്കുകയാണ്. ഒരുതരം നാച്ചുറൽ മെഡിറ്റേഷൻ എന്നും പറയാം..

ആദ്യം വനത്തിൽ നിന്നുള്ള കിളിനാദം മാത്രമാണ് കേട്ടത്. സമയം ചെല്ലും തോറും സാധാരണ നമ്മൾ ശ്രദ്ധിക്കാത്ത ചെറു ശബ്ദങ്ങൾ കാതിൽ വല്ലാത്ത രസത്തോടെ കേട്ടു തുടങ്ങിയിരിക്കുന്നു. ഈ കാറ്റിൽ പുൽനാമ്പുകൾ അനങ്ങുന്നതു പോലും ചെവിയിൽ അനുഭവിച്ച നിമിഷം, എന്റെ ചിന്തയിൽ അവൾ വരുന്നുവോ ??

അതേ..!! 
ഖൽബിലെ കിനാവുകൾ പൂർത്തീകരിക്കാനിറങ്ങിയ ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. തനിച്ചാണെന്ന തോന്നൽ വരുന്ന ഓരോ നിമിഷവും ഓരോ കഥയായി, അതിലെ കഥാപാത്രമായി അവളെന്റെ കൂടെ തന്നെയുണ്ട്..

ഈ താഴ് വരയിൽ, ഞാനിപ്പോ കാണുന്ന മരങ്ങൾക്കിടയിലൂടെ, മഴയിൽ നനഞ്ഞ ഇലകൾ വകഞ്ഞു മാറ്റി, അവൾ വരികയാണ്..!! ഒരു കൂട്ടായി, മനസ്സിലെ കിനാവായി, ചിന്തകൾക്കൊരു തുണയായി..

ഹൃദയാന്തരത്തിൽ പാടുന്ന ഗസലിൻ താളത്തിൽ ഓരോ സ്വപ്നങ്ങളും വിരിയുന്ന നേരം.. ഞാനെന്റെ യാത്രയിലെ സുവർണ്ണ നിമിഷങ്ങൾ നെഞ്ചോട് ചേർത്തു കിനാവ് കാണുകയാ...

ഈ വനത്തിൽ നിന്നു കേൾക്കുന്ന കിളിനാദങ്ങളും, മേനിയിൽ തലോടുന്ന ചെറു മഴയും, കോടമഞ്ഞും, മനസ്സിലെ സ്വപ്നങ്ങളും കൂടിച്ചേർന്ന നിമിഷം ഈ ഗ്രാമത്തെ സാക്ഷിയാക്കി ഞാനൊരു കാര്യം തീരുമാനിച്ചു..

ഇവിടെയും ഞങ്ങൾക്ക് വരണം. സൂര്യ കിരണങ്ങൾ ഭൂമിയെ തൊടുന്നൊരു പ്രഭാതത്തിൽ ഇതേ പുൽ തകിടിയിലേക്ക് കൂടാരം തുറന്നിറങ്ങണം. ഒരിക്കലും മറക്കാത്ത ഓർമ്മകൾ മാത്രം കയ്യിലെടുത്ത് ചിത്ഗുൽ ഗ്രാമത്തിലൂടെ നടക്കണം.. 

സ്വപ്നങ്ങൾ കണ്ടിരുന്നു സമയം വൈകിയപ്പോൾ രഘുവാണ് വിളിച്ചുണർത്തിയത്. നേരമിരുട്ടും മുൻപ് ഗ്രാമം നടന്നു കാണാമെന്ന അഭിപ്രായം മാനിച്ച് വിഷമത്തോടെ ഈ പുൽ തകിടിയോട് വിടപറയേണ്ടി വന്നു. പാത്തുവിനോടൊപ്പം ഇനിയും വരാമെന്ന് പറഞ്ഞു കൊണ്ട്..

ബാസ്‌പാ നദി കടന്നു ഗ്രാമത്തിന്റെ കിഴക്കേ ചരിവിലേക്ക് നടപ്പു തുടരും നേരം, പിന്നിലായി കാണുന്ന മഞ്ഞുമലകളിൽ അസ്തമയ സൂര്യന്റെ ഇളം ചുവപ്പ് കാണുന്നു. അതും നോക്കി കുറെ സമയം നിന്ന ശേഷം വീണ്ടും മുന്നോട്ടു തന്നെ നടക്കുകയാണ്..

ചിത്ഗുൽ:

 എണ്ണൂറിൽ പരം ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണിത്. ശൈത്യ കാലമായാൽ ഇവിടം മഞ്ഞു മൂടും. ആ സമയത്ത്, വളരെ കുറച്ചു പേരൊഴിച്ചു ബാക്കിയെല്ലാ ഗ്രാമവാസികളും കിന്നോർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറും..

ഉരുളക്കിഴങ്ങാണ് ഇവിടുത്തെ പ്രധാന കൃഷി. ചിത്ഗുൽ കിഴങ്ങിന് മാർക്കറ്റിൽ ഇരട്ടി വിലയാണത്രെ. മഞ്ഞുകാലം വരുമ്പോ ഗ്രാമത്തിൽ താമസിക്കുന്ന ചുരുക്കം ചിലർ, അഞ്ചു മാസം കഴിയാനുള്ള ഭക്ഷണ സാധനങ്ങൾ നേരത്തെ കരുതി വെക്കും. മഞ്ഞു വീഴ്ച്ച തുടങ്ങിയാൽ അടക്കുന്ന രക്ച്ചം പാസ്സ് പിന്നെ മാസങ്ങൾക്ക് ശേഷമാണ് തുറക്കുക. അതു വരെ അവർക്ക് പുറം ലോകവുമായി ബന്ധമില്ല. വല്ലപ്പോഴും വന്നു പോകുന്ന BSNL network മാത്രമേ ആകെയുളളൂ. മഞ്ഞു കാലത്ത് അതുമില്ല. ഇവിടെയുള്ള ഒരു വൃദ്ധനോട് സംസാരിച്ച രഘുവാണ് എനിക്ക് തർജമ ചെയ്തു തന്നത്.

പിന്നെ ഏറ്റവും അത്ഭുതപ്പെട്ടതും, വിശ്വസിക്കാൻ പ്രയാസവുമായൊരു കാര്യമുണ്ട്..

ദാ, മുന്നിൽ കാണുന്ന ആ മലയ്ക്കപ്പുറം ചൈനയാണത്രേ. പടച്ചോനെ, ഇപ്പോഴാണ് ഞാൻ വന്നു നിൽക്കുന്നത് എവിടെയാണെന്ന് ഏകദേശ ധാരണ ലഭിച്ചത്. അതായത്, ഇന്ത്യയുടെ മാപ്പിൽ മുകളിലായി വലത്തേയറ്റത്ത്. ഈ യാത്ര തുടങ്ങുമ്പോൾ പോലും കരുതിയില്ല ഇവിടെയൊക്കെ എത്തുമെന്ന്. എല്ലാം ഒരു നിമിത്തം..

ഡൽഹിയിൽ നിന്ന് ഇവിടെ വരെയെത്താൻ എഴുന്നൂറ്റി നാൽപ്പത് രൂപാ മാത്രമേ യാത്രാ ഇനത്തിൽ ചിലവായുള്ളൂ എന്നത് വേറൊരു അത്ഭുതം. എന്തായാലും എന്റെയീ യാത്ര കൊണ്ട് മറ്റുള്ളവർക്ക് ഉപകാരമാവണമെന്ന ഉദ്ദേശത്തിൽ സകല കണക്കുകളും, ബസ് സമയങ്ങളും മറ്റു പ്രധാന കാര്യങ്ങളും അപ്പപ്പോൾ ഡയറിയിൽ എഴുതുന്നുണ്ട്..

ചിത്ഗുൽ ഗ്രാമത്തിന്റെ കാഴ്ചകൾ തേടി ഞാനും രഘുവും നടക്കുകയാണ്. വഴിയോരങ്ങളിൽ സൊറ പറഞ്ഞു നിൽക്കുന്ന മുഖം ചുളിഞ്ഞ ആളുകൾ. തലയിൽ വലിയ കൊട്ടയുമേന്തി വീട്ടിലേക്ക് നടക്കുന്ന സ്ത്രീകൾ. ഗ്രാമത്തിന്റെ ഒത്ത നടുക്കായി സജ്ജീകരിച്ച ബാഡ്മിന്റൺ കോർട്ടിൽ കളിക്കുന്ന കുട്ടികൾ, അതു കണ്ടു നിൽക്കുന്ന ആളുകൾ. അങ്ങനെ എല്ലാം കണ്ടു കണ്ട് ഞങ്ങളെത്തിയത് ചിത്ഗുലിലെ ബുദ്ധ ക്ഷേത്രത്തിന് മുൻപിലായിരുന്നു..

ഞങ്ങളെ കണ്ടതും വലിയ ഗോപുര വാതിൽക്കൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വേഗം അകത്തേക്കോടി. ചെറിയൊരു കൗതുകത്തോടെ അകത്തേക്കു കയറിയപ്പോൾ കണ്ട കാഴ്ച്ച രസകരം..

കല്ലു പാകിയ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികൾ. ഞങ്ങളെ കണ്ടതും കുഞ്ഞു കുട്ടികൾ ഓടി വന്നു കൈ പിടിച്ചു ഹായ് പറഞ്ഞും ക്യാമറയിൽ നോക്കി ഗോഷ്ടികൾ കാണിച്ചും ഓടി മറയുന്നു. കൊച്ചു കുട്ടികളോട് ഇടപഴകുന്നത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മറക്കാനാവാത്ത അനുഭവമായി ഈ ചിത്ഗുൽ ഗ്രാമത്തിലെ കുഞ്ഞുങ്ങൾ..

അറുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണിത്. അങ്ങനെ അവിടെ കുറേ സമയം കുട്ടികളോടൊപ്പം ചെലവഴിച്ച ശേഷം പിന്നിലെ വാതിലിലൂടെ ഞങ്ങൾ നടപ്പു തുടരുകയാണ്‌. സമയം ഏഴു മുപ്പതു കഴിഞ്ഞിട്ടും നേരം ഇരുട്ടിയിട്ടില്ല. നമ്മുടെ നാട്ടിൽ അഞ്ചു മണിയായ അവസ്ഥ.

സമയം ചെല്ലും തോറും തണുത്ത കാറ്റു വീശാൻ തുടങ്ങിയിരിക്കുന്നു. ചുറ്റും നിരന്നു നിൽക്കുന്ന ഹിമാലയൻ പർവതങ്ങളിൽ കോടമഞ്ഞു നിറയുന്ന കാഴ്ച്ച അത്ഭുതത്തോടെ ഞങ്ങൾ കാണുകയാണ്..

സമയം എട്ടായതും അന്തരീക്ഷം നീല നിറത്തിലേക്ക് മങ്ങി തുടങ്ങി. കൂടുതൽ ഇരുൾ വീഴും മുൻപ് ഞങ്ങൾക്ക് ടെന്റിലെത്തണം. ഇപ്പോ തിരിച്ചു നടക്കുകയാണ്. ചിത്ഗുൽ ഗ്രാമത്തിലെ കൃഷി പാടങ്ങൾക്കരികിലൂടെ തണുത്ത് വിറച്ചു നടക്കും, ഒരത്ഭുത കാഴ്ച്ച കണ്ട് ഞങ്ങൾ രണ്ടും അന്തം വിട്ടു നിന്നു പോയി..

അങ്ങു ദൂരെ മലനിരകളുടെ അപ്പുറത്തു നിന്ന് ചന്ദ്രനുദിക്കുകയാണ്. എന്തു മനോഹരമായ കാഴ്‌ച്ച. ജീവിതത്തിൽ ഇന്നേ വരെ ഇങ്ങനൊരു ചന്ദ്രോദയം കണ്ടിട്ടില്ല..

ആകാശത്തിന്റെ നിറം നീലയിലേക്കു മാറിയ നേരം, ഒരു മഞ്ഞുമലയുടെ മുകൾ ഭാഗം ചന്ദ്രപ്രഭയാൽ വെട്ടി തിളങ്ങുന്നു. ഇതു കണ്ടതും അതീവ സന്തോഷത്താൽ രഘു തുള്ളി ചാടുകയാണ്. ഇത്തരം കാഴ്ച്ച അപൂർവ്വമായേ കാണാൻ കഴിയൂ എന്ന് കേട്ടപ്പോ എനിക്കും വല്ലാത്ത സന്തോഷം..

ഒരു പ്രതീക്ഷയുമില്ലാതെ യാത്ര തുടങ്ങിയ എനിക്കായി പ്രകൃതിയൊരുക്കിയ ഇന്ദ്രജാലം. സ്വപ്നമേത്, സത്യമേത് ഇന്ന് വേർതിരിക്കാൻ പ്രയാസപെടുന്ന ഈ നിമിഷത്തിൽ, പരസ്പരം ഒരു വാക്കു പോലും മിണ്ടാതെ ഞങ്ങൾ രണ്ടും കൊതിയോടെ കണ്ടു നിൽക്കുകയാണ്. പറയാൻ കഴിയാത്ത എന്തോ ഒരു ഫീലിംഗ് ശരീരത്തെ മയക്കിയിരിക്കുന്നു..

കിഴക്കു നിന്നും വീശിയടിക്കുന്ന, ഈ കുളിരുള്ള കാറ്റു പോലും ഞങ്ങൾക്കു വേണ്ടി വന്ന പോലെ, നിലാവിന്റെ നീല പ്രഭയാൽ തിളങ്ങി നിൽക്കുന്ന ആ മഞ്ഞുമലയിലാണ് എന്റെ മനസ്സിപ്പോൾ..

എന്റെ ഇഷ്‌കിന്റെ ഉയരങ്ങളിൽ കാത്തു വച്ച കിനാവിലേക്കുള്ള യാത്രയിൽ, ഇതു പോലുള്ള കാഴ്ചയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു. ഇതും കണ്ടിങ്ങനെ നിൽക്കുമ്പോ മനസ്സിൽ വീണ്ടും കഥകൾ നിറയുകയാണ്..

ഇതു പോലൊരു സന്ധ്യാ നേരം, തണുപ്പകറ്റാൻ വലിയൊരു കമ്പിളി ചുറ്റി രണ്ടു പേർ ഇരിക്കുകയാണ്. കയ്യിൽ ചൂടു പറക്കുന്ന കട്ടൻ ചായ. അരികിൽ ചെറുതായി തീ കൂടിയിരിക്കുന്നു. അതിൽ നിന്നും പറന്നു പൊങ്ങുന്ന തീപ്പൊരികൾ അവരുടെ ദേഹത്തേക്ക് പറക്കുന്നു.

മാമലകൾക്കപ്പുറത്തു നിന്നു ചന്ദ്രനുദിക്കുന്ന കാഴ്ച്ച കാണുകയാണവർ. തോളുകൾ ചേർന്നുരുമ്മി, തലകൾ ചേർത്തു വച്ച്. പ്രണയ ചിഹ്നത്തിന്റെ ആകൃതിയിൽ അവരിങ്ങനെ ഇരിക്കുകയാണ്. പിന്നണിയായി ഒരു പഴയകാല ഗാനവും..


"അന്തിവെയിൽ പൊന്നുതിരും..
     ഏദൻ സ്വപ്നവുമായ്‌..

വെള്ളിമുകിൽ പൂവണിയും
      അഞ്ചന താഴ്‌വരയിൽ..

കണി മഞ്ഞു മൂടുമീ.. 
     നവ രംഗ സന്ധ്യയിൽ..

അരികേ വാ.. മധു ചന്ദ്ര ബിംബമേ..

ഹൃദയാന്തരത്തിൽ ഞാൻ കാത്തു വെക്കുന്ന ആഗ്രഹങ്ങളിലേക്ക്, മനോഹരമായ ഒരേടും കൂടി സമ്മാനിച്ച ശേഷം പൂർണ്ണ ചന്ദ്രൻ മേഘങ്ങൾക്കുള്ളിലേക്കു വലിഞ്ഞു..

കണ്ട സ്വപ്നങ്ങൾ സത്യമാവണേ, എന്ന പ്രാർത്ഥനയിൽ രഘുവിനോടൊപ്പം ടെന്റിലേക്കു നടന്നപ്പോഴും, ഭക്ഷണം കഴിക്കുമ്പോളും, രഘു എന്നോട് സംസാരിക്കുമ്പോഴും ഞാനാ മഞ്ഞുമലയിൽ തന്നെയായിരുന്നു..

ബാസ്‌പാ നദിയുടെ ഓരത്തായി ഒറ്റയ്ക്കിരുന്നു കിനാവുകൾ മെനയുമ്പോൾ രഘു ഉറക്കം പിടിച്ചിരുന്നു. വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ചൈനാ അതിർത്തിയിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ ഈ നിമിഷം മാത്രം ആസ്വദിച്ചു ഞാനിരിക്കുകയാ..

ഇനി നാളെ വെളുപ്പിന് ആറു മണിയുടെ റെക്കോങ് പിയോ ബസ്സ് പിടിക്കണം. അവിടെ ചെന്നിട്ട് ബാക്കി തീരുമാനിക്കാം. കഴിയുമെങ്കിൽ കൽപ്പ ഗ്രാമം സന്ദർശിക്കണം. അല്ലെങ്കിൽ നാളെ തന്നെ കാസ ഭാഗത്തേക്ക് പോകാൻ കഴിയുമെങ്കിൽ അങ്ങനെ. എന്തായാലും ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റോഫീസിൽ എനിക്കെത്തണം..

അൽപ്പമെങ്കിലും കണ്ണടക്കാനായി ടെന്റിൽ കയറിയപ്പോഴും ആ ചന്ദ്രോദയത്തിന്റെ വെള്ളി വെളിച്ചമാണ് മനസ്സിൽ. ഒറ്റ നിമിഷത്തെ തീരുമാനം കൊണ്ട് ഒരായുസ്സിന്റെ അനുഭവങ്ങൾ തന്ന ചിത്ഗുൽ ഗ്രാമമേ..

ഒരിക്കൽ കൂടി ഞാൻ വന്നിരിക്കും,
എന്റെ പാതി ജീവനേയും കൊണ്ട്...


ഇന്നത്തെ യാത്രയുടെ വീഡിയോ
https://youtu.be/wohx7Pv-KOw
www.sancharangal.blogspot.in

       - തുടരും
______________________________



ഒരു മുഹബ്ബത്തിന്റെ കഥ പറയുന്ന ഹിമാലയം യാത്ര: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസിലേക്ക് ..




  എന്റെ പ്രണയത്തിന്റെ ഉയരങ്ങളിൽ ഞാൻ കാത്തു വച്ചൊരു സ്വപ്നമുണ്ടായിരുന്നു.. ഇഷ്കിന്റെ മൈലാഞ്ചിയണിഞ്ഞ്, എന്നെയും സ്വപ്നം കണ്ട്, നിക്കാഹിന് തയാറെടുക്കുന്ന എന്റെ പാത്തൂന് ഒരു സമ്മാനം കൊടുക്കണം. ഇതു വരെ ഒരാളും തന്റെ പ്രതിശ്രുത വധുവിന് കൊടുക്കാത്ത സമ്മാനം..

  അങ്ങു ദൂരെ, ചൈനാ അതിർത്തിയിൽ ഒരു ഗ്രാമമുണ്ട്. ഹിമാലയൻ മലനിരകളുടെ ഉച്ചിയിലായി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമം..

 എനിക്കവിടെ പോകണം. അവിടുന്ന് അവൾക്കൊരു കത്തെഴുത്തണം. ഇന്ത്യൻ തപാൽ സർവ്വീസ് വഴി, ഇണക്കുരുവിയുടെ കയ്യിലേക്കത് പറന്നിറങ്ങണം. കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സർപ്രൈസ്. ഹൃദയാന്തരത്തിൽ ഒരു കുഞ്ഞു പൂവു പോലെ വിടർന്ന ഈ സ്വപ്നം എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ യാത്രയ്ക്കു തയാറെടുത്തു..




 പറയാൻ എളുപ്പമാണെങ്കിലും തടസ്സങ്ങൾ പലതുണ്ടായിരുന്നു. പണവും സമയവുമായിരുന്നു പ്രധാന വെല്ലുവിളി. പലതവണ പിന്തിരിയാൻ ഒരുങ്ങിയപ്പോഴും, 'ചിലത് നഷ്ടപ്പെടുത്താതെ ഒന്നും നേടാൻ കഴിയില്ലെന്ന ചിന്ത' എന്നെ വീണ്ടും വീണ്ടും യാത്രയ്ക്കു പ്രേരിപ്പിച്ചു..

 പ്രണയ കഥകളിലെന്നും യാത്രയ്ക്കൊരു സ്ഥാനമുണ്ടായിരുന്നു. ലൈലയെ തേടി തന്റെ കുതിരപ്പുറത്ത് ഭ്രാന്തനായി അലഞ്ഞ ഖൈസിന്റെ കഥകൾ ചെറുപ്പത്തിലേ എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു. അന്നൊന്നും എനിക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത, ഒരു കാര്യമായിരുന്നു. പ്രണയവും യാത്രയും സംഗമിക്കുന്ന, ഇത്തരം അലച്ചിൽ..


  കാലം കടന്നു പോയി. പഠനം, ജോലി, തിരക്കുകൾ, യാത്രകൾ... അതിനിടയിൽ കല്യാണ നിശ്ചയവും. ഇന്നിപ്പോ നിക്കാഹുറപ്പിച്ച ഫാത്തിമയെ ഞാൻ പ്രണയിക്കുകയാണ്..


അവൾക്കു വേണ്ടി ഒരു യാത്ര ചെയ്യണമെന്ന ആഗ്രഹത്തിൽ ഞാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ പോയി അവക്കൊരു കത്തെഴുത്തണം. നിലാവുള്ളൊരു രാത്രിയിൽ ചന്ദ്രനെ സാക്ഷിയാക്കി ഞാനിതു മനസ്സിൽ കൊത്തി വച്ചു...


 അങ്ങനെ പലതരം പേടിപ്പെടുത്തലുകളും, നിരുത്സാഹ തൊഴിലാളികളുടെ ആക്രമണവും തരണം ചെയ്തു ഞാൻ യാത്ര തുടങ്ങി ഡൽഹിയിൽ എത്തിയിരിക്കുന്നു.


 കൂട്ടിനൊരു ബാഗും കുറേ സാധനങ്ങളും.. പിന്നെ ഇതിങ്ങനെ കുത്തി കുറിക്കാൻ ഒരു ഡയറിയും പേനയും. ഞാനതിൽ ആദ്യമെഴുതിയ വരികൾ ഇതായിരുന്നു. ഒരു വല്ലാത്ത ഊർജ്ജം തരുന്ന വാക്കുകൾ..


It is not DEATH, most people are afraid of..

It is getting to the end of life, only to realise
That you
          NEVER... TRULY... LIVED...!!!


06/07/2017

സമയം രാത്രി 12:30:

  ഓൾഡ് ഡൽഹിയിലെ ഏതോ തെരുവിലാണിപ്പോ. വിശന്നിട്ടു വയറു കത്തുന്നു. എന്തെങ്കിലും കഴിക്കാൻ നല്ലൊരു ഹോട്ടൽ നോക്കി കുറേ നടന്ന് അവസാനം നിരാശനായി വരുന്ന വഴിയാ.


 തെരുവുനായ്ക്കൾ അലയുന്ന, മുഷിഞ്ഞ ഗന്ധമുള്ള വീഥി. റോഡിനു നടുവിലും, അരികിലും സൈക്കിൾ റിക്ഷകൾ അലക്ഷ്യമായി നിർത്തി ഇട്ടിരിക്കുന്നു. ഒറ്റപെട്ട മൂലകളിൽ കുനിഞ്ഞിരുന്ന് ബീഡി വലിക്കുന്ന ആളുകളുടെ നോട്ടം കണ്ടപ്പോ എന്റെ സിരകളിൽ വല്ലാത്ത ഭീതി പടരുന്നത് ഞാനറിയുന്നു. അവരിലാരോ ഒരാൾ എന്റെ പുറകേ വരുന്നുണ്ടോ എന്ന സംശയത്തിൽ പല തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അർദ്ധ രാത്രിയുടെ നിശബ്ദതയിൽ സ്വന്തം കാലൊച്ചകൾ പോലും എന്നെ ഭയപ്പെടുത്തുന്നുവോ ?


  എങ്ങും വല്ലാത്ത മൂകത. ഒരു റിക്ഷാവാല വന്നിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ച നിമിഷങ്ങൾ. ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. സുരക്ഷിതമായി റെയിൽവേ സ്റ്റേഷൻ എത്തിയാൽ മതി എന്ന ചിന്തയാണ് മനസ്സിൽ. വലിയൊരു യാത്രയുടെ തുടക്കത്തിൽ തന്നെ മനം മടുപ്പിക്കുന്ന അനുഭവങ്ങളാണല്ലോ പടച്ചോനേ.


 ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴി റിക്ഷാവാല നിർത്തിയ ആ വലിയ ഹോട്ടലിൽ ഇറങ്ങി മൂക്കു മുട്ടെ തട്ടി ഒരു റൂമെടുത്ത് അവിടെ കിടന്നു സുഖമായി ഉറങ്ങായിരുന്നു. ഇതിപ്പോ ഭക്ഷണവും കിട്ടിയില്ല. ഒരുപാട് നടക്കുകയും ചെയ്തു..


 ചെലവ് പരമാവധി ചുരുക്കിയാലെ ഞാൻ ലക്ഷ്യത്തിൽ എത്തൂ എന്ന ബോധം നന്നായി ഉള്ളതിനാൽ സുഖ സൗകര്യങ്ങളോട് വിട പറയുന്നതിന്റെ തുടക്കമായിരുന്നു ഇത്. അതിനിടെ എന്തു ബുദ്ധിമുട്ടു വന്നാലും നാം സഹിച്ചേ പറ്റൂ. അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നു നടന്ന് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലെത്തി. ഭാഗ്യം ഇവിടൊരു തട്ടു കട കാണുന്നു. അരണ്ട വെളിച്ചത്തിൽ, സ്റ്റേഷൻ മതിലിനോട് ചേർന്ന്, പ്ലാസ്റ്റിക് ഷീറ്റു വലിച്ചു കെട്ടിയ ഒരു 'തട്ടു' കട..


  വലിയ വൃത്തിയില്ലെങ്കിലും കഴിക്കാതെ വേറെ വഴിയില്ല. അങ്ങനെ ഇവിടെ ആകെയുള്ള ചപ്പാത്തിയും മീൻകറിയും അകത്താക്കുമ്പോഴാണ് ശ്രദ്ധിച്ചത്. ഞാനിരുന്ന മേശയ്ക്കു താഴെ നിന്നും ഒരു തെരുവുനായ ഇറങ്ങി പോകുന്നു. ഇതു കണ്ടതും പതുക്കെ അവിടുന്ന് എഴുന്നേറ്റ് അവസാനത്തെ മേശയിൽ പോയിരുന്നു കഴിപ്പ് തുടർന്നു. ഇനി നാളെ പുർച്ചെയുള്ള ട്രെയിൻ കയറി 10 മണിയോടെ ചണ്ഡിഗഡ് എത്താതെ കഴിക്കാനൊന്നും കിട്ടില്ലല്ലോ.


  അതിനിടെ വേറൊരു കാര്യം ശ്രദ്ധിച്ചു. ഇടയ്ക്കിടെ കാറ്റു വീശുമ്പോ വല്ലാത്തൊരു മണം വരുന്നു. മുഷിപ്പിക്കുന്ന വാസന. പതുക്കെ വലത്തേക്ക് നോക്കിയപ്പോ ഓക്കാനത്തോട് കൂടി ഞാനത് കണ്ടു. ഒരു മദ്യപാനി കിടന്നു മയങ്ങുകയാണ്. ആ കിടപ്പിൽ  അയാൾ മൂത്രമൊഴിച്ചിരിക്കുന്നു. ആ ദ്രാവകം ഫുട്പാത്തിന്റെ ഓരം പിടിച്ച് ഒഴുകിയൊഴുകി നേരെ എന്റെ നേർക്ക് വരികയാണ്.


 പിന്നെ എങ്ങനെ അവിടുന്ന് എഴുന്നേറ്റ് ഓടി എന്നറിയില്ല. വാങ്ങിയ ഭക്ഷണം പകുതിയും ബാക്കിയാക്കി എങ്ങനെയോ റെയിൽവേ സ്റ്റേഷനെത്തി കുറേ വെള്ളം കുടിച്ചപ്പോഴാണ് സമാധാനമായത്.


 മനസ്സിനെ അസ്വസ്ഥമാക്കുന്ന വേറൊരു കാര്യം കൂടിയുണ്ടായിരുന്നു. ബാഗിന് വല്ലാത്ത കനം തോന്നുന്നു. പാക്ക് ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രയിൽ ഇത് നന്നായി ഇളകി സാധനങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. നല്ലൊരു സ്ഥലം കിട്ടാതെ ഇനിയൊന്നും ചെയ്യാൻ കഴിയില്ല. ഈയവസ്ഥയിലിങ്ങനെ നിൽക്കുമ്പോൾ സ്വപ്നങ്ങളിൽ കണ്ട ഹിമാലയം എന്നിൽ നിന്നും വളരെ അകലെയായി തോന്നുന്നു. അസാധ്യമായ ഒന്നിലേക്ക് വെറുതെ ആവേശത്തിന്റെ പുറത്ത് ഇറങ്ങി വന്നതാണെന്ന തോന്നൽ എന്നെ വല്ലാത്ത വിഷമത്തിൽ എത്തിച്ചു.


  ജനബാഹുല്യം മൂലം നടക്കാൻ പോലും സ്ഥലമില്ലാത്ത, പ്ലാറ്റ്ഫോമിൽ പോലും തെരുവു നായ്ക്കൾ അലഞ്ഞു നടക്കുന്ന ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒരു പഴയ ബെഞ്ചിന്റെ അറ്റത്ത് ഞാനിരുന്നു.


 കുറേ സമയത്തിനു ശേഷം ബെഞ്ചിൽ തന്നെ സ്ഥലം കിട്ടിയപ്പോ കിടന്നു മയങ്ങാൻ ശ്രമിച്ചു. മുഖത്തു പോലും കൊതുകു കടിക്കുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. ഇടക്കിടെ പോലീസ് എമാന്മാർ വന്ന് ചെവി പൊട്ടുന്ന ശബ്ദത്തിൽ വിസിലടിക്കുന്നു. താഴെ കിടന്നുറങ്ങുന്നവരെ എഴുന്നേല്പിക്കാനാണ്. തറയിൽ കിടക്കുന്ന നൂറിലധികം ആളുകളെ ഒഴിപ്പിക്കുക എന്ന ശ്രമം വിഫലമാണെങ്കിലും വെറുതേ വിസിൽ അടിച്ചു കൊണ്ടിരിക്കുന്നു..


 അങ്ങനെ ഉറങ്ങാതെ ഉറങ്ങിയ രണ്ടു മണിക്കൂറിനു ശേഷം അലാറം അടിച്ചപ്പോൾ എഴുന്നേറ്റു ട്രെയിൻ കാത്തിരിപ്പായി. നാലു മണിക്ക് വരേണ്ട വണ്ടി 4:10 ആയിട്ടും വരാതായപ്പോ train running status എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത്. നിലവിൽ ആ ട്രെയിൻ 5 മണിക്കൂർ വൈകിയാണ് ഓടുന്നത്, ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം രാവിലെ 10 മണി. അതായത് എനിക്ക് ചണ്ഡീഗഡ് എത്തേണ്ട സമയം. എന്തു ചെയ്യും ? ആകെ സംശയമായി..


 എന്തായാലും എനിക്കൊരു ലക്ഷ്യമുണ്ട്. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും അതിലേക്ക് ഇറങ്ങിയേ മതിയാവൂ. നെറ്റിൽ നോക്കിയപ്പോ കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ കണ്ട മൂന്നര കിലോമീറ്ററിന് ഓട്ടോക്കാർ 250 രൂപ വരെ പറഞ്ഞപ്പോ ഞാൻ നടപ്പ് തുടങ്ങി..


 വീണ്ടും, വിജനമായ തെരുവോരങ്ങളിലൂടെ. ഇത്തവണ എനിക്ക് ഭയം തോന്നിയില്ല. എങ്ങനെയും ആ ട്രെയിൻ പിടിക്കണമെന്ന വാശിയിൽ ഞാൻ മുന്നോട്ട് നീങ്ങുകയാണ്. അങ്ങനെ ഇരുപത്തഞ്ചു മിനിറ്റ് നടപ്പു കൊണ്ട് ന്യൂ ഡൽഹി സ്റ്റേഷനെത്തി. 120 രൂപ ടിക്കറ്റെടുത്തു പ്ലാറ്റ്ഫോമിൽ ചെന്നപ്പോ ഒരു ട്രെയിൻ പോകാൻ റെഡിയായി കിടക്കുന്നു. അതിന്റെ നമ്പർ നെറ്റിൽ അടിച്ചു നോക്കിയപ്പോൾ ചണ്ഡീഗഡിന് മുൻപുള്ള അംബാല വഴി പോകുന്ന വേണ്ടിയാണെന്ന് മനസ്സിലായി. പിന്നെയൊന്നും നോക്കിയില്ല. വരുന്നത് വരട്ടെ എന്ന മട്ടിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ കയറി ഒരു ബെർത്തിന്റെ മൂലയിൽ കയറിയിരുന്ന് ഉറക്കമായി. മൂന്നു മണിക്കൂർ സുഖമായ മയക്കം..


 ഉറക്കം കഴിഞ്ഞപ്പോൾ ഞാൻ താഴെയിറങ്ങി പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു..


  എങ്ങും പച്ചപ്പു മാത്രം. പുലരിയിലെ തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോ വല്ലാത്തൊരു സുഖം തന്നെ. അതേ, ഡൽഹിയുടെ മുഷിപ്പ് കഴിഞ്ഞിരിക്കുന്നു. സുന്ദരമായ ഗ്രാമാന്തരങ്ങളിലൂടെ കുതിച്ചു പായുന്ന ഈ തീവണ്ടിയിൽ ഒരു കുന്ന് സ്വപ്നങ്ങളുമായി ഞാനീ യാത്ര ആസ്വദിക്കുകയാ. ഇഷ്‌കിന്റെ മണമുള്ളൊരു യാത്ര...


  വഴിയിൽ പലതരം വൃക്ഷങ്ങളും നെൽ പാടങ്ങളും കുഞ്ഞു വീടുകളുമുള്ള ഗ്രാമങ്ങൾ കാണുന്നു. അതിനിടയിലൂടെ അരഞ്ഞാണം പോലെ കുഞ്ഞു നടവഴികൾ. അതിലൂടെ നടന്നു നീങ്ങുന്ന ഗ്രാമവാസികൾ, കൂടെ അവരടെ വളർത്തു മൃഗങ്ങൾ. പുറത്തെ ചാറ്റൽ മഴയിൽ മുഖത്തു പതിക്കുന്ന മഴത്തുള്ളികൾ പോലും എന്നോടെന്തോ കഥകൾ പറയുന്നു.


 ഈ ജനൽ കമ്പിയിലൂടെ ഇറ്റുവീഴുന്ന, തണുത്ത മഴത്തുള്ളികൾ കൈയിലേക്ക് പകർന്നു പതിയെ മുഖം തടവിയപ്പോൾ, ഒരു നിമിഷം മനസ്സ് പിന്നിലേക്കു ചലിച്ചു..


 എങ്ങനെയാണ് ഞാനിവിടം വരെയെത്തിയത് ? എല്ലാം ഒരു കിനാവ് പോലെ തോന്നുന്നു..


"എടാ, നമുക്ക് യാത്രകൾ ചെയ്യാനും ആഗ്രഹങ്ങൾ കീഴടക്കാനുമൊക്കെ പണവും സമയവും മാത്രം പോരടാ. അതിലും വലുതാണ് ആരോഗ്യം. അതു പോയിക്കഴിഞ്ഞാൽ പിന്നെ എത്ര പണമുണ്ടെങ്കിലും കാര്യമില്ല..."


 പ്രിയ സുഹൃത്ത് ശബുവിന്റെ ഈ വാക്കുകളാണ് എന്റെയീ സ്വപ്ന സഞ്ചാരത്തിനു വഴിയൊരുക്കിയത്. അന്നു മുതലാണ് ഞാനീ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയത്.


  വലിയൊരു യാത്ര പോയി വരാൻ സമയം ആവശ്യമാണല്ലോ. അങ്ങനെ അതിനായി ഓഫീസിൽ ലീവ് ചോദിക്കാൻ ടീം ലീഡർ മജ്നു ചേട്ടന്റെ അടുത്തു ചെന്ന്‌ പതുക്കെ കാര്യം പറഞ്ഞു. ഇതു കേട്ടതും മുഖത്തേക്ക് തറപ്പിച്ചൊരു നോട്ടവും നോക്കി ദേഷ്യത്തോടെ/ചിരിച്ചു കൊണ്ട് തോളിൽ തട്ടി എന്നോട് പറഞ്ഞു..


"പോയി വാടാ മക്കളേ, നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യമല്ലേ, നീ പോയി തകർക്കെടാ. എന്റെ ഫുൾ സപ്പോർട്ടും നിനക്കുണ്ട്..."


 ഇവരുടെയൊക്കെ സ്നേഹത്തിനു പകരം കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. എന്തായാലും എല്ലാവരോടും പറഞ്ഞു ഇറങ്ങിത്തിരിച്ചു. ഇനിയിപ്പോ എന്തു വന്നാലും എനിക്ക് ഹിമാലയം കണ്ടേ മതിയാവൂ..


 എങ്ങനെ ?? അറിയില്ല,


ഈ ട്രെയിനിൽ നിന്നിറങ്ങി ചണ്ഡീഗഡ് ചെന്നാൽ ഷിംല ബസ്സ് കിട്ടുമെന്നും, അവിടുന്ന് റെക്കോങ് പിയോയിലേക്ക് പോകാമെന്നും അറിയാം. അതിനപ്പുറം ഹിമാലയം ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ കിടക്കുന്നു..


  മുഖത്ത് തട്ടുന്ന മഴയുടെ താളം കൂടിയപ്പോൾ ഞാൻ ചിന്തയിൽ നിന്നുണർന്നു. കണ്ണടയിൽ നിറഞ്ഞ മഴത്തുള്ളികൾ തുടച്ചു വീണ്ടും പുറത്തേക്കു നോക്കിയിരുന്നു..


നെൽ വയലുകളും, മറ്റു കൃഷിയിടങ്ങളും, തോടും വരമ്പും വെള്ളക്കെട്ടുകളും പലതരം മരങ്ങളും കാഴ്ചയൊരുക്കിയ ട്രെയിൻ യാത്ര അവസാനിച്ചത് അമ്പാല സ്റ്റേഷനിലായിരുന്നു.


  ഇവിടെയിറങ്ങി ബാഗൊക്കെ ശരിയാക്കി നേടുവീർപ്പിട്ട ശേഷം, ആംഗ്യ ഭാഷയിൽ ആരോടൊക്കെയോ ചോദിച്ചും പിടിച്ചും അവസാനം റെയിൽവേ സ്റ്റേഷനു മുന്നിലുള്ള റോഡിൽ വന്നു നിൽപ്പായി. ഇനി ചണ്ഡീഗഡ് ബസ്സ് പിടിക്കണം.


  ഭാഷയറിയാതെ, ദേശമേതെന്നറിയാതെ, വലിയൊരു മേൽപാലത്തിന്റെ കീഴെ ഞാൻ നിൽക്കുകയാ. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ദൃതിയിൽ നടക്കുന്ന ആളുകളും കച്ചവടക്കാരും നിറഞ്ഞ ഇവിടെ ഒരെത്തും പിടിയുമില്ലാതെ കുറേ നേരം നിന്നു. ഒരു വണ്ടിയും ചണ്ഡീഗഡ് പോകുന്നില്ല.


   അവസാനം ഞാൻ പലരോടും ചോദിച്ചു. ആർക്കും ഇംഗ്ലീഷ് അറിയില്ല. എനിക്കാണെങ്കിൽ ഹിന്ദിയും, അങ്ങനെ അവസാനം ഒരു പഞ്ചാബി സുഹൃത്ത് എന്റെ ആംഗ്യ ഭാഷാ പ്രയോഗത്തിൽ കാര്യം മനസ്സിലാക്കി ചണ്ഡീഗഡ് ബസ്സ് കിട്ടുന്ന സ്റ്റോപ്പിൽ കൊണ്ടാക്കി. ജീവിതത്തിൽ ആദ്യമായി ഒരു ഊമയുടെ അവസ്‌ഥ അനുഭവിച്ച നിമിഷം.


  ആദ്യം വന്ന ഹരിയാന ഗവണ്മെന്റ് ബസ്സിൽ എങ്ങനെയോ ചാടിക്കയറി 80 രൂപ ടിക്കേറ്റെടുത്ത് കിട്ടിയ കമ്പിയിൽ പിടിച്ചു നിന്നു. വലിയ ഹൈവേയിലൂടെ കുതിച്ചു പായുന്ന ബസ്സിൽ അര മണിക്കൂറിനു ശേഷം സീറ്റ് കിട്ടി..


 വിശാലമായ കൃഷിയിടങ്ങളിൽ നിന്നും പാറി വരുന്ന കുളിർ കാറ്റും കൊണ്ട് ഞാനിരുന്നു. മനസ്സ് പലതരം ചിന്തയിലേക്ക് വീണിരിക്കുന്നു. നിലാവുള്ള ആ രാത്രിയിൽ ഞാൻ കണ്ട കിനാവുകൾ സത്യമാകുമോ ?


അറിയില്ല..


 അങ്ങു ദൂരെ, മലയാള നാട്ടിൽ നിക്കാഹും സ്വപ്നം കണ്ട് കാത്തിരിക്കുന്ന എന്റെ ഫാത്തിമായിൽ നിന്നും ഞാൻ അകലുകയാണല്ലോ പടച്ചോനേ. അപകടങ്ങൾ പതിയിരിക്കുന്ന ഹിമാലയൻ പാതകളിൽ ഞാൻ സഞ്ചരിക്കുന്ന നേരം, ഒരു മലയിടിഞ്ഞാൽ...


 ഇല്ല, പാത്തൂ.. അങ്ങനൊന്നും സംഭവിക്കില്ല. നിന്നിലേക്ക് ഞാൻ തിരിച്ചെത്തിയിരിക്കും.


 ഇഷ്‌കിന്റെ അലയൊടികൾ മനസ്സിൽ ചിറകടിക്കുമ്പോൾ, ഭാവി ജീവിതത്തെ കുറിച്ചു കഥകൾ മെനയുമ്പോൾ, സുന്ദരമായ ചിന്തകൾക്ക് പശ്ചാത്തലമെന്നോണം ഒരു ഗസൽ കേൾക്കുന്നു. എനിക്കു വേണ്ടി ആരോ പാടുന്നൊരു ഗാനം പോലെ അതീ ബസ്സിനുള്ളിൽ അലയടിക്കുന്നു. എന്റെ തോന്നലാണോ ?


അല്ല.. അതവനാണ്..


പഴയൊരു പാട്ടും പാടി, കയ്യിലിരിക്കുന്ന ദഫിൽ താളം പിടിച്ച്. ഒരു കുഞ്ഞു പയ്യൻ. ജീവിക്കാൻ വേണ്ടി പാട്ടു പാടുന്നവൻ..


"ഈസേ ലകടീ.. മർത്തെ ലകടീ..

ദേക്കി തമാസാ ലക്കടീ കാ..

ചാന്ത് കേ ചൂനെ... വാലേ നിസാ...

ദേക്കി തമാസാ ലക്കടീ കാ..."

 എന്തൊരു ഫീലാണിത്. യാത്രയ്ക്ക് വല്ലാത്തൊരു താളം ലഭിക്കുന്നത് ഞാനറിയുന്നു. ഹരിയാന റോഡ് വേയ്സിന്റെ പഴയ ബസ്സിനുള്ളിൽ ഏതോ ഹിന്ദി സിനിമയിൽ കണ്ടു മറന്ന കാഴ്ച്ച. എനിക്കു വേണ്ടി, എന്റെ യാത്രയ്ക്കു വേണ്ടി ഒരു പിന്നണി ഗായകൻ. അതും കേട്ട് താളം പിടിക്കുന്ന സഹയാത്രികർ. ഇമ വെട്ടാതെ ഈ നിമിഷം ഞാൻ നെഞ്ചോടു ചേർത്തു..


"ഓ...

ചാന്ത് കേ ചൂനെ... വാലേ നിസാ...
ദേക്കി തമാസാ ലക്കടീ കാ......"

  ശരീരവും മനസ്സും പൂർണ്ണമായും യാത്രയുടെ ലഹരിയിലേക്ക് അലിഞ്ഞിറങ്ങിയ നേരം, വല്ലാത്തൊരു ആത്മവിശ്വാസം എന്നിൽ നിറയുന്നത് ഞാനറിയുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകർന്നു തരാൻ കഴിവുള്ള എന്തോ ഒരു കിസ്മത്ത് അവന്റെയീ പാട്ടിനുള്ളത് പോലെ..


അനന്തമായ ഈ ദുനിയാവിൽ..

ഇശ്ഖിന്റെ ഈരടികൾ പാടി..
മുഹബ്ബത്തിന്റെ മാധുര്യം തേടിയുള്ള യാത്രയിൽ, എന്നോടൊപ്പം ഇവരും കൂടെ നിൽക്കുന്നുവോ ?

 എന്റെ യാത്രാ ലക്ഷ്യം പൂർത്തീകരിക്കുവാൻ ഇവർ ആശീർവദിക്കുന്നുവോ ?


 അറിയില്ല. എന്നാലും എന്റെ മനസ്സിന്റെ തോന്നലുകൾ അതു പോലെയായിരുന്നു. പിന്നീടങ്ങോട്ട് യാത്രയിലെ ഓരോ നിമിഷവും ഞാൻ കൂടുതൽ അനുഭവിക്കുകയായിരുന്നു..


 ആസ്വാദനത്തിന്റെ സകല തലങ്ങളും ആവാഹിച്ച ലോക്കൽ യാത്രയിപ്പോൾ ചണ്ഡീഗഡ് എത്തിയിരിക്കുന്നു. സെക്ഷൻ നാൽപത്തിമൂന്ന് ബസ് സ്റ്റാന്റിലാണ് എനിക്ക് പോകേണ്ടത്. അങ്ങനെ ഒന്നു രണ്ടു പേർ പറഞ്ഞ പ്രകാരം ഒരു ബസ് സ്റ്റോപ്പിൽ ഇറങ്ങി. ഇവിടുന്ന് ബസ് കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷേ വഴിയോരത്ത് ആളുകളെ കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷ കണ്ടപ്പോൾ ഒരു മോഹം..


 ബസ്റ്റാന്റ് വരെ 40 പറഞ്ഞെങ്കിലും 30 രൂപയിൽ ഉറപ്പിച്ച ശേഷം രാംപാൽ ഭയ്യയുടെ റിക്ഷയിൽ കയറി യാത്ര തുടരുകയാണ്. ആ ഹരിയാന ബസ്സിൽ നിന്നു കിട്ടിയ താളം എന്റെ യാത്രയെ കൂടുതൽ മനോഹരമാക്കിരിക്കുന്നു. അതു കൈവിടാതെ ഈ സൈക്കിൾ റിക്ഷയിലിരുന്നു ഞാൻ ലോകം കാണുകയാണ്.


 സുന്ദരിയായ നഗരമാണ് ചണ്ഡീഗഡ്. വലിയ തിരക്കില്ലാത്ത വഴിയോരങ്ങൾ. ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന പലതരം വൃക്ഷങ്ങൾ. വൃത്തിയായി പരിപാലിക്കപ്പെടുന്ന നടപ്പാതകൾ. വന്ദനം സിനിമയിൽ കണ്ടു മറന്ന പോലെയുള്ള മരക്കൂട്ടങ്ങൾ. അതിനിടയിലൂടെ കൈകോർത്തു നടക്കുന്ന യുവ മിഥുനങ്ങൾ..


 ഒരിക്കൽ ഞാനും വരും, ഈ മരക്കൂട്ടത്തിനിടയിൽ. മൈലാഞ്ചിയാണിഞ്ഞ ആ കൈകൾ പിടിച്ചു അവളോടൊപ്പം നടക്കണം. ഈ ദുനിയാവിൽ ഞാൻ കണ്ട കാഴ്ചകൾ കാണിച്ചു കൊടുത്തു വീമ്പിളക്കണം. ഇളം കാറ്റിൽ പാറിപ്പറക്കുന്ന ഈ തളിരിലകൾ ഞങ്ങളുടെ കാൽക്കീഴിൽ വന്നു വീഴണം..


 എന്നെ ജീവിക്കാൻ പഠിപ്പിച്ച യാത്രയും, സ്വപ്നം കാണാൻ പഠിപ്പിച്ച പ്രണയവും കൂടിച്ചേർന്നപ്പോൾ മനസ്സിലെ ചിന്തകൾ കൂടു വിട്ടു പറക്കുകയായിരുന്നു. നടക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന പനിനീർ കിനാവുകൾ.


  യാത്ര തുടരുകയാണ്. സൈക്കിൾ റിക്ഷയുടെ നിശബ്ദതയിൽ രാംപാൽ ഭയ്യയുടെ കിതപ്പ് വേറിട്ടു കേൾക്കുന്നുണ്ട്. പ്രയാസപ്പെട്ടു ചവിട്ടുന്നതിനിടയിലും ചണ്ഡീഗഡ് നഗരത്തെ കുറിച്ച് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു തന്നു കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും എല്ലാത്തിനും മൂളിക്കൊടുത്തു.


  അങ്ങനെ ബസ്റ്റാന്റിൽ ഇറങ്ങാൻ നേരം, ഈ പ്രായത്തിലും കഷ്ടപ്പെട്ടു ജീവിക്കുന്ന ഇദ്ദേഹത്തോട് വില പേശിയതിൽ വിഷമം തോന്നി 50 രൂപ കൊടുത്തു, നേരെ ബസ്റ്റാന്റിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഷിംലയിലേക്കുള്ള പഞ്ചാബ് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറിയിരുന്നു..


 നല്ലൊരു അസ്സൽ പഞ്ചാബി ഭയ്യ ആയിരുന്നു ഡ്രൈവർ. ഉച്ച വെയിൽ വിടവാങ്ങുന്ന നേരം പാതി ആളുകളെയും വഹിച്ചു കൊണ്ട്, ഈ വാഹനം ഷിംല ലക്ഷ്യമാക്കി കുതിക്കുകയാണ്..


"അരേ... സിമ്-ലാ...   സിമ്-ലാ...

സിമ്-ലാ......."

  ഇടക്ക് നിർത്തുമ്പോൾ പഞ്ചാബി ശൈലിയിൽ ആളുകളെ വിളിച്ചു കയറ്റുന്ന കാഴ്ച്ച വളരെ രസകരമായിരുന്നു. പഞ്ചാബികൾ പൊതുവേ സംഗീതം ഇഷ്ടപ്പെടുന്നവരായതിനാൽ ചിലതൊക്കെ അവരുടെ പ്രത്യേക താളത്തിലാണ് പറയാറ്...


അങ്ങനെ എല്ലാം കണ്ടും കേട്ടും, ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഒരു ധാബയിൽ നിർത്തിയപ്പോഴാണ് എഴുന്നേറ്റത്..


 പതുക്കെ പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. നമ്മുടെ മൂന്നാർ റോഡു പോലെ തോന്നിയ ചുരത്തിലാണിപ്പോൾ. ഈ ബസിൽ കയറും മുൻപ് ഭക്ഷണം കഴിച്ചതിനാൽ തൽക്കാലം ഒരു നാരങ്ങാ വെള്ളം കുടിച്ചു. മാത്രവുമല്ല നാല് നേരം വെട്ടി വിഴുങ്ങി നടന്നാൽ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള പണം ബാക്കിയുണ്ടാവില്ലല്ലോ..


  അങ്ങനെ ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടങ്ങി. ടൂറിസ്റ്റ് ബസ്സുകളും പാണ്ടി ലോറികളും നിറഞ്ഞ റോഡിലൂടെയാണ് യാത്ര. ഷിംലയിലേക്കുള്ള വഴിയോരക്കാഴ്ചകൾ മനോഹമാണ്. ഇടതു വശത്തായി പച്ച പുതച്ച മലനിരകൾ കാണാം. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന മീറ്റർ ഗേജ് റെയിൽപാളവും.


  ഇടതും വലതും മാറി വന്ന കാഴ്ചകളെല്ലാം നമ്മുടെ ഇടുക്കി ഹൈറേഞ്ചിൽ കാണുന്നതു പോലെ തന്നെ. ഹിമാലയൻ റാണിയായ ഷിംലയിലേക്കുള്ള സ്വീകരണം പോലെ, തണുപ്പിന്റെ ആവരണം ബസ്സിനകത്തേക്ക് കടന്നു കയറിയത് വളരെ പെട്ടെന്നായിരുന്നു. അതോടെ ഊരി വച്ചിരുന്ന ജാക്കറ്റും തൊപ്പിയും വച്ചു സുഖമായി ഇരുന്നു..


  അങ്ങനെ അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്രയ്ക്ക് വിരാമം കുറിച്ചു കൊണ്ട്, ഇപ്പോ ഷിംലയിലേക്ക് എത്തിയിരിക്കുന്നു. വലിയൊരു മലഞ്ചെരിവിൽ പണിത ISBT ബസ്റ്റാന്റിൽ ഇറങ്ങി നേരെ ഇൻഫോർമേഷൻ കൗണ്ടറിൽ ചെന്നു റെക്കോങ് പിയോയിലേക്കുള്ള ബസ് അന്വേഷിച്ചു.


 അൽഹംദുലില്ലാഹ്. ആറേ മുപ്പതിന്റെ ബസിൽ രണ്ടു സീറ്റ് ബാക്കിയുണ്ട്. അപ്പോൾ തന്നെ മുന്നൂറ്റി മുപ്പതു രൂപാ കൊടുത്തു ടിക്കറ്റ് ബുക് ചെയ്ത ശേഷം എന്തെങ്കിലും കഴിക്കാനായി ഒരു കട തേടി നടന്നു..


 ബസ്റ്റാന്റിൽ തന്നെയുള്ള രാംദേവിന്റെ കടയിൽ നിന്ന് ആലു പറാത്ത കഴിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാൻ ഏൽപ്പിച്ച ശേഷം പതിയെ പുറത്തിറങ്ങി. വലിയ തിരക്കില്ലാത്ത ഷിംല ബസ്റ്റാന്റിൽ വലിയൊരു സിംഹവാലൻ കുരങ്ങനെ കണ്ടു. ഒന്നല്ല രണ്ടു പേരുണ്ട്. എന്തായാലും കിട്ടിയ അവസരത്തിന് നല്ല ഫോട്ടോ എടുത്ത ശേഷം പിയോ ബസ്സിനായുള്ള എന്റെ കാത്തിരിപ്പ് തുടരുകയാ..


  ഹിമാചൽ മലനിരകളിലൂടെ ഒരു HRTC ബസ് (Himachal Road Transport corporation) യാത്ര, അതൊരു ആഗ്രഹമാണ്. പണ്ടെങ്ങോ കണ്ട ഒരു യൂട്യൂബ് വീഡിയോ എന്നെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. ദുർഘടമായ മലമ്പാതയിലൂടെ നീങ്ങുന്ന HRTC ബസ്. അതിൽ പേടിച്ചിരിക്കുന്ന യാത്രക്കാരും. അന്നത് കണ്ടപ്പോൾ മുതൽ മനസ്സിന്റെ ഉള്ളിൽ കിടന്ന ആഗ്രഹമാണ്. ജോലിയും കൂലിയും ഇല്ലാതെ നടന്ന സമയത്ത് അതെല്ലാം എനിക്ക് നടക്കാത്ത സ്വപ്നങ്ങളായിരുന്നു.


 പക്ഷെ ഞാൻ കണ്ടു, മാനം മുട്ടെ സ്വപ്നങ്ങൾ കണ്ടു. ഒറ്റയ്ക്ക് ഹിമാലയം പോകുന്നതും മഞ്ഞുമലകൾ കാണുന്നതും ടെന്റടിച്ചു കിടക്കുന്നതും കിലോമീറ്ററുകൾ പരന്നു കിടക്കുന്ന പർവ്വത മേഖലയിലൂടെ ഞാൻ ഒറ്റയ്ക്കു നടക്കുന്നതും. എല്ലാം കണ്ടു..


 ആഗ്രഹമുണ്ട് ഇതെല്ലാം നടപ്പിൽ വരുത്താൻ. എങ്ങനെയെന്ന് അറിയില്ല. ഉത്തരേന്ത്യക്കാരായ ചില സഞ്ചാര സുഹൃത്തുക്കൾ കുറിച്ചു തന്ന വിവരം മാത്രം മുന്നിൽ കണ്ട് ഞാനിവിടെ ഷിംലയിൽ വന്നു നിൽക്കുകയാണ്. ദാ എന്റെ മുന്നിൽ കിടക്കുന്ന HRTC ബസ്സിലാണ് ഇന്നത്തെ രാത്രി.


അങ്ങനെ വലിയ ബാഗുമായി അകത്തേക്ക് കയറി. സ്ലീപ്പിങ് ബാഗും, മാറ്റും, അടങ്ങിയ ബാക്ക്പാക്ക് ഡ്രൈവർ സീറ്റിനു പിന്നിൽ വച്ച് ഞാനെന്റെ സീറ്റ് നമ്പർ തേടി ഇരുന്നു. അവിടുന്ന് കൃത്യം ആറു മുപ്പതിന് ഓടി തുടങ്ങിയ ബസ് അര മണിക്കൂറ് കൊണ്ട് ഷിംലയിലെ തിരക്കും ബഹളവും കഴിഞ്ഞു മനോഹരമായ ഹിമാലയൻ പാതയിലേക്ക് കടന്നിരിക്കുന്നു.


  ദേവദാരു മരങ്ങൾ അരങ്ങൊരുക്കിയ വഴിയോരക്കാഴ്ചയും, കോടമഞ്ഞു പുണർന്നു നിൽക്കുന്ന താഴ് വാരങ്ങളും, ഇരുട്ട് വീഴുന്നതിനു മുൻപുള്ള നീല വെളിച്ചത്തിൽ ഒരത്ഭുതമായി ഞാൻ കാണുകയാണ്..


ഈ കാഴ്ചകളും മനസ്സിലെ ആഗ്രഹങ്ങളും കൂടിക്കലർന്ന, പ്രണയാർദ്രമായ ഈ നിമിഷത്തിൽ എല്ലാം മറന്നു ഞാനിരിക്കുകയാ. എന്റെ സ്വപ്നങ്ങൾ തേടിയുള്ള ഈ യാത്രയിൽ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു വിചാരിച്ചു പോകുന്നു..


അതേ,

ഇവിടെയും ഞാൻ വന്നിരിക്കും.
നിലാവിന്റെ നീല വെളിച്ചം പോലെ തോന്നിക്കുന്ന സന്ധ്യാനേരം, ദേവദാരു മരങ്ങൾക്കിടയിൽ ഞങ്ങളിരിക്കും..

പണ്ടെങ്ങോ കണ്ടു മറന്നൊരു സ്വപ്നം പോലെ...


_____________________

ബസ്സ് റെക്കോങ് പിയോയിലേക്ക് സഞ്ചരിക്കട്ടെ, ഞാനൊരു സ്വപ്നം കാണുകയാ.. ഇനി നേരം വെളുത്തിട്ട് നമുക്ക് പിയോയിൽ എന്താണുള്ളതെന്നു നോക്കാം...
 ____________________

ഇന്നത്തെ യാത്രയുടെ വീഡിയോ :







               Jabir Dz : 9995259982

മലമുകളിൽ നിന്നൊരു സ്വാതന്ത്ര്യ ദിന സന്ദേശം

 കോടമഞ്ഞു മൂടിയ താഴ് വാരങ്ങളെ സാക്ഷിയാക്കി, മരം കോച്ചുന്ന തണുപ്പ് വകവെക്കാതെ ഞങ്ങൾ അഞ്ചു പേർ ഉറുമ്പിക്കരയുടെ മാറിൽ ത്രിവർണ്ണ പതാകയുയർത്തി..


 തിങ്കളാഴ്ച സന്ധ്യ സമയം ഞങ്ങൾ യാത്ര തുടങ്ങി. ഏന്തയാർ വഴി വെംബ്ലിയുടെ ഉയരങ്ങൾ താണ്ടി...

  പാറക്കല്ലുകൾ തടസ്സം നിൽക്കുന്ന മലമ്പാതയിൽ ഇരുളിനൊപ്പം കോടമഞ്ഞും പടർന്നിരിക്കുന്നു. ഇതിനെയൊന്നും വകവെക്കാതെ നമ്മുടെ റഷീദിക്ക അതി വിദഗ്ദമായി ജീപ്പ് മുകളിലേക്ക് ഓടിക്കുകയാണ്..

ഒരേയൊരു ലക്ഷ്യം മാത്രം..

ഈ മലനിരകളുടെ ഉച്ചിയിൽ ചെല്ലണം. നമ്മുടെ അഭിമാനമായ ത്രിവർണ്ണ പതാക ഉയർത്തി ദേശീയ ഗാനം പാടണം. അതിനു ശേഷം അടുത്ത തലമുറയുടെ നല്ല നാളേക്ക് വേണ്ടി ഒരു പ്രതിജ്ഞയെടുക്കണം. അതു വഴി ഈ യാത്രാ പ്രിയരായ സുഹൃത്തുക്കൾക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ഉൽബോധനം നൽകണം..

 ഈ ദിവസത്തിൽ ബൈക്ക് റാലി നടത്തിയത് കൊണ്ടോ മെസ്സേജുകൾ അയച്ചത് കൊണ്ടോ നമ്മുടെ ഉത്തരവാദിത്തം പൂർത്തിയാവുന്നുണ്ടോ ???

ഇല്ല.. ഒരിക്കലുമില്ല..

മനുഷ്യരെ പോലെ പ്രകൃതിക്കും ഒരു സ്വാതന്ത്ര്യമുണ്ട്. അതിനെ ഇല്ലാതാക്കുന്ന വന നശീകരണം പോലുള്ള വലിയ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തണം എന്നതായിരുന്നു ഞങ്ങളുടെ ഈ യാത്രയുടെ ലക്ഷ്യം...

അങ്ങനെ കഷ്ടപ്പെട്ട് മുകളിലെത്തി ഭക്ഷണം കഴിച്ചു. രാത്രിയുടെ യാമങ്ങളിൽ കൊടും തണുപ്പും സഹിച്ചു ഞങ്ങളിരുന്നു. ഉറക്കം വന്നവർ അതേ പാറപ്പുറത്തു കിടന്നുറങ്ങി. ഞാനും ഷിയാസിക്കയും 4 മണി വരെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. എങ്ങനെയും ഒന്നു പ്രഭാതം ആയിരുന്നെങ്കിൽ എന്നു കൊതിച്ചു ഞങ്ങളിരുന്നു...

  അങ്ങനെ കിഴക്കു നിന്നും വെള്ള കീറി തുടങ്ങിയ സമയം ഞങ്ങൾ എഴുന്നേറ്റ് എല്ലാം തയാറാക്കി നിന്നു..

 സൂര്യോദയം കഴിഞ്ഞപ്പോൾ ഉയർത്തിയ ത്രിവർണ്ണ പതാക ഉറുമ്പിക്കരയുടെ ഉയരങ്ങളിൽ പാറിക്കളിക്കുന്ന സമയം അന്തരീക്ഷത്തിൽ ദേശീയ ഗാനത്തിന്റെ ഈരടികൾ മുഴങ്ങുകയാണ്. അതിൽ ലയിച്ചു ഞങ്ങളും..

നമ്മുടെ ദേശീയ പതാകയുടെ പ്രത്യേകതകൾ അറിയാമോ ?

  കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

 നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം. അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.

 ദേശീയ പതാകയുടെ അടിയിലായി പച്ച നിറത്തിൽ സൂചിപ്പിക്കുന്ന, പ്രകൃതിയും സസ്യ ലതാതികളുമായുള്ള ബന്ധം ഇന്ന് കുറഞ്ഞു വരുകയാണ്. വൃക്ഷങ്ങൾ വെട്ടപ്പെടുന്നു, വനങ്ങൾ ഇല്ലാതാവുന്നു, ചൂട് കൂടുന്നു, കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ നാടും മാറുമോ ???

നമ്മളാണ് ഇനി എന്തെങ്കിലും ചെയ്യേണ്ടത്. നമ്മുടെ കയ്യിലാണ് ഈ ഭൂമിയിപ്പോൾ...

അടുത്ത തലമുറയ്ക്കായി ഈ ഭൂമിയെ നാം സംരക്ഷിക്കുക...

ഇതാണ് ഇന്നത്തെ ഞങ്ങളുടെ ആഹ്വാനം. ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്നു ആർക്കെങ്കിലും തോന്നിയാൽ ഞങ്ങളുടെ പ്രയത്നം പൂർത്തീകരിക്കപ്പെട്ടു...

            - ജയ് ഹിന്ദ്
____________________________
ബാക്കി ഈ വീഡിയോ പറയും ..
"മലമുകളിൽ നിന്നും ഒരു സ്വാതന്ത്ര്യ സന്ദേശം.."




SPITI VALLEY: Backpacking Tips

ബസ്സിലും ലിഫ്റ്റടിച്ചും 70km നടന്നും
ഞാൻ ഹിമാലയം കണ്ടു

       spiti backpacking tips



ഒരു informative പോസ്റ്റാണിത്.
ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ??

ഡൽഹിയിൽ നിന്നും 12 ദിവസം വെറും 4420 രൂപ യാത്രാ ചിലവിൽ + 2500 രൂപ താമസ ചെലവിൽ + ഭക്ഷണ ചിലവിൽ ഞാൻ പോയി വന്നു. റെക്കോങ് പിയോ വഴി ചിത്ഗുൽ ഗ്രാമം, കല്പ, റോഘി ഗ്രാമം, ടാബോ, നാക്കോ വഴി #സ്പിറ്റി_വാലി മുഴുവൻ കണ്ടു.

അതേ, ലേയും ലഡാകും പാങ്ങോങ്ങും മാത്രമല്ലട്ടോ ഹിമാലയം...

നിശബ്ദമായ താഴ്‌വര : സ്പിറ്റി വാലി

_____________
കുറഞ്ഞ ചിലവിൽ സ്പിറ്റി വാലിയിലേക്ക്:
പതിനായിരങ്ങൾ കയ്യിൽ ഇല്ലാത്തതിനാൽ ഹിമാലയമെന്ന ആഗ്രഹം മനസ്സിൽ ഒതുക്കി നടക്കുന്ന എന്റെ കൂട്ടുകാർക്ക് വേണ്ടി ഈ യാത്രയിൽ ഞാൻ ശേഖരിച്ച വിവരങ്ങളാണിവ...

#എല്ലാവർക്കും_പോകാൻ_കഴിയട്ടെ

ഈ വിവരങ്ങളിൽ എന്തു സംശയം ഉണ്ടെങ്കിലും എന്നെ വിളിക്കാം
0999525 9982
    Jabir dz
______________
എല്ലാവരെയും പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി എനിക്കും ആഗ്രഹമായിരുന്നു ഹിമാലയം പോകാൻ. ആദ്യ ഓപ്ഷൻ ബൈക്ക് തന്നെ ആയിരുന്നു. അങ്ങനെ ഞാൻ കണക്കു കൂട്ടിയപ്പോൾ ഏറ്റവും കുറഞ്ഞത് ഒരു 35,000 രൂപയില്ലാതെ പണി നടക്കില്ല. പിന്നെന്തു ചെയ്യും ??

Backpacking , അഥവാ..
പക്കാ ലോക്കലായി അങ്ങു പോകുക.
_____________
ഡൽഹിയിൽ നിന്ന് എങ്ങനെ, എങ്ങോട്ട് ??

കേരളത്തിലെ ചില "പ്രമുഖ" ഹിമാലയൻ ലോക്കൽ യാത്രികരോട് ചോദിച്ചപ്പോൾ പലർക്കും വിവരങ്ങൾ പറഞ്ഞു തരാൻ വല്ലാത്ത മടി പോലെ.

ഒരു ഐഡിയുമില്ലാതെ നട്ടം തിരിഞ്ഞു നിന്ന എനിക്ക് വഴിത്തിരിവായത്, നമ്മുടെ സഞ്ചാരി അംഗവും ഹിമാലയൻ റൈഡറുമായ nabeel ഭായിയെ വിളിച്ചു കാര്യം പറഞ്ഞതാണ്. ആ ഒറ്റ ഫോണിൽ ഈ യാത്രയ്ക്കായുള്ള മുഴുവൻ ഊർജ്ജവും പകർന്നു തന്നു സ്പിറ്റി വാലി suggest ചെയ്ത നബീൽ ഇക്ക All India backpackers ന്റെ ഒരു കൂട്ടായ്മയിൽ എന്നെ അംഗമാക്കി.

 അവിടുന്ന് പിന്നെ തീരുമാനങ്ങൾ പലതും മാറി മറിഞ്ഞു. എന്നെ അറിയാത്ത ആ സുഹൃത്തുക്കൾ മത്സരിച്ചു എനിക്കായി ഈ യാത്രാ പ്ലാൻ തയാറാക്കി തന്നു. റെക്കോങ് പിയോ, ടാബോ, നാക്കോ, ധങ്കർ, ലാലുങ്, ലാങ്സ, ഹിക്കിം, കാസ..... എന്നിങ്ങനെ ജീവിതത്തിൽ ഇന്നേ വരെ ഞാൻ കേട്ടിട്ടില്ലാത്ത പല സ്ഥലങ്ങളുടെയും പേരും താമസ ഡീറ്റൈൽസും വരെ പറഞ്ഞു തന്ന് എന്നെ സഹായിച്ചു.
_______________________

അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ബസ്സിലും ലിഫ്റ്റടിച്ചും 70 കിലോമീറ്ററോളം നടന്നും ഞാനെന്റെ യാത്ര പൂർത്തിയാക്കി.

വിശദമായ യാത്രാ വിവരണം എഴുതും മുമ്പ് ഇത് തയാറാക്കുന്നത്, പലരും ഈ സീസണിൽ സ്പിറ്റി വാലി പോകാൻ ഉദ്ദേശിക്കുന്നുണ്ട് എന്നറിഞ്ഞു. അവർക്ക് ഇതൊരു സഹായമാകണം. എന്റെ യാത്രയിൽ ശേഖരിച്ചതും backpackers കൂട്ടുകാർ പകർന്നു തന്നതുമായ വിലപ്പെട്ട വിവരങ്ങൾ കൂട്ടുകാർക്ക് പങ്കുവെക്കട്ടെ... എല്ലാവർക്കും പോകാൻ കഴിയണം.. :)

______________________

#spiti #സ്പിറ്റി



സ്പിറ്റി വാലിയിലേക്ക് 2 വഴി എത്താം.

1) ഡൽഹി - ഷിംല - റെക്കോങ് പിയോ - നാക്കോ - ടാബോ - കാസ

2) ഡൽഹി - മണാലി - കാസ

Backpackers ടീം suggest ചെയ്ത പ്രകാരം ഷിംല വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്.



ഞാൻ പോയ വഴികളും ചെലവും:

day1
____________________
ഡൽഹിയിൽ നിന്നും ചണ്ഡീഗഡ് ട്രെയിൻ : 120 /-

ചണ്ഡീഗഡ് - ഷിംല ബസ്സ് എപ്പോഴും ഉണ്ട്. ഏകദേശം 4-5 മണിക്കൂർ : 170/-



___________1____________
Reckong Pio

ഷിംലയിൽ നിന്നും റെക്കോങ് പിയോയിലേക്ക് ദിവസം ഒരു HRTC (Himachal Road Transport Corporation) ബസ് ഉള്ളൂ.
ടിക്കറ്റ് 330/- രൂപ
shimla- Recong pio : 244 km

വൈകിട്ട് 6:30 നു പുറപ്പെടുന്ന ബസ്സ് പിറ്റേന്ന് വെളുപ്പിന് 3-4 മണിയോടെ പിയോയിൽ എത്തും. അപ്പൊ ഈ ബസ്സ് പിടിച്ചാൽ ഒരു രാത്രി താമസ ചിലവ് ലാഭം. സീറ്റ് ഓൺലൈനായി ബുക് ചെയ്താൽ റിസ്‌കില്ല, ഞാൻ ഷിംലയിൽ ചെന്ന് എടുക്കാൻ നേരം 2 സീറ്റെ ഒഴിവുണ്ടായിരുന്നുള്ളൂ. ഇരിക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ഈ യാത്ര വളരെ ബുദ്ധിമുട്ടാകും. വലിയ ചുരങ്ങളിലൂടെ അതിവേഗം ചലിക്കുന്ന ഈ ബസ്സിൽ നിന്നു യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാൻ വയ്യ

ഈ ബസ്സ് റെക്കോങ് പിയോയിൽ നിന്നും കാസ റൂട്ടിൽ കണക്ട് ചെയ്യുന്നു. അപ്പൊ പിയോയിൽ സമയം ചിലവഴിക്കാതെ നേരെ സ്പിറ്റി വാലിയിലേക്ക് പോകാനാണ് പ്ലാനെങ്കിൽ ഈ ബസ്സ് റെക്കോങ് പിയോ എത്തും മുമ്പ് കണ്ടക്ടർ വന്ന് കാസയ്ക്ക് പോകുന്നവരുടെ ലിസ്റ്റെടുക്കും. അപ്പോ പറഞ്ഞാൽ അതേ സീറ്റ് കിട്ടും..

3:30 നു പിയോയിൽ എത്തുന്ന ബസ്സും ഡ്രൈവറും കണ്ടക്ടറും മാറി വേറെ വണ്ടി ഇടും. പിന്നീട് 7 മണിക്ക് പുറപ്പെടുന്ന വണ്ടിയിൽ നേരത്തെ ഇരുന്ന അതേ സീറ്റ് നമ്പറിൽ യാത്ര തുടരാം..




day2
_________2__________
ചിത്ഗുൽ ഗ്രാമം : chithkul village



റെക്കോങ് പിയോയിൽ നിന്നും എല്ലാ ദിവസവും രാവിലെ 9:30'ന് ചിത്ഗുൽ ഗ്രാമത്തിലേക്ക് ബസ്സുണ്ട്..
ടിക്കറ്റ് : 120 രൂപ
Recong pio - chuthkul : 65 km (4-5 hrs)

ബാസ്‌പാ നദിയുടെ ഓരം പറ്റി കർച്ചം പാസ്സ് വഴി അപകടകരമായ ഒരു യാത്ര. ഏകദേശം 1 മണിക്ക് sangla യിലും 2:30 ഓടെ ചിത്ഗുലിലും എത്തുന്ന ബസ്സ് അരമണിക്കൂറിനു ശേഷം തിരിച്ചു പിയോയിലേക്ക് യാത്ര തിരിക്കും..

അന്ന് ചിത്ഗുലിൽ താമസിക്കുകയാണെങ്കിൽ പിറ്റേന്ന് രാവിലെ 6 മണിക്ക് ഒരു പ്രൈവറ്റ് ബസ്സുണ്ട്, പിയോയിലേക്ക്.

ടിക്കറ്റ് 100 രൂപ

ചിത്ഗുൽ ഗ്രാമത്തിൽ നിരവധി ഹോംസ്റ്റേകൾ ലഭ്യമാണ്. ( റൂം എടുക്കും മുമ്പ്‌ നന്നായി ബാർഗെയ്ൻ ചെയ്യുക ). ബാസ്‌പാ നദിയുടെ ചാരെ മഞ്ഞു മലകളും കണ്ട് ടെന്റ് സ്റ്റേ ചെയ്യാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.

089882 10475
094187 01460
094597 74783

സ്വന്തം ടെന്റ് കയ്യിലുണ്ടെങ്കിൽ ആൾക്ക് 150 രൂപ കൊടുത്താൽ അവരുടെ അടുത്തായി പിച്ച് ചെയ്യാം. ഗുണം : രാത്രി ഭക്ഷണം അവിടെ ലഭ്യമാണ്, മൊബൈൽ / പവർ ബാങ്ക് ചാർജ് ചെയ്യാം..



Available network : BSNL only

note : പിയോയിൽ നിന്നു ചിത്ഗുലിലേക്ക് പോകുമ്പോ വലതു വശത്തു ഇരിക്കുക (driver side).  തിരിച്ചു വരുമ്പോ ഇടതു വശത്തും.

(ഗ്രാമത്തിൽ നിന്നു നോക്കിയാൽ ബാസ്‌പാ നദിയുടെ കുറുകെ ഒരു പാലം കാണാം, അതു കടന്ന് അപ്പുറത്തേക്ക് ഒരു നടപ്പ് മറക്കരുത്, വെറുതെയാവില്ല... )



day3
_________3___________
കല്പ : kalpa
റോഘി ഗ്രാമം : Roghi village

രാവിലെ 6 മണിക്കുള്ള ചിത്ഗുൽ - പിയോ ബസ്സിൽ കയറി റെക്കോങ് പിയോയിൽ എത്തി. റെക്കോങ് പിയോയിൽ നിന്നും കൽപ്പയിലേക്ക് എപ്പോഴും ബസ്സുണ്ട്.

(പിയോ ബസ്റ്റാന്റിൽ നിന്ന് ഏതെങ്കിലും ബസ്സ് പിടിച്ചു മെയിൻ റോഡിൽ വന്ന് കല്പ ബസ്സിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കുക )

ടിക്കറ്റ് : 15 രൂപ
max ഇരുപതു മിനിറ്റ് യാത്ര

ഇടതു വശത്തായി കിന്നർ കൈലാസ മലനിരകളും കണ്ടു കൊണ്ട് കൽപ്പയിലെത്താം. ബസ്സിറങ്ങി അല്പം മുകളിലേക്കു നടന്നാൽ കല്പ ഗ്രാമത്തിന്റെ ഭംഗി കാണാം.

കൽപ്പയിൽ നിന്നും റോഘി ഗ്രാമത്തിലേക്ക് 5 കിലോമീറ്ററുണ്ട്. 2 മണിക്കൂർ ഇടവിട്ട് ബസ്സുണ്ടെന്നു പറയുന്നു.. എങ്കിലും പരമാവധി നടക്കാൻ ശ്രമിക്കുക. (കാരണമറിയാൻ പോസ്റ്റിനോടൊപ്പം ചേർത്ത ഫോട്ടോ കാണുക )

കൽപ്പയിൽ നിന്ന് റോഘിയിലേക്ക് നടന്നാൽ ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി തിരിച്ചു പോരാം..

അന്ന് റെക്കോങ് പിയോയിൽ തിരിച്ചെത്തിയാൽ ബസ്റ്റാന്റിനോട് ചേർന്ന് കുറഞ്ഞ ചിലവിൽ താമസം ലഭ്യമാണ്..

ഡോർമിറ്ററി : 100/- രൂപ
094590 88448

സാമാന്യം നല്ല റൂം : 250-300 രൂപ
094595 23100

എത്ര ക്ഷീണമുണ്ടെങ്കിലും പിയോയിൽ രാവിലെ 5 മണിക്ക് അലാറം വച്ച് എഴുന്നേൽക്കുക. 7 മണിക്കുള്ള കാസ ബസ്സിൽ സീറ്റ് കിട്ടണമെങ്കിൽ 6 മണിക്കെങ്കിലും ബസ്റ്റാന്റിൽ പോയി ടിക്കറ്റെടുക്കണം..

(എല്ലാ HRTC ബസ്റ്റാന്റുകളിലും നേരത്തെ/തലേന്നു പൈസ കൊടുത്തു സീറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്, ഈ ബസ്സിൽ തലേന്നത്തെ ബുക്കിങ് ഇല്ല )
Recong pio : All mobile networks available (jio also )




day4
__________4___________
നാക്കോ : Nako
Recong pio - Nako : 103kms

റെക്കോങ് പിയോയിൽ നിന്നും 7 മണിയുടെ കാസ ബസ്സിൽ കയറിയാൽ 11:30 ഓടെ നാക്കോ എത്തും. പർവത നിരയിലെ അതിമനോഹരമായൊരു ഹിമാലയൻ ഗ്രാമമാണിത്. കഴിയുമെങ്കിൽ ഒരു ദിവസം നാക്കോയിൽ താമസിക്കുക (എന്റെ യാത്രയിൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടം, നാക്കോയിലെ സ്റ്റേ. കാരണം ഞാൻ താബോയിലേക്ക് യാത്ര തുടരാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ നാക്കോയാണ് കൂടുതൽ ഭംഗി )

നാക്കോയിലെ ചെലവ് കുറഞ്ഞ ഹോംസ്റ്റേക്കായി

094594 80784
094597 88644
Dormitory : 100/-
Thakur kangri dhaba, near nako bustop

നാക്കോയിൽ ഒരു ദിവസം ചിലവഴിച്ചാൽ പിറ്റേന്ന് 11 മണിയോടെ വരുന്ന കാസ ബസ്സിൽ മുന്നോട്ട് യാത്ര തുടരാം

(ലിഫ്റ്റടിക്കാൻ തയാറാണെങ്കിൽ നേരത്തെ എഴുന്നേറ്റു റോഡിൽ നിൽക്കുക, നാക്കോ ധാബയിൽ എല്ലാ വണ്ടികളും നിർത്തും. ഏതെങ്കിലും ഒരു വണ്ടിയിൽ ഒരു സീറ്റ് കിട്ടും.. ഉറപ്പ്, യാത്രികർ എല്ലാവരും സഹായ മനഃസ്ഥിതി ഉള്ളവരാണ് )

പിയോയിൽ നിന്ന് നാക്കോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം..
Nako - Available network : BSNL only





____________5_______________
താബോ : Tabo

റെക്കോങ് പിയോയിൽ നിന്നും ഞാൻ താബോ ടിക്കറ്റെടുത്തു. 220 രൂപ

പച്ചപ്പു നിറഞ്ഞ പർവ്വതങ്ങൾ , മാറി അപകടകരമായ പാറകൾ നിറഞ്ഞ വഴികൾ താണ്ടി പൂ (pooh) ഗ്രാമവും കടന്ന് സത് ലജ് നദിയെ സാക്ഷിയാക്കി നേരെ നാക്കോ (Nako) വഴി താബോയിലേക്ക് 9 മണിക്കൂർ ബസ് യാത്ര. 7 മണിക്ക് പിയോയിൽ നിന്ന് പുറപ്പെടുന്ന ബസ്സ് വൈകിട്ട് നാലു മണിയോടെ താബോയിൽ എത്തുന്നു. ഈ ഓട്ടത്തിലാണ് പരമാവധി ആൾട്ടിറ്റൂട് കയറുന്നത്..

( AMS അസുഖ ഭീതിയുള്ളവർ ധാരാളം വെള്ളം കുടിക്കുക. ഈ കയറ്റത്തിൽ ഓക്സിജൻ കുറയുന്നത് നന്നായി ഫീൽ ചെയ്യും. ചെറിയ തലവേദന പോലെയും..
so..
വെള്ളം കുടിക്കുക..
വെള്ളം കുടിക്കുക..
വെള്ളം കുടിക്കുക.. )

1000 വർഷം പഴക്കമുള്ള ബുദ്ധ മോണാസ്റ്ററിയാണ് പ്രധാനമായും കാണാനുള്ളത്. സന്യാസിമാർ തപസ്സു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഗുഹകളും കാണാം..

താബോയിൽ താമസത്തിനായി
094189 84340
089881 07473
ഡോർമിറ്ററി : 100/-
സാമാന്യം നല്ല റൂം : 350-400
(താബോ മൊണാസ്റ്ററി)

പിയോയിൽ നിന്ന് താബോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം..
Tabo - Available network : BSNL only





__________6___________

താബോ എത്തുന്നതിനു മുൻപ് വലത്തോട്ടു തിരിഞ്ഞ് അര മണിക്കൂർ സഞ്ചരിച്ചാൽ GEU mummy സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. വർഷങ്ങളായി കേടു കൂടാതെ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ മമ്മി കാണാം. (ഞാനീ യാത്രയിൽ പോയില്ല)



__________7____________
ധങ്കർ മൊണാസ്റ്ററി : dhankar monastery

സ്പിറ്റി വാലിയുടെ മനോഹരമായ കാഴ്ചകൾ ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് ധങ്കറിലേക്കുള്ള വഴിയിലാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. താബോയിൽ നിന്നും കാസയിലേക്കുള്ള വഴിയിൽ ഷിച്ചലിങ് (Shichling) എന്ന സ്ഥലത്തിറങ്ങി 8 കിലോമീറ്റർ മുകളിലേക്ക് സഞ്ചരിച്ചാൽ ധങ്കർ എത്താം. അവിടം വരെ ബസ്സില്ല. ഷിച്ചലിങ്ങിൽ നിന്ന് ലിഫ്റ്റടിച്ചോ നടന്നോ എത്താവുന്നതാണ്..
____________
അതല്ലെങ്കിൽ കാസയിൽ നിന്ന് ഒരു സ്കൂട്ടർ/ബൈക്ക് വാടകയ്ക്ക് എടുത്താൽ ധങ്കറും 10 കിലോമീറ്റർ അപ്പുറമുള്ള ലാലുങ് ഗ്രാമവും കാണാവുന്നതാണ്, ഞാനങ്ങനെയാണ് കണ്ടത്
_____________
dhankar താമസത്തിന്
ഡോർമിറ്ററി: 200/-
094186 46578
094188 17761
(dhankar monastery)
Dhankar : Available network : BSNL (few places)





my day5
_____________8________________
കാസ : kaza

താബോയിൽ നിന്നും ദിവസവും രാവിലെ 8:30നും 9:30 നും ഇടയ്ക്ക് കാസയിലേക്കുള്ള ബസ്സ് വരും (കൃത്യമായ ഒരു സമയം പറയാൻ കഴിയില്ല, ചുരുക്കം പറഞ്ഞാൽ 8:30 മുതൽ സ്റ്റോപ്പിൽ വേണം)

താബോ - കാസ ടിക്കറ്റ് : 50/-
Tabo - kaza : 48 kms
9 മണിക്കു പുറപ്പെടുന്ന വണ്ടി ഉച്ചയോടെ കാസയിലെത്തും..

(ടാബോ - കാസ ബസ്സിൽ പരമാവധി മുൻ സീറ്റിൽ ഇരിക്കാൻ നോക്കുക, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും. സ്പിറ്റി വാലിയുടെ വശ്യത ഈ ബസ് യാത്രയിൽ ഒപ്പിയെടുക്കാം )

കാസ ഒരു ചെറിയ ടൗൺ ആണ്. അത്യാവശ്യം വേണ്ടുന്ന എല്ലാ സാധനങ്ങളും അവിടെ കിട്ടും. നല്ല ഹോട്ടലുകൾ, താമസം.

കാസയിലെ രാജുവിന്റെ കഫേയിൽ ചെന്നാൽ നമുക്ക് wifi ഉപയോഗിച്ചു പുറം ലോകവുമായി ബന്ധം പുലർത്താം
raju : 094598 24350

3 ബൈക്ക് റെന്റൽ ഷോപ്പുകളാണ് പ്രധാനമായും ഉള്ളത്.

1. Spiti Expedition
Keisang : 089880 80416

2 . KD studio
KD : 094599 80873

( in both, tell my reference. they will adjust )

3. Himalayan Cafe

ഒറ്റയ്ക്കാണ് യാത്രയെങ്കിൽ സ്കൂട്ടർ എടുക്കുന്നതാണ് നല്ലത്. 650-750/- നിരക്കിൽ വണ്ടി എടുത്ത് 250/- രൂപ പെട്രോൾ അടിച്ചാൽ കാണാറുള്ളത് മുഴുവൻ കാണാം. കുറച്ചൂടെ ആർഭാടം വേണ്ടുന്നവർക്ക് ബുള്ളറ്റെടുക്കാം , 1300-1500/-
KAZA: Available network : BSNL only





my 5th day continues
______________9_________________
മുദ് ഗ്രാമം, പിൻ വാലി
(much village, pin valley)

സ്പിറ്റി വാലിയിൽ പോകുന്നവർ മുദ് ഗ്രാമം ഒഴിവാക്കിയാൽ സ്പിറ്റിയുടെ മനോഹാരിതയിലെ ഒരു 35% നിങ്ങൾ കാണുന്നില്ല എന്നർത്ഥം..
( ചിത്രങ്ങൾ കാണുക )

കാസയിൽ നിന്നും ദിവസവും വൈകിട്ട് 4 മണിക്ക് മുദ് ഗ്രാമത്തിലേക്ക് ബസ്സുണ്ട്.
(3:15ന് എങ്കിലും വന്ന് സീറ്റ് പിടിക്കണം, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും )

കാസ - മുദ് ഗ്രാമം : ടിക്കറ്റ് 82/-
Kaza - Mudh village : 50kms

താമസത്തിന് :
താര ഹോം സ്റ്റേ : റൂം 300/- രൂപ
089880 62293
094184 41453
094184 27660

താര റെസ്റ്റോറന്റിൽ നല്ല ഭക്ഷണം ലഭിക്കുന്നതാണ്..

പിന്നെ,
ഗ്രാമത്തിൽ തന്നെയുള്ള ഒരു അപ്പൂപ്പന് 150 രൂപ കൊടുത്താൽ മനോഹരമായൊരു സ്ഥലത്ത് ടെന്റടിക്കാം, അവിടെയുള്ള ആരോട് ചോദിച്ചാലും സ്ഥലം പറഞ്ഞു തരും. ഗുണം, അടുത്തു തന്നെ  താര ഹോട്ടലുണ്ട്.

 അതല്ലെങ്കിൽ ഗ്രാമത്തിൽ നിന്നു താഴേക്കു നോക്കിയാൽ പിൻ വാലി നദിയുടെ കുറുകെ ഒരു തൂക്കുപാലം കാണാം. അതു കടന്ന് മുകളിലേക്ക് 20 മിനിറ്റ് നടന്നാൽ വിശാലമായ പുൽമൈതാനമെത്തും. ഇഷ്ടമുള്ള സ്ഥലത്ത് ടെന്റടിക്കാം.
 (ഭക്ഷണം ഉണ്ടാക്കുകയോ കയ്യിൽ കരുതുകയോ ചെയ്യുക)

Mobile network is not available in Mud village. അത്യാവശ്യം ഫോൺ വിളിക്കണമെങ്കിൽ താര ഹോംസ്റ്റെയിൽ സാറ്റലൈറ്റ് ഫോണുണ്ട്.






6th day
__________10___________
പിൻ പാർവ്വതി & ബാബ പാസ്സ്
pin parvathi & baba pass

അതിമനോഹരമായ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും തുടക്കം മുദ് ഗ്രാമത്തിൽ നിന്നാണ്. പിൻ പാർവ്വതി 6 ദിവസവും ബാബാ പാസ്സ് 5 ദിവസവും നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങ് ആണ്. ഗ്രാമത്തിൽ നിന്ന് ആരെയെങ്കിലും ഗൈഡ് ആയി വിളിച്ചാൽ ധൈര്യമായി പോകാം.

 ഒരു ദിവസം മുദ് ഗ്രാമത്തിൽ ചെലവഴിക്കാൻ മാറ്റി വച്ചാൽ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും ബേസ് ക്യാമ്പ് വരെ പോയി വരാം. ഗ്രാമത്തിൽ നിന്നു കാണുന്ന പുഴയുടെ കുറുകെ കെട്ടിയിരിക്കുന്ന തൂക്കുപാലം കടന്ന് നേരെ കാണുന്ന, കൃത്യമായി അറിയാൻ കഴിയുന്ന നട വഴിയിലൂടെ നേരെ പോയാൽ മതി. സ്വപ്നത്തിലെന്ന പോലെ തോന്നുന്ന വിജനമായ താഴ്വാരങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല (ചിത്രങ്ങൾ കാണുക)

പിൻ പാർവ്വതി / ബാബാ പാസ്സ് ട്രെക്കിങ് പോകാൻ താല്പര്യമുണ്ടെങ്കിൽ മുദ് ഗ്രാമത്തിലെ പ്രേം എന്ന പയ്യന് whatsup ചെയ്യുക
0945 984 7492
അവൻ സഹായിക്കും.. കേരളത്തിൽ നിന്നാണെന്ന് പ്രത്യേകം പറയുക..

(എന്റെ ആറാം ദിവസം പ്രേമിന്റെയും കൂട്ടരുടെയും കൂടെയായിരുന്നു. ഒരു ദിവസം 24 km ട്രെക്ക് ചെയ്ത് വൈകുന്നേരത്തോടെ മുദ് ഗ്രാമത്തിൽ തിരിച്ചെത്തി )






8th day
___________11_____________

മുദ് ഗ്രാമം - കാസ

കാസയിൽ നിന്നും വൈകിട്ട് ഗ്രാമത്തിലേക്ക് വരുന്ന ആ ബസ്സ് അന്നവിടെ കിടക്കും. പിറ്റേന്ന് രാവിലെ 6 മണിക്ക് തിരിച്ചു കാസയിലേക്ക് പുറപ്പെടും.

ടിക്കറ്റ് : 82/- രൂപ

ഒരു കാര്യം ഓർക്കുക. ഈ ബസ് പോയാൽ പിന്നെ അന്ന് ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കൽ ബുദ്ധിമുട്ടാണ്. 7 മണിയോടെ ഒരു പിക്കപ്പ് വാൻ പോയിക്കഴിഞ്ഞാൽ പിന്നെ വേറെ വാഹനം കിട്ടാൻ ഒരു സാധ്യതയുമില്ല.

കാസയിൽ വന്ന് മേൽപറഞ്ഞ ഏതെങ്കിലും ഒരു ഷോപ്പിൽ ബന്ധപ്പെട്ട് ഒരു സ്കൂട്ടർ/ബുള്ളറ്റ് എടുക്കുക

 (നേരത്തെ വിളിച്ചു പറഞ്ഞില്ലെങ്കിൽ വണ്ടി കിട്ടാൻ സാധ്യതയില്ല)

കാസയിലെ ബൈക് റെന്റൽ contacts മുകളിലുണ്ട് :)






_____________12______________
കീ മൊണാസ്റ്ററി - key monastery
kaza - key : 15 kms

സ്പിറ്റി വാലിയിലെ ഏറ്റവും വലിയ മോണാസ്റ്ററിയാണ് കീ. ചിതൽ പുറ്റുകൾ പോലെ തോന്നിക്കുന്ന മലയിലെ നിർമ്മാണ രീതി മനോഹരമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം..

താമസം :
ഡോർമിറ്ററി : 250/- (wth meals)
094188 41170

Available network : BSNL only





______________13______________

കിബ്ബർ ഗ്രാമം : kibber village & monastery

key - kibber : 6.5 kms

പഴയ ഒരു മോണസ്റ്ററിയും 200 ഓളം ആളുകൾ താമസിക്കുന്ന ഒരു ഗ്രാമവും അടങ്ങുന്നതാണ് കിബ്ബർ.  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലം പണി കിബ്ബറിൽ പുരോഗമിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് കാസയിൽ നിന്നും കീ വഴി കിബ്ബറിലേക്ക് HRTC ബസ്സുണ്ട്..

താമസത്തിനായി അനേകം ഹോം സ്റ്റേകൾ ലഭ്യമാണ്.. കിബ്ബറിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ട്രെക്കിങ് പാതകളുമുണ്ട്..






____________14_______________

ലാങ്സ ഗ്രാമം : Langza village
kaza - Langza : 14 kms

കൊല്ലത്തിൽ 4-5 മാസം മഞ്ഞിനടിയിലാവുന്ന ലാങ്സ ഗ്രാമം. കാസയിൽ നിന്ന് കിബ്ബർ റൂട്ടിൽ 2 കിലോമീറ്റർ വന്ന ശേഷം ഒരു കമാനം കഴിഞ്ഞ ഉടനെ വലത്തെക്കുള്ള വഴി. 14,0000 അടി ഉയരത്തിലേക്ക് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന വഴി മനോഹരവും അപകടകരവുമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. (കാഴ്ചകൾ ചിത്രത്തിൽ )

താമസം :
ലാങ്സ ഗ്രാമത്തിൽ കാണുന്ന വലിയ ബുദ്ധ പ്രതിമയുടെ താഴെയാണ് ഹോം സ്റ്റേകൾ..

Banjara Camps : 400-500
094185 37689

Phan Dhey Home stay: 500-600
094186 20454
094595 40364
( പൈസ അല്പം കൂടിയെന്ന് ആദ്യം തോന്നിയെങ്കിലും മനസ്സു നിറഞ്ഞാണ് അവിടുന്ന് ഇറങ്ങിയത്. എത്ര ഗസ്റ്റുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ഒരു ഹാളിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ടിബറ്റൻ ആദിത്യ മര്യാദയുടെ കാണാപ്പുറങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു.. )

ലങ്സായിൽ മൊബൈൽ network ഇല്ല..

ഇവിടെ വരുന്നവർ വന്ന പാടെ റൂമിൽ കയറി ഇരുന്നാൽ AMS (acute mountain sickness) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പരമാവധി വെള്ളം കുടിക്കുക. ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തു നിന്ന് നല്ല രീതിയിൽ ശ്വാസോച്ഛാസം എടുക്കുക. ഈ ഭാഗങ്ങളിൽ ഓക്സിജന്റെ അളവ് കുറവാണ്. ഒരു കാരണവശാലും പുക വലിക്കാതിരിക്കുക. ശ്വാസ തടസ്സം ഉള്ളവർ ഇവിടെ നിന്ന് പുകവലിച്ചാൽ മരണം വരെ സംഭവിച്ചേക്കാം..






___________15______________
ഹിക്കിം ഗ്രാമം : hikkim village
Langza - hikkim : 7.6 km

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത് ഹിക്കിം ഗ്രാമത്തിലാണ്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ പോസ്റ്റോഫീസ് ഒരു കുടിലിലാണ് പ്രവർത്തിക്കുന്നത്..

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷൻ എന്ന റെക്കോർഡും ഹിക്കിമിനു സ്വന്തം..

സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഗ്രാമം..

മൊബൈൽ network ഇല്ല






_________16_____________
കോമിക് ഗ്രാമം : komic village
hikkim - komic : 3.3 kms

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ ഗ്രാമം. പുരാതനമായ ഒരു മൊണാസ്റ്ററിയും കാണാം. അവിടെ താമസ സൗകര്യം ലഭ്യമാണ്.

സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം..

മൊബൈൽ network ഇല്ല





______________17_______________

ഡെമുൾ ഗ്രാമം : demul village

കോമിക്കിൽ നിന്ന് ഒരു ദിവസം ട്രെക്ക് ചെയ്താൽ ഡെമുൾ ഗ്രാമത്തിലെത്താം. ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന അവിടെ എണ്ണപ്പെട്ട വീടുകളെ ഒള്ളൂ. ഹോം സ്റ്റേകൾ ലഭ്യമാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ശ്രമിക്കാം. താരതമ്യേന ബുദ്ധിമുട്ടില്ലാത്ത നടപ്പാണ്.
( ഓക്സിജൻ കുറവ് ഒഴിച്ചാൽ )

ഒരു ദിവസം ഡെമുളിൽ താമസിച്ചു പിറ്റേന്ന് നടന്നാൽ ലാലുങ് എന്ന കുഞ്ഞു ഗ്രാമത്തിലെത്താം. സ്പിറ്റിയിലെ സുവർണ മൊണാസ്റ്ററി സ്ഥിതി ചെയ്യുന്നത് ലാലുങ്ങിലാണ്. അവിടെയും ഹോം സ്റ്റേകൾ ലഭ്യമാണ്. ലാലുങ്കിൽ ഒരു ദിവസം താമസിച്ചു പിറ്റേന്ന് ധങ്കർ മോണസ്റ്ററിയിലേക്ക് (നേരത്തെ പറഞ്ഞ) നടക്കാം..

KOMIC - DEMUL
DEMUL - LALLUNG
LALLUNG - DHANKAR

3 ദിവസത്തെ ട്രെക്കാണിത്. ഒരു പെർമിഷന്റെയും ആവശ്യമില്ല. ഹിമാലയൻ മലനിരകളിൽ സാഹസിക ട്രെക്കിങ് താല്പര്യമുള്ളവർ ശ്രമിക്കുക..




_____________18______________

കോമിക് കണ്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു കാസയിലേക്ക് പോകാൻ ലാങ്സായിൽ തിരിച്ചു പോകേണ്ട ആവശ്യമില്ല. ഹികിം ഗ്രാമത്തിൽ നിന്ന് നേരിട്ടൊരു വഴിയുണ്ട്. 12 കിലോമീറ്റർ. സ്പിറ്റി വാലിയുടെ മനം മയക്കുന്ന കാഴ്ചകൾ ഈ വഴിയിൽ കാണാം. ഒരു കാരണവശാലും ഫോട്ടോ എടുക്കാനായി റോഡിന്റെ വശങ്ങളിൽ വണ്ടി നിർത്തരുത്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അരികുകളാണ് ആ വഴിയിൽ
 (ടാക്‌സി ഡ്രൈവറുടെ ഉപദേശം)




_________________19_________________

ചന്ദ്രതാൽ തടാകം : Chandratal lake
kaza - Chandratal : 99 km

സ്പിറ്റി യാത്രയിലെ ഏറ്റവും ആകർഷകമായ കാഴ്ച. യാതൊരു കാരണവശാലും നഷ്ടമാക്കരുത്.. (ചിത്രങ്ങൾ കാണുക)

കാസയിൽ നിന്നും എല്ലാ ദിവസവും രാവിലെ 4:30ന് മണാലി ബസ്സുണ്ട്. അതിൽ കയറി 130/- രൂപ ടിക്കറ്റെടുത്താൽ 9 മണിക്ക് ബത്തൽ (batal) എന്ന സ്ഥലത്തിറങ്ങാം. ഏറ്റവും അപകടം പിടിച്ച കുൻസും പാസിറങ്ങിയുള്ള ബസ് യാത്ര ആരിലും ഭീതി ഉളവാക്കും..
______
ഈ ബസ്സിൽ സീറ്റ് കിട്ടാനായി തലേന്ന് വൈകിട്ട് 5 മണിക്ക് കാസ സ്റ്റാൻഡിൽ ചെല്ലുക. ബസ് വന്ന ഉടനെ പിറ്റേന്നതെക്കുള്ള റീസെർവഷൻ ആരംഭിക്കും. എങ്ങനെയും ഇടിച്ചു കേറി ടിക്കറ്റ് മേടിക്കുക. ഇല്ലെങ്കിൽ രാവിലെ ഖേദിക്കേണ്ടി വരും. വളരെ മോശം റോഡിൽ (റോഡില്ല എന്നു വേണേൽ പറയാം ) നിന്നു യാത്ര ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്.

  In case സീറ്റ് കിട്ടിയില്ലെങ്കിൽ ഇടത്തുവശത്തായി മുന്നിൽ നിന്ന് രണ്ടാമത്തെ സീറ്റിൽ എങ്ങനെയും കേറി ഇരിക്കുക. (seat no: 2 & 3 ) അത് രണ്ടും Handicaped യാത്രക്കാർക്ക് വേണ്ടിയുള്ള സീറ്റാണ്. അതിരാവിലെ ആ ബസ്സിൽ അങ്ങനെ ആരും ഇല്ലെങ്കിൽ ഭാഗ്യം (എനിക്കാ ഭാഗ്യം ഉണ്ടായിരുന്നു )...

കണ്ടക്ടർ വന്നു എങ്ങോട്ടാ എന്നു ചോദിച്ചാൽ ആദ്യം കുളു എന്നു മാത്രം പറയുക. അല്ലെങ്കിൽ നമ്മളെ എഴുന്നേൽപ്പിച്ചു നിർത്തി, നിൽക്കുന്ന കുളു യാത്രക്കാരെ അവിടെ ഇരുത്തും.. ഇനി ആരേലും വന്ന് ആ സീറ്റും പോയാൽ വേറെ ആൾ വരും മുൻപ് ബസ്സിന്റെ എൻജിനിൽ ഇടം കണ്ടെത്തുക...
________

ബത്തലിൽ ഇറങ്ങിയാൽ ചന്ദ്രതാൽ തടാകത്തിലേക്ക് പോകുന്ന ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് കിട്ടിയേക്കാം. അവിടെ ആകെ രണ്ടു ധാബയാണുള്ളത്. അതിൽ പ്രധാനമായുള്ള ചാച്ചാജിയുടെ ധാബയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം പറയുക. ഏതേലും വണ്ടിയിൽ അദ്ദേഹം ഏർപ്പാടാക്കി തരും. 100% sure. അദ്ദേഹത്തിന്റെ മകൻ TENZIN ചന്ദ്രതാൽ തടാകത്തിൽ ക്യാമ്പ് നടത്തുന്നുണ്ട്. അപ്പൊ 11 മണിയുടെ കാസ ബസ്സ് വന്നാൽ അതിൽ വരുന്ന യാത്രക്കാരെയും തൂക്കി TENZIN തന്റെ പിക്കപ്പിൽ ചന്ദ്രതാലിലേക്ക് പോകും. മറ്റു വാഹനങ്ങൾ കിട്ടിയില്ലെങ്കിൽ അതു വരെ കാത്തിരിക്കുക (ചാച്ചാജിയോട് പറഞ്ഞെങ്കിൽ മാത്രമേ ഇതു നടക്കൂ. ) tensin ഇങ്ങനെ പോകുന്ന കാര്യം അറിയില്ലായിരുന്നു. കുറേ നേരം കാത്തിരുന്ന മുഷിഞ്ഞ ഞാനും വേറെ 2 പേരും നടന്നു. 14 കിലോമീറ്റർ, 4 മണിക്കൂർ..

ശരീരം ഫിറ്റല്ലെങ്കിൽ യാതൊരു കാരണവശാലും നടക്കാൻ തുനിയരുത്. ഹൈ ആൾറ്റിറ്റുഡിൽ ബാക്ക്പാക്കും തൂക്കി നടന്ന അവസ്‌ഥ ഭീകരമായിരുന്നു.

but.. we did it :)

ഇനി നടക്കാനാണെങ്കിൽ നേരത്തെ പറഞ്ഞ kunzum പാസ് തുടങ്ങുന്ന സ്ഥലത്ത് ഒരു ബുദ്ധ ക്ഷേത്രമുണ്ട്. കണ്ടക്ടറോട് ചോദിച്ചിട്ട് അവിടെയിറങ്ങുക. അവിടുന്ന് ചന്ദ്രതാൽ തടാകത്തിലേക്ക് ട്രെക്കിങ് റൂട്ടുണ്ട്. 8 കിലോമീറ്റർ, 3 മണിക്കൂർ downhil ട്രെക്ക്. ബത്തലിൽ ചെന്നു നടക്കുന്നതിൽ എത്രയോ ഭേദം..

ചന്ദ്രതാൽ തടാകത്തിനു സമീപം ക്യാമ്പിംഗ് അനുവദിക്കില്ല. തടാകം എത്തുന്നതിന് 3.5 കിലോമീറ്റർ മുൻപ് ഒരുപാട് ക്യാമ്പുകൾ കാണാം.

നേരത്തെ പറഞ്ഞ tensin'ന്റെ ക്യാമ്പിലാണ് താരതമ്യേന rate കുറവ്.
500/- (പേശണം)
089883 13473 : Mr Tenzin

 ( സ്വന്തം ടെന്റടിക്കാൻ എവിടെയായാലും 300 രൂപ കൊടുക്കണം )

ടെന്റ് സെറ്റാക്കിയ ശേഷം ചന്ദ്രതാലിലേക്ക് നടക്കണം. ഹോ.. ഒരു വല്ലാത്ത നടപ്പു തന്നെ, ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടിയ നടപ്പായിരുന്നു അത്. എങ്കിലും തടാകത്തിന്റെ കാഴ്ചകൾ കാണുമ്പോ അനുഭവിച്ച കഷ്ടപ്പാടുകൾ എങ്ങോ മറയും. തടാകത്തിൽ പോയാൽ സൂര്യൻ മറയും മുന്നേ തിരിച്ചു നടക്കാൻ ശ്രമിക്കുക. അസ്തമയം കഴിഞ്ഞ ഉടനെ കഠിനമായ തണുപ്പ് തുടങ്ങുകയും കൈകാലുകൾ മരവിക്കുകയും ചെയ്യും..

Backpacking ആയിട്ടാണ് പോകുന്നതെങ്കിൽ tenzin ന്റെ കൂടെ തന്നെ താമസിക്കുക. തലേന്നു തന്നെ പറഞ്ഞാൽ പുള്ളി രാവിലെ നമുക്ക് പോകാൻ ഏതേലും വണ്ടിയിൽ സീറ്റ് റെഡിയാക്കി തരും.. അതല്ലെങ്കിൽ സ്വന്തം പിക്കപ്പ് വാനിൽ tensin ബത്തലിലേക്ക് വരുമ്പോൾ ലിഫ്റ്റ് തരും ..

രാവിലെ 9 മണിക്കാണ് കാസയിൽ നിന്നു വരുന്ന മണാലി ബസ്സ് എത്തുന്നത്. അപ്പൊ ക്യാമ്പിൽ 5 മണിക്കു തന്നെ എഴുന്നേൽക്കുക..

(ഇനി ആ ബസ്സ് പോയാലും പ്രശ്നമില്ല. ആ വഴിക്ക് വരുന്ന ഏതേലും വണ്ടിയിൽ കൈ കാണിച്ചു നേരെ മണാലി, അല്ലെങ്കിൽ മണാലി വഴിയിൽ ചെന്നു മുട്ടുന്ന ഗ്രാംഫു (gramphu) കയറുക...

ഗ്രാംഫുവിൽ നിന്ന് മണാലിക്ക് തുരുതുരാ വാഹനങ്ങൾ പോകുന്നു (ബസ്സും ഉണ്ട് )

______________

മണാലിയിൽ നിന്ന് തിരിച്ചു ഡൽഹി...
______________





ഡൽഹിയിൽ നിന്നും എനിക്ക് വന്ന ചിലവ് :

വണ്ടിക്കൂലി : 4420/- രൂപ
താമസം : 2500/- രൂപ
(4 ദിവസം ടെന്റടിച്ചു, പരമാവധി പൈസ കുറഞ്ഞ റൂമുകൾ എടുത്തു )
+ ഭക്ഷണം

അപ്പൊ എങ്ങനാ കൂട്ടുകാരെ,
പോകുവല്ലേ ???
ബാഗ് പാക്ക് ചെയ്തോളൂ. നോക്കി നിൽക്കാൻ സമയമില്ല. സ്പിറ്റി വാലി നിങ്ങളെ കാത്തിരിക്കുന്നു.......

_____________________________

കുറച്ചു Backpacking ടിപ്സ്.


1- ഒരു ഡയറി വാങ്ങി യാത്രയ്ക്ക് അത്യാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി വക്കുക (അത്യാവശ്യമുള്ളത് മാത്രം) .. പോകാനിറങ്ങുന്ന അവസാന നിമിഷം എന്തെങ്കിലും മറന്നിട്ടുണ്ടോ എന്നു നോക്കാൻ ഇതിലും നല്ല വഴിയില്ല..
________________________

2- സ്മാർട്ഫോണിനെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുക. മേൽ പറഞ്ഞ ഡയറിയിൽ, പോകാണുദ്ദേശിക്കുന്ന സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, അറിയാവുന്ന ബസ് സമയങ്ങൾ തുടങ്ങിയവ എഴുതി വക്കുക. മൊബൈലിൽ ഗൂഗിൾ മാപ്പ് ഉണ്ടെങ്കിലും, ഒരു ബേസിക് മാപ്പ് ഡയറിയിൽ വരച്ചു വക്കുക. ( യാത്രയ്ക്കിടെ എന്തേലും ആശ്രദ്ധയാൽ ഒന്നു താഴെ വീണാലോ, വെള്ളം നനഞ്ഞാലോ തീരാവുന്നതെ ഉള്ളൂ സ്മാർട്ഫോൺ )

യാത്രയിലെ ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ അന്നത്തെ ഡേറ്റിൽ എഴുതി വക്കുക. പിന്നീടത് വായിക്കുമ്പോൾ ആ സ്ഥലത്തു വീണ്ടും പോയ ഫീലാണ്..
________________________

3- ഒരുപാട് സാധനങ്ങൾ കൊണ്ടു പോകുന്നുണ്ടെങ്കിൽ തോളിനു ഭാരം വരാത്ത രീതിയിലുള്ള (Rucksack) ഒരു ബാഗ് വാങ്ങുക. 2000 രൂപ മുതൽ അത്തരം ബാഗുകൾ ഓൺലൈനായി ലഭ്യമാണ്. തോളിൽ ഭാരം വരാതെ അരക്കെട്ടിൽ കനം ബാലൻസ് ആവുന്ന തരത്തിലാണ് ഇവയുടെ രൂപകൽപ്പന.

 ബസ്സ്, ലിഫ്റ്റ്, നടപ്പ്. ഈ ഉദ്ദേശത്തിൽ പോകുന്ന ആൾക്ക്, ബാഗിന് ഭാരം കൂടിയാൽ നടപ്പ് ഒരു ബാധ്യതയാവുകയും യാത്ര അലങ്കോലമാവുകയും ചെയ്യും..
________________________

4- മേൽ പറഞ്ഞ പോലെയുള്ള ബാഗുകളിൽ സാധനങ്ങൾ പാക്കു ചെയ്യുമ്പോൾ ചുമ്മാ വാരി വലിച്ചു നിറക്കാതിരിക്കുക. കൃത്യമായി വെയിറ്റ് ബാലൻസ് ചെയ്ത് ബാഗ് റെഡിയാക്കിയാൽ ഒരു 15 കിലോ ഭാരമൊക്കെ ഒട്ടും അയാസപ്പെടാതെ തോളിലിട്ടു നടക്കാൻ കഴിയും. ഇതേ സാധനങ്ങൾ വാരി വലിച്ചു നിറച്ചപ്പോൾ ഇരട്ടി ഭാരമായാണ് അനുഭവപ്പെട്ടത്. എപ്പോഴും പാക്കു ചെയ്യുമ്പോൾ നമ്മുടെ കപ്പാസിറ്റിയുടെ 2 കിലോ കുറച്ചു ചെയ്യുക. ഒരുപാട് നടക്കേണ്ട അവസ്ഥ വരുമ്പോൾ 2 ലിറ്റർ വെള്ളത്തിനുള്ള സ്പേസ് ആണിത്.
________________________

5 - ഒരു ചെറിയ oneside ബാഗ് കരുതുക. ഡയറി പേന, പവർബാങ്ക് & ചാർജർ,  മുതലായവ ഇതിലിടുക. HRTC ബസ്സുകളിൽ പലപ്പോഴും വലിയ ബാഗ് മുകളിലെ കാരിയറിൽ കെട്ടി വെക്കേണ്ടി വരും, അപ്പൊ ഇത്തരം യാത്രകളിൽ ഒരു ചെറിയ ബാഗ് അത്യാവശ്യം തന്നെ. (ക്യാമറ ബാഗ് കയ്യിലുള്ളവർക്ക് അതുപയോഗിക്കാം )
________________________

6 - കഴിയുമെങ്കിൽ ഒരു ടെന്റ് കയ്യിൽ കരുതുക. സ്ലീപ്പിങ് ബാഗും. എവിടെ കിടക്കുമെന്ന ടെന്ഷനില്ലാതെ യാത്ര ചെയ്യാം. ബസ്റ്റാന്റിലും മറ്റും കിടക്കേണ്ട അവസ്‌ഥ വന്നാൽ സ്ലീപ്പിങ് ബാഗ് വിരിച്ച് ബാഗും അതിനുള്ളിൽ അഡ്ജസ്റ് ചെയ്തു വച്ചു സുഖമായി കിടന്നുറങ്ങാം.
________________________

7 - സിബ്ബ് ഉള്ള പോക്കറ്റോടു കൂടിയ തെർമൽ ജാക്കറ്റ് വാങ്ങുക.

ഗുണം : പേഴ്‌സ്, മൊബൈൽ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ജാക്കറ്റിന്റെ പോകറ്റിലിട്ടു സിബ്ബടച്ചാൽ ഒരു പരിധി വരെ സുരക്ഷിതമാണ്.. ( ട്രെക്കിങ്ങിനിടെ അത്യാവശ്യം വേണ്ടി വരുന്ന ഗുളികകൾ, ഓക്സിജൻ inhaler, ചോക്ലേറ്റ് etc ഇതിലിടാം )

പിന്നെ ഏറ്റവും പ്രധാന ഗുണം.

പരമാവധി രണ്ടു ബനിയനുമായിട്ടാണല്ലോ നമ്മൾ പോകുന്നത്. അപ്പൊ ഈ വസ്ത്രങ്ങൾ എപ്പോഴും അലക്കാൻ കഴിയില്ല. അപ്പോ പബ്ലിക് ട്രാൻസ്പോർട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ഈ വസ്ത്രങ്ങളുടെ മുഷിപ്പിൽ നിന്ന് തെർമൽ ജാക്കറ്റ് നമ്മെ രക്ഷിക്കും. ഇത്തരം ജാക്കറ്റിന് മുഷിഞ്ഞ ഗന്ധം ഉണ്ടാവുകയില്ല .. മടക്ക യാത്രയിൽ ഈ ജാക്കറ്റ് മാത്രമിട്ടാണ് ഞാൻ വന്നത്..

( യാതൊരു കാരണവശാലും തുണി കൊണ്ടുള്ള, മുഷിയുന്ന ജാക്കറ്റ് കൊണ്ടു പോകരുത്. അവസാനം അതും കൂടി കൊണ്ടു നടക്കൽ ഒരു ബാധ്യതയാവും )
________________________

8 -  അനാവശ്യമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങി കൂട്ടാതിരിക്കുക..

വിദേശികളിൽ നിന്നാണ് ഞാനിത് പഠിച്ചത്.

 യാത്രയിൽ, എപ്പോഴും കുടിക്കാനായി കുപ്പിവെള്ളതെയാണ് ഞാൻ ആശ്രയിച്ചിരുന്നത്. ഒരു ബോട്ടിൽഫ്ലാസ്‌ക്ക് ബാഗിൽ ഉണ്ടായിരുന്നെങ്കിലും ചൂടുവെളളം പിടിക്കാൻ മാത്രമേ അതെടുത്തുള്ളൂ.

 ചന്ദ്രതാൽ തടകത്തിലേക്കുള്ള നടപ്പിൽ പരിചയപ്പെട്ട ജർമനിക്കാരനായ ലൂക്കാസാണ് എനിക്കീ കാര്യം മനസ്സിലാക്കി തന്നത്. യാത്രയിലുടനീളം എത്ര ബോട്ടിലുകൾ വാങ്ങി എന്നറിയില്ല. എന്നാലും അവസാനം കയ്യിലുള്ള ഒരെണ്ണമൊഴിച്ചു ബാക്കി എല്ലാം ഭൂമിക്കു ഭാരമായി കഴിഞ്ഞു (വേസ്റ്റ് ബിന്നിൽ ആയാലും )

അപ്പോ, അതൊഴിവാക്കാൻ വെള്ളം കുടിക്കാനായി മാത്രം കനം കുറഞ്ഞ, കയ്യിൽ പിടിച്ചു നടക്കാൻ കഴിയുന്ന ഒരു ബോട്ടിൽ വാങ്ങുക. വെള്ളം നിറയ്ക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം നിറച്ച് അതു കുടിക്കുക.

 steripen എന്ന UV water purifier ഉപയോഗിച്ച്‌ വെള്ളം അണു വിമുക്തമാക്കിയാണ് ലൂക്കാസ് കുടിക്കുന്നത്. steripen ഓണ്ലൈനിൽ വാങ്ങാൻ കിട്ടും..

കൂടാതെ, നമ്മുടെ നാട്ടിലെ സാധാ ഇഞ്ചി മുറിച്ചു ചെറിയ കഷണം കുപ്പിയിലിട്ടാൽ ശരീരത്തിന് ഉപയോഗപ്രദമായ എന്തൊക്കെയോ ഔഷധ ഗുണങ്ങൾ ലഭിക്കുമെന്നും ലൂക്കാസ് പറഞ്ഞറിഞ്ഞു. കഠിനമായ ട്രെക്കിങ്ങിനിടെ ഇഞ്ചിയിട്ട വെള്ളം കുടിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു.
________________________

9- പതിനഞ്ച്‌ രൂപയുടെ ചെറിയ ഓട്ട്സ് പാക്കറ്റ് മാർക്കറ്റിൽ ലഭ്യമാണ്. അത് കുറച്ചു മേടിക്കുക. കനം കുറഞ്ഞ ചെറിയൊരു പാത്രവും കരുതുക.

ഗുണം : ടെന്റടിക്കേണ്ട അവസ്‌ഥയിലോ, രാത്രിയിൽ വിശന്നാലോ, യാത്രയിൽ ശാരീരികമായ അസ്വസ്ഥതകൾ വന്നാലോ, വെറും 2 മിനിറ്റു കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണം. എവിടുന്നേലും അൽപ്പം ചൂടുവെള്ളം ഒപ്പിക്കേണ്ട പണിയെ ഉള്ളൂ..
________________________

10- ഒരു തൊപ്പി, ഷാൾ എന്നിവ കയ്യിൽ കരുതാൻ മറക്കരുതേ, വെയിലിൽ നിന്ന് തൊപ്പിയും വൈകുന്നേരത്തെ കടുത്ത തണുപ്പിൽ നിന്നു ഷാളും നമ്മെ സംരക്ഷിക്കും.. കൂടാതെ HRTC ബസ്സുകൾ കൂടുതലും രാവിലെയാണ് പുറപ്പെടുന്നത്. പുലർച്ചെയുള്ള യാത്രകളിൽ മുഖത്തേക്ക് നേരെ അടിക്കുന്ന തണുത്ത കാറ്റ് തലവേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്. അപ്പൊ ഷാൾ ചുറ്റി മുഖം മറക്കുക..
________________________

11 - കഴിയുമെങ്കിൽ waterproof ഷൂ..

ഒരു സാധാരണ ഷൂ ഇട്ടാണ് ഞാൻ പോകാൻ തീരുമാനിച്ചത്. അവസാന ദിവസം കൂട്ടുകാരൻ ഷിജു സഹായിച്ചു നല്ലൊരു ഷൂ വാങ്ങി (Quechua waterproof ). പിൻ വാലിയിലും ചന്ദ്രതാലിലുമൊക്കെ പലതരം water ക്രോസിങ്ങുകളിൽ അൽപ്പം പോലും വെള്ളം അകത്തു കയറാതെ ഇതു സംരക്ഷിച്ചു. സാധാ ഷൂ ആയിരുന്നേൽ സോക്‌സടക്കം നനഞ്ഞു ചണ്ടിയായേനെ.
________________________

 പിന്നെ സോക്സ്‌. പോകുന്നതിനു മുൻപ് യാത്രികനായ Hussain Nellikkal ഇക്കാടെ ഒരു ഉപദേശം ഉണ്ടായിരുന്നു. കുറേ ലോക്കൽ സോക്സ്‌ വാങ്ങാൻ. ഒരു ദിവസം ഉപയോഗിക്കുക, കളയുക.. പക്ഷേ എന്റെ കയ്യിൽ ഒരാഴ്ച ഇട്ടാൽ പോലും മണം വരാത്ത കുറെ സോക്കസുണ്ടായിരുന്നു. അതിനാൽ വാങ്ങിയില്ല..

പക്ഷേ യാത്രയിൽ socksകൾക്ക് മണം വന്നു. കഴുകിയിട്ടു ഉണങ്ങുന്നുമില്ല. നല്ലതായതിനാൽ കളയാനും തോന്നുന്നില്ല. അപ്പൊ ഇനി മുതൽ ഞാനൊന്നു തീരുമാനിച്ചു...

ഇനി പോകുമ്പോൾ local സോക്സ്‌ വാങ്ങുക. ഉപയോഗിച്ച ശേഷം കളയുക..
________________________

CAMPING

കേരളത്തെ അപേക്ഷിച്ച് ഹിമാചൽ പ്രദേശിൽ ക്യാമ്പിംഗ് വളരെ സുരക്ഷിതമാണ്. തണുപ്പ് മാത്രമാണ് വലിയ വെല്ലുവിളി. പക്ഷേ പേടിക്കാൻ ഒന്നുമില്ല.

സ്ലീപ്പിങ് ബാഗ്
സ്ലീപ്പിങ് മാറ്റ്
( ബാഗിനുള്ളിൽ വിരിക്കുക)

ചെറിയ gloves
3 layer ഡ്രസ്
2 സോക്സ്
ഒരു monkey ക്യാപ് / ഷാൾ

എന്നിവ ഉണ്ടെങ്കിൽ തണുപ്പ് സീറോ ഡിഗ്രി പോയാലും ഒരു കുഴപ്പവുമില്ലാതെ ഉറങ്ങാൻ കഴിയും (ചന്ദ്രതാലിൽ തണുപ്പ് -4 വരെ പോയിരുന്നു )

ടെന്റ് പിച്ച് ചെയ്തു കഴിഞ്ഞാൽ പരമാവധി ഡോർ അടച്ചിടാൻ ശ്രമിക്കുക. Quechua യുടെ ടെന്റായിരുന്നു കയ്യിൽ. കടുത്ത തണുപ്പുള്ള അന്തരീക്ഷത്തിൽ, ടെന്റ് close ചെയ്ത് അര മണിക്കൂറിനുള്ളിൽ അകത്ത് തണുപ്പ് കുറയുന്നതായി അനുഭവപ്പെട്ടിരുന്നു. അപ്പൊ, രാത്രി എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങിയാൽ ഉടൻ തന്നെ അടച്ചു വക്കുക. തണുപ്പ് മാത്രമല്ല, ഇഴ ജന്തുക്കൾ കയാറുവാനുള്ള സാധ്യതയും ഒഴിവാകും.
_________________________

11 - phone tips

BSNL സിം കൈ വശം വക്കുക. നന്നായി ചാർജ് നിൽക്കുന്ന സാധാ ഫോണിൽ ആ സിമിടുക. smartphone പരമാവധി flight മോഡിൽ ഇടുക. ക്യാമറ ഉപയോഗിക്കാനും മറ്റും കൂടുതൽ ബാറ്ററി ബാക്കപ്പ് കിട്ടും..
________________________

Telegram App download ചെയ്യുക.
ഇതൊരു നല്ല cloud സ്റ്റോറേജ് ആണെന്ന് എത്ര പേർക്കറിയാം ??
ടെലിഗ്രാമിൽ നമുക്ക് നമ്മുടെ നമ്പറിലേക്ക് തന്നെ മെസ്സേജയക്കാം. അതായത്..

ID കാർഡുകൾ, അത്യാവശ്യം വിവരങ്ങൾ, ട്രെയിൻ / വിമാന ടിക്കറ്റുകളുടെ കോപ്പി. പോകുന്ന സ്ഥലങ്ങളിലെ അവശ്യ ഡീറ്റൈൽസ് എന്നിവ നമുക്കു തന്നെ മെസ്സേജയച്ചിടുക. പിന്നീട് മൊബൈൽ ഫ്ലൈറ്റ് മോഡിൽ ആയാലും വളരെ പെട്ടെന്ന് തന്നെ ഇവ എടുക്കാവുന്നതാണ്. ആക്കൗണ്ട് ഡിലീറ്റ് ആയിപ്പോയാലും ഈ ഡാറ്റാസ് നമുക്ക് വീണ്ടെടുക്കാം..
________________________

Couch surfing എന്ന app download ചെയ്ത് ലോഗിൻ ചെയ്യുക. യാത്രികർക്ക് വേണ്ടിയുള്ള International കൂട്ടായ്‌മ ആണിത്. നമ്മൾ പോകാണുദ്ദേശിക്കുന്ന സ്ഥലം സെർച്ച് ചെയ്താൽ ആ ഭാഗത്ത് നമുക്ക് ഒരു രാത്രി താമസിക്കാൻ അവസരം ഒരുക്കുന്ന ആളുകൾ കാണും. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ couch surfing'ന്റെ സാധ്യത പരമാവതി ഉപയോഗിക്കുക.
________________________

Google Map ൽ നമ്മൾ പോകാണുദ്ദേശിക്കുന്ന സ്ഥലത്തിന്റെ offline areas ഡൌൺലോഡ് ചെയ്തു വക്കുക. യാത്രയിൽ smartphone കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഉപകാരം ഇതായിരുന്നു.

 ഗൂഗിൾ മാപ്പ് ഓഫ്‌ലൈനിൽ walking directions ലഭ്യമല്ലായിരുന്നു. അതു സംസാരിച്ചപ്പോൾ ലൂക്കാസ് പറഞ്ഞറിഞ്ഞതാണ് "Maps Me" എന്ന app. നടപ്പു വഴി പോലും വ്യക്തമല്ലാത്ത ഹിമാലയൻ പർവതത്തിൽ പോലും കൃത്യമായ വഴിയും അൾറ്റിട്യൂടും ലൂകാസിന്റെ ഫോണിൽ കാണുന്നുണ്ടായിരുന്നു. അപ്പോ download ചെയ്തോളൂ.. : Maps Me
________________________

യൂട്യൂബിൽ കേറി : Bamboo flute relaxing music, അല്ലെങ്കിൽ ഇഷ്ടമുള്ള meditation musics ഡൌൺലോഡ് ചെയ്യുക. ഒറ്റയ്ക്ക് എവിടേലും ചെന്നിരുന്ന് അതൊന്നു കേട്ടു നോക്കണം. വല്ലാത്ത ഫീലാ.. പറയാൻ വാക്കില്ല...
________________________

കഴിയുമെങ്കിൽ കുറച്ചു പൈസ Paytm wallet പോലെയുള്ള online wallet ൽ ഇട്ടു വക്കുക. പേഴ്സും ATM കാർഡും കളഞ്ഞു പോയ അവസ്‌ഥ വന്നാൽ, തിരിച്ചു വരാണെങ്കിലും ഉപകരിക്കും.
________________________

സോളാർ പവർ ബാങ്ക് കയ്യിലുണ്ടെങ്കിൽ മൊബൈൽ/ക്യാമറ charging എളുപ്പത്തിൽ  നടക്കും. ഇത്തരം പവർ ബാങ്ക് ഉപയോഗിച്ചാണ് നേരത്തെ പറഞ്ഞ ലൂക്കാസിന്റെ യാത്ര.

_______________________

അത്യാവശ്യം കയ്യിൽ വക്കേണ്ട മരുന്നുകൾ :
( ഡോക്ടറായ യാത്രികൻ, പ്രിയ സുഹൃത്ത് Babz Sager പറഞ്ഞു തന്ന വിവരങ്ങൾ )

Diamox 500 tablet :
Acute Mountain Sickness (AMS) ഭീതിയുള്ളവർ, ആൾറ്റിട്യൂട് കയറും മുൻപ് രാവിലെയും രാത്രിയും ഭക്ഷണത്തിന് ശേഷം പകുതി കഴിക്കുക. AMS ബാധിച്ചു കഴിഞ്ഞാൽ ഇത് കഴിച്ചിട്ട് കാര്യമില്ല.

തലവേദനയ്ക്കുള്ള ഗുളിക

50ml Oxygen Inhaler :
ഓക്സിജൻ കുറവുള്ള പ്രദേശങ്ങളിൽ ശ്വാസ തടസ്സം നേരിട്ടാൽ, നന്നായി കുലുക്കി 2 പഫ് പുറത്തേക്ക് അടിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുക (നമുക്ക് ഉപയോഗം വന്നില്ലെങ്കിലും ഒരുപക്ഷേ കൂടെ യാത്ര ചെയ്യുന്ന ആർക്കെങ്കിലും ഉപകരപ്പെട്ടേക്കാം)

Vicks (ബോഡി പെയിൻ )
ആദ്യമായി ഇത്രയും ദിവസം ബാക്ക്പാക്ക് ഇടുമ്പോൾ ആദ്യ ദിവസങ്ങളിൽ ചെറിയ കഴുത്ത് വേദന വരാൻ സാധ്യതയുണ്ട്. അപ്പൊ ഉപകാരപ്പെടും, പിന്നെ ട്രെക്കിങ്ങിനു ശേഷം കാലുകളിലും..

voveron 100 regular

(ശരീരവേദന, സഹിക്കാൻ കഴിയില്ലെങ്കിൽ മാത്രം ഭക്ഷണത്തിന് ശേഷം രാത്രിയിൽ ഒന്ന് )

sanitiser :
എല്ലാ സ്ഥലങ്ങളിലും നമുക്ക് ഭക്ഷണം കഴിക്കാൻ നേരം വൃത്തിയായി കൈ കഴുകാൻ സാധിച്ചു എന്നു വരില്ല. അപ്പൊ ഉപയോഗപ്രദം. ( ഞാനിതു വാങ്ങാൻ മറന്നു പോയിരുന്നു )

________________________
പിന്നെ,
ഹിമാലയത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന,
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി :

"ഒറ്റയ്ക്കോ ?? അങ്ങോട്ടോ ??
ഒന്നൂടെ ആലോചിച്ചിട്ട് പോരെ ??
അപകടം പിടിച്ച യാത്രയാണ്..."

യാത്രയ്ക്ക് മുൻപ് ഇങ്ങനെയുള്ള -ve ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. എനിക്കും കിട്ടിയിരുന്നു കുറെ "ഉപദേശം". അതിന്റെ ടെൻഷനും ഉണ്ടായിരുന്നു. പക്ഷെ പോയി വന്നപ്പോൾ മനസ്സിലായി...

"മനസ്സു വച്ചാൽ, ആർക്കും ലോക്കലായി, എളുപ്പത്തിൽ പോയി വരാവുന്ന സ്വപ്ന ഭൂമിയാണ് ഹിമാലയം...
ഒരു തവണ പോയി വന്നാൽ വീണ്ടും വീണ്ടും വിളിക്കുന്ന എന്തോ ഒരു ഫീലിംഗ് അവിടെ ഒളിഞ്ഞിരിക്കുന്നു...."

അപ്പൊ എങ്ങനാ...
പോകുവല്ലേ      ????

ബാഗ് പാക്ക് ചെയ്തോളൂ.

For any doubts : 9995259982 jabir